8/6/14

കര്‍മബന്ധനം



                                                                 കവിത: അനിത പ്രേംകുമാര്‍


നാളുകളേറെയായ് ചുറ്റിടുന്നു.
സൂര്യന് ചുറ്റും കറങ്ങിടുന്നു
സന്തോഷമോടെന്നും ജീവിച്ചവള്‍
സന്താപമേതുമലട്ടിയില്ല.

എങ്കിലുമൊരുനാളവള്‍ കൊതിച്ചു
കുഞ്ഞു വാല്‍നക്ഷത്രമായി മാറി
സൌരയൂഥത്തിനുമപ്പുറത്ത്
ഒഴുകി നടക്കാന്‍ സ്വയം മറക്കാന്‍

കാര്യം പറഞ്ഞതും സൂര്യനെതിര്
കാഴ്ചകള്‍ കാണുവാന്‍ ഞാനും വരാം
ഒറ്റയ്ക്ക് പോകേണ്ട,വഴി തെറ്റിടും
ആരാനും കണ്ടെന്നാല്‍ കൊണ്ടോയിടും

കരഞ്ഞു പറഞ്ഞു ഭൂമിയപ്പോള്‍
ചുറ്റി മടുത്തു, തളര്‍ന്നു ഞാനും
നീ കൂടെ വന്നാല്‍ പിന്നെന്തു കാര്യം
അവിടെയും ചുറ്റുവാന്‍ ഞാന്‍ വരില്ല.

മെല്ലെ അയഞ്ഞു പറഞ്ഞയച്ചു
ദുഖാര്ത്തനായ് സൂര്യനന്നവളെ
പ്രിയയവള്‍ ദൂരേയ്ക്ക് പോയ്മറയെ
വേപഥു പൂണ്ടു, വിഷണ്ണനായി

സൂര്യനില്‍ നിന്നുമകന്നുടനെ
സൂര്യ കിരണങ്ങളന്യമായി
ഇല്ലാവെളിച്ചവും ദാഹനീരും


പ്രാണനെ കാക്കുന്ന വായുപോലും!

പോകെ പരിഭ്രമം കൂടി വന്നു
കൈകാല്‍ വിറയലും ശക്തമായി
ആകെ തളര്‍ന്നു പരവശയായ്,
മൃത്യുഹസ്തങ്ങള്‍ വരിഞ്ഞവളെ!
 


വീണ്ടും തിരിച്ചോടി വന്നെത്തിയോള്‍
കതിരവന്‍ തന്നെ പ്രദക്ഷിണമായ്
മാറ്റുവാനാകില്ല പ്രപഞ്ച സത്യം
അത് മാറ്റാന്‍ തുനിയുവാന്‍ നമ്മളാര്!



  *--------------*--------------*-------------*

6/23/14

കള്ളന്‍ പൂച്ചയും ഞങ്ങളും

(ഈ കഥയുടെ ചുരുക്കംഈ ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ പോസ്റ്റ്‌ ചെയ്തിരുന്നു)

ഇടവപ്പാതിയില്‍ കരകവിഞ്ഞൊഴുകുന്ന പുഴയിലെ വെള്ളത്തിന്‌ നല്ല ചെമ്മണ്ണിന്‍റെ നിറമുണ്ടായിരുന്നു. എന്തൊക്കെയോ സാധനങ്ങള്‍ പുഴയിലൂടെ ഒഴുകി വരുന്നത് കാണാന്‍ നല്ല രസം. എന്തൊരു ഒഴുക്കാ! പുഴയുടെ മറ്റേക്കര കൂടുതല്‍ ദൂരേക്ക് പോയപോലെ. ശരിക്ക് കാണുന്നില്ല.മഴ നിന്നെങ്കിലും മഴത്തുള്ളികള്‍ ഇറ്റിറ്റ് വീണ് കുപ്പായം മുഴുവന്‍ നനഞ്ഞിരിക്കുന്നു. 

പാവം, അനിയന്‍.

"നിനക്ക് തണുക്കുന്നുണ്ടോടാ?"

"ഉം-- ഉണ്ട്. ചേച്ചിയല്ലേ പറഞ്ഞത് മഴ നിന്നു, കുട എടുക്കണ്ട എന്ന്. ഇപ്പോള്‍ മുഴുവനും നനഞ്ഞില്ലേ?" 

"സാരമില്ലെടാ-- നമുക്ക് വേഗം തിരിച്ചു വീട്ടില്‍ പോകാം. ഇതാ തോണി വന്നു."

ആളുകള്‍ ഒക്കെ ഇറങ്ങിയശേഷം, കാത്തു നിന്ന മറ്റുള്ളവരോടൊപ്പം
തോണിയില്‍ കയറി.

" ഇതെങ്ങോട്ടാ ഈ ചാക്കുകെട്ടുമായ്‌"? തോണിക്കാരന്‍ ഗോപലേട്ടന്‍ ആണ്.

"അക്കരയ്ക്കാ "

അമ്മൂമ്മയുടെ വീടും, അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെ വീടും , പുഴക്കക്കരെ ആയതിനാല്‍ ഞങ്ങള്‍ക്ക് ഈ തോണി യാത്ര എന്നും പതിവുള്ളതായിരുന്നു. അത് ഗോപാലേട്ടനും അറിയാം. ഞങ്ങള്‍ ഈ പോകുന്നതിന്‍റെയൊക്കെ കണക്ക്, ഗോപാലേട്ടന്‍ പുസ്തകത്തില്‍ എഴുതി വയ്ക്കും. മാസത്തിലൊരു പ്രാവശ്യം അച്ഛന്‍ ഒരുമിച്ചു പണം  കൊടുക്കും.

ഒഴുക്കിനെതിരെ തോണി തുഴഞ്ഞ് ഈ മല വെള്ളത്തില്‍ ആളുകളെ അക്കരെ എത്തിക്കുക അത്ര എളുപ്പമല്ല. ഗോപാലേട്ടന്‍ തോണി കുത്തിയിറക്കുന്നതും പിന്നെ ആഞ്ഞാഞ്ഞു തുഴയുന്നതും കൌതുകത്തോടെ നോക്കി നിന്നു.

എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ചാക്ക് കെട്ട് അനങ്ങുന്നതു കണ്ട് അയാള്‍ക്ക്‌ എന്തോ ഒരു പന്തികേട് തോന്നി.

എന്താ മക്കളെ അതിനകത്ത്?

അനിയനാണ് ഉത്തരം പറഞ്ഞത്

"ഇതിനകത്തൊരു പൂച്ചയാണ്.
ഇത്  വല്ലാത്ത  കള്ളന്‍ പൂച്ച യാണ്",

"അതെ, ഞങ്ങളുടെ വീട്ടിലും അടുത്ത വീടുകളിലും എന്തുണ്ടാക്കിയാലുംതട്ടിമറിച്ചിട്ടു കട്ടു തിന്നുന്നു". ഞാനുംചേര്‍ന്നു.

"അതിന് എന്തിനാണ് ഇതിനേം കൊണ്ട് തോണിയില്‍ കയറിയത്"?

"ഇതിനെ പുഴ കടത്തി അക്കരെയാക്കണം. പിന്നെ അതിന്‍റെ ശല്യമുണ്ടാവില്ലല്ലോ"

കേള്‍ക്കേണ്ട താമസം ഗോപാലേട്ടന്‍ മുന്നോട്ടു നീങ്ങിയ തോണി കഷ്ട്ടപ്പെട്ട്തിരിച്ചു തുഴയാന്‍ തുടങ്ങി. എന്നിട്ട് കരയ്ക്കടുപ്പിച്ചു കൊണ്ട് പറഞ്ഞു.

"മക്കള്‍ ഇറങ്ങിയാട്ടെ.ഈ മലവെള്ള പാച്ചിലില്‍ കുത്തി യൊഴുകുന്നപുഴയിലൂടെ വളരെ കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ തുഴഞ്ഞ് അക്കരെ എത്തുന്നത്.
ഈ കള്ളന്‍പൂച്ചയെ അക്കരെയെത്തിച്ചാല്‍ തൊട്ടക്കരെയുള്ള എന്‍റെ വീട്ടിലെക്കാവും നെരെ വരിക."

ഇറങ്ങാന്‍ മടിച്ചു നിന്നത് കണ്ടാവണം,ആദ്യം പിടിച്ചു വാങ്ങിയ ചാക്ക് കെട്ടും പിന്നാലെ നാലിലും ഒന്നിലും പഠിക്കുന്ന ഞങ്ങളെയും എടുത്തു കരയിലേക്ക് ഇട്ട ശേഷം ഗോപാലേട്ടന്‍ തോണി തിരിച്ച് വീണ്ടും തുഴഞ്ഞു പോയി. തോണിയിലുള്ള ബാക്കി യാത്രക്കാരൊക്കെ ചിരിയോടു ചിരി.

ഹും! ചിരിക്കട്ടെ-- അവരുടെ വീട്ടിലും വരണം, ഇങ്ങനത്തെ ഒരു പൂച്ച. അപ്പൊ മനസ്സിലാവും.

