2/15/13

ഞാന്‍ പ്രണയിച്ചോട്ടെ, അന്നും ഇന്നും എന്നും



                                                                         അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍


                                  
                                                                       

 പ്രണയ ദിനം എല്ലാവരും ആഘോഷിക്കുന്നു.
എന്താണ് പ്രണയം!
അതൊരു ദിവസത്തേയ്ക്കുള്ള ആഘോഷമാണോ?

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍
സ്കൂള്‍ വിട്ടു വീട്ടിലേയ്ക്ക് നടക്കുമ്പോള്‍
എന്നും ഒരു നിശ്ചിത ദൂരം വിട്ടു അവളുടെ വീട് വരെ പിറകെ നടന്ന് തിരിച്ചു പോകുന്ന രണ്ടു കുട്ടികള്‍.
അവര്‍ തോറ്റു തോറ്റു, ഏഴില്‍ തന്നെ യായവര്‍!
ഒരിക്കലും ഒരുപദ്രവവും ചെയ്യാത്തവര്‍. 
എങ്കിലും  ഒരു ദിവസം അവള്‍ തിരിഞ്ഞു നിന്ന് അവരോട് തട്ടിക്കയറി!
അവരുടെ ഉള്ളിലുള്ളതും പ്രണയമോ?

അമ്മൂമ്മയുടെ  വീട്ടില്‍ പോയപ്പോള്‍ അടുത്ത വീട്ടിലെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന ചേട്ടന്‍ കവിളില്‍  ഒരുമ്മ തന്ന് ഒടിപ്പോയതും, അരുതാത്ത തെന്തോ ആണെന്ന് തോന്നി, അമ്മൂമ്മയോട് പരാതി പറഞ്ഞ ഏഴാം ക്ലാസ്സുകാരി!
ആ  ചേട്ടനും പ്രണയമായിരുന്നോ?

വീട് മാറി മറ്റൊരു സ്ഥലത്ത് താമസം തുടങ്ങിയപ്പോള്‍
ഇതേ ഏഴാം ക്ലാസുകാരിയോട് ഇഷ്ടമാണെന്ന്, ഒരിക്കലും പറയാതെ, ചോദിക്കാതെ,  അവളെ നിഴലുപോലെ പിന്തുടര്‍ന്ന  പ്രീ ഡിഗ്രീ രണ്ടാം വര്‍ഷക്കാരനുള്ളതുംപ്രണയമോ?
അവളുടെ വിവാഹത്തിന്ചിരിച്ചു കൊണ്ട് സദ്യ യൊരുക്കുമ്പോഴും അവന്‍ അവളെ പ്രണയിച്ചിരുന്നോ?

8 മുതല്‍ 10 വരെ കൂടെ പഠിച്ച സഹപാഠി, ആണ്‍ കുട്ടികളില്‍ ഒന്നാമനായവന്,
പെണ്‍കുട്ടികളില്‍ ഒന്നമാതായവളോടു തോന്നിയ അടുപ്പവും പ്രണയമോ?

ജോലിക്ക്  പോകുമ്പോള്‍ ഒരുനാള്‍ ബസ്സില്‍ വച്ച് കണ്ട്, അഡ്രസ്‌ തപ്പിപ്പിടിച്ച് കത്തയച്ച്, കത്ത് കിട്ടിയ അച്ഛന്‍ അവളറിയാതെ മറുപടി അയച്ച്, ആ മറുപടിയില്‍ തൃപ്തനായി മടങ്ങിയ ആള്‍ക്കും ഉണ്ടായിരുന്നത് പ്രണയമോ?
മധുരമായി പാടുന്ന, തമാശകള്‍ പറയുന്ന, എന്നാല്‍ പ്രായത്തില്‍ ഏറെ മുതിര്‍ന്ന, ഒരാളോട്  അവള്‍ക്കുണ്ടായിരുന്ന ആരാധനയും പ്രണയമോ?

ഇതൊക്കെ  പ്രണയമാണെങ്കില്‍ ഇവരാരും എന്ത് കൊണ്ട് സ്വന്ത മാക്കാന്‍ ശ്രമിച്ചില്ല! സ്വന്തമാവാഞ്ഞതിന്‍റെ പേരില്‍ മുഖത്ത് ആസിഡ്‌ ഒഴിച്ചില്ല?

