12/26/12

കാത്തിരുന്നൊരാള്‍

                                                                                       



                                   അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍





ഈ മുപ്പത്തി അഞ്ചാം വയസ്സില്‍ നീ എന്തിനുള്ളപുറപ്പാടാ?
ശരിക്കും നീയതു തീരുമാനിച്ചോ?
 വിശ്വാസം വരാത്തപോലെ ചേച്ചി ഗീതയുടെ മുഖത്ത് തന്നെ  സൂക്ഷിച്ചു നോക്കുകയാണ്.

അവര്‍ പതുക്കെ അവളോടു ചേര്‍ന്നിരുന്നു, മുടിയില്‍ മൃദുവായൊന്നു തലോടി.
ഒന്നുകൂടി ആലോചിച്ചിട്ടു പോരെ? നിനക്ക് ബാങ്കില്‍നല്ലൊരു ജോലിയുണ്ട്, ആവശ്യത്തിലധികം ശമ്പളമുണ്ട്,
 പോരാത്തതിന് വീട്ടില്‍ അമ്മ ഒറ്റയ്ക്കേ യുള്ളൂ, ഇത് വേണോ?
 അഥവാ നിനക്ക് അങ്ങനെയൊരാഗ്രഹമുണ്ടായിരുന്നു എങ്കില്‍, അത് നേരത്തെ  ആവാമായിരുന്നില്ലേ?

അവള്‍  തിരിച്ചൊന്നും പറയാതെ, ഉള്ളിലുള്ള സന്തോഷം പുറത്ത് കാട്ടാതെ, വെറുതെ ചേച്ചിയെയൊന്നു നോക്കുക മാത്രം ചെയ്തു.


എത്ര നല്ല ആലോചനകള്‍ വന്നതാണ്?

ആ ഹൈ സ്കൂള്‍ മാഷിനെന്തായിരുന്നു കുഴപ്പം? അന്ന് നീ പറഞ്ഞു, കല്ല്യാണെ  വേണ്ടാന്നു.

ആ പോലീസ് കാരന്‍ വന്നപ്പോ പറഞ്ഞത്, ജാതകം നോക്കീട്ടു ഒക്കൂലാന്നു പറയാന്‍.

ഇനി അത് വേണ്ടെങ്കില്‍  ആ പട്ടാളക്കാരനെ കെട്ടായിരുന്നില്ലേ?  നല്ലൊരു മനുഷ്യനായിരുന്നു.

ഒക്കെ ഗവെര്‍മെണ്ട് ജോലിക്കാരും.

ഇതൊക്കെ   വേണ്ടാന്നു പറഞ്ഞിട്ട് ഇപ്പോള്‍ ഈ നാല്പത്തി ഒന്‍പത്  വയസ്സുള്ള , നാട് മുഴുവന്‍ പേരുകേള്‍പ്പിച്ചു,  കള്ളും കുടിച്ചു നടക്കുന്ന ഒരാളെ തന്നെ തീരുമാനിക്കണമായിരുന്നോ?
ചേച്ചി  ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.

 അവള്‍ക്കു മിണ്ടാതിരിക്കാനാണ് തോന്നിയത്. ചേച്ചി പറയുന്നതൊക്കെ ശരിയാണ്, ചേച്ചിയുടെ ഭാഗത്തൂന്നു നോക്കുമ്പോള്‍.

ഇരുപതു വയസ്സുമുതല്‍ കല്ല്യാണാലോചനകള്‍ വരുന്നതാണ്.
നാട്ടു നടപ്പനുസരിച്ചു നോക്കിയാല്‍ എല്ലാം നല്ല, നല്ല ആലോചനകള്‍.

 അവള്‍ക്കെന്തോ ഒന്നിലും താല്പര്യം തോന്നിയില്ല.
ചേച്ചിയുടെ കല്യാണം കഴിഞ്ഞ സ്ഥിതിക്ക് താനും കൂടെ പോയാല്‍ അമ്മ ഒറ്റയ്ക്കാവും.
പിന്നെ ജീവിക്കാന്‍ നല്ലൊരു ജോലിയുണ്ട്,ചിലവാക്കാന്‍ പണമുണ്ട്, കൂട്ടുകാര്‍ ഒരുപാടുണ്ട്,കുട്ടികള്‍ വേണംന്ന തോന്നലേയില്ല.

പിന്നെ  ആരോടും പറയാത്തൊരു രഹസ്യവും-  വന്ന ആലോചനകളില്‍ ഒന്ന് പോലും അവള്‍ക്ക് ഇഷ്ടായില്ല!

