7/31/13

ഇന്‍ബോക്സ്‌

















"ഹായ് "
------------
"ഹലോ"
----------
"ചായ കുടിച്ചോ?"
------------------
"എന്താ മിണ്ടാത്തെ?"----------
----------------------
------------------------
"ഊണ് കഴിഞ്ഞോ?"
------------------------
"എന്താ ജോലി, എത്രയാ  വയസ്സ്?"
-----------------------

ചാറ്റിങ് താല്പര്യമില്ല എന്ന് എത്ര പറഞ്ഞാലും, പച്ച വെളിച്ചം കത്തിച്ചില്ലെങ്കിലും ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വന്നു കൊണ്ടിരിക്കും.
അവസാനം പറയും.--
" ഞാന്‍ ഇപ്പോള്‍ ചായ കുടിയും ഊണ് കഴിക്കലും  ഒക്കെ നിര്‍ത്തിയല്ലോ അനിയാ --- സമയം കിട്ടിയാല്‍ ആകെ ചെയ്യുന്നത് എന്തെങ്കിലുമൊക്കെ എഴുതുക മാത്രമാണ്.വായിക്കാനോ, വായിക്കപ്പെടാനോ ഇഷ്ടമാണെങ്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയക്കൂ-- ചാറ്റ് ചെയ്യാന്‍ താല്പര്യമില്ല. "

"എഴുതുമോ? അറിഞ്ഞില്ലല്ലോ! എന്തെഴുതും?"

ഒന്ന് പ്രൊഫൈല്‍ നോക്കുകയെങ്കിലും ചെയ്യാതെയാണ്  ചാറ്റ് ചെയ്യാന്‍ വീണ്ടും വീണ്ടും വരുന്നത്! എന്താ പറയ്യാ?
                                                 -----------------------

പക്ഷെ ,ഇന്നലെ  വന്നൊരാള്‍ അങ്ങനെയായിരുന്നില്ല. അയാള്‍ മുഖവുരയില്ലാതെ എഴുതിയിട്ട് പോയതാണ്..

" താങ്കളുടെ കഥകളില്‍ ചിലത് വായിക്കുമ്പോള്‍ നാട്ടിലെത്തിയ പ്രതീതി തോന്നുന്നു. പ്രത്യേകിച്ച് രേണുവിന്‍റെ  കഥകള്‍. അതില്‍ ഞാന്‍ രേണുവിന്‍റെ  അനിയനായി മാറുന്നപോലെ-- ഇന്നലെ ഞാന്‍ അതും വായിച്ചു കരഞ്ഞു. ഒന്ന് ഫോണ്‍ നമ്പര്‍ തരുമോ? എനിക്ക് താങ്കളോട് കുറെ കാര്യങ്ങള്‍ പറയാനുണ്ട്.നിങ്ങളൊക്കെ ഭാഗ്യവാന്‍മാര്‍"

ഇന്നാണ് ആ മെസ്സേജ് കണ്ടത്.

"കഥകള്‍ ഇഷ്ടപ്പെട്ടതില്‍ സന്തോഷം--ഞാന്‍ മൊബൈല്‍ ഉപയോഗിക്കാറില്ല. പിന്നെ---നിങ്ങള്‍ക്കെന്താണ് ഭാഗ്യക്കുറവ്? "

ആള് അവിടെ ഉണ്ടായിരുന്നോ? ഉടന്‍ മറുപടി വന്നു.

"ഞങ്ങളൊക്കെ ഗള്‍ഫിലല്ലേ--"

"അതുകൊണ്ടെന്താ പ്രശ്നം? "‍

"പ്രശ്നം, എനിക്കൊന്ന് എന്‍റെ ഭാര്യയെ കാണണമെങ്കില്‍, മോളെ കാണണമെങ്കില്‍ ഇനിയും രണ്ടു  വര്‍ഷം കാത്തിരിക്കണം. നിങ്ങളൊക്കെ കുടുംബത്തോടോപ്പം , സന്തോഷമായി, എപ്പോള്‍ വേണെങ്കിലും നാട്ടിലും പോകാം.
നാട്ടിലെ മഴ, അവിടത്തെ മണ്ണിന്‍റെ മണം, പുഴയില്‍ പോയുള്ള കുളി, എന്‍റെ മോളുടെ കൊഞ്ചലുകള്‍---ഒരു പ്രവാസിയുടെ സങ്കടം-- അത് നിങ്ങള്‍ക്കൊന്നും മനസ്സിലാവില്ല."

"നാട്ടില്‍ സാമ്പത്തിക പ്രശ്നം കാരണമാണോ ഗള്‍ഫ്‌?"

"ഏയ്‌, ഞങ്ങള്‍ക്ക് സെന്റിന് ലക്ഷക്കണക്കിന്‌ രൂപ വില വരുന്ന ഏക്കര്‍ കണക്കിനു  സ്ഥലവും വലിയ വീടും  ഉണ്ട്. സ്ഥലം അച്ഛന് നോക്കി നടത്താന്‍ പറ്റാതെ വെറുതെ ഇട്ടിരിക്കുന്നു. ഭാര്യ ടീച്ചര്‍ ആണ്.
ആകെ ഒരനിയത്തി ഉള്ളത് ഭര്‍ത്താവിന്റെ കൂടെ കാനഡ യിലും."

"അപ്പോള്‍ പ്രശ്നമൊന്നും ഇല്ലല്ലോ"

"അച്ഛന്‍ പറയുന്നത് നാട്ടില്‍ ജോലി ചെയ്താ മതീന്നാ- പക്ഷെ, ഒരു ഡിപ്ലോമ ക്കാരന് കൂടി വന്നാല്‍ എത്ര രൂപ കിട്ടും?
വീട് എന്‍റെ പേരില്‍ ആക്കാം എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഞാന്‍ സ്വന്തമായി വയ്ക്കേണ്ടേ, ഒരെണ്ണം?  പിന്നെ മോളുടെ കല്ല്യാണം ഒക്കെ നടത്തണമെങ്കില്‍ ഇപ്പോള്‍ പൊന്നിനൊക്കെ എന്താ വില? കുറഞ്ഞത്‌ ഒരു അഞ്ഞൂറ് പവന്‍ എങ്കിലും വേണ്ടേ?

ചേച്ചി എന്താ ഒന്നും പറയാത്തെ? "

"ഞാന്‍ , ഞാനെന്തു പറയാന്‍? മോള്‍ക്ക് എത്ര വയസ്സായി?"

"മോള്‍ക്ക്‌ ഈജൂലൈ യില്‍ മൂന്നു തികയും.
എനിക്കും നാട്ടില്‍ വന്നു നിങ്ങളെപ്പോലെ സ്വസ്ഥമായി കുടുംബത്തോടൊപ്പം കഴിയണമെന്നുണ്ട്. എന്ന് പറ്റും എന്നറിയില്ല."

