12/29/13

ശലഭവും മനുഷ്യനും

ശലഭവും മനുഷ്യനും
----------------------------                                 കവിത:അനിതപ്രേംകുമാര്‍

















ഒരു ദിവസത്തെ
ആയുസ്സ് കൊണ്ടവന്‍
എത്താവുന്നിടത്തെല്ലാം
പറന്നു കണ്ടു.
നിറഞ്ഞ സന്തോഷത്തോടെ
മരണം വരിച്ചു.
അവനൊരു മിഴിവാര്‍ന്ന
ചിത്ര ശലഭമായിരുന്നു.

നൂറു വര്‍ഷത്തെ
ആയുസ്സുകൊണ്ട്
മനുഷ്യന്‍ കണ്ടത്
ഒരു പൊട്ട ക്കിണറും
അതിലെ കുറെ
തവളകളെയും മാത്രം!
എന്നിട്ടും അവന്‍
ശ്രേഷ്ഠ ജന്മം
അവകാശപ്പെടുന്നു!

         *   *  * 

12/25/13

ഡിസംബറിലെ മഞ്ഞു തുള്ളികള്‍--

 അനിത പ്രേംകുമാര്‍
  





ബാംഗ്ലൂരില്‍ ഒരു ജോലി

"എടാ, നീ  ഈ "ഗ്രാമീണ നിഷ്കളങ്കത " എന്നൊക്കെ കേട്ടിട്ടില്ലേ? വല്ല്യ ഭംഗിയൊന്നും പറയാനില്ല, പക്ഷെ ഒരു നാടന്‍ ലുക്ക്‌-"

"ഉം -- എന്തെ?"

"അങ്ങനെയൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു പെണ്‍കുട്ടി യുണ്ട്. നോക്കുന്നോ?
നമ്മുടെ നാട്ടുകാരി, തലശ്ശേരിക്കാരി തന്ന്യാ."

അവനു വിവാഹാലോചനകള്‍ തുടങ്ങിയതറിഞ്ഞു, കൂടെ പഠിച്ച സുഹൃത്തിന്‍റെതാണ് ചോദ്യം. ബാംഗ്ലൂരില്‍  അവന്‍  ജോലി ചെയ്യുന്ന കമ്പനിയുടെ പാലക്കാട് യൂനിറ്റില്‍ ജോലി ചെയ്യുകയാണ് സുഹൃത്ത്. അവിടെ ഒരു നമ്പ്യാര്‍ കുട്ടി ഉണ്ടത്രേ.

"നിന്നെപ്പോലെ തന്നെ  നല്ല ഭക്തിയൊക്കെയുണ്ട്.ഇടയ്ക്കിടെ അമ്പലത്തില്‍ പോകും. നെറ്റിയില്‍ മിക്കവാറും ചന്ദന ക്കുറി കാണും. വളരെ ലളിതമായ വേഷ വിധാനങ്ങള്‍. എന്നാല്‍ നോക്കാം അല്ലെ?"

"ഭക്തി" എന്ന വാക്കില്‍ അവന്‍ വീണു.

"ശരി, നീ ആദ്യം അവളോടൊന്ന് ചോദിക്കൂ-- ചിലപ്പോള്‍  ബംഗ്ലൂരിലെയ്ക്ക് വരാനൊന്നും ഇഷ്ടമല്ലെങ്കിലോ?"

സുഹൃത്ത് നേരെ പോയി  അവളോടു ചോദിച്ചു.
"---------, നിനക്ക്  ഒരു വര്‍ഷത്തെ അപ്പ്രന്റിസ് ഷിപ്പ് അല്ലെ? അത് ഇപ്പോള്‍ തീരുമല്ലോ. അത് കഴിഞ്ഞു എന്താ പരിപാടി?"

"പരിപാടി--- പ്രത്യേകിച്ച് ഒന്നും ഇല്ല. എവിടെയെങ്കിലും ജോലി കിട്ടുമോന്നു നോക്കണം."

"ബാംഗ്ലൂരില്‍ ജോലി ചെയ്യാന്‍ താല്പര്യം ഉണ്ടോ?"

';എവിടെ ആയാലും ഒരു ജോലി വേണം. ഇവിടെ തന്നെ കിട്ടിയാല്‍ നന്നായിരുന്നു. പക്ഷെ കിട്ടില്ല അല്ലെ?"

അവിടെ പെര്‍മനന്റ് ആയി ജോലി ചെയ്യുന്ന അയാള്‍ ഒന്നും അവളോടു തിരിച്ച് പറയാതെ, നേരെ അവനെ വിളിച്ചു.
"എടാ, ബംഗ്ലൂരിലെയ്ക്ക് വരാന്‍ തയ്യാറാ, ജോലി നോക്കാനും."

"എന്നാലും അച്ഛനും അമ്മയും ടീച്ചറും മാഷും ഒക്കെ അല്ലെ?നമ്മക്കൊന്നും തരില്ലെടാ."
"എന്തായാലും നീ ഒന്ന് നോക്ക്."
                           *  *
പിന്നെയും കുറെ മാസങ്ങള്‍ (അതോ വര്‍ഷമോ) കഴിഞ്ഞപ്പോള്‍ ഒരു ജൂണില്‍ കല്ല്യാണാലോചനയുമായി രണ്ടു  കാരണവന്മാരും ഒരു അളിയനും  അവളുടെ വീട്ടിലെത്തി.
വീടുപണി നടന്നു കൊണ്ടിരിക്കുന്നു, അത് കഴിഞ്ഞ് മതി കല്യാണം, ഇപ്പൊ നോക്കുന്നില്ല,  എന്നൊക്കെ പറഞ്ഞു, അവളുടെ അച്ഛന്‍.

എന്നാലും ഒന്ന് ജാതകം നോക്കട്ടെ എന്ന് വന്നവര്‍.
ജാതകം വാങ്ങി പോയി, ഒത്തിട്ടുണ്ട്‌, എന്നറിയിച്ചു. പിന്നെയും ഒരു മാസം കഴിഞ്ഞു  അമ്മ, മൂത്ത പെങ്ങള്‍ ബന്ധത്തിലുള്ള അനിയന്‍ ഒക്കെ വന്നു.  അവന്‍ മാത്രം വന്നില്ല. പിന്നെയും കുറെ നാള്‍ കഴിഞ്ഞു   ആഗസ്റ്റില്‍ അവന് ‍പ്രത്യക്ഷപ്പെട്ടു.
വന്ന ആള്‍ക്കാരോട് ‍ ഇരിക്കാന്‍ പറഞ്ഞ്, എന്തെങ്കിലും സംസാരിക്കാന്‍ വേണ്ടി അച്ഛന്‍ചോദിച്ചു."ബാബുഅല്ലെ?"
(അങ്ങനെ യായിരുന്നു ആദ്യം വന്നവര്‍ ഒക്കെ ചെറുക്കന്റെ പേരായി പറഞ്ഞിരുന്നത്.)
"അല്ല-- പ്രേംകുമാര്‍"
അച്ഛന്‍ വല്ലാതായി. അവളെ ഒന്ന് തറപ്പിച്ചു നോക്കി.ബാബു എന്നത് വീട്ടില്‍ വിളിക്കുന്ന പേരാണ്. അത് അങ്ങനെ പറഞ്ഞാല്‍ പോരെ. അല്ല എന്ന് പറയേണ്ടല്ലോ. (പിന്നീട് അച്ഛന്‍ അവളോട് പറഞ്ഞു."നിനക്ക് താല്പര്യം ഉണ്ട് എന്ന് കണ്ടതുകൊണ്ടാ. എന്‍റെ സ്വഭാവം വച്ച് ഞാന്‍ അപ്പൊ തന്നെ എന്തെങ്കിലും പറഞ്ഞു പോയേനെ." എന്ന്.)

ജീവിതത്തില്‍ ആദ്യത്തെ പെണ്ണ് കാണല്‍. അവന്‍റെതും, അവളുടെയും.

ഒരു   ഇന്റര്‍വ്യൂ കഴിഞ്ഞ പോലൊരു പെണ്ണ് കാണല്‍. കൂടെ വേറെ ഒരളിയനും ഒരു സുഹൃത്തും ചേര്‍ന്നായിരുന്നു ചോദ്യങ്ങള്‍. ആ സമയത്ത് അവളെക്കാള്‍ മുതിര്‍ന്ന കുട്ടികളെ മയ്യില്‍ എന്ന സ്ഥലത്ത്  ഒരു ITC യില്‍ പഠിപ്പിക്കുന്ന എക്സ്പീരിയന്‍സ് വച്ച് ആ ഇന്റര്‍വ്യൂ ഒരു വിധം നന്നായി നേരിട്ടു. എന്റമ്മോ--- ഇത്രയും ഗൌരവം! എന്നാല്‍ അതൊന്നു കുറയ്ക്കണമല്ലോ. ഇത് തന്നെ തന്‍റെ ചെറുക്കന്‍.

ഇടയ്ക്ക് ചില കല്യാണം മുടക്കികള്‍ വന്നു ,പെണ്ണിന്‍റെ അച്ഛന്‍ അത്യാവശ്യം വെള്ളമടിക്കുന്ന ആളാണ്‌ , ഇത് വേണ്ടാ---, എന്ന് അവിടെയും, ചെറുക്കന്റെ അമ്മ ദേഷ്യം വന്നാല്‍ വഴക്ക് പറയും അതുകൊണ്ട് ഇത് വേണ്ടാ--എന്ന് ഇവിടെയും വന്നു പറഞ്ഞപ്പോള്‍ വീണ്ടും പ്രശ്നം. രണ്ടിടത്തും ഒരാള്‍ തന്നെയാണ് പറഞ്ഞത് എന്ന്പിന്നീടറിഞ്ഞു.

അവിടത്തെ അമ്മ പറഞ്ഞുവത്രേ." എന്‍റെ മകന്‍  പെണ്ണിനെയാണ് കല്യാണം കഴിക്കുന്നത്‌. അവളുടെ അച്ഛനെ അല്ല." എന്ന്.

ഇവിടെ അച്ഛന്‍ തീരുമാനം അവള്‍ക്കു വിട്ടു കൊടുത്തു.

 "ചെറുക്കനെ അല്ലെ കല്ല്യാണം കഴിക്കുന്നത്‌, അമ്മയെ അല്ലല്ലോ, പിന്നെ കുറെയൊക്കെ നമ്മള്‍ അങ്ങോട്ട്‌ പെരുമാറുന്നതുപോലെ അല്ലെ, ഇങ്ങോട്ടും. എനിക്കതൊരു പ്രശ്നമായി തോന്നുന്നില്ല," ഞാന്‍ അട്ജസ്റ്റ്  ചെയ്തോളാം എന്ന് അവളും പറഞ്ഞു.

 ഇവിടെ വീട് പണി കഴിയണം. അവിടെ ലീവ് കിട്ടണം.   ഡിസംബറില്‍ നിശ്ചയം നടത്താന്‍  തീരുമാനം.

 വീണ്ടും ഒരു പ്രാവശ്യം ബയോഡാറ്റ കലെക്റ്റ് ചെയ്യാന്‍ അവന്‍ വന്നു. അവളുടെ ജോലി, അവളെപ്പോലെ തന്നെ ‍ അന്ന് അവന്‍റെയും  ആവശ്യമാണെന്നും അവള്‍ അറിഞ്ഞിരുന്നില്ല. 
.
അതില്‍ ഒപ്പിടുമ്പോള്‍ വീണ്ടും ചോദ്യം-ഗൌരവത്തില്‍- പേരിനു താഴെയാണോ ഒപ്പിടുന്നത്? മുകളില്‍ അല്ലെ വേണ്ടത്?
ഒന്ന് പേടിച്ചു-- എന്നാലും ഒന്നും മിണ്ടിയില്ല. മറ്റൊന്നെടുത്ത്  മുകളില്‍ ഒപ്പിട്ടു കൊടുത്തു. കാട്ടാളന്‍! എന്ന് മനസ്സില്‍ കരുതി.
അച്ഛന്‍ ചോദിച്ചു.
"ഇത് വേണോ?"
"എന്തെ അച്ഛാ-- ഇതെന്നെ മതി." "ഇയ്യാളെ ഒന്ന് മെരുക്കി എടുക്കണം" എന്ന് മനസ്സില്‍ പറഞ്ഞുവോ? അറിയില്ല. "പിന്നെ  പോളിയില്‍ പഠിച്ച ഞാന്‍ നാട്ടില്‍ നിന്നിട്ട് ഏതെങ്കിലും പോലീസ്, പട്ടാളം, അല്ലെങ്കില്‍  ഒരു മാഷേ കല്ല്യാണം കഴിച്ചിട്ട്  ഞാന്‍ പഠിച്ചത് വെറുതെ അവൂലെ? ബാംഗ്ലൂര്‍ ആവുമ്പോള്‍ എനിക്ക് ജോലിയും ചെയ്യാലോ."
അങ്ങനെ ഉറപ്പുകൊടുക്കല്‍ ചടങ്ങ് നടന്നു.

സെപ്റ്റംബറില്‍ അവളുടെ പിറന്നാളിന് മനോഹരമായ കൈപ്പടയില്‍ ഒരു ആശംസാ കാര്‍ഡു വന്നപ്പോള്‍, അതിലെ വരികള്‍ വായിച്ചപ്പോള്‍ മനസ്സിലായി, ഈ ഗൌരവം ഒക്കെ വെറും അഭിനയം. അവന്‍റെ ഉള്ളില്‍ നല്ലൊരു മനസ്സുണ്ട്. അത്പിന്നെപ്രണയലേഖനങ്ങള്‍ആയിമാറാന്‍തുടങ്ങി.അങ്ങോട്ടും ഇങ്ങോട്ടും.


ഏഴര വയസ്സിനു മൂത്തയാളെ "പ്രേം" എന്ന് സംബോധന ചെയ്തപ്പോള്‍ പറഞ്ഞു.
"വേണ്ടാ,  "ബാബു ഏട്ടന്‍" എന്ന് തന്നെ വിളിക്കണം"
"ശരി, വിളിക്കാം. പിന്നെ എന്തിനാണ് അന്ന് അച്ഛനോട് അങ്ങനെ പറഞ്ഞത്?"
"അത്, അപ്പോ അങ്ങനെ പറയാനാണ് തോന്നിയത്, പറഞ്ഞു, അത്രേ ഉള്ളൂ."
ആള്‍ക്ക് അത്രേ യുള്ളൂ-- കേള്‍ക്കുന്ന ആളെ പറ്റി ചിന്തിക്കില്ല.

അതുവരെ ഓട്ടോഗ്രാഫില്‍ അല്ലാതെ ഒരു വരി കവിത പോലും കുറിക്കാത്തവര്‍ അറിഞ്ഞു, തങ്ങളുടെ ഉള്ളിലും നല്ലൊരു സാഹിത്യ കാരന്‍, കാരി , ഒളിഞ്ഞിരിക്കുന്ന കാര്യം. ഭാവനകള്‍ചിറകു വിരിച്ചു പറന്നു, യാഥാര്‍ത്യങ്ങള്‍ അടുത്തെത്തും വരെ.