കാരണം ചോദിച്ചാല്‍ അറിയില്ല.  അതുകൊണ്ട് തന്നെ ആരോടും അത് പറഞ്ഞില്ല.

വെറുതേ, കല്യാണം കഴിക്കുന്നതില്‍ എന്താ അര്‍ത്ഥമുള്ളത്?
എല്ലാം തികഞ്ഞവര്‍ എന്ന് ചേച്ചിയ്ക്കും അമ്മയ്ക്കു മൊക്കെ തോന്നുന്നതല്ലേ?
ഗീതയ്ക്ക് തോന്നീട്ടില്ലല്ലോ?
അവരുടെ  ശരിയല്ലല്ലോ ഗീതയ്ക്ക്?
അവള്‍ക്കു അവളുടെതായ ശരികളും തെറ്റുകളും ഉണ്ടല്ലോ.
ഗീതയെ സംമ്പന്ധിച്ച്, വന്നവരൊക്കെ  പാവങ്ങള്‍.
ഗീത സമ്മതിക്കുമോ എന്ന് സംശയിച്ചു നിന്നവര്‍!
 സ്നേഹത്തോടെ, താല്പര്യത്തോടെ അവളെ കടാക്ഷിച്ചവര്‍.

പക്ഷെ, അവള്‍ക്കു മനം പിരട്ടലാ ഉണ്ടായത്.
എങ്ങനെയെങ്കിലും ഒന്നോഴിവായി കിട്ടിയാല്‍ മതിഎന്ന തോന്നല്‍.
അവരെ കെട്ടി, ഉണ്ട്, ഉറങ്ങി എഴുന്നേല്‍ക്കാന്‍ വയ്യ.
ഒരു ത്രില്ലു മില്ലാതൊരു ജീവിതം.
ഒരല്പം വില്ലത്തരം ഇല്ലാത്ത യാളിന്‍റെ കൂടെ എങ്ങനെയാ ജീവിക്കുക? ബോറടിക്കില്ലെ ?
 അവള്‍ക്കു പൊരുതി ജീവിക്കാനാ, ഇഷ്ടം.

ഇന്ന്, അവള്‍ കാത്തിരുന്ന ആള്‍ വന്നിരിക്കുന്നു.
ആരും പെണ്ണ് കൊടുക്കാത്തതുകൊണ്ട്, അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ സമ്മതിക്കാത്തത് കൊണ്ട്, കല്യാണം നീണ്ടു പോയൊരാള്‍- എന്ന് നാട്ടുകാര്‍ പറയുന്ന ആള്‍ ‍.
അവളുടെ പതിനേഴാം വയസ്സില്‍ പാട വരമ്പത്ത് നിന്ന് വഴിമാറിക്കൊടുക്കുമ്പോള്‍ അവള്‍ മനസ്സില്‍ കുറിച്ചിട്ടയാള്‍.

മറ്റുള്ളവര്‍ക്ക് ,  അയാളുടെ നിറം ഇരുണ്ടതായിരുന്നു.
അയാള്‍ക്ക് ‍ തടികൂടുതലായി രുന്നു.
അയാള്‍ക്ക്‌ കുടവയര്‍ ഉണ്ടായിരുന്നു.
അയാള്‍ക്ക്‌  അവളെക്കാള്‍ ഒരുപാട് പ്രായക്കൂടുതല്‍ ഉണ്ടായിരുന്നു.
പക്ഷെ അതൊക്കെ അവള്‍ക്കിഷ്ടമായിരുന്നല്ലോ?
എന്നിട്ടും എന്തെ അയാളിതുവരെ വന്നില്ല?
പെണ്ണ് ചോദിച്ചില്ല?
അവള്‍ക്കറിയില്ല.

അവളുടെ ദേഹം കണിക്കൊന്നപോലെ പൂത്തുലയാന്‍ തുടങ്ങി.
പാട വരമ്പത്തും ഇടവഴിയിലും ഓടി നടന്നിരുന്ന പതിനേഴുകാരിയായി അവള്‍ മാറി.
അന്നുവരെ  കിടന്നാല്‍ അപ്പൊ ഉറങ്ങുന്ന അവള്‍ക്ക്, അന്ന് രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല.
ഉറങ്ങാതെ തന്നെ അവള്‍ സ്വപ്നം കാണുകയായിരുന്നല്ലോ .