 "മോളുടെ കല്ല്യാണം കഴിഞ്ഞാല് പറ്റുമല്ലോ? "

"അപ്പോഴേയ്ക്കു വയസ്സായി , പ്രഷര്‍, ഷുഗര്‍--- ഒക്കെ വരൂല്ലേ?"

"അപ്പോള്‍ എല്ലാം അറിയാം. ഭാര്യയോട് ഇതൊക്കെ ഒന്ന് പറഞ്ഞൂടെ? അവര്‍ എന്തെങ്കിലും പരിഹാരംകാണാതിരിക്കുമോ?

"ചേച്ചിയ്ക്ക് അറിയാഞ്ഞിട്ടാ-- ഞാന്‍ നാട്ടിലില്ല എന്ന കാരണം പറഞ്ഞ് അവളും മോളും അവളുടെ വീട്ടിലാ.അച്ഛനും അമ്മയും പറയുന്നത് ഞാന്‍ അവിടെ തന്നെ ഉള്ള ശമ്പളത്തിന് ജോലി ചെയ്ത്, അവരുടെ കൂടെ നില്‍ക്കാനാ. എന്നാല്‍ അവളും കുഞ്ഞും അവിടെ നില്‍ക്കുകയും ചെയ്യുമല്ലോ.

പക്ഷെ ഞാന്‍ നാട്ടില്‍ ഉണ്ടായാല്‍ അവള്‍ എന്‍റെ വീട്ടില്‍ നില്‍ക്കേണ്ടി വരും, എന്‍റെ അമ്മയെ സഹിക്കാന്‍ അവള്‍ക്കു പറ്റില്ല, എന്നാണ് അവള്‍ പറയുന്നതും. മുകളില്‍ പറഞ്ഞ ആവശ്യങ്ങളും അവളുടേത്‌ തന്നെയാ. ചുരുക്കി പറഞ്ഞാല്‍ അവള്‍ക്കു ഇപ്പോള്‍ എന്‍റെ പണം മാത്രം മതി. ഞാന്‍ നാട്ടില്‍ ഉള്ള രണ്ടു മാസം പോലും അവള്‍ കുഞ്ഞിനെ അല്ലാതെ എന്നെ ശരിക്കൊന്നു ശ്രദ്ധിച്ച് കൂടിയില്ല. ഞാന്‍ ഇപ്പോള്‍ ചെകുത്താനും കടലിനും ഇടയിലാ--"

" സ്വന്തം ജീവിതം എങ്ങിനെ, എവിടെ, ആരോടൊപ്പം ജീവിക്കണം എന്ന കാര്യത്തില്‍ പോലും തീരുമാനം എടുക്കാന്‍ വയ്യെങ്കില്‍ നീയൊക്കെ ആണ്‍കുട്ടിയാണെന്നും  പറഞ്ഞു----" ഇത് മനസില്‍ പറഞ്ഞെങ്കിലും , അയാളോട് ഇത്ര മാത്രംഅറിയിച്ചു.

"നിങ്ങളുടെ വിഷമം ഞാന്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നു. ശരി, പിന്നെ കാണാം. കുറച്ചു പണിയുണ്ട്. "

"ഓക്കേ, ചേച്ചീ-- നാളേം കാണണേ---"

"Mute Conversation"
                                   
                                               *   *   *  









7/24/13

ജന്മ വാസന

(രേണൂന്‍റെ കഥ - നോവല്‍ ഭാഗം 5 )


          അനിത പ്രേംകുമാര്‍
          ബാംഗ്ലൂര്‍












നമ്മക്ക് മുട്ടമാഷിനെ വീഴ്ത്താന്‍ കള്ളക്കുഴി  കുഴിക്കാം?" മനു ആണ് പറഞ്ഞത്.

"വീഴുമോ?" റഷീദ.

"പിന്നെ വീഴാതെ?"

ശരി. എല്ലാരും തയ്യാറായി.

മുട്ടമാഷെ അറിയ്യോ? ഞങ്ങളുടെ വീടുകള്‍ക്കും കുറച്ചു ദൂരെ മാറിയാണ് അയാളുടെ വീട്. തടിച്ചു ഉയരം കൂടിയ ഒരാളാ--‍ . ഞങ്ങള്‍ക്കാര്‍ക്കും അയാളെ ഇഷ്ടല്ല. " കാരണം ഞങ്ങളോട് അയാള്‍ മിണ്ടൂല്ല. അതിലൂടെ പോകുമ്പോഴും വരുമ്പോഴും ഒന്ന് ചിരിക്കുകപോലും ചെയ്യില്ല. അത്രേന്നെ-

 കുറെ കമ്പും കോലും ഒക്കെ കൊണ്ട് വന്ന് അയാള്‍  നടന്നു പോകുന്ന വഴിയില്‍ വലിയ ഒരു കുഴിയുണ്ടാക്കി. എന്നിട്ട് അതിനു മികളില്‍ കുറെ ഉണങ്ങിയ നേരിയ കൊള്ളികള്‍ വച്ചശേഷം ഇലകള്‍ അടുക്കി വച്ച്, മണ്ണിട്ട്‌ മൂടി. ഇപ്പൊ ആരെങ്കിലും കണ്ടാല്‍ അവിടെ കുഴി ഉള്ളതായി തോന്നുകയേയില്ല.
എല്ലാവരും മുട്ടമാഷ്‌ വരുന്നതും കാത്തു ഒളിച്ചു നിന്നു .


കുറച്ചു കഴിഞ്ഞപ്പോ, അതാ മുട്ട മാഷ്‌!
 ശ്വാസം അടക്കി പിടിച്ചു നിന്നു.

വലിയൊരു ആന വരുന്നപോലെ വന്ന മാഷ്‌ കുഴിയുടെ മേല്‍ കാല്‍ വച്ചതും------------- ചുള്ളിക്കമ്പുകള്‍ അടരുന്ന ഒച്ചകേട്ടു. മാഷ്‌ ഇപ്പൊ വീഴും.

------ഇല്ല, ഒന്നും ഉണ്ടായില്ല. കാലില്‍ പറ്റിയ മണ്ണ് തുടച്ചു മാറ്റി , ചുറ്റും ഒന്ന് നോക്കി,  മാഷ്‌ ഗൌരവത്തില്‍ നടന്നു പോയി.

പക്ഷെ,,ഞങ്ങള്‍ സങ്കടത്തോടെ ഒരു കാര്യം തിരിച്ചറിഞ്ഞു.

"മാഷിന്റെ കാലുകള്‍ കുഴിയെക്കാള്‍ ഒരുപാടു വലുതാണ്‌! അടുത്ത പ്രാവശ്യം ഇതിലും വലിയ ഒരു കുഴി കുഴിക്കണം".

എന്നാലും ഞങ്ങളോട്  ഒന്നും മിണ്ടാതെ എന്നും ഗൌരവത്തില്‍ നടന്നു പോകുന്ന മാഷ്‌ ഒന്ന് വീണെങ്കില്‍!  മാഷ്‌ എന്ന് വെറുതെ വിളിക്കുന്നതാ. എഴുതാനും വായിക്കാനും ഒന്നും തന്നെ മാഷ്ക്ക് അറിയില്ലാ എന്നാണ്   അച്ഛമ്മ പറഞ്ഞത്.