ഭക്തയും ദൈവവും

അങ്ങനെ വിവാഹം. ഒരാഴ്ചയ്ക്കുള്ളില്‍ ബാംഗ്ലൂര്‍ലേക്ക് വന്നു. വന്നതിന്‍റെ പിറ്റേ ദിവസം മുതല്‍ പത്രത്തില്‍ പരസ്യം നോക്കി , സ്വയം ജോലി അന്വേഷിച്ചു പോകല്‍.സ്വതവേ മടിച്ചിയായ അവള്‍ക്ക്, ഒരു നിമിഷം പോലും വെറുതെ ഇരിക്കാന്‍ ഇഷ്ടമില്ലാതെ ജോലി ചെയ്യുന്ന അവന്‍ ബസ് നമ്പര്‍ പറഞ്ഞു കൊടുക്കും.  താല്‍പര്യമില്ലാതെ തന്നെ ദിവസവും രാവിലെ വീട്ടു ജോലികള്‍ തീര്‍ത്ത് ഇറങ്ങും. ഭാഷ അറിയാത്തതുകൊണ്ട്, എഴുത്ത് പരീക്ഷയില്‍ പാസായാലും ഇന്റര്‍വ്യൂ നന്നാകാതെ  ആറു മാസം എടുത്തു, ജോലി കിട്ടാന്‍. പിന്നീടങ്ങോട്ട് ബാംഗ്ലൂര്‍ ജോലി ചെയ്യുന്നതിന്‍റെ കഷ്ടപ്പാടുകള്‍-

ഇതിനിടയില്‍ ഒരു ദിവസം അവന്‍ ചോദിച്ചു.

"നീ എന്നും അമ്പലത്തില്‍ ഒക്കെ പോകാറുണ്ട് അല്ലെ?
"ഏയ്‌--- എവിടെ?"
"പിന്നെ , അവന്‍ പറഞ്ഞല്ലോ?"
"എന്ത്?"
"നീ പാലക്കാട് ഹോസ്റലില്‍ ആയിരുന്നപ്പോള്‍ ഇടയ്ക്കിടെ അമ്പലത്തില്‍ പോകുന്ന കാണാറുണ്ട്‌ എന്ന്?"
"ഓ--- അതോ-- അഞങ്ങള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം രാവിലെ കഞ്ഞിയും കടലയും ആണ്. . രാവിലെ തന്നെ അത് എങ്ങനെ കഴിക്കാനാ--
അവിടെ അമ്പലത്തില്‍ ആണെങ്കില്‍ രണ്ടു രൂപ കൊടുത്താല്‍ ഗണപതി ഹോമത്തിന്‍റെ  പ്രസാദം കിട്ടും. ഒരുപാടുണ്ടാവും. അന്നത്തെ പ്രഭാത ഭക്ഷണം അതാണ്. ---അല്ലാതെ--- നിങ്ങള്‍ വിചാരിക്കുന്ന മാതിരി--- ഭക്തി ഒന്നും ഇല്ല---"

എല്ലാ വര്‍ഷവും മുടങ്ങാതെ മൂകാബികയെ തൊഴാന്‍ പോകുന്ന, രാവിലെ എഴുന്നേറ്റു കുളി കഴിഞ്ഞാല്‍ വിളക്ക് വച്ച് പ്രാര്‍ഥിക്കാതെ പുറത്തിറങ്ങാത്ത അവന്‍, പെട്ടെന്ന് ഒന്ന് പകച്ചു.

"അപ്പോള്‍ നിനക്ക് ഭക്തി ഇല്ല?"
"പിന്നെ, ഭക്തിഒക്കെ ഉണ്ട്. അതിന് എന്തിനാ ബാബുഏട്ടാ അമ്പലത്തില്‍ തന്നെ പോകുന്നത്? ദൈവം കൃഷ്ണന്‍ ആയും അയ്യപ്പന്‍ ആയും ഒക്കെ എന്‍റെ ഉള്ളില്‍ അങ്ങനെ നിറഞ്ഞു നില്‍ക്കുകയല്ലേ?"

"ഓ--- സമാധാനമായി.
ദേവിയെ ഉപാസനാമൂര്ത്തിയായി കാണുന്ന അവന്‍ ചോദിച്ചു.
"ഏതു ദൈവത്തെ ആണ് ഇഷ്ടം?"

"അത് പിന്നെ കൃഷ്ണനെ."

"അതെന്താ?"

"അത്--  , മകനായും കാമുകനായും ഭര്‍ത്താവായും സംരക്ഷകന്‍ ആയും--- അങ്ങനെ   ഏതുരൂപത്തിലും സങ്കല്‍പ്പിക്കാന്‍ ഒരു എളുപ്പം കൃഷ്ണനെ ആണ്. പക്ഷെ എപ്പോഴെങ്കിലും പ്രാര്‍ഥിക്കുന്നുണ്ടെങ്കില്‍ മനസ്സില്‍ പറയുന്നത് "സ്വാമിയെ ശരണമയ്യപ്പാ--- "എന്ന് മാത്രവും."
"അതെന്താ?"
"അത്-- മൂന്നാം ക്ലാസ്സില് വച്ച് മലയ്ക്ക് പോകാന്‍ മാലയിട്ടപ്പോള്‍ വൈകിട്ട് വിളക്ക് വച്ചാലും പിന്നെ  പുലര്‍ച്ചെ പുഴയില്‍ പോയി കുളിച്ചു വരുമ്പോള്‍ തണുക്കാതിരിക്കാനും   ഉച്ചത്തില്‍  ശരണം വിളിക്കാന്‍ പറയുമായിരുന്നു അച്ഛന്‍.  പിന്നെ എപ്പോള്‍ പ്രാര്‍ഥിക്കുന്നുണ്ടെങ്കിലും അതെന്നെ അറിയാതെ വരും."

സമാധാനം, അത്രയെങ്കിലും കേട്ട ആശ്വാസത്തില്‍ അവന്‍ചോദിച്ചു.
"അപ്പോള്‍ സ്ഥിരം തൊടുന്ന ഈ ചന്ദനക്കുറി?"

"അതൊക്കെ ഒരു സ്റൈലിനല്ലേ?ഹോസ്റലില്‍ എന്‍റെ കൂടെ ഉണ്ടായിരുന്നവരില്‍ കുറെ പാലക്കാട്കാരും ഉണ്ടല്ലോ. അവര്‍ക്ക് എന്നും മൂന്നാല് കുറികള്‍ വേണം. അപ്പോള്‍ നമ്മള്‍ക്ക്  ഒന്നെങ്കിലും വേണ്ടേ?"

അവന്‍ അവളുടെ കൈ പിടിച്ചു പതുക്കെ പുറത്തിറങ്ങിക്കൊണ്ട് പറഞ്ഞു. "വാ, നമുക്ക് ഒന്ന് നടന്നിട്ട് വരാം. "
(കിടന്നാല്‍ എവിടെ ഉറക്കം വരാന്‍!
പാവം-- വരാനുള്ളത് വഴിയില്‍ തങ്ങുമോ---)

 കഥയിലെ രാജകുമാരി
                                                   
പിന്നീട് ഒരു പത്ത് വര്‍ഷത്തിനു ശേഷം ഒരു ദിവസം അവളുടെ അച്ഛന്‍ അമ്മയോട് പറയുന്ന കേട്ടു." അവന്‍ നമ്മുടെ മോളെ രാജ കുമാരിയെ പ്പോലെ അല്ലെ നോക്കുന്നത്" എന്ന്. ഇപ്പോള്‍ അവര്‍ക്ക് അവളെക്കാള്‍ ഇഷ്ടം അവനെ--

വരുന്ന ജനുവരിയില്‍ ഇരുപതു വര്ഷം ആകാന്‍ പോകുന്നു-- അവള്‍ അച്ഛന്റെ ഭാഷയില്‍ "രാജ കുമാരി" ആയിട്ട്!
വിവാഹത്തിനു മുമ്പ് എഴുതിയ എഴുത്തുകളിലല്ലാതെ  സ്നേഹം വാക്കുകളില്‍ പ്രകടിപ്പിക്കാതിരുന്നവന്‍-----
ചെയ്യാത്ത, ചിന്തിക്കാത്ത  കാര്യങ്ങള്‍ക്ക് ആരെങ്കിലും അവളെ വഴക്കുപറയുമ്പോള്‍ അതിലൊന്നും ഇടപെടാതെ, ബന്ധങ്ങള്‍ക്ക് വില കല്‍പ്പിച്ചു മിണ്ടാതെ നിന്നവന്‍--------
അവന്‍റെ ഒരു കൈ ഇന്നും അവളെ ഇറുകെ പിടിച്ചിരിക്കുന്നു. സ്വന്തം നിഴലായി കൂടെ നടത്തുന്നു. ഞാനില്ലേ കൂടെ, എന്ന് കണ്ണുകള്‍ കൊണ്ട് പറയുന്നു--
രണ്ടുപേരും ഒരുമിച്ചു കഠിനാധ്വാനം ചെയ്‌താല്‍ ജീവിതം കരയ്ക്കെത്തിക്കാമെന്നു കാണിച്ചു കൊടുത്തിരിക്കുന്നു-----
                  ----   ---------   ---
അപ്പോഴും  വിവാഹത്തിന്‍റെ ആദ്യ നാളുകളില്‍ അനുഭവിച്ച അനാഥത്വം ഓര്‍മ്മപ്പെടുത്തുവാനായ്  ഡിസംബറിലെ മഞ്ഞു തുള്ളികള്‍ ഇറ്റിറ്റ് വീഴുന്നു--
തിരിച്ചു പോകാതിരിക്കാന്‍ വാക്കുകളില്‍ ഒരിറ്റു സ്നേഹം തേടിയ നാളുകള്‍ ഓര്‍മ്മിപ്പിച്ച് ----
കണ്ണിലെ സ്നേഹം മനസ്സിലാക്കാന്‍ പക്വത ഇല്ലാതിരുന്ന പ്രായത്തെ ഓര്‍മ്മിപ്പിച്ച് ----
ജോലിത്തിരക്കിനിടയില്‍ ഡോക്ടറെ പ്പോലും കാണാന്‍ കൂട്ടാക്കാതെ, ഏഴാം മാസത്തില്‍ ഗര്‍ഭാവസ്ഥയില്‍ നഷ്ടപ്പെടുത്തിയ വളര്‍ച്ച യില്ലാത്ത ആദ്യത്തെ കുഞ്ഞിനെ ഓര്‍മ്മിപ്പിച്ച്---
ഒരു കുഞ്ഞു നൊമ്പരം എവിടെയോ അവശേഷിപ്പിച്ച്---- 

                                             *  *  *


12/23/13

വരവേല്‍പ്പ്

കഥ: അനിത പ്രേംകുമാര്‍
                            പണ്ടൊക്കെ അങ്ങനെയായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവര്‍  കപ്പല്‍ കയറി, ദുരിതങ്ങള്‍ സഹിച്ചു യാത്ര ചെയ്ത് എങ്ങനെയെങ്കിലും പേര്‍ഷ്യയില്‍ പോകും. ദാരിദ്ര്യം അത്രയ്ക്ക് രൂക്ഷമായിരുന്നു. കുടുംബത്തില്‍ നിന്നും ഒരാള്‍ പോയാല്‍ മതി, മൊത്തം വീട്ടുകാരും  കരകയറാന്‍. 
എന്നാല്‍ ഇപ്പോള്‍ ? കേരളം ഇന്ന് ഇന്ത്യയിലെ ഏതു സംസ്ഥാനത്തെക്കാളും ഉയര്‍ന്ന നിലയിലാണ്. എല്ലാക്കാര്യത്തിലും. പക്ഷെ നന്നായി പഠിച്ചവര്‍ക്ക് അതിനു പറ്റിയ തൊഴില്‍ അവസരങ്ങള്‍ തീരെ കുറവ്. നാട്ടില്‍ തന്നെ ഇഷ്ടം പോലെ ഫാക്ടറി കളും മറ്റും ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഒരു ജന്മം മുഴുവന്‍, അല്ലെങ്കില്‍ "നല്ല കാലം " മുഴുവന്‍ ഇങ്ങനെ അന്യ നാട്ടില്‍ കഷ്ടപ്പെടണമായിരുന്നോ? എന്നാണു കേരളത്തിലെ രാഷ്ട്രീയക്കാരും കൊടി പിടിക്കാന്‍ വേണ്ടി ജീവിക്കുന്നവരും ഇതൊന്നു മനസ്സിലാക്കുക?

ഞങ്ങളില്‍ ചിലര്‍ എങ്കിലും , ഇവിടെ വന്നത് ,
നാട്ടിലുള്ളവര്‍ സുഭിക്ഷമായി ആര്ഭാടമായ് വലിയ വീടുകളില്‍ കഴിയാന്‍ വേണ്ടി,
എടുത്താല്‍ പൊങ്ങാത്ത സ്വര്‍ണ്ണവും കൊടുത്തു പെങ്ങന്മാരെ കെട്ടിച്ചയക്കാന്‍ വേണ്ടി, ഒക്കെ തന്നെയാണ്.
ജോലി ചെയ്യാന്‍ മാത്രമായി ഒരു ജീവിതം! വല്ലപ്പോഴും ഉള്ള നാട്ടില്‍ പോക്ക് പോലും മടുത്തിരിക്കുന്നു. ജീവിതത്തില്‍ കഴിഞ്ഞ കാലങ്ങളിലേയ്ക്ക് ഒരു തിരിച്ചു പോക്ക് സാധ്യമായെങ്കില്‍!
എങ്കില്‍ എന്തോക്കെയാകും സംഭവിക്കുന്നത്‌?
ഭാര്യയുടെ കയ്യും പിടിച്ചു നടക്കാനിറങ്ങി, ഇതാടാ എന്‍റെ സുന്ദരി പെണ്ണ് എന്ന് പറയാതെ പറഞ്ഞു കൂട്ടുകാരുടെ ഇടയില്‍ താരമാകുന്നത്!
തിയറ്ററിന്‍റെ ഇരുട്ടില്‍ അവളെ ചേര്‍ത്ത് പിടിച്ചു ആരുമറിയാതെ, ഒന്ന് ---
ഗര്‍ഭിണിയായ ഭാര്യയുടെ കൂടെ തെല്ലൊരഭിമാനത്തോടെ നാട്ടുകാരുടെ മുന്നിലൂടെ നടന്നു ഡോക്ടറെ കാണാന്‍ പോകുന്നത്!
പ്രസവിച്ച ഉടനെ ആദ്യമായി സ്വന്തം കുഞ്ഞിനെ കയ്യില്‍ ഏറ്റുവാങ്ങുന്നത്!
അവളെ മടിയിലിരുത്തി പേരിടുന്നത്! വിടര്‍ന്ന കൊച്ചു കണ്ണുകള്‍ കൊണ്ട് അവള്‍ അച്ഛനെ നോക്കുന്നത്, നെഞ്ചില്‍ പറ്റിച്ചേര്‍ന്നു കിടന്നു ഉറങ്ങുന്നത്!
അങ്ങനെയുള്ള കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ മാത്രം.
ഇല്ല, ഒന്നും തനിക്കു പറഞ്ഞിട്ടുള്ളതല്ല.

