8/6/14

കര്‍മബന്ധനം



                                                                 കവിത: അനിത പ്രേംകുമാര്‍


നാളുകളേറെയായ് ചുറ്റിടുന്നു.
സൂര്യന് ചുറ്റും കറങ്ങിടുന്നു
സന്തോഷമോടെന്നും ജീവിച്ചവള്‍
സന്താപമേതുമലട്ടിയില്ല.

എങ്കിലുമൊരുനാളവള്‍ കൊതിച്ചു
കുഞ്ഞു വാല്‍നക്ഷത്രമായി മാറി
സൌരയൂഥത്തിനുമപ്പുറത്ത്
ഒഴുകി നടക്കാന്‍ സ്വയം മറക്കാന്‍

കാര്യം പറഞ്ഞതും സൂര്യനെതിര്
കാഴ്ചകള്‍ കാണുവാന്‍ ഞാനും വരാം
ഒറ്റയ്ക്ക് പോകേണ്ട,വഴി തെറ്റിടും
ആരാനും കണ്ടെന്നാല്‍ കൊണ്ടോയിടും

കരഞ്ഞു പറഞ്ഞു ഭൂമിയപ്പോള്‍
ചുറ്റി മടുത്തു, തളര്‍ന്നു ഞാനും
നീ കൂടെ വന്നാല്‍ പിന്നെന്തു കാര്യം
അവിടെയും ചുറ്റുവാന്‍ ഞാന്‍ വരില്ല.

മെല്ലെ അയഞ്ഞു പറഞ്ഞയച്ചു
ദുഖാര്ത്തനായ് സൂര്യനന്നവളെ
പ്രിയയവള്‍ ദൂരേയ്ക്ക് പോയ്മറയെ
വേപഥു പൂണ്ടു, വിഷണ്ണനായി

സൂര്യനില്‍ നിന്നുമകന്നുടനെ
സൂര്യ കിരണങ്ങളന്യമായി
ഇല്ലാവെളിച്ചവും ദാഹനീരും


പ്രാണനെ കാക്കുന്ന വായുപോലും!

പോകെ പരിഭ്രമം കൂടി വന്നു
കൈകാല്‍ വിറയലും ശക്തമായി
ആകെ തളര്‍ന്നു പരവശയായ്,
മൃത്യുഹസ്തങ്ങള്‍ വരിഞ്ഞവളെ!
 


വീണ്ടും തിരിച്ചോടി വന്നെത്തിയോള്‍
കതിരവന്‍ തന്നെ പ്രദക്ഷിണമായ്
മാറ്റുവാനാകില്ല പ്രപഞ്ച സത്യം
അത് മാറ്റാന്‍ തുനിയുവാന്‍ നമ്മളാര്!



  *--------------*--------------*-------------*