                          .................................................................

അന്ന് ഞായറാഴ്ച ആയതുകൊണ്ട് കളിക്കാന്‍ എല്ലാവരും  ഉണ്ട്.

ഇന്നിനി  പാള വണ്ടി കളിച്ചാലോ? ശരി, രണ്ടു മൂന്നു  കമുകിന്‍ പാള എടുത്തിട്ടു വരാം എന്ന് പറഞ്ഞ് രേണു അനിയനേം കൂട്ടി നേരെ പെണ്ണമ്മ ചേച്ചിയുടെ തോട്ടത്തിലേയ്ക്ക് ചെന്നു.

അവിടുന്നു നോക്കിയാല്‍ പുഴ കാണാം. വലിയ പുഴയാണ്. നല്ല തെളിഞ്ഞ വെള്ളം !
വൈകിട്ട് കുളിക്കാന്‍ പോകുമ്പോള്‍ കുറെ നീന്തണം.
പിന്നെ അച്ഛന്‍ പറഞ്ഞിട്ടുണ്ട്, ഇന്ന് വൈകിട്ട്  "വീശു വല" യും കൊണ്ട് മീന്‍ പിടിക്കാന്‍ പോകാം എന്ന്.
അച്ഛന്‍ വരുന്നതിനു മുമ്പ് വലയുടെ കെട്ടൊക്കെ അഴിച്ച് ശരിയാക്കി വയ്ക്കാന്‍ എല്പിച്ചിട്ടുണ്ട്.  രാത്രിയില്‍ മീന്‍ പിടിക്കാന്‍ പോകുന്ന കഥ പിന്നീട് പറയാം.

ഈ പുഴയെ എത്ര നേരം നോക്കി നിന്നാലും  മതിയാകില്ലല്ലോ !
കുറെ സമയം പുഴയും നോക്കി നിന്നു.

"ഇതെന്താ ചേച്ചി, കല്ലെടുക്കാത്തെ?"
അനിയന്‍ ഒരു തുമ്പിയെ വാലില്‍ പിടിച്ചു വച്ചിരിക്കുന്നു.

" വിട്ടേയ്ക്കെടാ-- പാവം".

പാളയുണ്ടോ എന്ന് നോക്കട്ടെ- എല്ലാവരും കാത്തു നില്‍ക്കുന്നുണ്ടാവും.
എല്ലാ കവുങ്ങിന്‍റെ ചുവട്ടിലും മണ്ണ് കിളച്ചിട്ടിട്ടുണ്ട്. അതിനിടയിലൂടെ പാള അന്വേഷിച്ച് കുറെ നടന്നു. ഒന്നും കിട്ടിയില്ല.

തിരിച്ചു പോയാലോ ?  ഒരു കമുകിന്‍റെ ചുവട്ടില്‍ എന്തോ കുറെ വെളുപ്പ്‌ കാണുന്നുവല്ലോ! അടുത്ത് ചെന്ന് നോക്കി.

കോഴി മുട്ട പോലത്തെ കുറെ മുട്ടകള്‍. പാമ്പിന്‍റെ  മുട്ടയാണോ? പേടിയായി.
എന്തായാലും അടുത്തൊന്നും ഒരു ജീവിയെയും കാണാനില്ല.  അച്ഛനോട് ചോദിക്കാം.

വേഗം രണ്ടു മുട്ടയും എടുത്ത് അനിയനെയും കൂട്ടി  തിരിച്ചു നടന്നു. ഇനി പാമ്പിന്റെ മുട്ടയോ മറ്റോ ആണെങ്കില്‍ പിറകെ പാമ്പ് വരുമോ?
പേടിയായി.
പറ്റാവുന്ന വേഗത്തില്‍ മുട്ടയുമായി ഓടാന്‍ തുടങ്ങി.
തട്ട് തട്ടായി തിരിച്ച കുന്നിന്‍ ചെരിവിലൂടെ ഓടുമ്പോള്‍ വീണാല്‍ കഴിഞ്ഞത് തന്നെ. മുട്ട പൊട്ടും.
ഒടാതിരുന്നാല്‍ പാമ്പ് പിറകെ വന്നാലോ?
എങ്ങനെയൊക്കെയോ ഓടി വീട്ടിലെത്തി, അച്ഛനെ അന്വേഷിച്ചു.

വെറ്റില വള്ളി ഒരു മരത്തിന്‍റെ മുകളിലേയ്ക്ക് കയറ്റി വിടാന്‍ വേണ്ടി അതിന്റെ തലകള്‍ പിടിച്ചു  പതുക്കെ മുകളിലേയ്ക്ക് വയ്ക്കുകയായിരുന്നു അച്ഛന്‍.
മുട്ടകള്‍ കണ്ടപ്പോള്‍ അച്ഛന്‍ പറഞ്ഞു.

"ഇത് കാട്ടു കോഴിയുടെ മുട്ടയല്ലേ രേണു? എടുത്തയിടത്ത്  തന്നെ കൊണ്ട് പോയി വയ്ക്കൂ--

ഓ... സമാധാനമായി, പാമ്പിന്റെ അല്ലല്ലോ എന്ന് മനസ്സില്‍ പറഞ്ഞു.

അച്ഛാ..... എന്തായാലും കോഴിയല്ലേ? അശ്വതി കോഴിയുടെ മുട്ടയുടെ കൂടെ വിരിയിക്കാന്‍ വയ്ക്കട്ടെ? എന്നിട്ട് നമുക്കതിനെ വളര്‍ത്താം.

"അതൊക്കെ പ്രശ്നമാണ് . പിന്നീട് നിനക്ക് സങ്കടമാവും .  വേണ്ട--"

" അച്ഛാ, ഒരു പ്രാവശ്യം ഒന്ന് നോക്കാം".

"ശരി, നിന്‍റെ ഇഷ്ടം.. ഞാന്‍ പറഞ്ഞു തന്നു മനസ്സിലാക്കുന്നതിലും നല്ലത് നീ തന്നെ കണ്ടു  മനസ്സിലാക്കുന്നത് തന്നെ."

അച്ഛനും രേണുവും കൂടി  മറ്റു മുട്ടകളുടെ  കൂടെ ഈ മുട്ടകളും കോഴി അടയിരിക്കുമ്പോള്‍ കൂട്ടത്തില്‍ വച്ച് കൊടുത്തു. അനിയന്‍ പിന്നെ അധികമൊന്നും പറയില്ല. എന്നാലും എല്ലാത്തിനും കൂടെ നിന്നു.

ദിവസവും പോയി നോക്കും. മുട്ട വിരിഞ്ഞോ?
ഇല്ലല്ലോ .

മുട്ട വിരിഞ്ഞോ?
ഇല്ല

മുട്ട വിരിഞ്ഞോ?