ആ പെണ്ണ് കാണല്‍ ചടങ്ങ് പെട്ടെന്ന് തീരുമാനിച്ചതായിരുന്നു. കുറെ കണ്ടു, ഒന്നും ശരിയാകാതെ തിരിച്ചു പോകാന്‍ സമയമായപ്പോള്‍ വകയിലുള്ള ഒരമ്മാമനാണ് അതുവരെ മറന്നു പോയ ഒരു കാര്യം ഓര്‍ത്തപോലെ പറഞ്ഞത്.
“കാര്യാട് ഒരു കുട്ടീണ്ട്. ഒന്ന് പോയി നോക്ക്യാലോ?”
എന്നാ നിനക്കതു നേരത്തെ പറഞ്ഞൂടായിരുന്നോ ദാമോ? ഇതിപ്പോ അവന്‍ പോകാന്‍ പെട്ടിയോരുക്കാന്‍ തുടങ്ങുമ്പോഴ--
അമ്മ ചൂടായി.
അവസാനം തിരക്കിട്ടൊരു പെണ്ണ് കാണല്‍, രണ്ടാഴ്ചകൊണ്ട് കല്ല്യാണം.
എങ്ങനെയൊക്കെയോ ലീവ് രണ്ടാഴ്ചെം കൂടി നീട്ടി കിട്ടിയത് കൊണ്ട്,
അത്രേം ദിവസത്തെ ഹണീ മൂണ്‍.
ഹണീ മൂണ്‍ എന്ന് പറയാന്‍ പറ്റുമോ ?
നേരാം വണ്ണം അവളെ ഒന്ന് കാണാന്‍ പോലും ബന്ധുക്കളും വീട്ടുകാരും സമ്മതിച്ചില്ല. എല്ലാവരേം കൂട്ടി മിഥുനം മോഡല്‍ ഒന്ന് വീഗാലാണ്ട് പോയി.
എന്തൊരു ഭംഗ്യായിരുന്നു അവളെ കാണാന്‍. കണ്ടു കൊതി തീരും മുമ്പേ—
അവളുടെ പതിഞ്ഞ ആലില വയര്‍ കണ്ടപ്പോള്‍ ചോദിച്ചതാണ്.
“ഇവിടെ എങ്ങനെയാ ഒരു കുഞ്ഞു കിടക്കുക?
നാണത്തില്‍ കുതിര്‍ന്നു അവള്‍ മറുപടി പറഞ്ഞു.
“ അതിനു ഒരു മൂന്നു നാല് വര്‍ഷത്തേയ്ക്ക് നമുക്ക് കുഞ്ഞുങ്ങള്‍ വേണ്ടല്ലോ?”
അതേ നമുക്ക് ജീവിതം ആഘോഷമാക്കി മാറ്റണം.
എന്നിട്ടും രണ്ടാഴ്ചകഴിഞ്ഞ് തിരിച്ചു പോരേണ്ടിവന്നു.
എന്നാലും ആ സമയം കൊണ്ട് തന്നെ വിശേഷം ആയതു നന്നായി. ഇല്ലെങ്കില്‍ എന്‍റെ സാന്നിധ്യമില്ലാതെ അവള്‍ !

രണ്ടാമത് നാട്ടില്‍ പോയത് ഇളയ അനിയത്തിയുടെ കല്യാണത്തിനാണെങ്കിലും,അന്ന് ബാക്കി വച്ച ഹണിമൂണ്‍ ശരിക്കൊന്നു ആഘോഷിക്കുകഎന്നതായിരുന്നു മനസ്സില്‍.
അവളുടെ രൂപം കണ്ടപ്പോള്‍ ഞെട്ടിപ്പോയി. അയച്ചുതന്ന ഫോട്ടോ ഇത്ര വൃത്തികേടില്ലായിരുന്നു.
തടിച്ചു, ചടച്ചു, വലിയ വയറുമായി!
സ്വയം തണുത്തുറയുന്നപോലെ തോന്നി.
ഈ പെണ്ണുങ്ങള്‍ എന്താ ഇങ്ങനെ? മലയാളി പെണ്ണിന്‍റെ ശരീരം ഒരു പ്രസവം കഴിഞ്ഞാല്‍ പിന്നെ ഊതി വീര്‍പ്പിച്ച ബലൂണായി മാറുന്നു. അതിനു പിന്നെ നിമ്നോന്നതങ്ങളില്ല, വിചാര വികാരങ്ങളില്ല--  
അതോ ഇതൊക്കെ ഈ വിരഹം സമ്മാനിച്ച സമ്പാദ്യങ്ങളോ?
ഏതോ അപരിചിതന്‍ അമ്മയുടെ കൂടെ കിടക്കാന്‍ എത്തിയതില്‍ ഉള്ള അമര്‍ഷം കാരണം അന്ന് രാത്രി മുഴുവനും മോള് കരഞ്ഞു കൊണ്ടിരുന്നു.
മൂന്നാം ദിവസവും ഇത് ആവര്‍ത്തിച്ചപ്പോള്‍ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
“ഇതിന്  ഫുള്‍ ടൈം കരച്ചില് തന്നെയാണോ പണി?”
മറുപടി കിട്ടീല്ലാന്നു  മാത്രല്ല, മോളുടെ കൂടെ അമ്മേം കരയാന്‍ തുടങ്ങി.
വെട്ടിയിട്ട തടിപോലെ കിടക്കുന്ന അവളേം കണ്ടു, ഒരു മാസത്തെ ലീവ് എങ്ങനെയൊക്കെയോ തീര്‍ത്തു തിരിച്ചു പോന്നു.
ആദ്യത്തെ പ്രാവശ്യം യാത്രയയക്കുമ്പോള്‍ പെയ്തു തോരാത്ത മിഴികളുമായി നിന്നവള്‍ക്ക് പകരം അന്ന്  കണ്ടത്,
ആശ്വാസത്തിന്റെ ഒരേ ഒരു ഭാവം.
അങ്ങനെ പിന്നെയും രണ്ടോ, മൂന്നോ യാത്രകള്‍.
ആ യാത്രകളില്‍ പക്ഷെ, മോളോട് കൂടുതല്‍ അടുക്കുകയായിരുന്നു.
 ഇന്ദുവിന്‍റെ ഫോണ്‍ വന്നപ്പോള്‍ സത്യത്തില്‍ അമ്പരപ്പായിരുന്നു..
“ഏട്ടാ, മോള് വലിയ കുട്ടിയായി. ഇന്ന് രാവിലെ യായിരുന്നു. ആരോടും പറയുന്നില്ല. ഇപ്പൊ അങ്ങനെയുള്ള ചടങ്ങുകളൊന്നും ഇല്ലല്ലോ. ഏട്ടനെ അറിയിച്ചൂന്നു മാത്രം.
പിന്നെ വീട്ടുപണി നടന്നു കൊണ്ടിരിക്കുന്നു. ഒരു മൂന്നു ലക്ഷം ഉടനെ വേണം, ആശാരിപ്പണി തുടങ്ങാന്‍ മരത്തിന് അഡ്വാന്‍സ് കൊടുക്കാനാ. എന്നാല്‍ ശരി, പണിക്കാര്‍ക്ക് ചായയുണ്ടാക്കട്ടെ. വയ്ക്കുന്നു.”
പക്ഷെ അയാള്‍ തീരുമാനിച്ചു. ഇപ്രാവശ്യം ഒന്ന് പോയെ തീരൂ.
             *  *  * 
എങ്ങനെയൊക്കെയോ ലീവ് സംഘടിപ്പിച്ചു നാട്ടിലെത്തി.
പതിവുപോലെ എയര്‍ പോര്‍ട്ടില്‍ ഒരു കാറ് നിറയെ ആളുകള്‍ കാത്തു നില്ക്കുന്നു.. അനിയത്തിമാരും അളിയന്മാരും ഒക്കെ  ഉണ്ട്.
ചേട്ടാ, ഞാനൊരു എല്‍.ഇ.ഡി  ടിവി യ്ക്ക് പറഞ്ഞിരുന്നല്ലോ, അത് കൊണ്ടുവന്നിട്ടുണ്ടോ?
ഞാനും പറഞ്ഞിരുന്നു ഒരു മൈക്രോ വേവ് ഓവനും നല്ലൊരു ഡിജിറ്റല്‍ ക്യാമറയും. അതുണ്ടോ ചേട്ടാ?
രണ്ടനിയത്തിമാരും എന്തൊക്കെയോ ചോദിക്കുന്നു. രണ്ടുപേരെയും കല്ല്യാണം കഴിച്ചയപ്പിച്ച കടം തീര്‍ന്നെങ്കില്‍ തിരിച്ചു വരുന്നതിനെ പറ്റി ഒന്ന് ചിന്തിക്കാമായിരുന്നു. ഇതിപ്പോ, ടി വി, ഓവന്‍--

അളിയന്മാര്‍ക്കൊക്കെ നാട്ടില്‍ നല്ല ജോലിയുണ്ട്. പക്ഷെ അമ്മ പറയുന്നത്, അവരേം മക്കളേം നോക്കേണ്ടത് തന്‍റെ കടമയാണ് എന്ന്! വിദേശത്ത് ജോലി തനിക്കല്ലേയുള്ളൂ--മനസ്സില്‍ എന്തൊക്കെയോ പറയാന്‍ വന്നുവെങ്കിലും ഒന്നും പറഞ്ഞില്ല.
“ഇല്ല, ഇപ്രാവശ്യം പെട്ടെന്ന് തീരുമാനിച്ചതല്ലേ?ഒന്നും വാങ്ങാന്‍ പറ്റിയില്ല.“
ഒന്നും കൊണ്ട് വരാഞ്ഞതില്‍ പ്രതിഷേധിച്ചു അവരൊക്കെ അന്ന് വൈകിട്ട് തന്നെ തിരിച്ചു പോയി.
“മോളെവിടെ ഇന്ദു? എയര്‍ പോര്‍ട്ടിലു വച്ച് ഒന്ന് കണ്ടൂന്നെയുള്ളൂ—
ഇതൊക്കെ ഞാന്‍ മോള്‍ക്കു വേണ്ടി വാങ്ങിയതാ.”
അയാള്‍ മോള്‍ക്ക്‌ വേണ്ടി വാങ്ങിച്ച പട്ടു പാവാട തുണികളും ചൂരിദാറുകളും ഒക്കെ പുറത്തെടുത്തു. കൂടെ നല്ല ഒരു ഡയമണ്ട് സെറ്റും.
അവള്‍ ചോദ്യം കേട്ടതായി തോന്നിയില്ല. വീണ്ടും ചോദിച്ചു.
“മോളെവിടെ?”
“അവള്‍ അവളുടെ അമ്മൂമ്മയുടെ വീട്ടില്‍ പോയി.”
ഭാര്യയുടെ കണ്ണിലെ തീ കണ്ടപ്പോള്‍ അത് എന്തിനാണെന്ന് അയാള്‍ക്ക്‌ മനസ്സിലായില്ല.
“എന്നോടു ചോദിക്കാതെയോ? അതും ഞാന്‍ വന്ന ഉടനെ?”
“ആരാ പറഞ്ഞെ, ഇപ്പൊ ഇങ്ങോട്ട് വരാന്‍? അവളുടെ കല്യാണമൊന്നും ആയിട്ടില്ലല്ലോ? ആയാല്‍ അറിയിക്കും. വീടിന്‍റെ പണി പകുതിയില്‍ നില്‍ക്കുമ്പോഴാ, ഒരു കാരണവു മില്ലാതെ ഈ വരവ്.
എയര്‍ പോര്‍ട്ടില്‍ വച്ചുള്ള ആ നോട്ടവും ഉഴിയലും ഒന്നും ഞാന്‍ കണ്ടില്ലെന്നു വിചാരിച്ചോ? ഇങ്ങനെയുമുണ്ടോ ഒരച്ഛന്‍? നാണമില്ലാത്ത മനുഷ്യന്‍! അതും സ്വന്തം മോളോട്! ഒരമ്മ എന്ന നിലയില്‍ എന്‍റെ ഉത്തരവാദിത്തം ഞാന്‍ ചെയ്തു. ഇനി നിങ്ങള്‍ പോയശേഷം ഇങ്ങോട്ട് വന്നാല്‍ മതി, എന്ന് പറഞ്ഞിട്ടുണ്ട്.
ഭാര്യേം മോളേം തിരിച്ചയാന്‍ പറ്റാത്ത ജന്മങ്ങള്‍.”
അയാള്‍ക്ക്‌ എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ഇന്നലെ മോളെ കണ്ടപ്പോള്‍ നോക്കി നിന്നുപോയി എന്നത് സത്യം. അവളുടെ അമ്മയെ ആദ്യം കണ്ടപ്പോള്‍ ഉള്ളതിനേക്കാള്‍ സൌന്ദര്യം! രണ്ടു വര്ഷം കൊണ്ട് ഒരു പെണ്‍കുട്ടി ഇത്രയ്ക്ക് മാറുമോ? മെലിഞ്ഞു നാരോന്തു പോലിരുന്ന കുഞ്ഞ്! അവളെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു. അത് തന്‍റെ അമ്മയ്ക്കും അനിയത്തിമാര്‍ക്കും പോലും ഇഷ്ടമായില്ലെന്ന് അപ്പോള്‍ തന്നെ തോന്നിയിരുന്നു.
മകന്‍ വളരുന്നതും, അവനു പൊടി മീശ വരുന്നതും, കാണാനും ആസ്വദിക്കാനും അവനെ കെട്ടിപ്പിടിക്കാനും ഒക്കെ അമ്മയ്ക്ക് സ്വാതന്ത്ര്യമുണ്ട്.
എന്നാല്‍ സ്വന്തം മകള്‍ ഒരു പൂ വിടരുന്നത് പോലെ വിടര്‍ന്നു , മനോഹരിയായ ഒരു യുവതിയായി മാറുന്നത് പിതൃ വാത്സല്ല്യത്തോടെ കാണാന്‍, അവളെ ഒന്ന് തൊടാന്‍ ഒരച്ഛന് ഈ നാട്ടില്‍ ഇനി കഴിയില്ലെന്ന സത്യം അയാള്‍ വേദനയോടെ തിരിച്ചറിയുകയായിരുന്നു- വര്‍ത്തമാന പത്രങ്ങളില്‍ വന്ന പൊള്ളുന്ന വാര്‍ത്തകളുടെ ചൂട് തന്നിലേയ്ക്കു അരിച്ചെത്തുന്നത് അയാള്‍ അറിഞ്ഞു.
പിറ്റേ ദിവസം തന്നെ വിളിച്ചു ലീവ് ക്യാന്‍സല്‍ ചെയ്തു.
“നിനക്ക് മോളെ കാണാന്‍ പറ്റാത്തത് കൊണ്ടാണെങ്കില്‍ അവളോടു ഒന്ന് കൂടി ഒന്ന് വന്നിട്ട് തിരിച്ചു പോയ്ക്കോളാന്‍ പറയാം.” അമ്മയാണ്.
“വന്നിട്ട് തിരിച്ചു പോയ്ക്കൊള്ളാന്‍” എന്ന വാക്ക് പിന്നെയും പൊള്ളിച്ചു.
അയാള്‍ ഒന്നും പറയാതെ പെട്ടി പാക്ക് ചെയ്യാന്‍ തുടങ്ങി. ഇനി പെട്ടെന്നൊന്നും ഒരു തിരിച്ചു വരവ് ആഗ്രഹിക്കാതെ.

പെട്ടികള്‍ അടുക്കി വച്ച്, ആരോടും യാത്ര ചോദിക്കാനില്ലാതെ പടിയിറങ്ങാന്‍ തുടങ്ങിയതും

കരഞ്ഞു കൊണ്ട് മകള്‍ അതാ ഓടിവരുന്നു---
"അച്ഛാ--- എന്ന് വിളിച്ചു മകള്‍ വന്നു കയ്യില്‍ പിടിച്ചു പൊട്ടി ക്കരയാന്‍ തുടങ്ങി.
അച്ഛന്‍ പോകരുത്--- എനിക്ക് കഥകള്‍ പറഞ്ഞു തരണം. എനിക്ക് അച്ഛന്റെ മടിയില്‍ തല വച്ച് കിടക്കണം. അല്ലെങ്കില്‍ അച്ഛന്‍ പോകുകയേ വേണ്ട. നമുക്ക് ഇവിടെ തന്നെ എന്തെങ്കിലും ജോലി കണ്ടു പിടിക്കാം---പ്ലീസ്--- അച്ഛാ--- അച്ഛന്റെ മുത്തല്ലേ പറയുന്നത്---  അവള്‍ താഴെ ഇരുന്നു കാലില്‍ പിടിച്ചു വച്ചിരിക്കുന്നു.
നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.
രണ്ടു കൈ കൊണ്ടും അവളെ പതുക്കെ എഴുന്നേല്‍പിച്ചു നിര്‍ത്തി. സങ്കടം സഹിക്കാനാവാതെ അയാള്‍ പൊട്ടി പൊട്ടി കരയാന്‍ തുടങ്ങി.