ഇതൊന്നും പ്രണയമല്ലെങ്കില്‍ അവരില്‍ സ്നേഹം ഉണ്ടായിരുന്നില്ലെങ്കില്‍
അവളെന്തിനിതൊക്കെ ഇപ്പോഴും ഇഷ്ടത്തോടെ  ഓര്‍ക്കുന്നു!
ഓര്‍ക്കുമ്പോള്‍ എന്ത് കൊണ്ട് ദേഷ്യം വരുന്നില്ല!

ഇവരിലാരെങ്കിലും സ്വന്തമാക്കിയിരുന്നെങ്കില്‍ അവളിലെ പ്രണയം അന്നേ അസ്തമിച്ചേനെ എന്നും ഞാന്‍ കരുതുന്നു. അവളുടെ തനി സ്വഭാവമറിയുമ്പോള്‍  അവരിലെയും.
പകരം ഇവരൊന്നു മല്ലാത്ത ഒരാള്‍  കല്യാണാലോചനയുമായി എത്തിയപ്പോള്‍ കാത്തിരുന്ന ആള്‍ ഇതാണെന്ന് തോന്നിയതും പ്രണയമല്ലേ?

ഔപചാരികതകള്‍ എന്തെന്നറിയാത്ത അവന്‍  അവള്‍ക്കായ്കാത്തു വച്ചത്,എല്ലാ വര്‍ഷവുമോരോരോ പ്രണയ ദിനങ്ങളായിരുന്നില്ലല്ലോ.  
സ്വന്തം ജീവിതം തന്നെ യായിരുന്നു. ഓരോ  ശ്വാസവും, ഓരോ നിമിഷവും
സ്വന്തം ആത്മാവ് തന്നെ അവള്‍ക്ക് വിട്ടു കൊടുക്കുകകയായിരുന്നു. കണ്ടുമുട്ടി, ഒന്നായതുമുതല്‍ കൈ വിടാതെ, ഒരു നിമിഷം പിരിഞ്ഞിരിക്കാതെ കൂടെ കൊണ്ട് നടക്കുകയായിരുന്നു ! 
അന്നും ഇന്നും,ഒരിക്കല്‍ പോലും ഇഷ്ടമാണെന്ന് പറയാതെ, സമ്മാനങ്ങള്‍ നല്‍കാതെ, അഭിനന്ദനങ്ങള്‍ അറിയിക്കാതെ!

ഇതിലേതാണ് പ്രണയം! ഏതെങ്കിലും  ഒന്നോ, അതോ എല്ലാം ചേര്‍ന്നതോ? 

എന്തായാലും  ഇവരെ എല്ലാവരെയും, മറ്റു പലരെയും, പലതിനെയും   അവള്‍ പ്രണയിക്കുന്നു. 
തുഴഞ്ഞിടത്തോളം തുഴയാന്‍ ഇനി ബാക്കിയില്ലാത്ത  ജീവിതത്തിന്‍റെ മറുകരയിലെയ്ക്ക് പ്രണയത്തിന്‍ തോണി തുഴഞ്ഞ് സന്തോഷത്തോടെ  അവള്‍  പ്രവേശിക്കട്ടെ. 
കൂടെ ഞാനും പ്രണയിച്ചോട്ടെ, അന്നും ഇന്നും എന്നും.

               - ------------------------------------------------------------------------------









2/6/13

പായം പുഴ (രേണുന്‍റെ കഥ )


    (നോവല്‍ -ഭാഗം 3 )        

 അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍








പായം പുഴയില്‍ രേണുന്ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് തോണിക്കടോത്ത്.
എംബി വല്ല്യച്ചന്‍റെ പറമ്പിന്‍റെ താഴെ, പായം മുക്കില്‍ നിന്നും വരുന്ന റോഡ്‌ അവസാനിക്കുന്ന സ്ഥലം.
അവിടെ പൊട്ടിപ്പൊളിഞ്ഞ ഒരു കടയുണ്ട് .
പിന്നെ, വലിയ- ഒരു മരവും, നല്ല മിനുസമുള്ള കുറെ പാറകളും. 
ആ മരത്തിന്‍റെ ഉള്ളിലുള്ള വലിയ പൊത്തിലാണ് തോണിക്കാര്‍ പകല്‍ കിടന്നുറങ്ങുന്നതും, അവരുടെ കുട, ചെരുപ്പ്, ബീഡി  മുതലായ വല്ല്യ വല്ല്യ  സാധനങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതും.
തോണീല് കേറാന്‍ ആളു വരുന്നുണ്ടെങ്കില്‍ അവര്‍ ദൂരെ നിന്നെന്നെ കൂ------ ന്നു കൂക്കും.
അപ്പൊ തോണിക്കാര്‍  അവര്‍ക്ക് വേണ്ടി കാത്തു നില്‍ക്കും.
 വലിയ പാറയിലൂടെ ശ്രദ്ധിച്ച് താഴെയിറങ്ങിയാല്‍ തോണിയില്‍ കേറാം.
നല്ല മഴക്കാലമാണെങ്കില്‍ വെള്ളം കടയുടെയടുത്തെത്തിയുട്ടുണ്ടാവും.
കഴിഞ്ഞ വര്‍ഷം ഗോപാലേട്ടനേനും തോണിക്കാരന്‍ .
 ഇപ്രാവശ്യം അയമ്മദൂട്ടിക്കയാണ്.
ആരായാലും രേണുനും അനിയനും തോണീല് കേറാന്‍ പൈസ വേണ്ട. അത് , മാസാവസാനം അച്ഛന്‍ കൊടുക്കും.
 പുഴക്കക്കരെയുള്ള അമ്മൂമ്മെന്‍റെ വീട്ടില്‍ ഇടയ്ക്കിടെ പോണ്ടേ?

തോണിക്കടവിനു തൊട്ടു മുകളിലായി, പാറക്കൂട്ടങ്ങള്‍ക്കിടെലാണ് ആണുങ്ങള്‍ കുളിക്കുന്ന സ്ഥലം.
 രേണുന്‍റെ അച്ഛനും അവിടുന്നാ കുളി.
ഈ പാറകളുടെയും  അപ്പുറത്ത് കുറച്ചു മരങ്ങളും കഴിഞ്ഞു വീണ്ടും ഒരു വലിയ പാറയുണ്ട്.
അതിനരികിലാണ് മറ്റു പെണ്ണുങ്ങളും  രേണുവും അമ്മയും  അനിയനും തുണിയലക്കുന്നതും കുളിക്കുന്നതും.

രേണുനെ പോലെ തന്നെയാ , പായം പുഴയയും.
ചിലപ്പോ  ചിരിച്ചു കളിച്ച്---
ചിലപ്പോ ആരോടും ഒന്നും മിണ്ടാതെ എന്തോ ആലോചിച്ച്!
മറ്റു ചിലപ്പോ ദേഷ്യപ്പെട്ട്, അലറിവിളിച്ച്---

മുമ്പ്,വേനല്‍ക്കാലത്ത് ചിരിച്ച്,കളിച്ച്, കള-കള ഒച്ചയുണ്ടാക്കി ക്കൊണ്ടുള്ള ഒഴുക്ക് കാണാന്‍ എന്ത് ഭംഗിയേനും!.
മെലിഞ്ഞു നീണ്ട രേണുന്‍റെ അമ്മ,  വെള്ളയില്‍ കറുത്ത പൂക്കളുള്ള, ആ ഭംഗിയുള്ള സാരി ചുറ്റിയ പോലെ!
 ആ സമയത്ത്മാത്രം  അക്കരെ കടക്കാന്‍ തോണി വേണ്ട.
പുഴയിലൂടെ ഉരുളന്‍ കല്ലുകളില്‍ തട്ടി വീഴാതെ , മുട്ടിനു മുകളില്‍ വെള്ളത്തില്‍,പാവാടയൊക്കെ പൊക്കി പ്പിടിച്ച്--- ഓ, എന്ത് രസാന്നറിയോ?
അക്കരെയെത്തുംമ്പോഴേയ്ക്കും അര വരെ നനഞ്ഞിട്ടുണ്ടാവും.