ഇല്ല  എന്ന് നിന്നോട് എത്ര പ്രാവശ്യം പറയണം? നീ ഇപ്പൊ ആ തള്ള കോഴീടെ കൊത്തു കൊള്ളും രേണൂ.. അടുത്തു പോകണ്ട. വിരിഞ്ഞാല്‍ ഞാന്‍ പറയാം. അമ്മയാണ്.


ഇതെന്താ ഇങ്ങനെ?

"ഇപ്രാവശ്യം  എന്താ അമ്മെ മുട്ട വിരിയാന്‍ കൂടുതല്‍ സമയം?"

അമ്മയ്ക്ക് ദേഷ്യംവന്നു.

"അവിടെ തന്നെ നീയും അടയിരുന്നാല്‍ കൂടുതല്‍ സമയം ഒക്കെ തോന്നും. രേണുനു വേറെ പണിയൊന്നും ഇല്ലേ?  പോയി കളിച്ചാട്ടെ.
ഒരു മോളും പറ്റിയൊരു അച്ഛനും."

ഇനി അമ്മയോട് ചോദിക്കണ്ട.അമ്മയ്ക്ക് എപ്പോഴും തിരക്കാ--എന്നാലും അനിയനോട് കൊഞ്ചുന്ന  കാണാലോ! അവന്‍ ഇളയ കുട്ടിയല്ലേന്നാണ് ചോദിച്ചാല്‍ പറയുക. അമ്മ അവനെ "അമ്മേന്‍റെ പൊന്നും കട്ടെ" എന്നൊക്കെ വിളിക്കുന്ന കേള്‍ക്കാം. ഹും------- അച്ഛമ്മ യോട് ചോദിക്കാം.

പതുക്കെ അവിടുന്നു പോന്നു.

പിന്നെയും കുറച്ചു ദിവസങ്ങള്‍  കഴിഞ്ഞു. ഒരു ദിവസം രേണു രാവിലെ എഴുന്നേറ്റു പല്ല് തേക്കുമ്പോള്‍ കോഴിക്കുഞ്ഞുങ്ങളുടെ ഒച്ച കേള്‍ക്കുന്നു.

              കീ----  കീ----  കീ----

എടാ.... രാജൂ.... ഓടി വാടാ.... മുട്ടകള്‍ വിരിഞ്ഞു....

ഇവന്‍ ഇത് എവിടെപ്പോയി കിടക്കുന്നോ എന്തോ?

ഓടിപ്പോയി നോക്കിയപ്പോള്‍ ,

മുട്ടകള്‍ വിരിഞ്ഞു മൂന്നാല് കുഞ്ഞുങ്ങള്‍ പുറത്തു വന്നിരിക്കുന്നു!
ബാക്കിയുള്ളവര്‍ അവരവരുടെ മുട്ടകള്‍ സ്വയം കൊത്തിപ്പൊട്ടിക്കുന്നത് കാണാന്‍ നല്ല രസ മുണ്ട്.

അവള്‍ വേഗം അച്ഛനെയും അനിയനെയും വിളിച്ചു കാണിച്ചു. കോഴി പുറത്തു ഭക്ഷണം തേടിപ്പോയ സമയമായതുകൊണ്ട്, അച്ഛനും കോഴിക്കുഞ്ഞുങ്ങളെ മുട്ട പൊളിച്ചു പുറത്തു വരാന്‍ സഹായിച്ചു . എല്ലാവരും പുറത്തു വരാന്‍ കുറെ സമയം എടുത്തു.

ആകെ ഏഴു കുഞ്ഞുങ്ങള്‍! എന്ത് ഭംഗിയാ കാണാന്‍! അതില്‍ രണ്ടെണ്ണം മാത്രം കറുത്തത്! ബാക്കിയൊക്കെ ഇളം മഞ്ഞ നിറം.

അച്ഛന്‍ പറഞ്ഞു, "അതാ രേണു,  ആ കറുത്ത രണ്ടെണ്ണമാ നിന്‍റെ കാട്ടു കോഴി കുഞ്ഞുങ്ങള്‍!"

അവള്‍ക്കു സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി. കാട്ടില്‍ കിടന്ന ഏതോ രണ്ടു മുട്ടകള്‍ ഇതാ തന്‍റെ മുന്നില്‍ കുഞ്ഞങ്ങളായി മാറി കീ ...കീ ...ന്ന് കരയുന്നു!

 ദിവസവും അവ വളരുന്നത്‌ നോക്കി നിന്നു. അരിയും നെല്ലും ഒക്കെ അമ്മ കാണാതെ കൊണ്ട് പോയി കൊടുത്തു. അവര്‍ ഇടയ്ക്ക് തല ചെരിച്ചു അവളെ  നോക്കുന്നുണ്ട്. രേണൂനെ മനസ്സിലായി എന്ന് തോന്നുന്നു.

വലുതായ ശേഷം സ്കൂളിലെ കൂട്ടുകാരെ ഒക്കെ വിളിച്ചു കാണിക്കാം. ഇപ്പോള്‍ അടുത്ത വീട്ടിലുള്ളവര്‍ മാത്രമേ കണ്ടിട്ടുള്ളൂ. മനുവും മൊയമ്മദലിയും, ശംഷു വും റഷീദയും  അഞ്ചു വും ഒക്കെ അടങ്ങുന്ന ഞങ്ങളുടെ കൂട്ടുകാര്‍ ഒക്കെ ഇപ്പോള്‍ കാട്ടു കോഴിയുടെ മുട്ടകള്‍ അന്വേഷിച്ചു നടക്കുകയാണത്രേ. ഇതാ പറയുന്നേ, എല്ലാത്തിനും വേണം ഒരു ഭാഗ്യം.

ഇടയ്ക്കിടെ  "പ്രാപ്പിടിയന്‍" എന്ന പക്ഷി വന്നു, കുഞ്ഞുങ്ങളെ പിടിക്കാന്‍. അപ്പോള്‍ തള്ള ക്കോഴി ഒരു പ്രത്യേക ഒച്ചയുണ്ടാക്കി കുഞ്ഞുങ്ങളെ ഒക്കെ വിളിച്ച് , ചിറകിന്‍റെ അടിയില്‍ ഒളിപ്പിച്ചു. പാവം പ്രാപ്പിടിയന്‍. ഒറ്റ കുഞ്ഞുങ്ങളെയും തിന്നാന്‍ കിട്ടിയില്ല.

ഉരുണ്ടിരുന്ന അവയ്ക്കെല്ലാം കുഞ്ഞു ചിറകുകളും ചെറിയ വാലുകളും വന്നു തുടങ്ങിയല്ലോ. ഇനി ഇവര്‍ പറക്കാന്‍ തുടങ്ങുമോ? ഏയ്‌, ഇല്ല. തള്ളക്കോഴി പറക്കൂലല്ലോ. ചിലപ്പോഴൊക്കെ മുറ്റത്തെ മാവിന്‍റെ താഴത്തെ കൊമ്പ് വരെ മാത്രം പറക്കുന്നതു കാണാം.