" എന്ത് പറ്റി?  അടുത്ത കട്ടിലില്‍ കിടക്കുന്ന റഹിം ആണ്.
രാജേട്ടാ-- ഇതെന്താ? സാധാരണ എല്ലാവരും നാട്ടില്‍ പോകാന്‍ ടിക്കെറ്റ് ബുക്ക്‌ ചെയ്‌താല്‍ ഉറക്കത്തില്‍ ചിരിക്കുന്നത് ഒരു പാടു കണ്ടിട്ടുണ്ട്. ഇതാദ്യമായാ ഇങ്ങനെ."
കുറച്ചു സമയമെടുത്തു,, പരിസര ബോധം വരാന്‍. നാട്ടില്‍ നിന്നും ഇന്ദു വിന്‍റെ ഫോണ്‍ വന്നപ്പോള്‍, ഇന്ന് പേപ്പറില്‍ വായിച്ച വാര്‍ത്തയും ഓര്‍ത്തു കിടന്നു പോയതാണ്. റഹിമ്നോടു എന്ത് പറയും!

വിങ്ങുന്ന ഹൃദയവുമായി അയാള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു.  പെട്ടെന്നാണ് മൊബൈല്‍ റിംഗ് ചെയ്തത്. ആരായിരിക്കും? ‍ പതുക്കെ ഫോണ്‍ എടുത്തു ചെവിയോടു ചേര്‍ത്ത്.
ഇന്ദു ആണ്. "ഏട്ടാ, മോള്‍ക്ക് കൊടുക്കാം. അവള്‍ക്ക് അച്ഛനോട് എന്തോ പറയാനുണ്ടത്രേ."

" അച്ഛാ, "
" ഉം-- പറ മോളെ--"
"എപ്പോഴാ ഫ്ലൈറ്റ്? ഒക്കെ റെഡി ആക്കിയോ? വരുമ്പോള്‍ എനിക്കൊരു ഡയമണ്ട് സെറ്റ് കൊണ്ടുവരാമോ? "
"ഉം-- ഞാന്‍ വാങ്ങി വച്ചിട്ടുണ്ടല്ലോ!"
"ആണോ? ഉം---മ്മ----  നല്ല അച്ഛന്‍." അവള്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഒന്നും ‍ കേട്ടില്ല. അയാള്‍ പട്ടു പാവാടയില്‍ തിളങ്ങി നില്‍ക്കുന്ന മകളെ മനസ്സില്‍ കണ്ടു. ഛീ-- ഞാന്‍ എന്തൊക്കെയാ സ്വപ്നം കണ്ടത്! അയാള്‍ വേഗം ചെന്ന് പെട്ടി അടുക്കി വയ്ക്കാന്‍ തുടങ്ങി.
                                                     
                       * *  * 
                                 
കഥ- അനിത പ്രേംകുമാര്‍

12/21/13

വിപ്ലവം അനിവാര്യമാണ്



സമരങ്ങള്‍ അനിവാര്യമായിരുന്ന കാലം ഉണ്ടായിട്ടുണ്ട്. അത് നടന്നിട്ടുണ്ട്. ഫലം കിട്ടിയിട്ടുണ്ട്. വിപ്ലവം മുദ്രാവാക്യം ആക്കിയ പാര്‍ട്ടി തന്നെയാണ് അതൊക്കെ നേടിത്തന്നത്. അല്ല എന്ന് പറയാന്‍ കഴിയില്ല. ആത്മാര്‍ഥമായി നാടിനെ സേവിച്ചവര്‍ വേറെ ഉണ്ടായിട്ടില്ല. എന്നാല്‍ കാലം മാറുന്നതിനനുസരിച്ച് ചിന്തകളും മാറേണ്ടിയിരിക്കുന്നു.

നമ്മുടെ നാട്ടിലെ കീഴ്വഴക്കം അനുസരിച്ച് അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണ പക്ഷം ആവാന്‍ സാധ്യതയുള്ള പാര്‍ട്ടി എന്ന നിലയില്‍ പറയട്ടെ,
കേരളം ബംഗാളികള്‍ക്ക് വിട്ടുകൊടുക്കരുത്.പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ ആരോ ആവട്ടെ.  നാട്ടിലെ അവസാന ആണ്തരിയും (രാഷ്ട്രീയക്കാര്‍ ഒഴികെയുള്ള )ജോലി തേടി അന്യ നാട്ടിലേയ്ക്ക് പോകാതിരിക്കാന്‍ നിങ്ങള്ക്ക് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. കാരണം നിങ്ങള്‍ ശക്തരായിരുന്നു. ഇപ്പോഴും സംഘടിതര്‍ ആണ്. ഇനിയും വേണമെന്ന് വിചാരിച്ചാല്‍ മാറ്റങ്ങള്‍ വരുത്താന്‍ പ്രാപ്തിയുള്ളവര്‍.

നാട് വിട്ടു പോയി അന്യ നാട്ടില്‍ ജോലി ചെയ്യുന്നവര്‍ തിരിച്ചു വരാന്‍ എന്തൊക്കെയാണ് ചെയ്യാന്‍ പറ്റുക എന്ന് ചിന്തിക്കുക. അവരുടെ അറിവും പ്രവര്‍ത്തി പരിചയവും ജന്മ നാടിനുവേണ്ടി ഉപയോഗപ്പെടുത്തട്ടെ. ജനിച്ചു വളര്‍ന്ന നാട്ടില്‍ കുടുംബത്തോടൊത്ത്  സന്തോഷത്തോടെ ജോലി ചെയ്തു ജീവിച്ചു മരിക്കുക അവരുടെയും അവകാശമാണ്.

അന്യ നാടുകളില്‍ ജോലി ചെയ്യുന്നവര്‍ ചിന്തിക്കുക, എന്‍റെ നാട്ടില്‍ തന്നെ ഇങ്ങനെ ഒരു ജോലിയും ശമ്പളവും കിട്ടിയിരുന്നെങ്കില്‍, അക്രമ രാഷ്ട്രീയങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എന്തിന് ഇങ്ങനെ പ്രവാസിയായി ജീവിച്ചു മരിക്കണം എന്ന്.

വ്യവസായങ്ങള്‍ തുടങ്ങാനുള്ള , അവ നില നിന്ന് പോകാനുള്ള സാഹചര്യം ഉണ്ടാക്കുക. മറ്റിടങ്ങളില്‍ വ്യവസായം തുടങ്ങി, ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുന്ന വ്യവസായികള്‍ കേരളത്തിലേയ്ക്ക് വരട്ടെ. അങ്ങനെ തൊഴില്‍ സാധ്യത കൂടട്ടെ. അല്ലെങ്കില്‍, നിങ്ങള്‍ തന്നെ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ മുന്‍കൈ എടുത്താലും നല്ലത്.

അങ്ങനെ തുടങ്ങുന്നവരെ "മൊയലാളിമാര്‍" "ബൂര്‍ഷ്വാ " എന്നൊക്കെ വിളിച്ച് പരിഹസിക്കുന്നതിനു പകരം അവരിലെ കഠിനാധ്വാനം, ദീര്‍ഘ വീക്ഷണം ഒക്കെ അംഗീകരിക്കുക. കേരളം ഗള്‍ഫിനെ ആശ്രയിക്കാതെ സ്വയം പര്യാപ്ത മാവട്ടെ.

നാട് നിറയെ വിമാനത്താവളങ്ങള്‍ ഉണ്ടാക്കാന്‍ ചിലര്‍ ഇറങ്ങിയിട്ടുണ്ട്. ജനങ്ങള്‍ക്ക്‌ വേണ്ടാത്ത അത് അവരുടെ സാമ്പത്തിക ലാഭത്തിനല്ലെങ്കില്‍ പിന്നെ എന്തിനാണ്?   പറന്നു നടക്കുന്ന വിഭാഗങ്ങള്‍ക്ക് മാത്രമേ അത് ഉപകരിക്കൂ. നമുക്ക് വേണ്ടത് നല്ല നല്ല റോഡ്‌കള്‍ തന്നെയാണ്. അതുണ്ടാക്കുക. ജനങ്ങളെ "സേവിച്ചു സേവിച്ചു " മതിയാകാത്തവര്‍ക്ക് യഥാര്‍ത്ഥ സേവനം എന്ത് എന്ന് കാട്ടിക്കൊടുക്കുക.

കേരളത്തിന്‍റെ അയല്‍ സംസ്ഥാനങ്ങളിലും  , ഭാരതത്തിന് പുറത്തും ജോലി ചെയ്തിട്ടുള്ളവര്‍ക്ക് അറിയാം, രാത്രിയും പകലും നോക്കാതെ എത്ര മണിക്കൂറുകളാണ് ജോലി ചെയ്യുന്നത് എന്നും എന്ത് മാത്രം ഉത്തരവാദിത്തങ്ങളാണ് ഏറ്റെടുക്കുന്നത് എന്നും അതുകൊണ്ടൊക്കെ മാത്രമാണ് എന്തെങ്കിലും സമ്പാദിക്കാന്‍ കഴിയുന്നത്‌ എന്നും. ആ ഒരു കാഴ്ചപ്പാട് കേരളത്തിലെക്കും പകര്ത്തുക.
അവകാശങ്ങളെക്കുറിച്ചറിയുന്നത്പോലെ കര്‍മ്മങ്ങളെ ക്കുറിച്ചും ബോധം ഉണ്ടാക്കുക.

ഒരു സന്ധ്യ കൂവുമ്പോള്‍ പകരം പതിനായിരം സന്ധ്യമാരെ എതിര്‍ പക്ഷത്ത് നിര്‍ത്തി കൂവിച്ചതുകൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം ആയോ?

പുതിയൊരു കേരളം! ബംഗാളികള്‍ അവരവരുടെ നാട്ടിലേയ്ക്ക് പോകട്ടെ. പ്രവാസികള്‍ തിരിച്ചു വന്ന് അതേ ശമ്പളത്തില്‍ നാട്ടില്‍ തന്നെ ജോലി ചെയ്യട്ടെ-- ആശുപത്രിയില്‍ പോകാന്‍ വണ്ടി കിട്ടാതെ വിജനമായ റോഡില്‍, ആരും മരിച്ചു വീഴാതിരിക്കട്ടെ. ജയിച്ചു കഴിഞ്ഞാല്‍ കഷിഭേദമന്യേ ജനങ്ങളായി എല്ലാവരെയും കാണുക. അടുത്ത തിരഞ്ഞെടുപ്പില്‍ മറ്റൊരാളെ പറ്റി ആരും ചിന്തിക്കില്ല. നിങ്ങളുടെ പാര്‍ട്ടി തന്നെ കേരളം എക്കാലവും ഭരിക്കട്ടെ.  ആര് ഭരിച്ചാലെന്ത്? നാട് നന്നാവണം. അത്രേയുള്ളൂ. പറയൂ, നിങ്ങളുടെ നേതാക്കളോട്. ഒരു പുനര്‍വിചിന്തനത്തിന് സമയമായി.

                                             *  *   * 
(നിങ്ങള്‍ക്കങ്ങനെയൊന്നും  ചിന്തിക്കാന്‍ ഇനിയും കഴിയുന്നില്ലെങ്കില്‍ ------ചിന്തിക്കാന്‍ കഴിയുന്ന ഒരു പുതു തലമുറ കക്ഷി രാഷ്ട്രീയ ഭേദമന്ന്യേ ഉയര്‍ന്നു വരട്ടെ.)

11/15/13

കുട്ടികളുടെ ദിനം


ഇന്നലെ കുട്ടികളുടെ ദിനം--(ശിശു ദിനം) ആയിരുന്നല്ലോ--- പല പോസ്റ്കളും വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത്, നമ്മളെല്ലാവരും കുട്ടികളുടെ സുരക്ഷിതത്വം ഓര്‍ത്ത്, അത് വീട്ടിനുള്ളില്‍ ആയാല്‍ പോലും ഇല്ലെന്നോര്ത്ത് വല്ലാതെ ആകുലപ്പെടുന്നുണ്ട് എന്നതാണ്.

ആകുലതകള്‍ ഒന്നിനും പരിഹാരം ആകുന്നില്ല. എന്‍റെ അച്ഛനും ഭര്‍ത്താവും സഹോദരനും മകനും മറ്റൊരു പെണ്ണിനെയും കയറിപ്പിടിക്കില്ലെന്നും മാനഭംഗം ചെയ്യില്ലെന്നും ഞാന്‍ വിശ്വസിക്കുന്ന പോലെ ഓരോ പെണ്ണും വിശ്വസിക്കുന്നുണ്ട്. ഓരോ ആണും ഇതുപോലുള്ള ഓരോ പെണ്ണിന്റെയും ആരെങ്കിലും ആണ്.
അപ്പോള്‍ ആരാണ് ഇതൊക്കെ ചെയ്യുന്നത്? ഇവരൊക്കെ ചേര്‍ന്നുള്ള ഈ സമൂഹത്തിലെ ചിലരുടെ യഥാര്‍ത്ഥ മുഖങ്ങള്‍! അപ്പോള്‍ നാം ദിവസവും "ആ ചിലരില്‍" കാണുന്നത് പൊയ്‌ മുഖങ്ങള്‍ ആണെന്ന് വരുന്നു. അത് തിരിച്ചറിയാന്‍ പറ്റിയാല്‍ പണി എളുപ്പമായി.പക്ഷെ അവിടെയാണ് പ്രശ്നം.
മലയാളത്തിലെ ഏറ്റവും സുന്ദരമായ ഒരു പദം ആണ് പ്രണയം. പക്ഷെ  കൌമാരത്തില്‍ എത്തിയ പെണ്‍കുട്ടികള്‍ മുതല്‍ അമ്മ, അമ്മൂമ്മമാര്‍ വരെ ചിലപ്പോള്‍ ചതി ക്കുഴിയില്‍ പെടുന്നത് ഈ മനോഹരമായ പദം മുഖം മൂടി യാക്കി ഇവരെ തേടി ഇറങ്ങുന്ന ചിലരുടെ പൊയ്‌ മുഖങ്ങളിലൂടെയാണ്.

അതുകൊണ്ട് ആ വാക്കിനെയും വിശ്വസിക്കേണ്ട. നാണം കുണുങ്ങി കളുടെ കാലം ഒക്കെ കഴിഞ്ഞു. പെണ്‍കുട്ടികള്‍ ധൈര്യ ശാലികള്‍ ആകണം. ചുറ്റും നടക്കുന്ന കാര്യങ്ങളെ പറ്റിയൊക്കെ അറിവും ബോധവും ഉണ്ടാകണം. എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും പോസിറ്റീവ് ആയി മാത്രം ചിന്തിക്കുക. എല്ലാ പ്രശ്നങ്ങള്‍ക്കും ഉള്ള ഉത്തരം ഓരോരുത്തരുടെയും ഉള്ളില്‍ തന്നെ ഉണ്ട്. ഒന്ന് ചോദിക്കാന്‍ സമയം കണ്ടെത്തിയാല്‍ മതി.