തോണിയില്‍ നിന്നിറങ്ങിയ ഞങ്ങള്‍ കുറച്ചു സമയം അവിടെത്തന്നെ നിന്നു.
വല്ലാതെ സങ്കടം വന്നു കണ്ണ് നിറയാന്‍ തുടങ്ങി.
ഇതിനെ ഒഴിവാക്കാന്‍ എന്തൊക്കെ പണി ചെയ്തതാ!

ഒരു പ്രാവശ്യം,വീട്ടിനു പിറകിലുള്ള കൈതച്ചക്ക തോട്ടവും അതിന് പിറകിലെ കുന്നും കയറ്റി , മയിലാടന്‍പാറ എന്ന സ്ഥലത്ത് കഷ്ടപ്പെട്ട് വിട്ട്, ഞങ്ങള്‍ മറ്റൊരു വഴിയിലൂടെ വീട്ടിലെത്തിയപ്പോള്‍ പൂച്ചയതാ ഞങ്ങളെക്കാത്തു വീട്ടിലിരിക്കുന്നു.

പിന്നീടൊരിക്കല്‍ നമ്പീശന്‍ വീട്ടിലെ  വല്യമ്മ പറഞ്ഞു, മലര്‍ത്തി പിടിച്ചു കൊണ്ടുപോയാല്‍ മതി, അപ്പൊ ആകാശമേ കാണൂ, ഭൂമി കാണാത്തതുകൊണ്ട് വഴി മനസ്സിലാവൂല്ല, എന്ന്. അവരുടെ വീട്ടില്‍ കറന്നു വച്ച പശുവിന്‍ പാല് തട്ടി മറിച്ചു മുഴുവനും കുടിച്ചതില്‍ വല്ല്യമ്മയ്ക്കും അതിനോട് ദേഷ്യമുണ്ട്. പായം മുക്ക് എന്ന സ്ഥലത്തേക്ക് പൂച്ചയെ മലര്ത്തിപിടിച്ചു കൊണ്ട് നടന്നു, അവിടെ വിട്ടു. എന്നിട്ടും അവന്‍ ഞങ്ങളെക്കാള്‍ മുന്നേ വീട്ടില്‍ എത്തി!‍

പൂച്ചയെ കൊന്നാല്‍ കൈ വിറയ്ക്കും എന്ന് കൂട്ടത്തിലാരോ പറഞ്ഞത് കേള്‍ക്കാതെ ഒരുപ്രാവശ്യം ഞാനും മൊയമ്മദലിയും കാപ്പിയും റഷീദയും സജിയും മനുവും ഒക്കെ ചേര്‍ന്നു, ബാരവള്ളി കൊണ്ട് (കുറ്റിച്ചെടികളില്‍ ‍ പടര്‍ന്നുകയറുന്ന നേരിയ വള്ളിച്ചെടി) അതിനെ കെട്ടി തൂക്കി.
വള്ളി പൊട്ടി പൂച്ച താഴെ വീഴാന്‍ നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ! തിരിഞ്ഞു നിന്ന് അഹങ്കാരത്തോടെ ഞങ്ങളെയൊന്നു നോക്കിയ ശേഷം അവന്‍ നേരെ കതീസുമ്മയുടെ അടുക്കളയില്‍ കയറി അന്നുണ്ടാക്കിയ മീന്‍ മുഴുവനും കട്ട് തിന്നു. ദുഷ്ടന്‍!

ഇപ്പോള്‍ അവസാന പിടിവള്ളിയും കൈവിട്ടിരിക്കുന്നു.

എവിടെ കൊണ്ടുചെന്നാക്കിയാലും തിരിച്ചു വീട്ടിലെത്തുന്ന പൂച്ചയെ ഇനിയും വെറുതെ ചുമന്നു നടക്കുന്നതെന്തിനാ?
അതിനെ അവടെ തുറന്നുവിട്ടാലോ എന്നാലോചിക്കുമ്പോള്‍ അതാ, അമ്മൂമ്മയുടെ വീടിന്‍റെ അയല്‍പക്കത്തുള്ള  രാജീവേട്ടന്‍ വരുന്നു.

"ഇതെങ്ങോട്ടാ അനിയും സജിയും കൂടി ഈ മഴയത്ത്? കയ്യില്‍ ഒരു ചാക്ക് കെട്ടും ഉണ്ടല്ലോ?"

"അത്--- ഈ ചാക്കില്‍ ഒരു  പൂച്ചക്കുട്ടിയാണ്.  അക്കരെയുള്ള ഒരാള്‍ക്ക്‌ കൊടുക്കാന്‍ കൊണ്ട് പോകുന്നു. ഗോപാലേട്ടന്‍ ഇതുമായി തോണിയില്‍ കയറാന്‍ സമ്മതിക്കുന്നില്ല. "

"ഓ- അതാണോ പ്രശ്നം? എന്‍റെ വീട്ടില്‍ വല്ലാത്ത എലി ശല്ല്യം.ഇതിനെ  എനിക്ക് തരുമോ? ഞാന്‍ കൊണ്ട് പൊയ്ക്കോളാം. അയാള്‍ക്ക്‌ വേറൊന്നിനെ കൊടുക്കൂ. ഇനിയും ഉണ്ടാകുമല്ലോ, വീട്ടില്‍ പൂച്ച കുട്ടികള്‍, ഇല്ലേ ?"

"ഏ-- ആ-- ഉണ്ട്."
"എങ്കില്‍ ഇങ്ങു താ."


ചാക്ക് കെട്ടുമായി അയാള്‍  പതുക്കെ നടന്നകലുന്നതും നോക്കി ആശ്വാസത്തോടെ  നില്‍ക്കുമ്പോള്‍ അനിയന്‍ ചോദിച്ചു.

"ചേച്ചീ--- ഗോപാലേട്ടന് മനസ്സിലാവൂലെ?"

"ഡാ-- വേഗം വിട്ടോ----"

തകര്‍ത്തു പെയ്യുന്ന മഴത്തുള്ളികള്‍ കല്ലുകള്‍ പോലെ ദേഹത്ത് പതിക്കുന്നത് അവഗണിച്ച് ഞങ്ങള്‍ തിരിച്ചു വീട്ടിലേയ്ക്ക് ഓടാന്‍ തുടങ്ങി. റോഡില്‍ നിന്നും പറമ്പിലേക്ക് കയറിയപ്പോള്‍ ചുമന്നു കലങ്ങിയ വെള്ളം നിറഞ്ഞ് വഴികളൊന്നും കാണുന്നുണ്ടായിരുന്നില്ല. തപ്പി ത്തടഞ്ഞു വീണ്, കാല്‍ മുട്ട് പൊട്ടി ചോര ഒലിക്കുന്നു. സാരമില്ല, കാര്യം നടന്നല്ലോ.

വീട്ടിലെത്തി ഓടി ഇറയത്ത്‌ കയറി, തല തുവര്‍ത്തി നിവര്‍ന്നതും ഇടവഴിയില്‍ നിന്നും ഒരു ശബ്ദം കേട്ടു.

                                    മ്യാവൂ---- മ്യാവൂ---

                                *       -------        *    -----     *     ------     *

4/22/14

തോന്ന്യവാസി

 
 
തോന്ന്യവാസി
--------------------
                                  
 
 
 
 
 
 
 








 
 
                                                         കവിത : അനിത പ്രേംകുമാര്‍
 
നാട്ടു കാര്‍ക്കും
വീട്ടുകാര്‍ക്കും
ഗുരുക്കന്മാര്‍ക്കും
നല്ല കുട്ടി.

കല്യാണത്തിനു
മൂന്നാം നാളില്‍ ‍
സൌദാമിനി
തോന്ന്യവാസി!

അത് തോന്നിയ
പോലെ നടന്നിട്ടല്ല.

ഉച്ചയൂണ്
കഴിഞ്ഞൊരു നേരം,
പകല്‍ വെളിച്ചം
മായും മുമ്പേ

താലികെട്ടിയ
ഭര്‍ത്താവവളേ
മുറിയിലേക്ക്
വിളിച്ചതിന്,

അവള്‍
തിരിച്ചുപോരാന്‍ 
വൈകിയതിന്

അത് തോന്ന്യവാസം
ആയതിന്!
 
             *  *  *

3/15/14

ബാല്യം

ബാല്യം
------------
അനിത പ്രേംകുമാര്‍ 

 

കഷ്ടിച്ച് ഒരാള്‍ക്ക്‌ മാത്രം നടന്നുപോകാവുന്ന ഇടവഴിയിലും, കളകളാരവം പൊഴിച്ച് കൊണ്ടൊഴുകുന്ന തോട്ടിന്‍ കരയിലും, കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെല്‍ വയലുകള്‍ ക്കിടയിലും,
എത്ര നീന്തമറിയുന്ന ആള്‍ക്കും തളരാതെ മറു കര നീന്തിയെത്താന്‍ കഴിയാത്തത്ര ആഴവും പരപ്പുമുള്ള പുഴയിലെ ഓളങ്ങള്‍ക്കിടയിലും,
പുഴക്കരയിലെ വള്ളിക്കുടിലുകള്‍ക്കിടയിലും
പശുവിനെ മേയ്ക്കാനും പുല്ലരിയാനും നമ്മള്‍ ഒരുമിച്ചു പോകുമായിരുന്ന പുല്‍മേടുകളിലും,
നിന്നെ ഞാന്‍ വീണ്ടും വീണ്ടും അന്വേഷിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയല്ലോ പ്രിയ കൂട്ടുകാരാ?