ആദ്യമൊക്കെ കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം തള്ളക്കോഴി കാലു കൊണ്ട് ചികഞ്ഞ്  ഇട്ടു കൊടുക്കുന്നത് കണ്ടു. ഇപ്പോള്‍  തീറ്റയുള്ള സ്ഥലത്ത് പോയി  നില്‍ക്കും. അപ്പോള്‍ കുഞ്ഞുങ്ങള്‍ തന്നെ ചിക്കാനും ചികയാനും തുടങ്ങും. പ്രാപ്പിടിയന്‍ വന്നാല്‍ ഒച്ചയെടുത്ത്‌ മാറി നില്‍ക്കാന്‍ പറയുമ്പോള്‍ അവര്‍ കിട്ടിയ സ്ഥലങ്ങളില്‍ പതുങ്ങി ഒളിക്കാന്‍ തുടങ്ങി.  ഇനി അവര്‍ക്ക് അമ്മയുടെ സഹായം  അത്ര വേണ്ട എന്ന് മനസ്സിലായി.

ഇനി ഈ കോഴിക്കുഞ്ഞുങ്ങള്‍ക്കെല്ലാം ഓരോ പേര് കണ്ടു പിടിക്കണമല്ലോ-
എന്നിട്ട് ആ പേര് വിളിക്കുമ്പോള്‍ അവര്‍ ഓടി വരുന്നത് കാണണം .

ഒരു ദിവസം നോക്കുമ്പോള്‍ കറുത്ത കുഞ്ഞുങ്ങള്‍ മാത്രം വേറെ നടക്കുന്നു.

ഈശ്വരാ, ഇവയ്ക്കു അമ്മയുടെ കൂടെ നടന്നൂടെ? പ്രാപ്പിടിയന്‍ വന്നാലോ?
പതുക്കെ തെളിച്ചു അമ്മക്കോഴിയുടെ  അടുത്താക്കാന്‍ നോക്കി.

പോ-- പോ--- അമ്മേടടുത്ത് പൊ---

പക്ഷെ,കേള്‍ക്കണ്ടേ!

രേണു പറയുന്നത് കേള്‍ക്കാതെ, അവ രണ്ടും വീടിന്‍റെ ഇടതു വശത്ത് , കാടു പിടിച്ചു കിടക്കുന്ന പറമ്പിലേയ്ക്ക് വേഗം നടക്കാന്‍ തുടങ്ങി.  തിരികെ ആക്കാന്‍ വേണ്ടി അവരുടെ മുന്നിലെത്താന്‍ ഓടി. പക്ഷെ അവര്‍ അതിലും വേഗത്തില്‍ ഓടി, കോഴിക്കുഞ്ഞുങ്ങള്‍ മുന്നിലും രേണു പിന്നിലുമായി ഒടുന്നതുകണ്ട് അച്ഛന്‍ വിളിക്കുന്നുണ്ടായിരുന്നു. "രേണൂ--- വിട്ടെയ്ക്ക്--- എന്നിട്ട് നീ വീട്ടിലേയ്ക്ക് തിരിച്ചു വാ .... " എന്ന് പറയുന്നുണ്ടായിരുന്നു. പക്ഷെ ഒന്നും കേള്‍ക്കാന്‍ അവള്‍ക്കു ശേഷിയുണ്ടായിരുന്നില്ല. ജീവനെ പ്പോലെ സ്നേഹിച്ച കുഞ്ഞുങ്ങളാണ്. വിടരുത്. എന്നും തന്‍റെ കൂടെ വേണം.

 ‍പക്ഷെ , ഓടിയോടി തളര്ന്നതല്ലാതെ അവയുടെ കൂടെ എത്താന്‍ അവള്‍ക്കായില്ല. അവര്‍ അവളെക്കാള്‍ വേഗത്തില്‍ ഓടി, കമ്മ്യൂണിസ്റ്റ് പച്ചകള്‍ നിറഞ്ഞ കാടിനുള്ളിലെയ്ക്ക് നൂണ്ടു പോയി. അതിനുള്ളിലേക്ക്‌ കയറാനുള്ള ധൈര്യം രേണൂനു ണ്ടായില്ല. അതിനുള്ളില്‍ പാമ്പുണ്ടെങ്കിലോ?

എന്തായാലും   ‍കാട്ടിനുള്ളില്‍ മറയുന്നതിനു മുമ്പ് അവ രേണൂനെ അവസാനമായി ഒന്ന് തിരിഞ്ഞു നോക്കി. എന്നിട്ടും അവളുടെ കരയുന്ന മുഖം അവര്‍ എന്തെ കണ്ടില്ല?

ഇനി എന്ത് ചെയ്യും? ആ കാട്ടിന്റെ ഉള്ളില്‍ നിന്നും രാത്രി കുറുക്കന്‍ ഓരി യിടുന്നത് കേള്‍ക്കാം. അവരെ ഇനി കുറുക്കനെങ്ങാനും പിടിച്ചു തിന്നാലോ! അങ്ങോട്ട്‌ പോകാനും പേടിയാകുന്നു.

പകച്ചു നില്‍ക്കുന്ന അവളുടെ അടുത്തേയ്ക്ക് വന്ന് അച്ഛന്‍ പറഞ്ഞു.

"മോളെ അവര്‍ പൊയ്ക്കോട്ടേ.നമ്മള്‍ എന്തൊക്കെ കൊടുത്താലും  ജന്മ വാസന എന്നൊന്ന് ഉണ്ടാവും. സമയമായാല്‍ പോകാതിരിക്കാന്‍ അവയ്ക്ക് കഴിയില്ല. അവരെ സംരക്ഷിക്കാനൊക്കെ അവര്‍ സ്വയം പഠിച്ചു കഴിഞ്ഞു. നീ വാ. വീട്ടിലേയ്ക്ക് പോകാം."

അച്ഛന്‍റെ  കൂടെ  വീട്ടിലേയ്ക്ക് നട ക്കുമ്പോള്‍ അവള്‍ കരയാതിരിക്കാന്‍ ശ്രമിച്ചു. ഇനി  കൂട്ടുകാരോടൊക്കെ എന്ത് പറയും? അടുത്ത ശനിയാഴ്ച ഗംഗയും മീരയും ഒക്കെ ഇവരെ കാണാന്‍ വീട്ടില്‍ വരാം എന്ന് പറഞ്ഞതാ. എന്നാലും ശരിക്കൊന്നു വലുതായിട്ട് പോയ്ക്കൂടായിരുന്നോ? എന്തെങ്കിലും പറ്റിയാല്‍!

അമ്മക്കൊഴിക്കും സങ്കടം കാണുമോ? ഇവരെ അന്വേഷിക്കുന്നുണ്ടാവില്ലേ? എങ്ങനെ നോക്കിയതാ!