സദാചാരം എന്ന വാക്ക് ഓരോരുത്തരും മറ്റൊരാള്‍ക്ക് വേണ്ടി കരുതി വച്ച നാടാണ് കേരളം. അത് പോര. അതിനെ പറ്റി ചര്‍ച്ച ചെയ്തു സമയം കളയുന്നതിന് പകരം അത് സ്വന്തം ജീവിതത്തില്‍ പകര്ത്തുക. മറ്റുള്ളവരോടു അത് പറഞ്ഞു അവരെ കൊണ്ട് ചെയ്യിക്കുന്നതിനു പകരം, നമ്മള്‍ ചെയ്യുന്നത് കണ്ടു അവര്‍ ഓരോരുത്തരും പഠിക്കട്ടെ.  വിവാഹവും കുടുംബവും അതിന്‍റെ കെട്ടുറപ്പും അത് നല്‍കുന്ന സുരക്ഷിതത്വവും നന്നായി ആസ്വദിച്ചു വളര്‍ന്ന നാം തന്നെ, അതൊക്കെ അനാവശ്യം ആയി കാണുന്ന പ്രവണത ശരിയല്ല. നല്ല ഒരു സമൂഹം പടുത്തുയര്ത്താന്‍ അതും അത്യാവശ്യമാണ്.
നായ പെറ്റു കൂട്ടുന്നത്‌ പോലെ അച്ഛന്‍ ആരെന്നറിയാത്ത മക്കളെ പ്രസവിക്കെണ്ടവരല്ല , നമ്മുടെ സ്ത്രീകള്‍. ദമ്പതികള്‍ പരസ്പരം അങ്ങേയറ്റം പ്രണയിക്കുക. രണ്ടുപേരില്‍ ഒരാള്‍ മൂന്നമതൊരാളെ തേടിപ്പോകാതെ നോക്കാന്‍ പ്രണയത്തിനു മാത്രമേകഴിയൂ. ശരീരത്തിനു വയസ്സാകും. വയ്യായ്മകള്‍ വരും.

വളരെ വേദനയോടെ പറയേണ്ടി വരുന്ന മറ്റൊരു കാര്യം- ഒരു പെണ്‍കുഞ്ഞിനെ  അവളെ ഭര്‍ത്താവിന്റെ കൈയ്യിലെല്‍പ്പിക്കുവോളം സംരക്ഷിക്കാന്‍ ദൈവം നിയോഗിച്ച ഏറ്റവും വലിയ സംരക്ഷകന്‍ ആണ് അച്ഛന്‍. അവളെ സംബന്ധിച്ച് ദൈവത്തിന്‍റെ പ്രതിരൂപം. ആ വിഗ്രഹങ്ങള്‍ അവനവന്‍ സ്വയം ഉടയ്ക്കാതിരിക്കുക. അതില്പരം ഒരു വേദന അവള്‍ക്കീ ജന്മത്തില്‍ വേറെ ഉണ്ടാകില്ല.

ഇവിടെ എല്ലാവരും അമ്മമാരെ വല്ലാതെ സ്നേഹിക്കുന്നവരാണ് . ആ സ്നേഹംകപടമല്ലെങ്കില്‍, നിങ്ങള്ക്ക് ഒരാള്‍ക്കും ഒരു പെണ്ണിനേയും അപമാനിക്കാണോ, അവളോടു സംസ്കാരം ഇല്ലാതെ പെരുമാറാനോ കഴിയില്ല. കാരണം നിങ്ങള്‍ ചെയ്യുന്ന ഇത്തരം കാര്യങ്ങളുടെ പുണ്യ പാപങ്ങള്‍ ഏറ്റു വാങ്ങാന്‍ വിധിക്കപ്പെട്ടവരാണ് ഓരോ അമ്മയും. വളര്‍ത്തു ദോഷം എന്ന വാക്ക് വിരല്‍ ചൂണ്ടുന്നത് അമ്മയുടെ നേര്‍ക്ക്‌ തന്നെ ആണല്ലോ!
ഈ മനോഹരമായ ഭൂമിയും ഇവിടുത്തെ സന്തോഷ കരമായ ജീവിതവും പെണ്‍കുട്ടികള്‍ക്ക് കൂടി അവകാശ പ്പെട്ടതാണ്.അവരെ അതിനനുവദിക്കുക.
ആണുങ്ങളില്‍ കൂടുതലുംനല്ലവരാണ്എന്നും നിങ്ങളെ എപ്പോഴും സഹായിക്കാന്‍ സന്നദ്ധതയുള്ളവരാണ് എന്നും പെണ്‍കുട്ടികള്‍ ഓര്മ്മിക്കുക.കൂടെഅപകടങ്ങളില്‍ചെന്ന്ചാടാതിരിക്കാന്‍
സദാജാഗരൂകരായിഇരിക്കുക.
 വളര്‍ത്തു ദോഷം എന്ന് കേള്‍ക്കാന്‍ ഒരമ്മയ്ക്കും ഇട വരുത്താതെ ചുറ്റുമുള്ള ആരോടും സ്നേഹവും ബഹുമാനവും ചേര്‍ത്ത് പെരുമാറാന്‍ എല്ലാ  മക്കള്‍ക്കും കഴിയട്ടെ---  അമ്മമാര്‍ മക്കളെ ഓര്‍ത്തു അഭിമാനിക്കട്ടെ---
അമ്മമാര്‍ക്ക് മക്കള്‍ എന്നും ശിശുക്കള്‍ ആണ്. ഓരോ ദിനവും  ശിശുദിനവും.


                                                     * * *

11/12/13

പ്രിയമകനും പ്രിയതമനും













                                           കവിത : അനിത പ്രേംകുമാര്‍

അടുത്ത വീട്ടിലെ പെണ്ണായിരുന്നെങ്കില്‍
അവളായിരുന്നേനെ
അവരുടെ പ്രിയപ്പെട്ട കൂട്ടുകാരി.

അവര്‍ വളരെ  നല്ല സ്ത്രീ ആയിരുന്നു.
അവള്‍ അതിലേറെ നല്ല പെണ്ണും.

പക്ഷെ , ഒരാളുടെ "പ്രിയമകന്‍"
മറ്റേ ആളുടെ "പ്രിയതമന്‍"ആകുമ്പോള്‍
അവനു വേണ്ടി അവര്‍ തമ്മില്‍ തല്ലുന്നു.

മിണ്ടിയാല്‍ അവര്‍ അവനെക്കൊല്ലും
മിണ്ടാതിരുന്നാല്‍ അവര്‍ തമ്മില്‍തല്ലും.
തമ്മില്‍ ഭേദം തമ്മില്‍ തല്ല്!

അതുവരെ മിണ്ടിക്കൊണ്ടിരുന്ന അവന്‍
അന്ന് മുതല്‍ ഊമയാകുന്നു.

തമ്മില്‍ തല്ലിന്‍റെ ഇടവേളകളില്‍
അവര്‍ പരസ്പരം പേന്‍ നോക്കുന്നു.
അവന്‍റെ കുറ്റങ്ങള്‍ തമ്മില്‍ പറഞ്ഞ്
അവനറിയാതവര്‍ ആര്‍ത്തു ചിരിക്കുന്നു.

അതെ-അവര്‍ തമ്മില്‍ ഇഷ്ടത്തിലാണ്.
അല്ലെന്നു കരുതുന്നവര്‍ ബുദ്ധിയില്ലാത്തവര്‍

                            *  *  *


11/6/13

പ്രണയം






കഥ- അനിത പ്രേംകുമാര്‍














കഥ- അനിത പ്രേംകുമാര്‍

 അവന് 20, അവള്‍ക്ക് 17. ഇനി ഒരു വര്ഷം കൂടി കാത്തിരിക്കണം, നാട്ടാരറിഞ്ഞുള്ള കല്യാണത്തിന്! ഇല്ലെങ്കില്‍ ആരെങ്കിലും പരാതി കൊടുത്താലോ?
അത് വരെ ഇങ്ങനെ കോണിച്ചുവട്ടിലും, മറപ്പുരയുടെ പിന്നിലും, അടുക്കള ജോലിക്കിടയിലും ഒക്കെ ഒളിച്ചും പാത്തും കാണുക.
കണ്ണുകള്‍ കൊണ്ട് കഥ പറയുക.
ആരും കാണാതെ ഇടയ്ക്കൊന്നു തട്ടിയും മുട്ടിയും!
ഇന്നലെ കറിക്ക് പച്ചക്കറി മുറിക്കുമ്പോള്‍, അറിയാതെ പിറകിലൂടെ വന്ന്----
അവള്‍ പെട്ടെന്നൊന്നു പേടിച്ചു. കള്ളന്‍---ഒരു നാണോം ഇല്ലാന്നേ.
അതാ ഇപ്പോഴത്തെ അവസ്ഥ.
എന്താ രസം!
അവന്‍റെ കണ്ണില്‍ നോക്കാന്‍  അവള്‍ക്കു മടിയാണ്.
ഈ ലോകത്തെ എല്ലാ കുസൃതിത്തരങ്ങളും ഒളിപ്പിച്ചു വയ്ക്കാന്‍ ഈ കൊച്ചു കണ്ണുകള്‍ക്ക് എങ്ങനെ കഴിയുന്നു!
വാക്കുകള്‍ ഇല്ലാതെ അവ എന്തൊക്കെ കാര്യങ്ങളാണ് തന്നോടു പറയുന്നത്?
അത് വായിച്ചാല്‍ ചിരി വരും.
പക്ഷെ നേരിട്ട് അധികം ചിരിക്കില്ല. അത് മതി, അവന്‍റെ കണ്ട്രോള്‍ പോകാന്‍.

ഇന്നലെ അവന്‍ അവളോടു ചോദിക്കുവാ, വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് അവന്‍റെ റൂമില്‍ വരാമോ എന്ന്. അവള്‍ പോയില്ല.
അയ്യേ--ആരെങ്കിലും കണ്ടാല്‍! ആലോചിക്കാന്‍ വയ്യ.

ഈശ്വരാ, ഇത് സ്വപ്നോ, ജീവിതോ?

അവള്‍ക്ക്  അവനോടു ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"നിനക്കെന്താടാ, വയസ്സാകാത്തെ?"

---    ---   ---   --  ---- ---- --- ---
----  ---- ---- ---- ------- ----- ---

എന്നിട്ട് വേണം എനിക്കും  വയസ്സായി വാനപ്രസ്ഥത്തെ കുറിച്ചൊക്കെ ഒന്നാലോചിക്കാന്‍! ഞങ്ങളുടെ ഈ കള്ളക്കളി  കണ്ടു പേരക്കുട്ടികള്‍ എന്ത് കരുതുമോ, എന്തോ!

ഇന്നലെ രാത്രി കൊച്ചു മോള് ചോദിക്കുവാ, അമ്മൂമ്മയ്ക്ക് അച്ചാച്ചന്റെ കൂടെ കിടന്നാലെന്താ, എന്ന്.
"എനിക്ക് മോളുടെ കൂടെ കിടക്കാനാണല്ലോ ഇഷ്ടം" എന്ന് മാത്രം പറഞ്ഞു.

ഇനി അതും കൂട്യേ വേണ്ടൂ--
മരുമകള്‍ ഇപ്പോള്‍തന്നെ ഇത്തിരി മുഖം വീര്‍പ്പിക്കലോക്കെ തുടങ്ങീട്ടുണ്ട്.
അത് പിന്നെ ആരായാലും ഇല്ലാണ്ടിരിക്ക്വോ?

"നിനക്കെന്താടാ വയസ്സാകാത്തെ?
നമ്മുടെ ടൈം കഴിഞ്ഞില്ലേ?"

"നീ പൊ പെണ്ണെ, ഞാനുള്ളപ്പോഴോ?"

അവള്‍ പതുക്കെ തല താഴ്ത്തി, അയാളുടെ നെഞ്ചിലേയ്ക്ക് ചായവേ,
ചുളിവുകള്‍ വീണ കൈകള്‍ കൊണ്ട് അവന്‍ അവളെ തന്നിലേയ്ക്കു ചേര്‍ത്തു. അവരുടെ പ്രണയം അവരില്‍ കണ്ട  പ്രായം  ഇരുപതും  പതിനേഴും ആയിരുന്നു.
                                  *  *  * 


10/24/13

ഉടമകള്‍ അറിയാന്‍




 കവിത : അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍








അടിമകള്‍ ഉടമകളോട് പ്രതികരി‍ക്കുന്നത്
സ്നേഹക്കുറവു കൊണ്ടല്ല.
ഏറെനാള്‍ മിണ്ടാതിരുന്നു മിണ്ടുമ്പോള്‍
ഉടമകള്‍ അങ്ങനെ കരുതുകയാണ്.

 എതിര്‍ക്കുന്നത് മുതിര്‍ന്നവരോടാണെങ്കില്‍
അത് തര്‍ക്കുത്തരം ആയി നിര്‍വ്വചിക്കും.
അവളെ വിട്ടവര്‍ ‍ പ്രതിക്കൂട്ടിലാക്കുന്നത്
വളര്‍ത്തിയ രക്ഷിതാക്കളെ തന്നെയായിരിക്കും.

എതിര്‍ക്കുന്നത് ആണിനോട് പെണ്ണാണെങ്കില്‍
അവള്‍ ഫെമിനിസ്റ്റ് ആയി മാറ്റപ്പെടും.
നിങ്ങള്‍ അടക്കമുള്ള എല്ലാ സുഹൃത്തുക്കളും
അവളെ ഫെമിനിച്ചി എന്ന് വിളിച്ചാഘോഷിക്കും.

എതിര്‍ക്കുന്നത് ഭര്‍തൃ വീട്ടുകാരോടെങ്കില്‍
അവള്‍ തലയിണ മന്ത്രക്കാരിയായ് മാറ്റപ്പെടും.
ഒന്നിനുമില്ലാത്ത ഭര്ത്താവുപോലും
പെങ്കോന്തനെന്നും അറിയപ്പെടും.

എതിര്‍ക്കുന്നത് രാഷ്ട്രീയത്തിലാണെങ്കില്
അത് അച്ചടക്ക ലംഘനമായി തീരും.
നേതാക്കള്‍ ‍ പല്ലും നഖവും ഉപയോഗിച്ച്
അടിച്ചമര്‍ത്തി വിജയക്കൊടിനാട്ടും.‍‍‍

എതിര്‍ക്കുന്നത് ഏതെങ്കിലും മതത്തിനെ ആണെങ്കില്‍
അവള്‍‍ വര്‍ഗീയ വാദിയായ് അറിയപ്പെടും.
തെറ്റുകള്‍ ഇല്ലാത്ത മതാചാരങ്ങളില്ലെങ്കിലും
മാറുവാന്‍ തയ്യാറല്ല, മതാചാര്യ വര്‍ഗ്ഗം.‍

അടിമകളെ പ്രതികരിക്കാന്‍ അനുവദിക്കുക.
അത് ബന്ധങ്ങള്‍ നില നിര്‍ത്താന്‍ സഹായിക്കും.
സ്വാഭാവിക പ്രതികരണങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
അസ്വാഭാവിക പ്രതികാരങ്ങള്‍  ആവാതിരിക്കാന്‍.

                            
                                                  *  *  *

10/21/13

ഒതുങ്ങിക്കൂടരുത്, ജീവിതം എപ്പോഴും സുന്ദരമാണ്

 ബാംഗ്ലൂര്‍ വിശേഷങ്ങള്‍
----------------------------------------
കഴിഞ്ഞ ശനിയാഴ്ച്ചത്തെ (19-10-2013) മെട്രോ മനോരമ (ബാംഗ്ലൂര്‍ ) യില്‍ രണ്ടാം പേജില്‍ ഒതുങ്ങിക്കൂടരുത്, ജീവിതം എപ്പോഴും സുന്ദരമാണ്  - കെ. കാര്‍ത്യായനി , ബാംഗ്ലൂര്‍ എന്ന പേരില്‍ ഈ ലേഖനത്തിന്‍റെ പ്രസക്തമായ ഭാഗങ്ങള്‍ -എഡിറ്റ്‌ ചെയ്തത് - പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. "മുതിര്ന്നവര്‍ക്കായ് " (60 years+)എന്ന പംക്തിയില്‍.  കുറച്ചു പുസ്തകങ്ങള്‍ സമ്മാനമായി അയച്ചുകൊടുക്കുമെന്നും മനോരമ അറിയിച്ചു.