എന്നാണ് ഇനിയൊരു കണ്ടുമുട്ടല്‍! ഒരു പ്രാവശ്യം കൂടി, ഒരേയൊരു പ്രാവശ്യം കൂടി, എനിക്കെന്‍റെ ബാല്യം തിരിച്ചു കിട്ടിയെങ്കില്‍!

എങ്കില്‍?

എങ്കില്‍ നമുക്ക് വീണ്ടും രണ്ടു പൂമ്പാറ്റകളായി,അവിടെയൊക്കെ പറന്നു നടക്കാമായിരുന്നു.
എറിഞ്ഞു വീഴ്ത്തിയ പച്ച പുളി മാങ്ങകള്‍ ഉപ്പും കൂട്ടി മതിയാവോളം തിന്നാമായിരുന്നു.
അങ്ങട്ടേലീം ഇങ്ങട്ടേലീം (അടുത്ത വീടുകളിലെ) നാട്ടുമാവിന്‍ കീഴില്‍ അടര്‍ന്നു വീഴുന്ന മാങ്ങകളിലെ മധുരം ഒരുമിച്ചു നുണയാമായിരുന്നു.
തേന്‍ വരിക്കയും പഴംചക്ക(കൂഴച്ചക്ക)യും മതിവരുവോളം തിന്ന്, കാ‍ന്താരി മുളകുടച്ച, ഉപ്പിട്ടകഞ്ഞി വെള്ളം കുടിച്ചു കാക്ക കളിക്കാനും ഒളിച്ചു കളിക്കാനും പുഴക്കരയിലെ "ചീളി" എന്നറിയപ്പെടുന്ന പുല്‍മെട്ടിലേക്ക് പോകാമായിരുന്നു.
വീട്ടിനു പിറകിലെ കൈത തോട്ടത്തില്‍ കയറി, രാഘവേട്ടന്‍ കാണാതെ പഴുത്ത, മധുരമൂറുന്ന, കൈതച്ചക്കകള്‍ പറിച്ചു കഴിക്കാമായിരുന്നു.
രാത്രിയില്‍ പത്തുമണി ആകുമ്പോള്‍ നിറഞ്ഞ സൌരഭത്തോടെ കുടമുല്ല പൂക്കള്‍ വിരിയുന്നത് കണ്ടാസ്വദിക്കാമായിരുന്നു.

ഓണത്തിന് പൂവിടാന്‍ തലേ ദിവസം വൈകിട്ട് ചേമ്പിലയുമായി ഇറങ്ങി, അതില്‍ നിറയെ വെള്ളിയിലകളും അരിപ്പൂക്കളും കാക്ക പൂക്കളും തുമ്പപൂക്കളും ഹനുമാന്‍ കിരീടം എന്ന വലിയ പൂക്കളും പറമ്പുകള്‍ തോറും കയറി ഇറങ്ങി പറിക്കാമായിരുന്നു..
ചെമ്പരത്തി മൊട്ടുകള്‍ പറിച്ചെടുത്ത്, കുറ്റിച്ചെടികള്‍ക്കിടയില്‍ ഒളിപ്പിച്ചു, പിറ്റേ ദിവസം രാവിലെ മഞ്ഞു തുള്ളികള്‍ പറ്റിയ വിടര്‍ന്ന പൂക്കളെ നോക്കി നില്‍ക്കാമായിരുന്നു.
ചാണകംമെഴുകിയമുറ്റത്ത്‌ മത്സരിച്ചു പൂക്കളങ്ങള്‍ തീര്‍ക്കാമായിരുന്നു.

വായിച്ചിട്ട് നിനക്ക് ബോറടിക്കുന്നോ?ഇനിയും ഒരുപാടുണ്ട്.
ഒന്നും നടക്കില്ല, അല്ലെ?

ആര് പറഞ്ഞു നടക്കില്ലാന്ന്? സ്വപ്നങ്ങള്‍ക്കും ഉണ്ട്, അതിന്‍റെതായ മനോഹാരിത! അതും ഒരടിപൊളി സംഭവാടോ.




                                                             * * *

2/11/14

പെണ്മനസ്സ്


വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം അവള്‍ അവന്‍റെ കൂടെ സ്വന്തം വീട്ടിലേയ്ക്കുള്ള ബസ് യാത്രയില്‍ ആയിരുന്നു. പിറകിലെ സീറ്റില്‍ ആദ്യമായി അങ്ങനെ ഒരുമിച്ച് ഇരിക്കുമ്പോള്‍ ഒരു ഗമയൊക്കെ തോന്നി. ഇതാ എന്‍റെ ആള് എന്ന് നാട്ടുകാരേം കൂട്ടുകാരേം ഒക്കെ കാണിക്കാന്‍ ഉള്ള വെമ്പല്‍ ആണ് മനസ്സ് നിറയെ.

 



 ഇന്നിപ്പോള്‍ ലേറ്റ് ആയി. നാളെ പകല്‍ ഒന്ന് തോട്ടിന്‍ കര വരെ പോകണം. വയല്‍ വരമ്പിലൂടെ കൈ കോര്‍ത്ത് നടക്കണം. പറ്റിയാല്‍ തോട്ടില്‍ ഒന്ന് നീന്തണം. മുങ്ങിക്കുളിക്കണം.കല്യാണത്തിന്‍റെ തലേ ദിവസം "മീനാച്ചി ഏച്ചി" ചോദിച്ചതാണ്, " അനീ, ഇനി നീ വന്നാല്‍ തോട്ടില്‍ ഒന്നും വരൂല്ല, അല്ലെ" എന്ന്. തീര്‍ച്ചയായും വരാം എന്ന് വാക്ക് കൊടുത്തതാണ്. തോടായിരുന്നില്ലേ, ഞങ്ങള്‍ പെണ്ണുങ്ങളുടെ ഒത്തു ചേരലിന്‍റെയും ഗോസ്സിപ്പിന്‍റെയും ഇടം!നാട്ടില്‍ നിന്നും വിവാഹം കഴിഞ്ഞ് പോയവരൊക്കെ വീണ്ടും കാണുന്നത് "തെയ്യ"ത്തിന് ആണ്. അതെന്തായാലും ഇപ്രാവശ്യം നടക്കില്ല. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ബാംഗ്ലൂര്‍ലേയ്ക്ക് പോകും എന്നാണു പറഞ്ഞത്. ഈ മാസം തന്നെയാണ് തെയ്യവും!




അവളുടെ വീട് ഒരു വലിയ കുന്നിന്‍ ചെരുവില്‍ ആണ്. വീടിനു മുന്നില്‍ ഒരു പറമ്പ് കഴിഞ്ഞാല്‍ റോഡ്‌. (റോഡില്‍ നിന്നും ഒരു ഇടവഴിയിലൂടെ വേണം വീട്ടില്‍ വരാന്‍) അതിനപ്പുറം വയല്‍. അത് കഴിഞ്ഞാല്‍ പുഴപോലെ വലിപ്പമേറിയ തോട്. അതിനപ്പുറം വീണ്ടും വയല്‍.വീണ്ടും വലിയ കുന്ന്. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന തോടു കടന്നും ആ വലിയ കുന്നു കയറി, ഇറങ്ങി ഒക്കെയാണ് അമ്മ സ്കൂളില്‍ പഠിപ്പിക്കാന്‍ പോകുന്നത്.

അങ്ങനെ അങ്ങനെ ഒക്കെ ചിന്തിച്ചിരിക്കുമ്പോള്‍ ആണ് കേട്ടത്.
         
കടലാ--- കടല കടല--- കടലാ----

അവന്‍ പൈസ എടുത്തു കൊടുത്തു പറഞ്ഞു."നീ ഒരു പാക്കറ്റ് കടല വാങ്ങ്"

സൈട് സീറ്റില്‍ ഇരുന്ന അവള്‍ സന്തോഷത്തോടെ കടല വാങ്ങി അവന്‍റെ കയ്യില്‍ കൊടുത്തു. കടല അവള്‍ക്കും വലിയ ഇഷ്ടമാണ്.
അവന്‍ കോണ്‍ ആകൃതിയിലുള്ള പാക്കറ്റ് അഴിച്ച് ഓരോന്നായി തിന്നാന്‍ തുടങ്ങി.നല്ല ചൂട് കടലയാണ് എന്ന് പാക്കറ്റ് തൊട്ടപ്പോഴേ മനസ്സിലായിരുന്നു.
വേണോന്ന് ചോദിക്കും എന്ന് കരുതി, കുറെ കാത്തിരുന്നു. ഒന്നുമുണ്ടായില്ല.