പക്ഷെ തിരിച്ചു ചെന്ന് നോക്കിയപ്പോള്‍ തള്ളക്കോഴി  ബാക്കിയുള്ള കുഞ്ഞുങ്ങളേയും കൊത്തി ഓടിക്കുന്നു. അവരും,വലുതായതുകൊണ്ട്  അമ്മയെ വിട്ടു സ്വയം ജീവിക്കാന്‍ പഠിക്കണമത്രേ . രേണു വലുതായാല്‍ അച്ഛനും അമ്മയും അങ്ങനെ പറയുമോ? അറിയില്ല.

കോഴിക്ക് നമ്മളെക്കാള്‍ ബുദ്ധീണ്ട് എന്നാണ് അച്ഛന്‍ പറയുന്നത്! ആണോ?

                                    -------------------------------------------


ഈ നോവലിന്‍റെ മറ്റു ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

7/16/13

ഐ സീ യു ------




 കഥ 
 അനിത പ്രേംകുമാര്‍







ഐ സീ യു



ഇത് എത്ര ദിവസമായി തുടങ്ങിയിട്ട്? ഒരു പിടുത്തവുമില്ല. കുറച്ചു ദിവസം, വീട്ടിലെ കാര്യങ്ങളൊക്കെ നന്നായി ചെയ്തതായി ഓര്‍മ്മയുണ്ട്. പിന്നീട് എപ്പോഴാണ് ഇങ്ങനെ? ഒന്നും ശരിക്ക് ഓര്‍ക്കാന്‍ പറ്റുന്നില്ലല്ലോ. തനിക്ക് ഒരു ആണ്‍ കുട്ടിയല്ലേ? അതെ. പക്ഷെ അവന്‍ ഏതു ക്ലാസ്സില്‍? ഒന്നാം ക്ലാസ്സിലല്ലേ? ആണോ? 

ആയിരിക്കും. അവന്‍ ഇന്നലെയല്ലേ, സിംഹം സ്വന്തം നിഴല് കണ്ടു ദേഷ്യം വന്ന്, കിണറ്റില്‍ ചാടിയ കഥ ഒന്ന് കൂടി കേള്‍ക്കണമെന്ന് വാശി പിടിച്ച് കരഞ്ഞതും, വീണ്ടും ഞാനത് പറഞ്ഞു കൊടുത്തതും ! അവന്‍റെ പേര് ഓര്‍ക്കാന്‍ പറ്റുന്നില്ലല്ലോ!

ഒരു പനി വന്നാല്‍ ഇങ്ങനെയാകുമോ? മുമ്പും പനി വന്നിട്ടുള്ളതാ. എന്നാലും അപ്പോഴൊക്കെ ഗുളിക കഴിച്ചുകൊണ്ട് വീട്ടിലെ ജോലിയും ഓഫീസിലെ ജോലിയും ഒക്കെ ചെയ്തിരുന്നല്ലോ. ഇപ്രാവശ്യം എന്താണ് പറ്റിയത്? ഓര്‍ത്തെടുക്കാന്‍ എത്ര ശ്രമിച്ചിട്ടും ഒന്നും വ്യക്തമാവുന്നില്ലല്ലോ.

കണ്ണ് വലിച്ചു തുറക്കാന്‍ കുറെ പ്രാവശ്യം ശ്രമിച്ചു. ഒന്ന് തുറന്നു കിട്ടിയിരുന്നെങ്കില്‍ രാത്രിയോ, പകലോ എന്നെങ്കിലും അറിയാമായിരുന്നു. ഇല്ല, പറ്റുന്നില്ല. ശരി, വിട്ടേയ്ക്കാം.

 ഇന്ന് എത്രാമത്തെ ദിവസമായിരിക്കും ഈ കിടപ്പ്? അറിയില്ല. കല്ല്യാണം കഴിഞ്ഞത് മുതല്‍ പ്രസവിക്കാനല്ലാതെ അദ്ദേഹം തന്നെ സ്വന്തം വീട്ടിലേയ്ക്കയച്ചിട്ടില്ല. വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു. ഇടയ്ക്ക് പോയി അച്ഛന്‍റെയും അമ്മയുടെയും പഴയ കുട്ടിയായി മാറി അവിടെ അങ്ങനെ സ്വസ്ഥമായി രണ്ടു ദിവസം നിന്നിട്ട് തിരിച്ചു വരാന്‍.

ഇന്നാളു മോനും പറഞ്ഞു, "അമ്മ പൊയ്ക്കോ—ഞങ്ങള്‍ നിന്നോളാം" എന്ന്. 
അദ്ദേഹത്തിനായിരുന്നു, പ്രശ്നം. "നീ ഇല്ലാതെ എങ്ങനാ? നീ എപ്പോഴും അടുത്ത് വേണം. അതുകൊണ്ടല്ലേ, നിന്നോട്  ജോലി കളഞ്ഞ്, വീട്ടില്‍ നില്‍ക്കാന്‍ പറഞ്ഞത്? ഓഫീസില്‍ നിന്നും എപ്പോള്‍ വന്നാലും,  നീ വീട്ടിലുണ്ടാവണം. എന്നിട്ടിപ്പോ, എന്നെ തനിച്ചാക്കി-- ഒരു രാത്രിപോലും—വേണ്ട. ഞാന്‍ എവിടെ വേണമെങ്കിലും പോകും. പക്ഷെ , അത് നീ ഇവിടെ കാത്തിരിക്കുന്ന ഓര്‍മ്മയിലാ".

ഇത്രേം കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും പൂതി പോകൂല്ലേ? മതി,പിന്നൊരിക്കലാവാം എന്ന് കരുതും..

പക്ഷെ, ഇപ്രാവശ്യം, വയ്യാത്ത കാലും വച്ച്, അമ്മ വന്നു വിളിച്ചപ്പോള്‍ വിട്ടല്ലോ. നടന്നാണോ, അതോ,ആരെങ്കിലും എടുത്താണോ കാറില്‍ കയറ്റിയത്? ഓര്‍മ്മയില്ല. കാറില്‍ അച്ഛന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അച്ഛന്‍റെ അടുത്തു പിടിച്ചിരുത്തി. വീട്ടിലെത്തുന്നത് വരെ എന്തൊക്കെയോ പറഞ്ഞു. പനി കുറഞ്ഞു കുറഞ്ഞു വരുന്നപോലെ തോന്നി.

 വീട്ടിലെത്തിയപ്പോള്‍, അമ്മ അടുത്ത വീട്ടിലെ വല്ല്യമ്മയോടു പറയുന്നത് കേട്ടു.
"എത്ര ദിവസാന്നു വച്ചാ, അവന്‍! കുറെ ദിവസായില്ലേ, ഈ കിടപ്പ് തുടങ്ങീട്ട്!
അവിടെ ഉച്ചയ്ക്ക്  ഭക്ഷണമുണ്ടാക്കാന്‍ വരുന്ന കല്യാണി അമ്മയെ അവര്‍ ഫുള്‍ ടൈം ആക്കി. ഇവള്‍ കുറച്ചു ദിവസം ഒക്കെ എഴുന്നേറ്റു എല്ലാം ഉണ്ടാക്കുകയും അവരുടെ കാര്യങ്ങള്‍  നോക്കുകയും ഒക്കെ ചെയ്തിരുന്നു. പിന്നെ അതും ഇല്ലാതായി. അപ്പോഴാ അവന്‍ ഫോണ്‍ വിളിച്ചു, കൂട്ടിക്കോളാന്‍ പറഞ്ഞത്".