കെ. കാര്‍ത്യായനി ടീച്ചര്‍, ബാംഗ്ലൂര്‍.


2004 ജൂണ്‍ രണ്ടാം തീയ്യതിയാണ് ഞങ്ങള്‍ ബംഗ്ലൂരില്‍ സ്ഥിര താമസത്തിന് വന്നത്. നാട്ടില്‍ കണ്ണൂര്‍ ജില്ലയിലെ തില്ലെങ്കേരിയാണ്  സ്ഥലം . ഞാനും എന്‍റെ ഭര്‍ത്താവും അദ്ധ്യാപകരായിരുന്നു. 2000 ല്‍ മാഷും 2004 ല്‍ ഞാനും സര്‍വിസില്‍ നിന്നും വിരമിച്ചു. എന്‍റെ മാഷ്‌ കണ്ണൂര്‍ ജില്ലയിലെ തില്ലെങ്കേരി ഗവ: യു.പി. സ്കൂളില്‍ നിന്നും ഞാന്‍ തില്ലെങ്കേരി പള്ള്യം എല്‍. പി. സ്കൂളില്‍ നിന്നും ആണ് വിരമിമിച്ചത്.

മക്കള്‍ രണ്ടുപേരും ബംഗ്ലൂരില്‍  ആയിരുന്നു. മകള്‍ അനിതയും  ഭര്‍ത്താവ് പ്രേംകുമാറും ഗോകുല(മത്തിക്കെരെ)യില്‍ സ്വന്തം ഫ്ലാറ്റില്‍ താമസം. അവിടെ അടുത്തു തന്നെ സ്വന്തമായി ഒരു കമ്പനി നടത്തുന്നു. മകന്‍ സജിത് ഇവിടെ അടുത്ത് പീനിയ എന്ന സ്ഥലത്ത് ഒരു അമേരിക്കന്‍ കമ്പനി യിലും മരുമകള്‍ സിന്ധു , തൊട്ടടുത്തുള്ള അയ്യപ്പ സ്കൂളില്‍ ടീച്ചര്‍ ആയും ജോലി ചെയ്യുന്നു.

പെന്‍ഷന്‍ ആയതിനു ശേഷം  നാട്ടില്‍ തനിയെ താമസിക്കേണ്ടിവരുന്നതിനാല്‍ മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഞങ്ങള്‍ ബംഗ്ലൂരിലെയ്ക്ക് വന്നത്. മക്കള്‍ക്ക്‌ രണ്ടുപേര്‍ക്കും ഇവിടെ ജോലി ആയതിനാല്‍ എപ്പോഴും നാട്ടിലേയ്ക്ക് വരാനും അന്വേഷിക്കാനും പറ്റില്ലല്ലോ. നാട്ടില്‍ തരക്കേടില്ലാത്ത ഒരു വീടും കുറച്ചു സ്ഥലവും ഒക്കെ ഉണ്ട്. പെന്‍ഷന്‍ ആയ ശേഷം എന്‍റെ മാഷ്‌ ചില്ലറ കൃഷി ഒക്കെ ചെയ്തു വരികയായിരുന്നു. അതുകൊണ്ട് തന്നെ നാട്ടില്‍ നിന്നും വരുമ്പോള്‍ ബന്ധുക്കളും അയല്‍ക്കാരും ഒക്കെ പറഞ്ഞു," ടീച്ചര്‍ക്ക് ഇഷ്ടപ്പെട്ടാലും മാഷിനു ബംഗ്ലൂര്‍ ഒന്നും ശരിയാവില്ല" എന്ന്.

പക്ഷെ ഒരു പ്രശ്നവുമില്ലാതെ ഞങ്ങള്‍ ആറേഴു വര്ഷം ബംഗ്ലൂരില്‍ സുഖമായി ജീവിച്ചു. എന്നാല്‍ ഇപ്പോള്‍ എന്‍റെ മാഷ്‌ എന്നെ വിട്ടു പോയിട്ട് ഈ ഒക്ടോബര്‍ 9 ന് 2 വര്ഷം തികയുന്നു.  ആദ്യത്തെ അഞ്ചാറു മാസം ഞാന്‍ മാനസികമായി തകര്‍ന്നു പോയെങ്കിലും ആരും ഇവിടെ ശാശ്വ ത മല്ലെന്നും ഇന്ന് മാഷ്‌ പോയപോലെ നാളെ ഞാനും പോകേണ്ടതാണ് എന്നും ഉള്ള സത്യം ഉള്‍ക്കൊണ്ട് ഞാന്‍ ഇന്ന് ജീവിക്കുന്നു.

മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വന്നതെങ്കിലും ഇന്ന് ഞാന്‍ വളരെ സന്തുഷ്ടയാണ്. തനിയെ നാട്ടിലാണെങ്കിലുള്ള കാര്യം ഇപ്പോള്‍ ഓര്‍ക്കാനേ വയ്യ. നാട്ടില്‍ സദാ അക്രമ രാഷ്ട്രീയവും ബോംബേറും കൊലപാതകവും ഹര്‍ത്താലും ഒക്കെ അല്ലെ? എന്നാല്‍ ബംഗ്ലൂരില്‍ അനാവശ്യ ബന്ദില്ല,   ഹര്ത്താലില്ല, അന്ധമായ രാഷ്ട്രീയവും ഇല്ല. എല്ലാവരും ജോലി ചെയ്യുന്നു, കിട്ടുന്ന വരുമാനത്തിനനുസരിച്ച്  സുഖമായി ജീവിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനാണെങ്കിലും ഇവിടെയാണ് നല്ലത്. എന്‍റെ മാഷ്‌ അസുഖമായി ഒരു മാസം ഹോസ്പിറ്റലില്‍ കിടന്നപ്പോഴും ആളെ തിരിച്ചു കിട്ടിയില്ലെങ്കിലും ,ഏറ്റവും നല്ല ചികിത്സ കൊടുക്കാനും കഴിഞ്ഞു.

ഞാന്‍ മകന്‍റെ കൂടെ വാടക വീട്ടിലായിരുന്നു, ഇതുവരെ താമസിച്ചിരുന്നത്. ഇപ്പോള്‍ നാട്ടിലുള്ള വീട് വിറ്റ്, ഇവിടെ 30*40 സ്കൊയര്‍ഫീറ്റ്‌ സ്ഥലം വാങ്ങി, മകന്‍ ഒരു നല്ല വീട് വച്ചു. കഴിഞ്ഞ ഡിസംബറില്‍ താമസം തുടങ്ങി. വീട് വച്ച് കഴിഞ്ഞപ്പോള്‍ എന്തെങ്കിലും നടാന്‍ ഒരിഞ്ച് സ്ഥലം പോലും ബാക്കിയില്ല. നോക്കിയപ്പോള്‍ ഞങ്ങളുടെ വീടിന്‍റെ വലതു വശം, മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഒരു കാലി  സൈറ്റ് ആണ്. ഞാന്‍ അയാളുടെ അനുവാദത്തോടെ , അവിടെ ചെറിയ ഒരു അടുക്കളത്തോട്ടം  ഉണ്ടാക്കി.

വീട്ടിലേയ്ക്കാവശ്യമായ കറിവേപ്പില, പപ്പായ, പയര്‍, പച്ച മുളക്, ചീര, തക്കാളി, കോയക്ക, മത്തന്‍,  മുരിങ്ങ, കപ്പ, ചേമ്പ്, ചേന, വാഴ, തുടങ്ങി ഒരു വിധം എല്ലാ പച്ചക്കറികളും ഇവിടെ തഴച്ചു വളരുന്നു. വീട്ടിലെ അടുക്കള മാലിന്യവും അധികം ദൂരെ യല്ലാത്ത ഒരു വീട്ടില്‍ നിന്നും വാങ്ങുന്ന ചാണകപ്പൊടിയും മാത്രമാണ് വളമായി ഉപയോഗിക്കുന്നത്. എല്ലാ പച്ചക്കറിയിലും വിഷം അടങ്ങിയ ഇക്കാലത്ത്, ഞങ്ങള്‍ക്ക് ഉരുളക്കിഴങ്ങും , ഉള്ളിയും മാത്രമേ പുറമേ നിന്നും വാങ്ങേണ്ടി വരുന്നുള്ളൂ.









എന്‍റെ മകന്‍റെ കുട്ടികളില്‍ മൂത്തയാള്‍ സ്കൂളില്‍ പോകുന്നു. ഇളയ ആള്‍ക്ക്  ഇപ്പോള്‍ രണ്ടര വയസ്സ്. എന്‍റെ സമയം അവനെ നോക്കാനും തോട്ടം പരിപാലിക്കാനും വിനിയോഗിക്കുന്നു.  ബാക്കി സമയം കിട്ടിയാല്‍, ടി വി കാണലും വായനയും അമ്പലത്തില്‍ പോക്കും . ചുരുക്കി പറഞ്ഞാല്‍  ജീവിതം ഇപ്പോള്‍ ഭാരമോ, മടുപ്പോ അല്ല.

എനിക്ക് പുതിയ തലമുറയോടും പ്രായമായവരോടും  ഒന്നേ പറയാനുള്ളൂ .നിങ്ങള്‍ പ്രായമായിക്കഴിഞ്ഞാല്‍ എനിക്ക് വയസ്സായി എന്ന് വിചാരിച്ചു ഒതുങ്ങിക്കൂടാതെ  തന്നാല്‍ കഴിയുന്ന എന്തെങ്കിലും ക്രിയാത്മകമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുക. കഴിയുന്നത്ര  സ്നേഹവും കരുതലും മക്കള്‍ക്കും കൊച്ചു മക്കള്‍ക്കും മറ്റുള്ളവര്‍ക്കും കൊടുക്കുക. സംശയമില്ല, നിങ്ങള്‍ക്കത് തിരിച്ച് കിട്ടും.ഉറപ്പ്.




                                                          *   *   *
K Karthiayani Teacher , Bangalore.




    


10/9/13

യാത്രയയപ്പ്




നിനക്കായ് കാത്തിരിക്കുന്നവന്‍
പ്രിയനൊരാളെന്നാത്മ മിത്രം--‍‍
അക്ഷമനായ്, നിരാഹാരനായ്
നിശ്ശബ്ദനായ്, നിദ്രാ വിഹീനനായ്

കോപം വരുന്നുണ്ട് ,ക്ഷമയ്ക്കുമതിരുണ്ട്,
കാത്തിരിപ്പെന്തിനി ,  നീളാതെ നോക്കണം
പണ്ടേയവനില്ല ക്ഷമയെന്നറിക നീ
ഇനിയും മുഷിഞ്ഞാല്‍ വഴക്ക് ഞാന്‍ കേള്‍ക്കണം---

മുപ്പതാം നാളിലായ്നീ വന്നു ചേരുമ്പോ
ളുള്ളിലെരിയുന്ന കനലില്‍ ജലം തളിച്ച
ന്പോടു പുഞ്ചിരി മായാതെ നിന്നു ഞാന്
കരയുന്നതിഷ്ട മല്ലവനെന്നറിക നീ

വിരഹം സഹിക്കാവതല്ലെന്നറികിലും
അവന്‍ കാത്തിരുന്നത് നിന്നെയെന്നറിയുന്നു
മടിയാതെ കൊണ്ടുപോകെവിടെയാണെങ്കിലു
മീ വേദന കാണുവാന്‍ കെല്‍പ്പില്ല ഞങ്ങള്‍ക്ക്--

ആമോദമോടന്നു വിട പറഞ്ഞൂ ഞാനും
അവനെയും കൊണ്ടങ്ങു പോയ്മറഞ്ഞന്നു  നീ
നിര്‍ത്താതെ പെയ്യാന്‍ തുടങ്ങിയ മഴ നന
ഞ്ഞല്‍പ്പ നേരം ഞാനറിഞ്ഞതില്ലൊന്നുമേ-- 

യാത്രയാക്കി തിരിച്ചെത്തിയ ഞാനന്ന
താദ്യമായലറിക്കരഞ്ഞു പോയി--
കാണുവാന്‍ പറ്റുകില്ലീജന്മ മിനിയവനെ ,
പ്രിയരില്‍ പ്രിയനൊരാള്‍ പോയ്‌ മറഞ്ഞു--

വന്നു ചേര്‍ന്നാളുകള്‍വീട്ടുകാര്‍, നാട്ടുകാര്‍
ചേതനയറ്റോരെന്നച്ഛനെ കാണുവാന്‍
താരമായന്നവന്‍ സാന്നിധ്യ മില്ലാതെ ,
മൌനമായ് ഞാനപ്പോള്‍  മാറി നിന്നു---

മരണത്തിനപ്പുറം ജീവിതമുണ്ടെങ്കി
ലത് വന്നു കാട്ടുമെന്നോതിയവന്‍--‍
സംസ്കാര സമയത്ത് പൊഴിയുന്നിതാലി
പ്പഴങ്ങളുമവനന്നു ചൊന്ന പോലെ   ‍

ആളുകള്‍ പോകവേ, ആരവം ഒഴിയവേ
അറിയുന്നു ഞാനിന്നു തേങ്ങുന്നു ഞാനിന്ന്
അവന്‍ കാത്തിരുന്നത് നിന്നെയാണെങ്കിലും--
വിട്ടു കൊടുത്തത്----- തെറ്റായപോല്‍ --

*  *  *



10/3/13

മതേതരത്വം

                            ലേഖനം -അനിത പ്രേംകുമാര്‍

ഭാരതം ഒരു മതേതരത്വ രാജ്യം ആണെന്ന് പറയുന്നു. ആണോ?
 എങ്കില്‍ എന്തിനാണ് സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ മുതല്‍ ജാതിയും മതവും അന്വേഷിച്ചു കണ്ടെത്തുന്നത്?
 അങ്ങനെ ഒരു കോളം തന്നെ ഇല്ലാതാക്കിക്കൂടെ?
എന്തിനാണ് മതത്തിന്റെ പേരില്‍ സംവരണങ്ങള്‍?
വീതം വയ്പ്പുകള്‍?

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ഉയര്‍ത്താന്‍ ആണെങ്കില്‍ സാമ്പത്തികം ആകണ്ടേ സംവരണ മാനദണ്ഡം?
ഒരു ഇന്ത്യന്‍ പൌരന്‍ ഏതു പ്രായത്തില്‍ വിവാഹം കഴിക്കണം, എന്നും ആ ബന്ധം നില നില്‍ക്കെ മറ്റൊരു വിവാഹം പാടുണ്ടോ എന്നതും ഉണ്ടെങ്കില്‍  എത്ര ഭാര്യമാര്‍, ഭര്‍ത്താക്കന്മാര്‍ ഉണ്ടാവാം, എന്നതും ഒക്കെ ഓരോ ഇന്ത്യന്‍ പൌരനും തുല്ല്യമാക്കെണ്ടേ?
ഉന്നത വിദ്യാഭ്യാസത്തിന് ആണ്‍ പെണ്‍ ഭേദമന്ന്യേ എല്ലാ മതത്തിലും പെട്ടവര്‍ക്ക് ഒരേ പോലെ സാഹചര്യം ഉണ്ടാവണ്ടേ?