        -------------------------------------------------------------------------------------------------
                                      
(ഇ മഷി എന്ന ഓണ്‍ലൈന്‍ മാഗസിന്‍റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച കഥ)















12/20/12

തുമ്പി

                                                                                                                                                


                                           


              അനിതപ്രേംകുമാര്‍, ബാംഗ്ലൂര്‍



ഞാനൊരു  കൊച്ചു തുമ്പി.
കല്ലെടുക്കുക  എന്‍റെ ജോലിയേയല്ല.
എന്നിട്ടും  നിങ്ങളെന്നെക്കൊണ്ട് കല്ലെടുപ്പിക്കുന്നു,
കണ്ടു  നിന്നു രസിക്കുന്നു.

എനിക്കിഷ്ടം, 
ആകാശത്ത് പറന്നു നടക്കാന്‍,
മൂളിപ്പാട്ട് പാടാന്‍,
നൃത്തം ചെയ്യാന്‍.

കല്ലെടുക്കാന്‍  തയ്യാറാണെന്ന്, ഞാനാരോടും പറഞ്ഞിട്ടില്ല.
എന്നിട്ടും !എന്‍റെ വാലില്‍ പിടിച്ചു വച്ചിരിക്കുന്നു,
ഞാന്‍ കൈ കാലിട്ടടിക്കുന്നത്
കൌതുകത്തോടെ നോക്കി നില്‍ക്കുന്നു,

എങ്കിലും  ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു.
വാലില്‍ മുറുകെ പിടിച്ചപ്പോഴും,
വേദനകൊണ്ട്  പുളഞ്ഞപ്പോഴും ,
ഒരിക്കല്‍ പ്പോലും ഞാന്‍ നിങ്ങളെ കടിച്ചില്ലല്ലോ!

ഞാനൊരു കൊച്ചുതുമ്പി,
കല്ലെടുക്കുക എന്‍റെ ജോലിയേയല്ല.
എന്നിട്ടും  നിങ്ങളെന്നെക്കൊണ്ട് കല്ലെടുപ്പിക്കുന്നു!
കണ്ടു  നിന്നു രസിക്കുന്നു!

-------------------------------------------------------------------------------------------------------
ഓഫീസിലും വീട്ടിലുമായി മുഴുവന്‍ സമയവുംജോലി ചെയ്ത്, സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് സമയം കണ്ടെത്താനാകാത്ത വനിതകള്‍ക്ക് വേണ്ടി ഇത് സമര്‍പ്പിക്കുന്നു.

12/14/12

എല്ലാമറിയുന്നവന്‍ ഈശ്വരന്‍





    അനിതപ്രേംകുമാര്‍, ബാംഗ്ലൂര്‍








ഈ ജന്മം മനോഹരം.
ഈ ഭൂമിയില്‍ ജനിച്ചു,
ഭൂമി വളരെ സുന്ദരി.
ഈ ഞാനും , നിങ്ങളും,
സര്‍വ ചരാ ചരങ്ങളും,
സുന്ദരമായ സൃഷ്ടികള്‍ .

എന്‍റെജനനം ഞാന്‍ അറിഞ്ഞു.
എന്‍റെ മരണവും എനിക്ക് കാണാം.
കണ്ണ് കാണാതായി,
കാതു  കേള്‍ക്കാതായി,
കാല് വയ്യാതായി,
സ്പര്‍ശന മറിയാതായി,
ആളെ  അറിയാതായി,
ആരും   കിടക്കേണ്ട  .

കത്തി നില്‍ക്കുന്ന സൂര്യന്‍
പെട്ടെന്നസ്തമിക്കുംപോലെ,
മാനത്ത് തെളിഞ്ഞൊരു മഴവില്ല്
മാഞ്ഞു പോയതുപോലെ,
പുല്‍നാമ്പിന്‍ തുമ്പത്തെ മഞ്ഞുതുള്ളി
താഴെ വീണുടഞ്ഞതുപോലെ,
പോകാന്‍ നമുക്ക് കഴിയുമോ?


പുനര്‍ജന്മമെന്നത്
സത്യമോ, മിഥ്യയോ?
സത്യമെങ്കില്‍,
 അതീ ഭൂമിയില്‍ തന്നെയോ?
മറ്റൊരു  ഗ്രഹത്തിലുമായ്ക്കൂടെ?

ഈ ഞാന്‍ എന്ന് പറയുന്നത്
ജീവനാണെങ്കില്‍,
ആ ജീവന്‍ ഈശ്വരാംശമാണെങ്കില്‍
മരണശേഷമെങ്ങനെ
സ്വന്തമായൊരു നിലനില്‍പ്?
എല്ലാം ബ്രഹ്മത്തില്‍  ലയിക്കില്ലെ?

എനിക്കൊന്നു മറിയില്ല.
എല്ലാമറിഞ്ഞാല്‍
ഞാന്‍ ഈശ്വരനാകില്ലേ?


 ------------------------------------------------------