കണ്ണില്‍ വെള്ളം നിറയാന്‍ തുടങ്ങി. ആരും കാണാതെ തുടച്ചു, പുറത്തേയ്ക്ക് നോക്കി യിരുന്നു. ചോദിച്ചാലോ? അയ്യേ-- നാണക്കേട്!വേണ്ട. പണ്ടേ ചോദ്യവും ഉത്തരവും സ്വയം ചെയ്തിരുന്നതുകൊണ്ടും, നേരിട്ട് തുറന്നു പറയാന്‍ ഇത് അച്ഛനോ,അമ്മയോ, അടുത്ത സുഹൃത്തോ അല്ലാത്തതുകൊണ്ടും മിണ്ടാതിരുന്നു. എന്നാലും ഇങ്ങനെയുണ്ടോ ഒരു മനുഷ്യന്‍! വേണോന്നു വെറുതെ ഒന്ന് ചോദിച്ചു പോകില്ലേ! ദുഷ്ടന്‍!
കാത്തു കാത്തിരുന്നെങ്കിലും ഒരു കടല മണി അബദ്ധത്തില്‍ പോലും തെറിച്ചു അവളുടെ നേര്‍ക്ക്‌ വന്നില്ല.

അച്ഛനാണെങ്കില്‍ ഇങ്ങനെ ചെയ്യുമോ, എന്നാലോചിച്ചപ്പോള്‍ ഒരു തേങ്ങല്‍ വന്നു തൊണ്ടയില്‍ നിറഞ്ഞു.അത് പോട്ടെ--- എത്ര ആണുങ്ങള്‍ പിറകെ നടന്നതാ-- ആ ഗോപാല കൃഷ്ണനെയോ മറ്റോ കെട്ടിയാല്‍ മതിയായിരുന്നു. എന്തൊരു സ്നേഹമായിരുന്നേനെ! എങ്കില്‍ ആ കടല മുഴുവന്‍ തനിക്ക് തന്നേനെ--- ഇത് ഒട്ടും സ്നേഹമില്ലാത്തവന്‍! അനുഭവിക്കുക തന്നെ.

ബസ്സിറങ്ങി വീട്ടിലെയ്ക്ക് നടക്കുമ്പോള്‍ ഓര്‍ത്തു, വീട്ടില്‍ എത്തിയാല്‍ അമ്മയോട് പറയണം, ഇങ്ങനെ ഒക്കെ ഉണ്ടായി എന്ന്.

വീട്ടില്‍ എത്തിയപ്പോഴോ, അവര്‍ വരുന്നത് പ്രമാണിച്ച് അമ്മയും അച്ഛനും ഒരുപാടുപേരെ ക്ഷണിച്ചു ഭക്ഷണം ഉണ്ടാക്കുന്ന തിരക്കില്‍ ഓടി നടക്കുന്നു. അനിയന്‍ ആണെങ്കില്‍ അവന്‍റെ സുഹൃത്തുക്കളുടെ കൂടെ തമാശ പറഞ്ഞു ചിരിക്കുന്നു. ഇവിടെയും ആരുമില്ല, തന്‍റെ വിഷമങ്ങള്‍ പറയാന്‍. കെട്ടിച്ചു വിട്ടാല്‍ പിന്നെ എല്ലാം ആയല്ലോ. ഇനി ഒക്കെ അവന്‍ നോക്കിക്കോളും എന്ന് വിചാരിക്കുന്നവരോടു എന്ത് പറയാന്‍. താന്‍ അനാഥയായിരിക്കുന്നു. ഇപ്പോള്‍ തന്നെ ഇങ്ങനെ ആണെങ്കില്‍ ഇനി കുറച്ചു കഴിഞ്ഞാല്‍ എന്താവും!

ആരോടും പറഞ്ഞില്ല. എല്ലാവരും ഉറങ്ങിയ ശേഷം കുറെ കരഞ്ഞു.
പിറ്റേന്ന് രാവിലെ തന്നെ തിരിച്ചു പോകണം എന്ന് കേട്ടപ്പോള്‍ ബാക്കി സ്വപ്നങ്ങളും തകര്‍ന്നു, തരിപ്പണം ആയി. സ്വപ്നം കാണല്‍ ഒക്കെ ഇനി നിര്‍ത്തണം. ഒന്നും തന്‍റെ കയ്യിലല്ലല്ലോ, തീരുമാനങ്ങള്‍!

ഇതുപോലുള്ള കാര്യങ്ങള്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. രാത്രി എല്ലാവരും ഉറങ്ങിയ ശേഷം ഇടയ്ക്കെങ്കിലും ആരും കാണാതെ കരയുക ഒരു പതിവായി.
ആരും കാണാതെ കരയുമ്പോള്‍ ഒരു പ്രതികാരം ചെയ്ത സുഖം.

പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ സംഭവവും ഇത് പോലുള്ള അനേകം സംഭവങ്ങളും അവള്‍ വീണ്ടും പതുക്കെ എടുത്തു പുറത്തിട്ടു.
"എന്നാലും അന്ന് നിങ്ങള്‍ അങ്ങനെ ചെയ്തില്ലേ? വേണോന്നു ഒന്ന് ചോദിക്കാമായിരുന്നു.."

എന്ത്? എപ്പോള്‍? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ശേഷം മറുപടി
" നിനക്ക് വേണമെങ്കില്‍ ചോദിക്കായിരുന്നില്ലേ? ചോദിച്ചെങ്കില്‍ തന്നേനല്ലോ! എനിക്കറിയോ, നിനക്കും കടല ഇഷ്ടമാണെന്ന്? ഇത്രേം വര്‍ഷമായി ഇതൊക്കെ തന്നെ ആലോചിച്ചോ? വേറെ പണിയൊന്നും ഇല്ല." ഇതും പറഞ്ഞു, ആള്‍ ആളുടെ വഴിക്ക് പോയി.

ഹും--തീര്‍ന്നു--
ഇത്രേ ഉള്ളൂ--- കാര്യം. പക്ഷെ അവള്‍ ചോദിക്കുമോ? ഇതൊക്കെ പറയാതെ അറിയണ്ടേ ? അങ്ങനെ പറഞ്ഞറിഞ്ഞിട്ട് എന്തെങ്കിലും കിട്ടിയാല്‍ എന്ത് സന്തോഷമാണ് പെണ്ണിന് ഉണ്ടാവുക? ആണിനാണെങ്കില്‍ നേരിട്ട് പറയാതെ ഒരു കാര്യവും അറിയാനും പറ്റില്ല.പെണ്ണിന്‍റെ മനസ്സറിയാനുള്ള ഒരു യന്ത്രം ആണുങ്ങള്‍ കണ്ടുപിടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!

പക്ഷെ അവളുടെ ആള്‍ക്ക് ഇപ്പോള്‍ പറയാതെ തന്നെ മനസ്സറിയാം കേട്ടോ.  "Experience make the man Perfect." എന്നല്ലേ? ഇരുപതു കൊല്ലം അത്ര ചെറിയ സമയാ?








                                                                   

                                                                         





                                                              * * *

2/7/14

രാക്ഷസി

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
നിങ്ങള്‍ രാക്ഷസനെ
കണ്ടിട്ടുണ്ടോ?
രാക്ഷസിയെ?
ഇല്ലായിരിക്കാം.

എന്നാല്‍ രാക്ഷസന്മാരും
രാക്ഷസിമാരും
ഇന്നും ഈ ഭൂമിയില്‍ ഉണ്ട്..
  
എന്നെ രക്ഷിക്കൂ---
രാക്ഷസി വരുന്നൂ--
എന്ന് വിളിച്ചോരാള്‍‍
അലറിക്കരയുന്നത്
ഞാന്‍ വ്യക്തമായി കേട്ടു.
പക്ഷെ വൈകിപ്പോയി.
എനിക്കയാളെ
രക്ഷിക്കാനായില്ല.

മറ്റാരുമല്ല,
ഇന്ന് പാര്‍ക്കിലൂടെ
നടന്നു വരുമ്പോള്‍
എന്‍റെ കാലിനടിയില്‍ പെട്ട്
ഇഹലോകവാസം
വെടിയുന്നതിന്
തൊട്ടു മുന്നേ
ഒരു പാവം കട്ടുറുമ്പ്!

           * * *

1/31/14

കവിതകള്‍ പിറന്ന വഴികള്‍

വിവാഹ വാര്‍ഷികം

















ജന്മ ജന്മാന്തരങ്ങളായി നാം ഒരുമിച്ചാണ് എന്നും, ഏതെങ്കിലും ഒരു പ്രത്യേക ദിവസത്തില്‍ എന്നോടു ചേര്‍ന്നതല്ല നീ എന്നും പറയാതെ പറയുന്ന ആളോട് വിവാഹ വാര്‍ഷികത്തെ കുറിച്ച് പറയുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട് തന്നെ ആഘോഷങ്ങളും ഉണ്ടാവാറില്ല.
എന്നാലും ഇപ്രാവശ്യം അവള്‍ക്കു നിങ്ങള്‍ ഉണ്ടല്ലോ.