"ആണോ? ഒന്നും ഓര്‍ക്കാന്‍ പറ്റുന്നില്ലല്ലോ"

അച്ഛന്‍ വന്നു വിളിക്കുന്നു. 

"വാ, നമുക്ക് അച്ഛന്‍റെ സൈക്കിളില്‍ കറങ്ങാന്‍ പോകാം.  സാന്ഡ് പേപ്പര്‍ കൊണ്ട്, അച്ഛന്‍ സൈക്കിളിന്‍റെ കമ്പികളും റിമ്മും ഒക്കെ ഉരച്ചു വൃത്തിയാക്കുന്നു. അടുത്ത് ചെന്നപ്പോള്‍ പറഞ്ഞു, "വാ, പിറകില്‍ കയറിക്കോ". അച്ചന്‍റെ പിറകില്‍ ഇരുന്നു, അച്ഛനെ ചുറ്റിപ്പിടിച്ചു. ഇറങ്ങാന്‍ നേരം അമ്മ ചോദിച്ചു, "വേണ്ടേ?"

"ഉം, വേണം". വേഗം കൈ നീട്ടി. 

നീട്ടിയ കൈയ്യില്‍ പഞ്ചസാര ഇട്ടു തന്നു. ഇനി അതും നക്കി കൊണ്ടാണ്, ഈ യാത്ര. നല്ല രസമുണ്ട്. നിറയെ കല്ലുകളുള്ള ഒറ്റയടിപ്പാതയാണ്. എന്നാലും അച്ഛനല്ലേ ഓടിക്കുന്നത്. പേടിയെ തോന്നിയില്ല.

ആരോ അടുത്ത് വന്ന്, ശരീരത്തില്‍ ശക്തിയായി അടിക്കുന്നു. 
കൂടെയുള്ളവര്‍ പറയുന്ന കേട്ടു.
"നന്നായി അടിക്കൂ—അപ്പോള്‍ കണ്ണ് തുറന്നു നോക്കും".

വേദനിക്കുന്നു. 

"അമ്മേ—അമ്മേ" എന്ന് ആരോ വിളിക്കുന്നു. മോനല്ലേ? 

"വേദനിക്കുന്നെടാ" എന്ന് പറയണമെന്നുണ്ട്. കഴിയുന്നില്ല. അടിച്ചു മതിയാക്കി അവന്‍ പോയി എന്ന് തോന്നുന്നു.

 വീണ്ടും ഉറങ്ങാന്‍ തുടങ്ങിയപ്പോള്‍, പിന്നെയും ആരോ വന്നു. 
തന്‍റെ ഇട്ടിരിക്കുന്ന കുപ്പായം അഴിക്കാന്‍ ശ്രമിക്കുന്നല്ലോ. പിടിച്ചു വയ്ക്കാന്‍ ശ്രമിച്ചു. ഇല്ല, പറ്റില്ല. കൈകള്‍ രണ്ടും കട്ടിലോട് ചേര്‍ത്താണെന്ന് തോന്നുന്നു, കെട്ടിയിട്ടിരിക്കുന്നു.

കാലും അനക്കാന്‍ പറ്റുന്നില്ലല്ലോ. അതും കെട്ടിയിട്ടിരിക്കുന്നല്ലോ. എന്നാലും ശക്തിയായി കുതറി നോക്കി.

”അനങ്ങാതെ കിടക്കൂ—തള്ളെ.
വയസ്സ് എഴുപതു കഴിഞ്ഞു. അവരുടെ ഒരു നാണം!”
അപ്പോള്‍ ഇത്ര നേരവും കണ്ടത് സ്വപ്നമാണോ? തനിക്ക് എഴുപത് വയസ്സ് എന്നാണ് ആയത്?

അവര്‍ ഇളം ചൂടുള്ള വെള്ളത്തില്‍ തുണി മുക്കി, ദേഹം തുടയ്ക്കുകയാണോ? അങ്ങനെ തോന്നി. പിന്നെയും സൂചി കുത്തികേറ്റുന്നല്ലോ! വയ്യാ-- വല്ലാത്ത വേദന.

ഇപ്പോള്‍ നല്ല സുഖം. ഉറക്കം വരുന്നു.. 
അച്ഛനും അമ്മയും രണ്ടു വശവും നില്‍ക്കുന്നുണ്ടല്ലോ. 
അദ്ദേഹം എവിടെ?
അതാ ചിരിച്ചു കൊണ്ട് മുന്നില്‍ നില്‍ക്കുന്നു!  

ഇനി ഞാന്‍ ഉറങ്ങട്ടെ. ബാക്കി, നേരില്‍ കാണുമ്പോള്‍ അവിടുന്നു പറയാം.

                     *  *  *

7/6/13

സദാ - ചാരന്മാര്‍

                     കഥ
അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍

                                





ഇന്ന് എ ടി എമ്മില്‍ പോയപ്പോള്‍ തൊട്ടു മുന്നില്‍ വെളുത്ത്, ഇത്തിരി മെലിഞ്ഞിട്ടാണെങ്കിലും, കാണാന്‍ ഭംഗിയുള്ള ഒരു പെണ്ണ്. മുന്നിലും പിന്നിലും കഴുത്തിറക്കി വെട്ടിയ ഒരു ടോപ്പ്. ആ സ്ലീവ് ലെസ്സ് ടോപ്പിന്‍റെ കൈയ്യുടെ ഭാഗം പിന്നെയും കട്ട്‌ ചെയ്തു മാറ്റി, നല്ല കാറ്റും വെളിച്ചവും കടക്കതക്ക രീതിയില്‍ ആക്കിയിട്ടുണ്ട്. മുകളില്‍ നിന്നോ, സൈഡില്‍ നിന്നോ, വേണംന്ന് വിചാരിച്ചു നോക്കിയാല്‍ മുക്കാല്‍ ഭാഗവും കാണാം. കൂടെ അണിഞ്ഞിരിക്കുന്നത്‌ മുട്ടിനു മുകളില്‍ നില്‍ക്കുന്ന ഒരു ചെറിയ ട്രൌസര്‍. കണ്ടിട്ട് ഒരു നോര്‍ത്ത് ഇന്ത്യന്‍ ലുക്ക്‌.
അവള്‍ ഇട്ടിരിക്കുന്ന വേഷം, അത്യാവശ്യ കാര്യങ്ങള്‍ മറച്ചിട്ടുണ്ട്‌, ചൂട് അനുഭവപ്പെടാന്‍ സാധ്യതയെ ഇല്ല, ഇഷ്ടം പോലെ പോക്കറ്റ്‌ ഉള്ളതുകൊണ്ട്, അവള്‍ക്കു തന്‍റെ എ ടി എം കാര്‍ഡ്‌ കയ്യില്‍ പിടിക്കേണ്ട, ഒക്കെ ശരി.
അവളുടെ മുന്നിലും എന്‍റെ പിറകിലും ആയി കുറെ ആണുങ്ങള്‍ നില്‍ക്കുന്നുണ്ട്. അവര്‍ ആരെങ്കിലും അവളെ നോക്കുന്നുണ്ടോ എന്നതായിരുന്നു എന്‍റെ പ്രശ്നം. ഇല്ല. ഓരോരുത്തരും അവരവരുടെ ഊഴം എത്താന്‍ കാത്തു നില്‍ക്കുന്നു, എന്നല്ലാതെ, അവളെ അവളുടെ വഴിക്ക് വിട്ടിരിക്കുന്നു.