ഒരേ വിദ്യാഭ്യാസം നേടിയ രണ്ടുപേര്‍ എല്ലാ എഴുത്ത്, വാചാ പരീക്ഷണങ്ങളും കഴിഞ്ഞു ഫൈനലില്‍ എത്തുമ്പോള്‍ മതത്തിന്റെ പേരില്‍ രണ്ടാം സ്ഥാന ക്കാരന് ജോലി കൊടുക്കുന്നത് മതേതരത്വം ആണോ?

കുടുംബ സ്വത്ത് വീതം വയ്ക്കുമ്പോള്‍ ഏതു മതത്തിലാണ് എന്ന് നോക്കിയാണോ ഓഹരി തീരുമാനിക്കേണ്ടത്?

എന്തെ ആരും ഒന്നും മിണ്ടാത്തത്? ഒക്കെ കള്ളത്തരമാണ് എന്ന് മനസ്സിലായില്ലേ? സമയവും സന്ദര്‍ഭവും അനുസരിച്ച് , ഓരോ പ്രദേശത്തെയും വോട്ട് ബാങ്ക് അനുസരിച്ച്, ഭരിക്കുന്നവര്‍ക്കും നേതാക്കന്മാര്‍ക്കും തോന്നുന്നത് പോലെ ഓര്‍ഡിനന്‍സ് കൊണ്ട് വരികയും , മത പ്രീണനം നടത്തി വോട്ട് പിടിക്കുകയും ചെയ്യുന്ന നാട്ടില്‍ എന്ത് മതേതരത്വം!

നമ്മളില്‍ കുറെ വിഡ്ഢികള്‍ അര്‍ത്ഥ മറിയാതെ വിളിച്ചു കൂവുന്ന ഒരു വാക്ക് മാത്രമായി അത് ചുരുങ്ങിയിരിക്കുന്നു.
എന്നിട്ട് മതത്തിന്‍റെ പേരില്‍ തമ്മില്‍ തമ്മില്‍ പോരടിക്കുന്നു.
എല്ലാ മതങ്ങളും ഈശ്വരനിലേയ്ക്കുള്ള , പരമമായ സത്യത്തിലേയ്ക്കുള്ള വഴി കാണിക്കുക മാത്രമാണ് എന്നറിയാതെ.

ഒന്നും മറ്റൊന്നിനേക്കാള്‍ മുകളില്‍ അല്ല, താഴെയും അല്ല എന്ന് തിരിച്ചറിയുക. ഏതു വഴിയിലൂടെ യാത്ര ചെയ്താലും ( അത് യുക്തി വാദത്തിലൂടെ ആയാലും)എത്തുന്നത്‌ ഒരേ ഇടത്തിലാണ് എന്ന് മനസ്സിലാക്കുക.

ജനിച്ചതും വളര്‍ന്നതും ഏതു മത സാഹചര്യത്തില്‍ ആണോ, അതില്‍ വിശ്വസിക്കുക, അതിനെ തള്ളിപ്പറയാതിരിക്കുക,അതിലെ നമ ഉള്‍ക്കൊണ്ടു വളരുക.  നല്ലൊരു മനുഷ്യന്‍ ആയി ഈ മനോഹരമായ ജീവിതം ജീവിച്ചു തീര്‍ക്കുക. നമ്മള്‍ അറിയാതെ ഒരു മതേതരത്വം അവിടെ രൂപപ്പെടുന്നത് കാണാം. പണ്ട് നമ്മുടെ നാട്ടില്‍ അതുണ്ടായിരുന്നു.

 റംസാന് അസൂക്കയും കതീസുമ്മയും വെച്ച് വിളമ്പുന്ന വിഭവങ്ങളുടെ രുചിയും , ക്രിസ്മസ്സിനു പെണ്ണമ്മ ചേച്ചിയുടെയും തമ്പിയെട്ടന്റെയും കൂടെ അര്‍ദ്ധ രാത്രിയില്‍ പള്ളിയില്‍ പോകുന്നതും പിറ്റേ ദിവസം കള്ളപ്പം തിന്നതും ഓണത്തിനു പായസവും നെയ്യപ്പവും അവര്‍ക്ക് പങ്കു വയ്ക്കുന്നതും പാലക്കാട BPL ല്‍ ജോലി ചെയ്യുമ്പോള്‍ കോണ്‍വെന്റ്  ഹോസ്റ്റലില്‍ സുഹൃത്തായ ഫാത്തിമയുടെ കൂടെ നോമ്പ് നോറ്റതും  ഒന്നും മറക്കാന്‍ കഴിയില്ല. എന്നെ ഞാന്‍ ആക്കിയത് ഇവര്‍ ഒക്കെ ചേര്‍ന്നാണ്.

എല്ലാ ഇന്ത്യ ക്കാരും സഹോദരീ സഹോദരന്മാരാണ് എന്ന് പറയുവാന്‍ വേണ്ടി നമ്മളാരും സ്വന്തം മാതാപിതാക്കളെ തള്ളി പറയേണ്ടി വരുന്നില്ല. അതുപോലെ യുള്ള ആത്മ വിശ്വാസത്തോടെ പറയുക, താന്‍ വളര്‍ന്നത്‌ ഇന്ന മതത്തില്‍ ആണെന്നും. അത് ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യാനി ആയാലും. അതേ പോലെ , മത പഠനവും എല്ലാവരുടെയും അവകാശമാകട്ടെ. അതും നന്മയിലേക്കുള്ള  വെളിച്ചമാകട്ടെ--- മതിയാക്കൂ-- കപട മതേതരത്വം---

10/1/13

ഞങ്ങള്‍ ചിരഞ്ജീവികള്‍

                                                       


        കവിത: അനിത പ്രേംകുമാര്‍         







ഞങ്ങള്‍ ചിരഞ്ജീവികള്‍
ജരാനരകളില്ല, മരണമില്ല .
ഇനിയും വാഴും കാലങ്ങളോളം

ഞങ്ങള്‍ ചിരഞ്ജീവികള്‍
അന്യന്‍റെ സന്തോഷം കട്ടെടുക്കുന്നു
കൂട്ടി വയ്ക്കുന്നു, സ്വത്തും പണവും

ഞങ്ങള്‍ ചിരഞ്ജീവികള്‍
ഈ ഭൂമിയുടെ അധിപന്മാര്‍
ഇപ്പോഴുമെപ്പോഴു മിവിടെ ജീവിക്കുവോര്‍

ഞങ്ങള്‍ ചിരഞ്ജീവികള്‍
കഷ്ടം,നിങ്ങള്ക്ക് വാര്‍ധക്യം വന്നതില്‍!
അനുഭവിക്കൂ, ഇത് മുജ്ജന്മ ശാപം.

ഞങ്ങള്‍ ചിരഞ്ജീവികള്‍
നിങ്ങള്‍ക്കു നേരുന്നു
സന്തോഷ കരമായ വൃദ്ധ ദിനം.

എന്ന് പറയാതെ പറയുന്നു
ഓരോ യുവത്വവും---




9/24/13

ഫേസ് ബുക്ക് കല്ല്യാണം




















ഫേസ് ബുക്കില്‍ ലൈക്കും കമന്‍റും ചെയ്തും വല്ലപ്പോഴും ഒരു പോസ്റ്റ്‌ എഴുതി, അതിനു കിട്ടിയ പ്രതികരണങ്ങളില്‍ തൃപ്തി പോരാഞ്ഞു  താന്‍ ലൈക്ക്, കമന്റ്, അടിക്കുന്നവരെയൊക്കെ തനിക്ക് അതേ അളവില്‍ തിരിച്ചു തരാത്തതിന് ഇന്‍ബോക്സില്‍ പോയി ചീത്ത പറഞ്ഞും  ജീവിതം തള്ളി നീക്കവേ, ഒരു നാള്‍ അമ്മ അയാളോട് പറഞ്ഞു.

"മോനെ, ഒരു കല്ല്യാണം കഴിക്കാത്തതുകൊണ്ടാണ്   ജോലി കഴിഞ്ഞു വന്നാല്‍ നീ ഇങ്ങനെ ഏതു നേരവും കമ്പ്യൂട്ടറിന്‍റെ മുന്നില്‍ തപസ്സിരിക്കുന്നത്. കഴിയുന്നതും പെട്ടെന്ന് ആ ബ്രോക്കറോടു പറഞ്ഞ്, ഒരു കല്ല്യാണം ശരിയാക്കണം."

കേട്ടപ്പോള്‍ അയാള്‍ക്ക്‌ തോന്നി. ശരിയാണല്ലോ! വയസ്സ് മുപ്പത്തൊന്നായി. ഇനിയും വൈകിയാല്‍ കിട്ടാന്‍ പോകുന്നത് എല്ലാവരും തിരഞ്ഞിട്ട , ആര്‍ക്കും  വേണ്ടാതെ, "എടുക്കാ ചരക്ക്" ആയി നില്‍ക്കുന്ന വല്ല പെണ്ണിനേയും ആയിരിക്കും. നല്ല പെണ്‍കുട്ടികളെയൊക്കെ ചെറിയ പ്രായത്തില്‍ തന്നെ  സാമര്‍ത്ഥ്യമുള്ള ആണ്‍ കുട്ടികള്‍ ബുക്ക്‌ ചെയ്തിരിക്കും. അല്പം പഠിച്ച പെണ്‍കുട്ടികള്‍ ആണെങ്കില്‍ കേരളത്തിലെ ആണ്‍ പിള്ളേരെ  ഒന്നും പിടിക്കാഞ്ഞിട്ട്‌, ഇപ്പോള്‍ മലയ്ഷ്യ, സിംഗപൂര്‍,കാനഡ, അമേരിക്ക, തുടങ്ങിയ ഇടങ്ങളിലേയ്ക്ക് കണ്ണും നട്ടിരിക്കുന്നു. കേരളത്തിലെ ആണ്‍ പിള്ളേര്‍ക്ക് എന്താണാവോ ഒരു കുറവ്? 

എന്നാലും ബ്രോക്കര്‍ ഫീസ് കൊടുക്കാന്‍ വയ്യ. ഒരൊറ്റയെണ്ണത്തിനെ വിശ്വസിക്കാന്‍ വയ്യ.കെട്ടുന്നുണ്ടെങ്കില്‍ നല്ല ഒന്നാന്തരം പെണ്ണിനെ തന്നെ കിട്ടണം. ഇല്ലെങ്കില്‍ വേണ്ട. അത്ര തന്നെ.

" യുറേക്കാ--- കയ്യില്‍ ഫേസ് ബുക്ക് വച്ചിട്ടെന്തിനാ----------"


അയാള്‍ അതില്‍ തന്നെ പരസ്യം കൊടുക്കാന്‍ തീരുമാനിച്ചു. ഇതായിരുന്നു പരസ്യം.

//////ഫേസ് ബുക്കില്‍ അക്കൗണ്ട്‌ ഉള്ള നല്ലൊരു പെണ്ണിനെ വേണം.
ഉണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങള്:
സൌന്ദര്യത്തില്‍ ഐശ്വര്യ റായി
പ്രസരിപ്പില്‍ റിമി ടോമി
പാചകത്തില്‍ ലക്ഷ്മി നായര്‍
രാഷ്ട്രീയ ചര്‍ച്ചയില്‍ സിന്ധു സൂര്യകുമാര്‍  
ബാക്കി ഗുണങ്ങള്‍----------------------ചേരും വണ്ണം-------------------
മറ്റു കാര്യങ്ങള്‍ :
ക്ലിയര്‍ ഇല്ലാത്ത സ്വന്തം  പ്രൊഫൈല്‍ ഫോട്ടോയായിരിക്കണം.
കണ്ട കൂതറ കളുടെ പോസ്റ്റ്‌കള്‍ക്കൊന്നും ലൈക്‌,കമന്റ് ചെയ്യുന്ന ആളാവരുത്.
 പൂവുകളും പക്ഷി മൃഗങ്ങളുടെ ഫോട്ടോകളും മാത്രം പോസ്റ്റ്‌ അപ്ഡേറ്റ്.
പെണ്‍വര്‍ഗ്ഗത്തില്‍ പെട്ടവരുടെ മെസ്സേജ്ന് മാത്രം മറുപടി പറയുക.
മെസ്സേജ് ബോക്സ്‌ ഡിലീറ്റ് ചെയ്യാതെ സൂക്ഷിച്ചു വയ്ക്കണം.
വിവാഹം ഉറപ്പിക്കുന്നതിനു മുമ്പേ, അക്കൗണ്ട്‌  യുസര്‍ഐഡി, പാസ്സ്‌വേര്‍ഡ്‌  തുടങ്ങിയവ കൈമാറണം.//////

അയാള്‍ക്ക്‌ ഫ്രണ്ട് ലിസ്റ്റില്‍ അയ്യായിരം പേര് ഉണ്ടായിരുന്നിട്ടും, അതില്‍ ഭൂരി പക്ഷവും പെണ് കുട്ടികള്‍ ആയിരുന്നിട്ടും ആകെ വന്നത് 7 അപേക്ഷകള്‍. അതില്‍ നിന്നും അവസാന റൌണ്ടില്‍ എത്തിയത് മൂന്നുപേര്‍. അതില്‍ ഏറ്റവും ഭംഗിയുള്ള പെണ്ണിനെ കെട്ടി.

ആദ്യരാത്രിയില്‍ ആദ്യം നാണിച്ചു നഖം കടിച്ചു നിന്ന അവള്‍ പതുക്കെ മാറാന്‍ തുടങ്ങി. അയാള്‍ അറിഞ്ഞില്ല , അവള്‍ കണ്ടു മറന്ന ഏതോ സിനിമയിലെ  കൊച്ചിന്‍ ഹനീഫ യുടെ ഭാര്യ യുടെ വേഷത്തില്‍ വന്ന കല്പനയുടെ കഥാപാത്രം  ആയിരുന്നു എന്ന്. അവള്‍ അയാളെ മറിച്ചിട്ട് ഹിപ്നോട്ടിസം ചെയ്യാന്‍ ആരംഭിച്ചു.

അവളുടെ വര്‍ത്തമാനവും ഭൂതവും എല്ലാം തിരഞ്ഞു പിടിച്ച്, ചോദ്യം ചെയ്ത്, അവള്‍ കളങ്കപ്പെടാത്തവള്‍ ആണെന്ന് ഉറപ്പിച്ച ശേഷം വിവാഹം കഴിച്ച  അയാള്‍, പറഞ്ഞ കഥകള്‍ കേട്ട് , കേട്ട് അവള്‍ തളരാന്‍ തുടങ്ങി.  രാത്രി മുഴുവന്‍ പറഞ്ഞിട്ടും തീരാതെ, ‍ പിറ്റേ ദിവസം പകലും അയാള്‍ തുടര്‍ന്നു കൊണ്ടിരുന്നു. കതകു തുറക്കാത്തത് കണ്ടു, വീട്ടുകാര്‍ ഏറെ മുട്ടി നോക്കിയെങ്കിലും ഫലമുണ്ടായില്ല. അവര്‍ അവസാനം ഫയര്‍ ഫോഴ്സ്നെ വിളിച്ചു.

കതകു പൊളിച്ച്അകത്തു കടന്ന അവര്‍ക്ക് മുമ്പിലും അയാള്‍ പകുതി ബോധത്തില്‍ തന്‍റെ വീര സാഹസിക കഥകള്‍ തുടരുകയായിരുന്നു. കേട്ട് തളര്‍ന്ന അവള്‍ താഴെ വെറും നിലത്ത്, എഴുന്നേല്‍ക്കാന്‍ പോലും ത്രാണിയില്ലാതെ പാതി മയക്കത്തിലും.