വിവാഹത്തിനു മുന്‍പ് അമ്മയോട് മനസ്സില്‍ വരുന്നതൊക്കെ പറഞ്ഞു പിറകെ നടന്നിരുന്ന പെണ്‍കുട്ടി, വിവാഹം കഴിഞ്ഞു എത്തിയത്, അത്യാവശ്യത്തിനു മാത്രം മിണ്ടിയിരുന്ന ആളുടെ അടുത്ത്. അങ്ങോട്ട്‌ പറയുന്നതൊന്നും ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ പിന്നെ എന്തെങ്കിലും പറയാന്‍ പേടിയായി. അങ്ങനെ കവിതകള്‍ എഴുതി തുടങ്ങി. പറയാനുള്ള കാര്യങ്ങള്‍ കവിതകളായി അവന്‍റെ മേശ പുറത്തു വന്നു കൊണ്ടിരുന്നപ്പോള്‍ ഒരുനാള്‍ അവന്‍ പറഞ്ഞു." എനിക്ക് മനസ്സിലാവുന്നുണ്ട്, കേട്ടോ"

"സമാധാനം, മനസ്സിലാവുന്നുണ്ടല്ലോ." എന്ന് മനസ്സില്‍ കരുതി.

സുഹൃത്തുക്കളോടു വാതോരാതെ സംസാരിക്കുന്നത് കണ്ടപ്പോള്‍ മനസ്സിലായി, സംസാരിക്കാന്‍ പൊതുവായ സബ്ജക്റ്റ് ഇല്ലാത്തതാണ് കാരണം,എന്ന്. അവന്‍റെ ഇഷ്ട വിഷയം രാഷ്ട്രീയവും ക്രിക്കറ്റും.അങ്ങനെ അവളും ആന്റണി, കരുണാകരന്‍, നായനാര്‍, നരസിംഹ റാവു, ഒക്കെ ആരെന്ന് അന്വേഷിച്ചറിഞ്ഞു, പഠിച്ചു. അവരെപറ്റിയൊക്കെ സംസാരിച്ചു തുടങ്ങിയപ്പോള്‍ പതുക്കെ അവന്‍ അവളുടെ സുഹൃത്തായി. പിന്നെ മറ്റു സുഹൃത്തുക്കള്‍ ഇല്ലെങ്കിലും പ്രശ്നമില്ലെന്നായി. പറയാനുള്ള വ്യക്തിപരമായ കാര്യങ്ങള്‍ ഇതിനിടയില്‍ തിരുകി വച്ച് വേണം പറയാന്‍! ഇതില്‍ ക്രിക്കറ്റ് മാത്രം ഇനിയും എന്താണെന്ന് അവള്‍ക്കറിയില്ല. അത് മകന്‍റെ കളി എന്നെങ്കിലും ടി. വി. യില്‍ വരുന്നുണ്ടെങ്കില്‍ അന്ന് പഠിക്കും എന്നവള്‍ പറയുന്നു.

അങ്ങനെ ഇന്നും നരേന്ദ്ര മോഡിയെ വിമര്‍ശിച്ചും,പിണറായി വിജയനെ, രാഹുല്‍ ഗാന്ധിയെ ഒക്കെ പുകഴ്ത്തിയും അവനോടു തര്‍ക്കിക്കാനും ഒരുമിക്കാനും വിഷയങ്ങള്‍ കണ്ടെത്തുന്നു. കൂടെ മറ്റു ലോക കാര്യങ്ങളും പറയണം. അങ്ങനെ അവന്‍റെ ഏറ്റവും നല്ല സുഹൃത്ത്‌ ആയപ്പോള്‍ അവനു വീട്ടില്‍ മാത്രമല്ല, ഓഫീസിലും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവള്‍ കൂടെ വേണം. കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ സ്കൂള്‍ മറ്റൊരാളെ ഏല്പിച്ചു, ഇപ്പോള്‍ അവന്‍റെ കൂടെ ഓഫീസിലും വീട്ടിലും ഓഫീസ് കാര്യങ്ങളും രാഷ്ട്രീയവും ലോക കാര്യങ്ങളും ചര്‍ച്ച ചെയ്തു, ഇടയ്ക്ക് വീട്ടുകാര്യങ്ങള്‍ പറയാതെ പറഞ്ഞും , വല്ലപ്പോഴും അവന്‍ ഫ്രീ ആക്കി വിടുന്ന നിമിഷങ്ങളില്‍ വല്ലതും എഴുതിയും ഒരുമിച്ചുള്ള ജീവിതം ഇരുപതു വര്ഷം പൂര്‍ത്തിയാക്കുന്നു.

അവള്‍ പലരോടും അവന്‍റെ കുറ്റം പറഞ്ഞേക്കാം. പക്ഷെ അവള്‍ക്കുറപ്പുണ്ട്, അവന്‍ ഒരിക്കലും അവളെപറ്റി ഒരു വാക്ക് പോലും മോശമായി ആരോടും പറയില്ല എന്ന്. വിവാഹത്തിന്‍റെ ആദ്യ നാളുകളില്‍ അവന്‍ പറഞ്ഞ പോലെ വിശ്വാസം രണ്ടുതരം.പൂര്‍ണ്ണ വിശ്വാസവും, പരിപൂര്‍ണ്ണ വിശ്വാസവും. അതേ അവന് അവളെ പരിപൂര്‍ണ്ണ വിശ്വാസം ആണ്. അവള്‍ക്കോ? പെണ്ണല്ലേ-- ഒരു കണ്ണ് എപ്പോഴും പിറകെ!


കവിതകളിലൂടെ അവള്‍ ഇപ്പോഴും അവനുമായി സംവദിക്കുന്നു.പക്ഷെ അവ വയ്ക്കുന്നത് അവന്‍റെ മേശപ്പുറത്തല്ല, പകരം എഫ്.ബി.യിലും ബ്ലോഗിലും ആണ് എന്ന് മാത്രം.

                                                                      *  *  *
 

1/21/14

പ്രവാസം


പ്രവാസം



    കവിത: അനിതപ്രേംകുമാര്‍











ഒറ്റയാനായിരുന്നൂ, അവന്‍.
കൂട്ടത്തില്‍ നടക്കുമ്പോഴും
കൂട്ടരെ പരിരക്ഷിക്കുമ്പോഴും
പ്രണയിനിയെ ചേര്‍ത്ത് നിര്‍ത്തുമ്പോഴും
ഒറ്റയാനായിരുന്നു, അവന്‍.

വലിയൊരു ശരീരവും പേറി,
കാട്ടു ചോലകളില്‍ മദിച്ചു നടക്കുമ്പോഴും
കാട്ടാറുകളില്‍ മുങ്ങി നിവരുമ്പോഴും
കാടിളക്കി നടക്കുമ്പോഴും
ഒറ്റയാനായിരുന്നു, അവന്‍.

അവന്‍റെ ലോകം  ചെറുതായിരുന്നു.
സ്വപ്‌നങ്ങള്‍ എന്നും ചെറുതായിരുന്നു
ആഗ്രഹങ്ങള്‍ അതിലും ചെറുതായിരുന്നു,
കാഴ്ചപ്പാടുകള്‍ പക്ഷെ, വലുതായിരുന്നു.

എന്നിട്ടുംവീണവന്‍ വലിയൊരുകുഴിയില്‍
കയറാനാവാതെ പിടഞ്ഞു കരഞ്ഞു
കയറ്റാന്‍ വന്നവര്‍ പൊക്കിയെടുത്തു
അവരുടെ നാട്ടിലെ താപ്പാനയാക്കി,
ഭാരിച്ച ജോലികള്‍ ശീലമാക്കി.

കോണ്ക്രീറ്റ് സൌധങ്ങളവന് വേണ്ട
പൊന്നും പണവുമവന് വേണ്ട
സ്വന്തം നാടായ കാടിന്‍റെ ഭംഗിയില്‍
ജീവിതം ജീവിച്ചു തീര്‍ക്കാന്‍ മോഹം
അവനു, കാട്ടിലെയ്ക്കൊന്നുകൂടെത്താന്‍ മോഹം.

                        *  *  *


1/10/14

മൌനം







കവിത :അനിത പ്രേംകുമാര്‍




മൌനം

മൌനത്താല്‍ പറയേണ്ടകാര്യമവള്‍
വാക്കാല്‍ പരത്തി ചൊന്നപ്പോള്‍
മൌനം വിട്ടവനെഴുന്നേറ്റു
പിന്നെ, വാക്കുകള്‍ തമ്മില്‍
പോര്‍വിളികള്‍ മാത്രമായ്!

ഒടുവില്‍ തളര്‍ന്നു
നിലത്ത് കുത്തിയിരുന്നവര്‍
പരസ്പരം മനസ്സില്‍ ചോദിച്ചു
എന്തായിരുന്നു കാര്യം?
എന്തിനായിരുന്നു നമ്മള്‍!

കാര്യം മറന്നുപോയ്‌.
കാരണം മാറിപ്പോയ്‌.
പുറത്തത് ഉരിയാടാനാവാതെ 
ശബ്ദം പിണങ്ങിപ്പോയ്.

പിന്നവര്‍ മൌനത്താല്‍പറയാന്‍ ശ്രമിച്ചു.
കണ്ണികള്‍ വിട്ടുപോയ  മനസ്സുകള്‍ക്ക്
ഒന്നുമേ കേള്‍ക്കുവാന്‍ ത്രാണിയില്ല.
ഒന്നുമേ മിണ്ടുവാന്‍ വാക്കുമില്ല.




