3/8/13

സ്നേഹത്തിന്റെ അദൃശ്യമായ നൂലിഴകളാല്‍ അവനെ കെട്ടിയിടൂ---





അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍







നാട്ടില്‍ പീഡനങ്ങള്‍ ഇങ്ങനെ കൂടിക്കൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ സ്ത്രീകള്‍ അമ്മയോ, അമ്മൂമ്മയോ, സഹോദരിയോ, ഭാര്യയോ പ്രണയിനിയോ, മകളോ ആരുമാകട്ടെ,  ഓരോരുത്തരും അവരവരുടെ കടമകളും ഉത്തരവാദിത്തങ്ങളും തിരിച്ചറിയേണ്ടിയിരിക്കുന്നു.

എന്തുകൊണ്ടാണ്  നമ്മില്‍ ചിലരുടെ  മകന്‍ അല്ലെങ്കില്‍ സഹോദരന്‍ അല്ലെങ്കില്‍ ഭര്‍ത്താവ് അതുമല്ലെങ്കില്‍ അപ്പൂപ്പന്‍ , രണ്ട് വയസ്സായ കുഞ്ഞു വാവ തൊട്ട് തൊണ്ണൂറു വയസ്സായ മുത്തശ്ശിമാരെ വരെ വെറും പെണ്‍ ശരീരങ്ങളായി മാത്രം കാണുന്നത്?
എന്താണ് അവര്‍ക്കൊക്കെ സംഭവിച്ചത്? അവര്‍ അങ്ങനെയൊന്നും ആയിരുന്നില്ലല്ലോ!

ലഹരി പദാര്‍ഥങ്ങളുടെയും , മൊബൈല്‍ ഫോണിന്‍റെയും ഇന്റര്‍നെറ്റിന്‍റെയും ദുരുപയോഗം മൂലമുണ്ടാകുന്ന , തെറ്റും ശരിയും തിരിച്ചറിയാനാകാത്ത ഒരു തരം മാനസികാവസ്ഥ ഒരു വശത്തുണ്ടെന്നു സമ്മതിക്കുമ്പോഴും കുടുംബ ബന്ധങ്ങളിലുണ്ടായ വിള്ളലുകളും ഒരു പ്രധാന കാരണമല്ലേ?

സ്നേഹത്തിന്‍റെ അദൃശ്യമായ നൂലിഴകളാല്‍ അവനെ കെട്ടിയിടാന്‍, അവന്‍ അറിയാതെ അവനെ നിയന്ത്രിക്കാന്‍, എപ്പോഴാണ് നമ്മള്‍ മറന്നു പോയത്?

ടി.വി സീരിയലുകള്‍ നമ്മുടെ  ഒഴിവു സമയം മുഴുവനും കീഴടക്കിയപ്പോഴോ?
 മൊബൈല്‍ ഫോണിലും ഫേസ് ബുക്കിലും വരുന്ന മിസ്കോളുകളും  മെസേജ് കളും നമ്മളെ  മറ്റൊരു മായാ ലോകത്ത് എത്തിച്ചപ്പോഴോ?
അതോ തിരക്കുകള്‍ക്കിടയില്‍  പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി മാറ്റി വയ്ക്കാന്‍ സമയമില്ലാതായപ്പോഴോ?

എന്തൊക്കെ ക്രൂരതകള്‍ കാട്ടിയാലും അവന്‍ നമ്മുടെ ആരെങ്കിലുമാണ്!
നമ്മില്‍ ഒരാളുടെ മകന്‍, സഹോദരന്‍, ഭര്‍ത്താവ്, അല്ലെങ്കില്‍ അപ്പൂപ്പന്‍!

സ്നേഹം  കൊണ്ടല്ലാതെ അവനെ മെരുക്കാം എന്നു നമ്മളാരും കരുതണ്ട.
അവനെ പോലുള്ളവരെ ഓരോരുത്തരെയായി തൂക്കി കൊന്നാലും മറ്റൊരു സ്ഥലത്ത്, മറ്റൊരു നാമത്തില്‍ അവന്‍ ജനിച്ചു വരും.
അവര്‍ക്ക് ഭക്ഷണം മാത്രം  വച്ച് വിളമ്പി, നാം അവരെ വളര്‍ത്തി കൊണ്ടുവരും! അത് പാടില്ല. ഭക്ഷണത്തിന്‍റെ കൂടെ അല്പം മൂല്യങ്ങളും പകര്‍ന്നു കൊടുക്കേണ്ടിയിരിക്കുന്നു. 