പക്ഷെ അവളുടെ യഥാര്‍ത്ഥ കഥകള്‍ കണ്ടെത്താന്‍ അയാള്‍ക്ക് കഴിഞ്ഞുമില്ല.

                                                     *  *  *


8/25/13

ചിങ്ങത്തിലെ അശ്വതി (കളിമണ്ണ്‍)















നാല്പത്തി രണ്ടു (42) വര്ഷം മുമ്പ് ചിങ്ങ മാസത്തിലെ ഈ അശ്വതി നാള്. സെപ്തെംമ്പര്‍ 8 ആം തീയതി.  സ്ഥലം പായം സ്കൂളിനും വായനശാലയ്ക്കും  ഇടയിലായ്‌ വയലിന്‍റെ കരയിലുള്ള  കാപ്പാടന്‍ വീട്.

കാര്‍ത്യായനി ടീച്ചര്ക്ക് തലേ ദിവസം  വൈകിട്ട് 4 മണിക്കോ മറ്റോ തുടങ്ങിയ വേദനയാണ്.  യഥാര്‍ത്ഥത്തില്‍ ഒരു മാസം മുമ്പേ, ഇരിട്ടിയില്‍ അവരുടെ ചേച്ചിയുടെ വീട്ടിലേയ്ക്ക് പോയതായിരുന്നു. അവിടെ ആകുമ്പോള്‍ ഹോസ്പിറ്റലും ഡോക്ടര് മാരും ഒക്കെ ഇഷ്ടം പോലെ ഉണ്ട്. ചുറ്റും പുഴയാല്‍ ചുറ്റപ്പെട്ട ഈ പായം നാട്ടില്‍ , പെട്ടെന്ന് ഒരത്യാവശ്യം വന്നാല്‍ എന്ത് ചെയ്യും എന്നത് ആര്‍ക്കും അറിയില്ലായിരുന്നു. രാത്രി, തോണിക്കാരും ഉണ്ടാവില്ല.

പക്ഷെ, എന്ത് പറയാന്‍! ഇരിട്ടിയിലെ ആ വലിയ വീട്ടില്‍ ആരോ "കൂടോത്രം" * ചെയ്തതുകൊണ്ട്, അവിടെ നിന്നാല്‍ ശരിയാകില്ല , പായത്തെയ്ക്ക് തന്നെ തിരിച്ചു പോകണം എന്ന ഉപദേശത്തിന്മേല്‍ അവര്‍ തിരിച്ചു വരികയായിരുന്നു.

വീട്ടിലുള്ളവര്‍ക്ക് പുറമെ, ആകെ സഹായത്തിനുള്ളത്, കുര്യന്‍ ചേട്ടന്‍ എന്ന ആളുടെ വീട്ടില്‍ താമസിച്ചിരുന്ന ഒരു നേഴ്സ് മാത്രം. അവര്‍ അവരെ കൊണ്ട് പറ്റുന്ന പോലെ ഒക്കെ ശ്രമിക്കുന്നുണ്ട്. എന്നാലും ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ ഒരു നേഴ്സ്നു എന്താണ് ചെയ്യാന്‍ പറ്റുക! സാമാന്യം നല്ല വളര്‍ച്ചയുള്ള കുഞ്ഞ്, അവളെ കൊണ്ട് പറ്റുന്നപോലെ ഒക്കെ ചെയ്തിട്ടുണ്ടാവാം, പുറം ലോകം കാണാന്‍.  വേദനകൊണ്ട് പുളയുന്ന ആ അമ്മ, 12 മണിക്കൂര്‍ സഹിച്ചിട്ടും, കഷ്ടപ്പെട്ടിട്ടും കുഞ്ഞ് ഇനിയും പുറത്തെത്തിയില്ല. എന്ത് ചെയ്യും എന്ന് ആര്‍ക്കും അറിയില്ല. വീട്ടില്‍ എല്ലാവരും ആശങ്കയിലും.

ഗോവിന്ദന്‍ മാസ്റെര്‍ക്ക്, ആദ്യമായി PSC പോസ്റ്റിങ്ങ്‌ കിട്ടി, കാസര്‍ഗോഡ്‌ ജോയിന്‍ ചെയ്യേണ്ട ദിവസം ആണ് ഇന്ന്. കുഞ്ഞിനെ കണ്ട ശേഷം പോകാന്‍ കാത്തു നില്‍ക്കുകയാണ് അദ്ദേഹം.

ഇതിപ്പോ, എന്തും സംഭവിക്കാം എന്ന നിലയും. ഇനി അവരെ എടുത്തു, നടന്നു, തോണി വഴി പുഴ കടത്തി , ഇരിട്ടിയില്‍ ഹോസ്പിറ്റലില്‍ എത്തുമ്പോഴേയ്ക്ക്‌, എന്തെങ്കിലും സംഭവിക്കും. അതുകൊണ്ട് കാത്തിരിക്കുക തന്നെ.

സമയം രാവിലെ ഒമ്പത് മണി യായി! ഇനിയും കാത്തിരിക്കാന്‍ വയ്യ. അവസാനം  നേഴ്സ് കത്രിക കൈയ്യില്‍ എടുത്തു. ഡോക്ടര്‍മാര്‍ മാത്രം ചെയ്യുന്നകാര്യം.അവസാനത്തെ ആയുധം. ഇല്ലെങ്കില്‍ അമ്മയും കുഞ്ഞുമൊ, രണ്ടില്‍ ഒരാളോ, ഇല്ലാതാകും. അല്‍പ സമയം  കഴിഞ്ഞപ്പോള്‍ കുഞ്ഞിന്‍റെ കരച്ചില്‍ കേള്‍ക്കാന്‍ തുടങ്ങി.

വേദനയുടെ ഹിമാലയ പര്‍വ്വതം കയറി ഇറങ്ങിയ ആ അമ്മ, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചിറങ്ങി,തന്‍റെ ആദ്യത്തെ കണ്മണിയെ കണ്‍ നിറയെ കണ്ടു. അമ്മയ്ക്ക് പകുതി ജീവനെ ഉണ്ടായിരുന്നുള്ളൂ.

ആ കുഞ്ഞിനും  ഈ ലോകം കാണാനുള്ള , ഇവിടെ ജീവിക്കാനുള്ള ഭാഗ്യം ഉണ്ടായിരുന്നു. അവള്‍ക്കു അവളുടെ അമ്മയോടൊപ്പം  കഴിയാനും അതിലേറെ ഭാഗ്യം ഉണ്ടായിരുന്നു.

സന്തോഷം കൊണ്ട് കരഞ്ഞു പോയ അച്ഛന്‍  ആ അന്തരീക്ഷം ഒന്ന് മാറിക്കിട്ടാന്‍ വേണ്ടി അവിടെ ആകെ ഉണ്ടായിരുന്ന ഒരു ആഡംബരമായ  റേഡിയോ ഓണ്‍ ചെയ്തു.

എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്,

" അശ്വതി നക്ഷ്ത്രത്തമേ---
എന്‍ അഭിരാമ സങ്കല്‍പമേ---"

എന്ന പാട്ട് റേഡിയോയിലോടെ ഒഴുകാന്‍ തുടങ്ങി---  പാട്ട് കേട്ടു തീര്‍ന്നതും മാഷ്‌ മനം നിറഞ്ഞു,  ജോലിയ്ക്ക് ജോയിന്‍ ചെയ്യാന്‍ തന്‍റെ പ്രിയതമയോടു യാത്ര പറഞ്ഞു കാസര്ഗോട്ടെയ്ക്ക് പുറപ്പെട്ടു--

                                                                 * * *



 * കൂടോത്രം= അവിടെ താമസിക്കുന്നവര്‍ക്ക് ഉപദ്രവം ആകുന്ന എന്തോ സാധനം അവിടെ എവിടെയോ ആരും അറിയാതെ വയ്ക്കുക.

8/22/13

മാറേണ്ടത് അവര്‍ ആയിരുന്നില്ല



                                                                      

                            കഥ- അനിത പ്രേംകുമാര്‍






]


ഞാന്‍ വളരെ നല്ല ആളാണ്‌.

കുലീന കുടുംബത്തില്‍ പിറന്ന, മാന്യമായി സംസാരിക്കുന്ന , ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്ത, അനാവശ്യ മായി ആരോടും സഹായ അഭ്യര്‍ത്ഥന നടത്താത്ത, എന്നാല്‍ കഴിയുന്ന ഉപകാരം മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ഒരു സാധാരണക്കാരന്‍!

എന്നാല്‍ എനിക്ക് ചുറ്റുമുള്ള, ആളുകള്‍, എന്‍റെ കുടുംബം, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ഞാന്‍ ഇടപെടുന്ന സമൂഹം , എന്നെ ഭരിക്കുന്ന, ഈ നാടിനെ ഭരിക്കുന്ന ഭരണ കര്‍ത്താക്കള്‍, ആരും ശരിയല്ല.

അതുകൊണ്ടാവാം എനിക്ക് ജീവിതം വല്ലാതെ മടുത്തു. ഒരു കുറിപ്പ് എഴുതി വച്ച് മരണത്തിലേയ്ക്ക് പോയാലോ എന്ന് ആലോചിക്കാതെയല്ല. പക്ഷെ, ആത്മ ഹത്യ പാപ മാണത്രേ.

പിന്നെ എന്ത് ചെയ്യും?

കാത്തിരിക്കാം. എന്നെങ്കിലും ഒരു ദിവസം അവര്‍ ഒക്കെ മാറാതിരിക്കില്ല.

അന്ന് ഞാന്‍ പറയുന്ന കാര്യങ്ങള്‍ അതെ അര്‍ത്ഥത്തില്‍ അവര്‍ക്ക് മനസ്സിലാവും.

എന്‍റെ ആശയങ്ങള്‍ അവര്‍ അംഗീകരിക്കും. 

എന്‍റെ ആഗ്രഹങ്ങള്‍ പറയാന്‍ എന്നെ അവര്‍ അനുവദിക്കും.

 ചെയ്യാത്ത കുറ്റങ്ങളുടെ പേരില്‍ അവര്‍ എന്നെ അനാവശ്യമായി ചീത്ത പറയുന്നത് നിര്‍ത്തും.

എനിക്ക് ഇഷ്ട മുള്ളിടത്തൊക്കെ യാത്ര പോകാന്‍ കഴിയും.

അമ്മായി അമ്മ പോര് മതിയാക്കി, എന്‍റെ അമ്മ , എന്‍റെ ഭാര്യ യെ തിരിച്ചു വിളിക്കും.

അതല്ലെങ്കില്‍ അമ്മയുടെ സ്നേഹം മനസ്സിലാക്കി, അവള്‍ തിരിച്ചു വന്നു എന്‍റെ കൂടെ താമസിക്കും.

അങ്ങനെ -- അങ്ങനെ-- ---------------അങ്ങനെ-- ഒരു പാടു കാര്യങ്ങള്‍.

"അങ്ങനെ ഒരു കാലം " അയാള്‍ സ്വപ്നം കാണാന്‍ തുടങ്ങി.

 അയാളുടെ ജീവിതത്തിലെ വിലപ്പെട്ട, ഒരു പാടു വര്‍ഷങ്ങള്‍ സ്വപ്നം മാത്രം കണ്ടു കടന്നു പോയത് അയാള്‍ അറിഞ്ഞില്ല.

ഇന്ന് വയസ്സായി, കണ്ണും കാതും കേള്‍ക്കാതെ, നടക്കാനാവാതെ , അവശനായി, കിടപ്പിലായപ്പോള്‍ അയാള്‍ മനസ്സിലാക്കി.

മറ്റുള്ളവര്‍ എന്നെങ്കിലും മാറും എന്ന് കരുതി, മിണ്ടാതെ , എല്ലാം സഹിച്ചു ജീവിതം ജീവിക്കാതെ തീര്‍ന്നു പോയ ഞാന്‍ എന്തൊരു വിഡ്ഢി!ജീവിതം വളരെ ചെറുതായിരുന്നു. മറ്റുള്ളവരെ മാറ്റാന്‍ ഉള്ള സമയം ഒന്നും അത് നമുക്ക് തരുന്നില്ല.

യഥാര്‍ത്ഥത്തില്‍ മാറേണ്ടത് അവര്‍ ആയിരുന്നില്ല. ഞാന്‍ ആയിരുന്നു.

                                                *  *  *

8/21/13

വഞ്ചിപാട്ട്


(കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ അപ്പാര്‍ട്ട്മെന്റില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായി നടന്ന ആണുങ്ങളുടെ "വള്ളം കളി" അവതരിപ്പിക്കാന്‍ എഴുതിയ പാട്ട്. ആ സമയത്ത് FB യില്‍ ആക്റ്റീവ് അല്ലാത്തതുകൊണ്ടും ബ്ലോഗ്‌ തുടങ്ങിയിട്ടില്ലാതതുകൊണ്ടും എവിടെയും പോസ്റ്റ്‌ ചെയ്തില്ല.  ഇതില്‍ മാറ്റം വരുത്തി, ആവശ്യമുള്ളവര്‍ക്ക് അവരവരുടെ ഏരിയയില്‍ ഓണ പ്രോഗ്രാമിന് ഉപയോഗിക്കാം.)





              വഞ്ചിപാട്ട്



ശ്രീരാംസദന്‍ അപാട്മെന്റില്‍ - തിത്തൈ തക തക തൈ തോം
ഓണാഘോഷം തുടങ്ങിയേ - തിത്തി താര തൈ തോം
ശ്രീരാംസദന്‍ അപാട്മെന്റില്‍ ഓണാഘോഷം തുടങ്ങിയേ
വീട്ടുകാരെ, കൂട്ടുകാരെ വന്നണഞ്ഞീടു--
ഓ തിത്തി താര തിത്തി തൈ തിത്തൈ തക തക തൈ തോം

പായസങ്ങള്‍ പലവിധം - തിത്തൈ തക തക തൈ തോം
സദ്യകൂട്ടമൊരുക്കിയും - തിത്തി താര തൈ തോം
പായസങ്ങള്‍ പലവിധം, സദ്യകൂട്ടമൊരുക്കിയും
പൂക്കളങ്ങള്‍  തീര്‍ത്തും നമ്മളാഘോഷിക്കുന്നു
ഓ തിത്തി താര തിത്തി തൈ തിത്തൈ തക തക തൈ തോം

നാനാജാതി മതസ്ഥരാം - തിത്തൈ തക തക തൈ തോം
ഭാഷകളും പലവിധം - തിത്തി താര തൈ തോം
നാനാജാതി മതസ്ഥരാം, ഭാഷകളും പലവിധം
പൂക്കളങ്ങള്‍ തീര്‍ക്കാനുള്ള പൂവുകളെപ്പോല്‍
ഓ തിത്തി താര തിത്തി തൈ തിത്തൈ തക തക തൈ തോം

എല്ലാവരുമൊന്നാണിവിടെ - തിത്തൈ തക തക തൈ തോം
കള്ളമില്ല, ചതിയില്ല - തിത്തി താര തൈ തോം
എല്ലാവരുമൊന്നാണിവിടെ, കള്ളമില്ല, ചതിയില്ല
കൂട്ടായ്മതന്‍ സന്തോഷത്തിലാഘോഷിക്കുന്നു
ഓ തിത്തി താര തിത്തി തൈ തിത്തൈ തക തക തൈ തോം

ശ്രീരാംസദന്‍ അപാട്മെന്റില്‍ ഓണാഘോഷം തുടങ്ങിയേ
വീട്ടുകാരെ, കൂട്ടുകാരെ വന്നണഞ്ഞീടു--  
ഓ തിത്തി താര തിത്തി തൈ തിത്തൈ തക തക തൈ തോം
 
    
                *  *  *
            അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