                        *  *  *



1/7/14

അവളും കഥ എഴുതും



                                                            കഥ: അനിത പ്രേംകുമാര്‍



അവളും കഥ എഴുതും
                              

അന്നും പതിവുപോലെ രാജീവിന് ഓഫീസില്നല്ല ജോലിയുണ്ടായിരുന്നു. ഐ. ടി ഫീല്‍ഡ് ആയതു കൊണ്ട് ശമ്പളം മോശമില്ലെങ്കിലും മുടിഞ്ഞ ടെന്‍ഷനാ. ഇതിനൊക്കെ എന്നാണാവോ ഒരു അവസാനം! രേണൂന്റെതും ഐ.ടി. തന്നെയാ. പക്ഷെ ഇത്രയൊന്നും  ടെന്‍ഷന്‍ ഇല്ലാത്ത ജോലിയാണ് എന്ന് അയാള്‍ക്ക്‌ തോന്നി.

"പൂമുഖ വാതില്‍ക്കല്‍ സ്നേഹം ........ " പതുക്കെ ഒരു മൂളിപ്പാട്ട് പാടി അയാള്‍. 
ഇന്ന് ട്രാഫിക് അല്പം കുറവാണ്. സാധാരണ യുള്ള ബ്ലോക്ക് എവിടെയും കണ്ടില്ല.  

വീട്ടിലേക്കുവരുമ്പോള്‍ ഭാര്യയെ മുറ്റത്ത് കാണണം, തനിക്കായി അവള്‍ കാത്തു നില്‍ക്കണം എന്നൊക്കെ അയാള്‍ക്കും  ആഗ്രഹമുണ്ട്. ഒക്കെ ഒരു സ്വപ്നം മാത്രം. രണ്ടുപേരും ജോലി ചെയ്യാതെ എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുക? ആ മടിച്ചി കുറെ പ്രാവശ്യം ചോദിച്ചതാ, “ജോലി കളഞ്ഞ്‌ വീട്ടിലെ കാര്യങ്ങള്‍ നോക്കിക്കോട്ടേ?” എന്ന്. അത് കേള്‍ക്കാത്തപോലെ അഭിനയിച്ചു. അവള്‍ക്കതൊക്കെ പറയാം.

കാര്‍ ഗേറ്റിനു മുന്നില്‍ നിര്‍ത്തിയ ശേഷം അയാള്‍ പതിയെ ഇറങ്ങി ഗേറ്റ് തുറന്നു   പോര്‍ച്ചില്‍ കയറ്റി ഇട്ടു. മക്കള്‍ രണ്ടു പേരും എത്തിയോ ആവോ?

ഒച്ചയുണ്ടാക്കാതെ ചെന്ന് നോക്കി.

രണ്ടു പേരും മുറിയില്‍ ഇരുന്നു ഹോം വര്‍ക്ക് ചെയ്യുകയാണ്. വിളിക്കണോ? വേണ്ട. വിളിച്ചാല്‍ ഇപ്പൊ ചെയ്യുന്ന കാര്യത്തില്‍ നിന്നും ശ്രദ്ധ പോകും. എന്തെങ്കിലും കഴിച്ചു കാണുമോ? 

 ഉം. അവളിപ്പോള്‍ എത്തുമല്ലോ. അതൊക്കെ അവള്‍ നോക്കട്ടെ. 

  
നാട്ടില്‍ ഇപ്പോള്‍ നല്ല മഴയാത്രെ. രാവിലെ വിളിച്ചപ്പോള്‍ അമ്മ പറഞ്ഞിരുന്നു. അയാള്‍ക്ക് തന്‍റെ നാടും വീടും മഴക്കാലവും ഒക്കെ വല്ലാതെ  ഒരു നൊമ്പരമായി മനസ്സില്‍ നിറഞ്ഞു. എന്തെങ്കിലും എഴുതിയാലേ ഇനി ഒരു സമാധാനമുള്ളൂ. ഒരു കവിതയുടെ ഏകദേശ രൂപം വരുന്നുണ്ട്. ഇനി താമസിപ്പിക്കാന്‍ വയ്യ. രേണു ഒന്ന് വേഗം വന്നെങ്കില്‍, പെട്ടെന്ന് ഭക്ഷണവും കഴിച്ച് എഴുതാനിരിക്കാമായിരുന്നു. ആറു മണി മുതല്‍ കാത്തിരിക്കുന്നതാ. ഇപ്പോള്‍  മണി ഏഴു കഴിഞ്ഞിരിക്കുന്നു. സ്കൂട്ടറിന്‍റെ ശബ്ദം കേട്ടപോലെ തോന്നി.

"ഓ--വന്നല്ലോ"

"രാജീവന്‍ ഇന്ന് വേഗം എത്തിയോ?"

"ആ, എത്തി. രേണൂ,എനിക്ക് കഴിക്കാന്‍ എന്തെങ്കിലും ഒന്ന് പെട്ടെന്നുണ്ടാക്കിത്താ. അത്യാവശ്യമായി കുറച്ചെഴുതാനുണ്ട്. 
പിന്നെ, എന്‍റെ ടേബിളും പെന്നും  ഒക്കെ ഒന്ന് ശരിയാക്കി വച്ചേക്ക്. വൈകിയാല്‍ ഒക്കെ മറന്നു പോകും. വരികള്‍ക്കൊന്നും ഒരു തുടര്‍ച്ച കിട്ടില്ല." നമ്മുടെ വിഷുക്കണി മാഗസിന്‍ അവരുടെ ഓണപ്പതിപ്പിലേയ്ക്ക് ഒരു കവിത ചോദിച്ചിരുന്നു”


“രാജീവ്, കുട്ടികള്‍ എവിടെ? അവര്‍ വല്ലതും കഴിച്ചോ?”


“അവര്‍ മുറിയിലുണ്ട്. ഹോം വര്‍ക്ക് ചെയ്യുന്നതുകൊണ്ട് ശല്ല്യപ്പെടുത്തിയില്ല. നീ എന്താ ഈ നില്‍ക്കുന്നേ? ഒന്ന് പെട്ടെന്ന് വേണം”


ഡ്രസ്സ്‌ മാറാന്‍ നിന്നാല്‍ ആള് ആകെ ചൂടാകും. മക്കളുടെ റൂമില്‍ പോയി നോക്കി. രണ്ടുപേരും പഠിത്തമൊക്കെ കഴിഞ്ഞ് കമ്പ്യൂട്ടര്‍ ഗൈമിലാണ്.

"മീനൂട്ടീ..... ഉണ്ണിക്കുട്ടാ....."

അമ്മയെ കണ്ടപ്പോള്‍ രണ്ടുപേരും ഗെയിം മതിയാക്കി ഓടി വന്നു.

“രണ്ടു പേരെയും ചേര്‍ത്തു പിടിച്ചു കൊണ്ട് ചോദിച്ചു, " ഹോം വര്‍ക്കൊക്കെ കഴിഞ്ഞോ? "

"എന്‍റെതു കഴിഞ്ഞമ്മേ". ഉണ്ണിക്കുട്ടന്‍.

"അമ്മേ, എനിക്ക് ഇനിയും കുറെ ഉണ്ട്. വരച്ചു വരച്ചു കൈ വേദനിക്കുന്നു. ബാക്കി ഞാന്‍ രാത്രി തീര്‍ത്തോളാം അമ്മേ.."

"ഉം.. ശരി..മക്കള്‍ക്കെന്താ കഴിക്കാന്‍ വേണ്ടേ?”

“ചപ്പാത്തിയും ചിക്കനും” മോന്‍റെ വകയാണ്.

മോള്‍ ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും അവള്‍ ഈയ്യിടെയായി മൌനത്തിലൂടെ തന്നോടു പലതും പറയുന്നത് രേണു അറിയുന്നുണ്ട്. എന്നിട്ടും അറിയാത്ത പോലെ നടിച്ചു.
എല്ലാത്തിന്റെയും ഉത്തരം ഒരര്‍ഥത്തില്‍  ഒന്ന് തന്നെ ആകുമ്പോള്‍ അവളോടു ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല.

അവള്‍ക്കു വേണ്ടത്, അവര്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍ സ്വീകരിക്കാന്‍ അമ്മ വേണം. അന്നത്തെ ദിവസം സ്കൂളില്‍ നടന്ന ഓരോ വിശേഷങ്ങളും അമ്മയോട് പറയണം. എന്നിട്ട് കുറെ ചോദ്യങ്ങള്‍ ഉണ്ടാവും ചോദിക്കാന്‍. "അമ്മേ, ശാന്തി മിസ്‌ ഗോകുല്‍ നെ അടിച്ചത് ശരിയായോ? ഇന്നലെ രാത്രി മുഴുവന്‍ അവന്‍റെ അച്ഛനും അമ്മയും തമ്മില്‍ വഴക്കായിരുന്നുവത്രേ. അതല്ലേ അവന്‍ ഹോം വര്‍ക്ക് ചെയ്യാഞ്ഞേ? അതിനു അടിക്കാമോ?"