അവനെ ഒതുക്കാന്‍ ഒരു നിയമത്തിനും സാധ്യമല്ല, നമ്മള്‍ക്കല്ലാതെ.
പരസ്ത്രീകളെ-ചെറിയ പെണ്‍കുട്ടികളയടക്കം,  അമ്മയായി കാണുന്ന ഒരു സംസ്കാരം ഭാരതത്തിന്ഉണ്ടായിരുന്നു. അത് ഇന്നും ഇന്ത്യയില്‍ - കേരളത്തിലല്ല-  പല സംസ്ഥാനങ്ങളിലും തുടരുന്നുമുണ്ട്. അച്ഛന്‍ മകളെപ്പോലും "അമ്മ" എന്ന് വിളിക്കുന്നത്‌ അവിടെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
നമ്മുടെ പുരുഷന്മാരും സ്വന്തം അമ്മയെ ബഹുമാനിക്കുന്ന പോലെ മറ്റു സ്ത്രീകളെയും ബഹുമാനിക്കാന്‍ പഠിക്കട്ടെ.

അതിന് നമ്മളാല്‍ ആകുന്ന സഹായം അവര്‍ക്ക് ചെയ്തു കൊടുക്കുക. 
കാന്‍സര്‍ വന്നയാളെ നമ്മള്‍ സ്നേഹപൂര്‍വ്വം പരിചരിക്കാറില്ലേ? 
അതുപോലെ കരുതി ഈ പകര്‍ച്ച വ്യാധിയും ഇല്ലാതാക്കാനുള്ള ചികില്‍സ നമുക്ക്  തുടങ്ങി വെക്കാം.
ഒരു നാട് മുഴുവന്‍ അത് ഏറ്റെടുക്കട്ടെ.
വനിതകളായ നമ്മളോരോരുത്തരുടെയും മനക്കരുത്ത് അപാരമാണ്, അതിന്‍റെ സാധ്യതകള്‍ നമ്മള്‍ അറിഞ്ഞിട്ടില്ലെങ്കിലും! 
അതിനോടു താരതമ്യം ചെയ്യുമ്പോള്‍ അവന്‍ ഒന്നുമല്ലെന്ന്‍ അറിയുക. ഇനിയെങ്കിലും പീഡനം, പീഡനം എന്ന് പറഞ്ഞിരിക്കാതെ ഉയിര്‍ത്തെഴുന്നേല്‍ക്കാം.നല്ല ഒരു നാളേയ്ക്ക് ഇന്ന് തന്നെ പ്രവര്‍ത്തിച്ചു തുടങ്ങാം.
 ആശംസകളോടെ--






3/4/13

സിംഹ നാദം


അച്ഛന്‍റെ കവിതകള്‍



 
 









പൊട്ടിയ വാളും ഉടഞ്ഞ ശംഖും തന്ന്
എന്നോമനേ നിന്നെയനുഗ്രഹിക്കാം.
കൊല്ലാം, മരിക്കാം, ജയിച്ചു കേറാമെന്ന്,
നാളെയൊരു സാമ്രാജ്യമോമനിക്കാമെന്ന്.

ആരെയും സ്നേഹിക്ക വേണ്ട കുഞ്ഞേ-
അവര്‍ നിന്നെയെറിയുന്ന ചുഴികളില്‍-
 -നിന്നുമാഴങ്ങളില്‍ നിന്നും
നീ പിന്നെ വീണ്ടും ഉയിര്‍ത്തെണീക്കുമ്പോള്‍

വെട്ടിപ്പിടിക്കുക, ഓര്‍ത്തു ചിരിക്കുക,
ഈ ഉടഞ്ഞ ശംഖില്‍ നിന്‍റെ സിംഹ നാദം മുഴക്കുക.

                                                                         കെ. ഗോവിന്ദന്‍ മാസ്റ്റര്‍, തില്ലെങ്കേരി

(അദ്ദേഹം  അവസാന നാളുകളില്‍ ഉപയോഗിച്ചിരുന്ന ഡയറിയില്‍ നിന്നും എടുത്തെഴുതുന്നത്. ഈ കവിതകള്‍  ഞങ്ങള്‍ കാണുന്നത് തന്നെ ഇപ്പോഴാണ്. പലതും കുത്തിക്കുറിക്കുന്നതിനിടയില്‍  തിളങ്ങി നിന്ന ചില കൊച്ചു കൊച്ചു കവിതകള്‍. അതിലോന്നാണിത്. മുമ്പ് കിട്ടിയ ഒന്ന് -കാക്കയ്ക്ക് പറയാനുള്ളത്- ഈ ബ്ലോഗില്‍ ഇട്ടിരുന്നു. 
പൊട്ടിയ വാളും ഉടഞ്ഞ ശംഖും എന്ന ഈ കവിത മലയാള കവിതയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും പിന്നെ അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ടവര്‍ക്കുമായി  സമര്‍പിക്കുന്നു)

3/3/13

ജന്മാന്തരങ്ങള്‍

                                                                                 അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍



















എന്‍റെ ചില സുഹൃത്തുക്കള്‍ ചോദിച്ചു,
" കുറെ ദിവസമായല്ലോ, നെറ്റിലും നേരിട്ടും ഒക്കെ കണ്ടിട്ട്, എന്ത് പറ്റി ?"