ഞാന്‍ പൊടുന്നനെ എന്‍റെ വര്‍ഗ്ഗത്തിന്‍റെ കാര്യം ഓര്‍ത്തുപോയി. അടിപ്പാവാട എത്ര മുറുക്കി ഉടുക്കുന്നുവോ, അതിലാണ് സാരിയുടെ നില നില്‍പ്പ് എന്നറിഞ്ഞ ഞങ്ങള്‍ അത് മുറുക്കി, മുറുക്കി , കറുത്ത വര വീണു. 
അവിടെ കാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്ന് കേട്ട് പേടിച്ചു നില്‍ക്കുമ്പോഴാണ് വടക്കെ ഇന്ത്യയില്‍ നിന്നും ചൂരിദാര്‍ ഞങ്ങളെ തേടി വന്നത്. 
നാട്ടുകാരും വീട്ടുകാരും എതിര്‍ത്തിട്ടും ഞങ്ങള്‍ പതുക്കെ അതിലോട്ടു കയറി. എന്നാലും അവിടെയും ഈ നാട പ്രശ്നം, -മുറുക്കല്‍ അത്രവേണ്ടെങ്കിലും- ബാക്കിയായി.
കൂടെ കേരളത്തിലെങ്കിലും അണിഞ്ഞേ മതിയാകൂ എന്ന ഷാള്‍, ബൈക്കിന്‍റെ ചക്രത്തിനിടയില്‍ കുരുങ്ങി,ഞങ്ങളില്‍ ചിലര്‍ ഇഹ ലോക വാസം വെടിഞ്ഞു. ബസ്‌ ചാര്‍ജ്ജിനുള്ള പണം കയ്യില്‍ തന്നെ പിടിക്കുക എന്ന അവസ്ഥയ്ക്കും ഒരു മാറ്റവും വന്നില്ല. 

എങ്കില്‍ അത്യാവശ്യം പോക്കറ്റ്‌ ഉള്ള, ഷാള്‍ വേണ്ടാത്ത, ജീന്‍സും ടോപ്പും ഇട്ടാലോ, എന്ന് ചിന്തിക്കുമ്പോഴേയ്ക്കും ഇരു കവിളിലും അടി കിട്ടി. കൂടെ, വീട്ടുകാരെ അടക്കം ചീത്തയും കേട്ടു. 

ഇനി, എന്നാല്‍, പോക്കറ്റ്‌ വേണ്ട. കോട്ടന്‍ ആയ ലഗ്ഗിങ്ങ്സ് ആയാലോ!
അതിനു നാടയും വള്ളിയും ഒന്നും വേണ്ട. ചൂരിദാറിന്‍റെ ബോട്ടം മാറ്റി, അതാക്കാം, എന്ന് കരുതേണ്ട താമസം , കണ്ടു, അതിടുന്നവരുടെ അച്ഛനേം, അപ്പൂപ്പനേം, ഭര്‍ത്താവിനേം ഒക്കെ ചീത്ത പറയാന്‍ തുടങ്ങിയ, ഓണ്‍ലൈന്‍ സുഹൃത്തുക്കളും നാട്ടുകാരും!

അങ്ങനെ ആകെ അനുവദിച്ചു കിട്ടിയ ചൂരിദാറില്‍ മുഴുവനായും ഇറങ്ങി നിന്ന്, ഷാളില്‍ ഒരു പുതപ്പിനെ പുന പ്രതിഷ്ടിച്ചു, വിയര്‍ത്തു കുളിച്ചു അങ്ങനെ നില്‍ക്കുമ്പോഴാ, ഇവിടൊരാള്‍--- ദൈവമേ— ലഗ്ഗിങ്ങ്സ് കണ്ടാല്‍ പോലും കണ്ട്രോള്‍ പോകുന്ന വര്‍ഗ്ഗത്തില്‍ പെട്ട ആരെങ്കിലും  ഇവളെ കണ്ടാല്‍!

പണം എടുത്ത ശേഷം പുറത്തേയ്ക്ക് പോകുന്ന അവളെ ആശ്വാസത്തോടെയും അല്പം അസൂയയോടെയും ഒന്ന് കൂടി ഉഴിഞ്ഞ ശേഷം ഉള്ളിലേയ്ക്ക് കയറാന്‍ ഒരുങ്ങിയതും,

“ഠപ്പേ” ---- ഒരടിയുടെ സൌണ്ട്!

തിരിഞ്ഞു നോക്കിയതും കണ്ടു , ഒരാള്‍ അവിടെ വീണു കിടക്കുന്നു. 
വീണു കിടക്കുന്ന ആള്‍ക്ക്, വീണ്ടും ഒരിടിയും, പിന്നൊരു തൊഴിയും കൊടുത്ത ശേഷം തന്‍റെ ബൈക്കും എടുത്ത്, അവള്‍ അവളുടെ വഴിക്ക് വിട്ടു.

മെല്ലെ അടുത്തു പോയി നോക്കി. പരിചയമുള്ള മുഖം! അതേ- അത് അയാളായിരുന്നു— ആര് , എന്ത് ഡ്രസ്സ്‌ ഇട്ടു എന്ന് നോക്കാനും തോണ്ടാനും അറിയുന്ന ഒരു മലയാളി. താന്‍ പഠിച്ചില്ലെങ്കിലും , മറ്റുള്ളവരെ  സദാചാരം പഠിപ്പിക്കുന്ന , നാട്ടുകാരുടെ, സുഹൃത്തുക്കളുടെ  സദാചാരത്തില്‍ സദാ- ചാരനായി പ്രവര്‍ത്തിക്കുന്ന, ഒരു സാദാ മലയാളി. പാവം ഒന്ന് ചെറുതായി തോണ്ടിയതിനാത്രേ  അവള്‍ ഇത്രേം വലിയ അടി കൊടുത്തത്! അഹങ്കാരി!

തിരക്കിനിടയില്‍ മാറിപ്പോയ ഷാള്‍ നേരെയാക്കി ഞാന്‍ തിരിഞ്ഞു നടക്കുമ്പോള്‍ അവളോടുള്ള അസൂയ കൂടി, കൂടി വന്നു..  

               *  *  *