" മോളെ.. അങ്ങനെ നമുക്ക് ഒഴിഞ്ഞു മാറാന്‍ ഇഷ്ടം പോലെ കാരണങ്ങള്‍ ഉണ്ടാവും. എന്തൊക്കെ കാരണങ്ങള്‍ ഉണ്ടായാലും നമ്മളെ ഏല്‍പ്പിച്ച ജോലി, നിങ്ങളുടെ കാര്യത്തില്‍ പഠിത്തം , ഹോം വര്‍ക്ക് ഒക്കെ, കൃത്യ സമയത്ത് തീര്‍ക്കുക എന്നതാണ് ശരിയായ രീതി. "

"ഉം.. " അവള്‍ക്കു ഉത്തരം തൃപ്തിയായിട്ടുണ്ടാവില്ല. ഉടനെ അടുത്ത ചോദ്യം വരും. അതങ്ങനെ തുടരും. താന്‍ ജോലിക്ക് പോകുന്നതിനു മുന്പ് അങ്ങനെ ആയിരുന്നു.

ഇപ്പോള്‍ അവള്‍ക്കറിയാം. അമ്മയ്ക്ക് ചോദ്യങ്ങള്‍ കേള്‍ക്കാനും ഉത്തരങ്ങള്‍ നല്‍കാനും ഒന്നും സമയമില്ലെന്ന്. എന്തിന്, ഒന്ന് മിണ്ടാന്‍ പോലും സമയം തികയുന്നില്ല എന്ന്.



“ശരി, അമ്മ നോക്കട്ടെ, കറി ഉണ്ടാക്കാന്‍ എന്താ ഉള്ളത് എന്ന.ചിക്കന്‍ കാലി ആയീന്നാ തോന്നുന്നേ".
വേഗം അടുക്കളയിലേക്ക് നടന്നു.എന്താ ഉണ്ടാക്കുക? ആദ്യം രാജീവിന് എന്തെങ്കിലും ഉണ്ടാക്കി കൊടുക്കാം.

ഉം അല്പം ദോശക്കൂട്ടുണ്ട്.അതാവുമ്പോള്‍ പെട്ടെന്ന് കഴിയും.
വേഗം ഒരു ചമ്മന്തി തയ്യാറാക്കി, കുറച്ചു ദോശയും  ഉണ്ടാക്കി.

“രാജീവ്, വാ ദോശ കഴിക്കാം”

“ഇന്നും ദോശ തന്നെ? ഹോ! ഈ ദോശയും ഇടലിയും കണ്ടു പിടിച്ചവനെ വെടി വച്ചു കൊല്ലണം” എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് അയാള്‍ അത് മുഴുവനും കഴിച്ചു.

"ഉം... ദോശ കൊള്ളാട്ടോ.. പക്ഷെ അത് നിന്‍റെ കഴിവൊന്നും അല്ല. ദോശക്കൂട്ട് ഞാന്‍ കടയില്‍ നിന്നും കൊണ്ടുത്തന്നതല്ലേ?"

"ഉം"

അത് കഴിഞ്ഞുമേശ അടുക്കി പ്പെറുക്കി വച്ചപ്പോഴേയ്ക്കും മണി എട്ടാകാറായി. ഒന്ന് മേല് കഴുകിയിട്ട് വേണം, കുഞ്ഞുങ്ങള്‍ക്ക്‌ എന്തെങ്കിലും ഉണ്ടാക്കാന്‍. അവര്‍ ദോശ കഴിക്കില്ല.

"രേണൂ, ഈ പെന്‍  തെളിയുന്നില്ല. വേറൊന്നിങ്ങെടുത്തെ."

അഴിക്കാന്‍ തുടങ്ങിയ സാരി വീണ്ടും ചുറ്റി, തിരിച്ചു ചെന്ന് പെന്നെടുത്ത് കൊടുത്തു. പെട്ടെന്ന് മേല്‍ കഴുകട്ടെ. ഇല്ലെങ്കില്‍ അടുത്ത വിളി വരും.

"നീ എന്തെടുക്കുവാ അവിടെ? എനിക്ക് വെള്ളം കിട്ടിയില്ല. ഒരു ഗ്ലാസ് ചൂട് വെള്ളം ഒന്നെടുത്തെ"

എന്‍റെ  ദൈവമേ--- കഴിഞ്ഞില്ലേ? ദോശയുടെ കൂടെ ഞാന്‍ വെള്ളം കൊടുത്തതാണല്ലോ!

പെട്ടെന്ന് ഡ്രസ്സ്‌ ചെയ്തു കുളിമുറിയില്‍ നിന്നിറങ്ങി, ചൂട് വെള്ളവുമായി ചെന്നപ്പോള്‍, ദേ വെള്ളം മേശപ്പുറത്തിരിക്കുന്നു!

"ചൂട് വെള്ളം, ഇവിടെ ഉണ്ടല്ലോ"

"ഓ ഉണ്ടോ! സോറി. ഞാന്‍ കണ്ടില്ല മോളെ."

"മോള്! ഹും-- "എന്ന് മനസ്സില്‍ പറഞ്ഞു.

വേഗം  അടുക്കളയില്‍ കയറി കുട്ടികള്‍ക്ക് ചപ്പാത്തിയും കറിയും ഉണ്ടാക്കി കൊടുത്തു.താനും കഴിച്ചു കഴിഞ്ഞപ്പോള്‍ മണി പത്ത്.

ഇനി അല്‍പ സമയം ടി. വി. കാണാം. കൂടെ മക്കളുടെ യൂണിഫോം ഇസ്തിരി ഇടുകയും ആവാം.

ചാനല്‍ മാറ്റുന്നതിനിടയ്ക്ക് “ക...ഥ....യ...ല്ലിതു..... ജീ...വിതം.....” എന്ന ടൈറ്റില്‍ നല്ല താളത്തില്‍ കേട്ടു. ഉം, അത് പറയുന്നതില്‍ ഒരു താളം എങ്കിലും ഉണ്ട്. തനിക്കോ?

രാവിലെ 5.30 ന് അലാറം സെറ്റ് ചെയ്ത്, ശരിയല്ലേ എന്ന് ഉറപ്പാക്കി, കുട്ടികളോട് കിടക്കാന്‍ പറഞ്ഞപ്പോള്‍ മോന്‌ കഥ കേള്‍ക്കണം. ഒരു വിധത്തില്‍ അവനെ സമാധാനിപ്പിച്ച്, കഥ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി. കുട്ടികള്‍ ഉറങ്ങുന്നത് വരെ അടുത്തിരുന്നു.മോന്‍ കുറച്ചുനാള്‍ മുന്‍പ് വരെ അമ്മ കൂടെ കിടക്കണം എന്ന് വാശി പിടിക്കുമായിരുന്നു. ഇപ്പോള്‍ അവന്‍ ഉറങ്ങുന്നതുവരെ അടുത്തിരുന്നു കാലില്‍ പതുക്കെ തൊട്ടിരുന്നാല്‍ മതി.


മക്കള്‍ ഉറങ്ങി എന്ന് തോന്നിയപ്പോള്‍ പതുക്കെ എഴുന്നേറ്റു പോയി,കിടക്കയിലേക്ക് ചാഞ്ഞു.


ഒന്ന് ഉറങ്ങി തുടങ്ങിയതാ, ആള്‍ വന്നു.

“നീ ഉറങ്ങിയോ? എന്താ ഇത്ര പെട്ടെന്ന്? ഒന്നെണീറ്റെ. പിന്നെ, നമ്മുടെ സൈമണിന്റെ കല്ല്യാണം ഉറപ്പിച്ചൂട്ടോ. അവന്‍റെ മറ്റേ ചുറ്റിക്കളി ഒന്നും നീ അറിയാണ്ട് അവന്‍റെ പുതിയ ആളോട് പറഞ്ഞു പോകണ്ട. ഭാഗ്യവാന്‍. കല്യാണത്തിനു മുന്‍പ് തന്നെ അവന്‍ നന്നായി എന്ജോയ്‌ ചെയ്തു. ഇപ്പോള്‍ പുതിയൊരാളെ കല്യാണവും കഴിക്കുന്നു".

രേണൂ—നീ ഉറങ്ങിയോ?”

 ഉം. കള്ളന്‍! ഇതൊക്കെ എന്തിന്‍റെ തുടക്കാന്നു അവള്‍ക്കറിയാം. അയാള്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. കേള്‍ക്കാത്ത പോലെ കിടന്നു. ഉണര്‍ന്നാല്‍ ഇനി ഒരുമണിക്കൂര്‍ ഉറക്കം പോയത് തന്നെ.  വീണ്ടും ഉറങ്ങാന്‍ ലേറ്റ് ആകും. പിന്നെ രാവിലെ എഴുന്നേല്‍ക്കലുണ്ടാവില്ല. വേണ്ട. ഉറങ്ങിയപോലെ കിടക്കാം.