സത്യം പറഞ്ഞാ നിങ്ങളാരും വിശ്വസിക്കില്ലാ, എന്നറിയാം,
എന്നാലും പറയട്ടെ.
കുറച്ചു ദിവസമായി ഞാന്‍ തപസ്സു ചെയ്യുകയായിരുന്നു, അതും ഒറ്റക്കാലില്‍.
അവസാനം എന്‍റെ ദൈവത്തിന് പ്രത്യക്ഷപ്പെടാതെ വയ്യെന്നായി. അത് ആരാന്നല്ലേ? സാക്ഷാല്‍ ശ്രീകൃഷ്ണന്‍.

പക്ഷേ ഒരു വ്യത്യാസം. നിങ്ങളീ പറയുന്ന ആടയാഭരണങ്ങളൊന്നും അദ്ദേഹം അണിഞ്ഞിരുന്നില്ല, ഒരു സാധാരണക്കാരന്‍റെ വേഷവിധാനങ്ങള്‍ മാത്രം.
എന്നിട്ടും എനിക്കെങ്ങനെ മനസ്സിലായീ എന്നല്ലേ?
ഇതാണ് നിങ്ങളുടെ പ്രശ്നം!

എന്‍റെ കൂടെ എപ്പോഴും നടക്കുന്ന, എന്നോടു കിന്നാരങ്ങള്‍ പറയുന്ന, എന്‍റെ തെറ്റുകള്‍ക്ക് എന്നെ ശാസിക്കുന്ന, എന്‍റെ സംശയങ്ങള്‍ക്ക് ഉത്തരം പറയുന്ന,
എന്‍റെ കൂടെ ഉണ്ണുന്ന,ഉറങ്ങുന്ന ആളെ എനിക്ക് ആരെങ്കിലും പരിചയപ്പെടുത്തണോ! നേരിട്ട് കാണാന്‍ പറ്റുന്നത് ആദ്യമായിട്ടാണെന്ന് മാത്രം.

അദ്ദേഹം  മുഖവുര കൂടാതെ ചോദിച്ചു.
"പറയൂ , എന്തിനായിരുന്നു നേരിട്ട്  കാണണമെന്ന ഈ വാശിയും,  തപസ്സും?"
എനിക്ക് തൊണ്ടയിലെ വെള്ളം വറ്റിയത്പോലെ, നാവ് വരണ്ടു.
എങ്കിലും വിക്കി,വിക്കി ഒരുവിധത്തില്‍ പറഞ്ഞൊപ്പിച്ചു.

" അങ്ങ് എന്‍റെ കൂടെ വരണം. എനിക്ക് എന്‍റെ കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങള്‍
ഒരു സിനിമയിലെന്നപോലെ കാട്ടിത്തരണം. മറ്റൊന്നും ഞാന്‍ ആവശ്യപ്പെടില്ല."

ആ മുഖത്തെ കള്ളച്ചിരി ഞാന്‍ വ്യക്തമായി കണ്ടു. ചെരിഞ്ഞ ഒരു നോട്ടവും!

ഈ  ജന്മത്തിലെ എല്ലാ കാര്യങ്ങളും നീ പറയാതെ തന്നെ ഞാന്‍ അറിഞ്ഞ് ചെയ്തു തരുന്നുണ്ടല്ലോ, അതുകൊണ്ടല്ലേ നീ ,അതിനും അപ്പുറത്തേയ്ക്ക് പോയത് എന്ന് ആ ചുണ്ടുകള്‍ എന്നോടു പറയാതെ പറയുന്നുണ്ടായിരുന്നു.

പതുക്കെ  ചോദിച്ചു." കൃഷ്ണാ, എന്താണ് അങ്ങ് ഒന്നും മിണ്ടാത്തത്?
ഞാന്‍ ചോദിച്ചത് തെറ്റായിപ്പോയോ"?

ഒരു  മന്ദമാരുതന്‍ എന്നെ വന്നു തഴുകുന്നതും, ഹൃദ്യമായ, ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു പരിമളം ചുറ്റും പരക്കുന്നതും മാത്രം അറിഞ്ഞു.

 ഈ ജന്മത്തില്‍ എനിക്ക് ദാനമായി കിട്ടിയ ശരീരം പതുക്കെ ഉപേക്ഷിച്ച് സുഖ കരമായ ഒരു മയക്കത്തിലെന്നപോലെ, അവന്‍റെ കൈകളില്‍ എന്നെത്തന്നെ സമര്‍പിച്ചു. അടുത്ത നിമിഷത്തില്‍ അവന്‍ എന്നെയും കൊണ്ട് കാലചക്രത്തിന്‍റെ നേരെ എതിര്‍ദിശയിലേയ്ക്ക് യാത്ര തിരിച്ചു.


                                                         ** *                                             
                                                                                                                 തുടരും-------