ഒന്നും നടക്കില്ലെന്നു കണ്ടപ്പോള്‍ അയാളും  ഉറങ്ങി കൂര്‍ക്കം വലി തുടങ്ങി.പക്ഷെ അവളുടെ ഉറക്കമെല്ലാം പോയി. പതിവുപോലെ ചിന്തകള്‍ ജാഥയായി  വരാന്‍ തുടങ്ങി. മഞ്ചാടി മണികളും കുന്നിക്കുരുക്കളും പെറുക്കി നടന്ന കാലം , പൂമ്പാറ്റയെ പിടിക്കാന്‍ ഓടി വീണു മുട്ട് പൊട്ടിയത്. വാര്യരുടെ വീടിന്‍റെ പറമ്പില്‍ നിന്നും  കണ്ണിമാങ്ങ മോഷ്ടിക്കുമ്പോള്‍ അവിടത്തെ വല്യമ്മ കൈയ്യോടെ പിടിച്ചത്. അമ്മമ്മ അറിയാതെ രണ്ടു കശുവണ്ടി കടയില്‍ കൊടുത്ത് പത്ത് പൈസക്ക്  നാരങ്ങ മിഠായി വാങ്ങിയത്-------അതങ്ങനെ തുടര്‍ന്നു.
ഒരു മഴക്കാല  സന്ധ്യക്ക്‌ പുഴക്കരയില്‍ ഒറ്റയ്ക്ക് വെള്ളം കാണാന്‍ പോയതായിരുന്നു. തവളയുടെ കരച്ചില്‍ കേട്ട്   അന്വേഷിച്ചുനടന്നു. അവസാനം കണ്ടെത്തി. പക്ഷെ ആ തവള ഒരു വലിയ പാമ്പിന്‍റെ വായില്‍ ആയിരുന്നൂന്നു മാത്രം. അന്ന് പേടിച്ചോടിയത്‌ ഓര്‍ത്തപ്പോള്‍ ചിരി വന്നു. വേണ്ടായിരുന്നു, വലുതാവണ്ടായിരുന്നു. ഇനി ഇപ്പൊ പറഞ്ഞിട്ടെന്തു കാര്യം!

 
ഒച്ചയുണ്ടാക്കാതെ  പതുക്കെ എഴുന്നേറ്റു. എല്ലാവരും ഉറങ്ങിയാല്‍ തനിക്കു മാത്രമായി ഒരു ലോകം ഉണരുന്നത് അവള്‍ അറിഞ്ഞു. അത് തന്നെ മാടി വിളിക്കുന്നതും. ഉറക്കം പോവും, രാവിലെ എഴുന്നെല്‍ക്കണ്ടതാണ് എന്നൊക്കെ ഉള്ളില്‍ നിന്നും ആരോ പറയുന്നുണ്ട്. അത് കേള്‍ക്കാത്ത പോലെ നടിച്ചു. എന്തെങ്കിലും കുറച്ചു വായിക്കാം.

ഒരാഴ്ചയായി ഒരു കഥ മനസ്സിലിട്ടു നടക്കുന്നു,ഇരുന്നെഴുതിയാലോ?

വേണ്ട, രാവിലെ ലേറ്റ് ആകും.

പിന്നെ എപ്പോള്‍ എഴുതും?
എന്നെങ്കിലും ഒന്ന് സ്വസ്ഥമായി വായിക്കാനെങ്കിലും ഇനി പകല്‍ സമയം കിട്ടുമോ?


അവള്‍ ഒരു ഒരു പഴയ നോട്ട്ബുക്കും പെന്നും കയ്യിലെടുത്തു. ലൈറ്റ് ഇട്ടാല്‍ അറിയും. പിന്നെ തനിക്കു പണി കൂടും. വേണ്ട. ബെഡ്രൂം ലാമ്പിന്‍റെ ഈ മങ്ങിയ വെളിച്ചം മതി.
രേണു പതുക്കെ മറ്റൊരു ലോകത്തേയ്ക്ക് പുറപ്പെട്ടു. അവിടെ അവള്‍ കഥാപാത്രങ്ങളായി സ്വയം മാറാന്‍ തുടങ്ങി. ഓരോരുത്തരും പറയുന്നത്, അനുഭവിക്കുന്നത് ഒക്കെ സ്വയം അനുഭവിച്ച ശേഷം കടലാസ്സിലേക്ക് പകര്‍ത്തി. എഴുതി, എഴുതി, തീര്‍ന്നു, സമയം നോക്കിയപ്പോള്‍ ഒരു മണി.

ഈശ്വരാ!

പെട്ടെന്ന് ഒന്ന് കൂടി വായിച്ചു നോക്കിയശേഷം കിടന്നു.ഉറങ്ങി വന്നതും അലാറം അടിച്ചു. ഇതെന്താ, സമയം മാറിപ്പോയോ?


എടുത്തു നോക്കി. ഏയ്‌, ഇല്ല.
 മൂടിപ്പുതച്ചു സുഖമായുറങ്ങുന്ന രാജീവിനെ ഒന്ന് നോക്കിയശേഷം, എഴുന്നേറ്റു അടുക്കളയിലേയ്ക്ക് നടക്കുമ്പോള്‍ മനസ്സിലായി.
സമയം മാറിയത് തന്‍റെയാണ്.


എന്നാണു തന്‍റെ സമയം ശരിയാകുക? എന്തായാലും ഇപ്പോള്‍ ചപ്പാത്തി ഉണ്ടാക്കട്ടെ. ഇന്നലെ കുറച്ചധികം കുഴച്ചു ഫ്രിഡ്ജില്‍ വച്ചിരുന്നു. എല്ലാവര്‍ക്കും കഴിക്കാനും കൊണ്ടുപോകാനും ഒക്കെയായി കുറെ വേണം. ബാക്കിയൊക്കെ പിന്നീട് ആലോചിക്കാം.

കറി എന്തുണ്ടാക്കും? അത് നോക്കി വയ്ക്കാന്‍ മറന്നു.

"രേണൂ----- പേസ്റ്റ് എവിടെ?"

"ഓ-- എണീറ്റോ? അവിടെ തന്നെ ഉണ്ടല്ലോ! ദാ-- ഇപ്പൊ വരാം."

ചെയ്യുന്ന പണി അവിടെ നിര്‍ത്തി,പേസ്റ്റ്എടുത്തു കൊടുക്കാന്‍ വേണ്ടി ഓടിചെന്നു. ചെല്ലുമ്പോള്‍ ആള് ബ്രഷ്ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

"വിളിച്ചില്ലേ?"

"ഉം-- വിളിച്ചു. അത് വെറുതെ--നിന്നെ കാണാഞ്ഞിട്ടാ--"

"യ്യോ-- ചപ്പാത്തി കരിഞ്ഞു! " തിരിച്ച് അടുക്കളയിലേയ്ക്ക് ഓടി.
അടുപ്പത്തുള്ള ചപ്പാത്തി എടുത്തു വച്ച ശേഷം ആണ് ഓര്‍ത്തത്, കുട്ടികളെ വിളിച്ചില്ല. ഒരു മൂന്നാല് പ്രാവശ്യം വിളിച്ചാലേ സമയത്തിന് എഴുന്നേറ്റ് സ്കൂളില്‍ പോകൂ. വേഗം പോയി രണ്ടുപേരേയും വിളിച്ചു.


മീനൂട്ടി ഒന്ന് കണ്ണ് തുറന്നു നോക്കിയെങ്കിലും തിരിഞ്ഞു കിടന്നു. ഉണ്ണിക്കുട്ടന്‍ എന്തോ പിറുപിറുത്തു കൊണ്ട് പുതപ്പു വലിച്ചുമൂടി വീണ്ടും ഉറക്കിലെയ്ക്ക്.
 
“രേണൂ--- ചായ എവിടെ?”

“ഇപ്പൊ തരാം”.

ചായ വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ആരോ ഉള്ളില്‍ നിന്നും പറയുന്നു,
"പെണ്ണേ, ഇനി ഇതൊക്കെയാണ് നിന്‍റെ സമയത്തിന്‍റെ ശരികള്‍. അതല്ലാതാവാന്‍, നിനക്ക് നന്നേ വയസ്സാവണം."

"വയസ്സായാല്‍?"

"വയസ്സായാല്‍ നിന്നെ ആര്‍ക്കും വേണ്ടാതാവും. അപ്പോള്‍ നിനക്ക് ഇഷ്ടം പോലെ സമയവും ഉണ്ടാവും".

ഓ! അത് ശരിയാണല്ലോ. വയസ്സാകുമ്പോള്‍ ഇഷ്ടം പോലെ സമയം കിട്ടുമല്ലോ. അപ്പോള്‍ കുറെ വായിക്കണം, പിന്നെ ഒരുപാടെഴുതണം, കൂട്ടുകാരികളോടോപ്പം യാത്രകള്‍ ചെയ്യണം. നല്ല രസമായിരിക്കും. കല്യാണത്തിനു മുന്‍പ് ഉണ്ടായിരുന്ന ഹോസ്റല്‍ ജീവിതം പോലെ!


അവള്‍ സന്തോഷത്തോടെ മൂളിപ്പാട്ട് പാടിക്കൊണ്ട് ചപ്പാത്തി പരത്താന്‍ തുടങ്ങി. പാലോഴിച്ച ചായ തിളച്ചു മറിഞ്ഞത് രേണു അറിഞ്ഞില്ല. ഇനി അതൊക്കെ വൃത്തിയാക്കി, വീണ്ടും ചായ വയ്ക്കുക എന്ന അടുത്തപണി കിട്ടിയതും!

                                             *  *   *
 




 പഴയ ഒരു കവിത-- ഈ കഥയുടെ കൂടെ ഇത് കൂടി വായിക്കാം--