പിന്നെ  അണക്കെട്ട് വന്നു. പുഴെന്‍റെ  രണ്ടു ഭാഗത്തും  വെള്ളം കേറി ഒരു പുഴയ്ക്ക് പകരം മൂന്ന് പുഴേന്‍റെ വീതി!
തെളിഞ്ഞ വെള്ലാ. പക്ഷെ ആരോടും ഒന്നും മിണ്ടാത്ത പോലെ തോന്നും. ദേഷ്യോം  സങ്കടോം സന്തോഷോം ഒന്നൂല്ല.
 അണകെട്ടിയത് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല.അല്ലെ?
 എല്ലാര്‍ക്കും ഉപകാരാവുല്ലോ ന്ന് കരുതി മിണ്ടാണ്ടിരിക്കുന്ന പോലെ.

നീന്താന്‍ പഠിക്കാന്‍ പറ്റിയ സമയാ ഇത്.
 രണ്ടു പൊട്ടത്തേങ്ങകള്‍ കൂട്ടി ക്കെട്ടി , അതിനു നടുവില്‍ കിടത്തിയാണ് രേണുനേം അനിയനേം അച്ഛന്‍ നീന്താന്‍ പഠിപ്പിച്ചത്.

 ഈ സമയങ്ങളില്‍ കുളിക്കാനും ശരിക്കുള്ള കടവിലൊന്നും പോകാന്‍ ആവൂല്ല.
പൊന്നമ്മചേച്ചിന്‍റെ പറമ്പിന്‍റെ തൊട്ടു താഴെ,"ചീളി"യില്‍ കല്ല്‌ കൊണ്ടിട്ട്, അവിടുന്നാ അലക്കലും കുളിയും.

മഴക്കാലം തുടങ്ങിയാ പിന്നെ പറയണ്ട.
ആകെ  ദേഷ്യം വന്നു കണ്ടാല്‍ പേടിയാകുന്ന പോലെ.
 ചുവന്നു കലങ്ങി മറിഞ്ഞ്, രണ്ട്കരേലുമുള്ള, മരങ്ങളെല്ലാം പറിച്ചെടുത്ത്, പശൂനേം , ആട്ടിനേം  ഒക്കെ തട്ടിയെടുത്ത്, ആരോടെല്ലോ വാശി തീര്‍ക്കുന്ന പോലെ അലറി വിളിച്ചു പായും!

ഒരു മഴക്കാലത്ത്‌ സ്കൂള്‍  വിട്ടു വന്നപ്പോ അച്ചമ്മയോട് വെള്ളം കാണാന്‍ പോട്ടെന്ന് ചോദിച്ചു. ഉള്ളില് പെടിണ്ട്. പക്ഷെ വെള്ളം കാണാന്‍ പോയെ തീരൂ.

'മോള് പോയിറ്റു വേഗം വര്വോ" അച്ചമ്മ  ചോദിച്ചു. "അച്ഛന്‍ വരുന്നേനു മുമ്പേ ഇങ്ങെത്തണെ";
വരാംന്നും പറഞ്ഞു തലയാട്ടി, കുടയുമെടുത്ത് ഒരൊറ്റ ഓട്ടം. പുഴക്കരെഎത്തി,
കുറെ സമയം വെള്ളവും നോക്കി നിന്നു.
നല്ല കലക്ക വെള്ളാ.
എന്തൊക്കെയോ ഒഴുകി വരുന്നുണ്ട്.
പുഴക്കരയില്‍ നില്ക്കുമ്പോ സമയം പോകുന്നതറിയില്ല.
ഇരുടായി തുടങ്ങി.
അച്ഛന്‍ വരുന്നേനു മുമ്പേ വീട്ടിലെത്തിയില്ലെങ്കില്‍ അടി ഉറപ്പാ.
തിരിഞ്ഞു നടക്കാന്‍ തുടങ്ങിയതും, ഒരു തവളെന്‍റെ  ദയനീയമായ കരച്ചില്‍.
അവിടെ യുള്ള കുറ്റിക്കാട്ടിലൊക്കെ തിരഞ്ഞു.
കാണുന്നില്ല. പാവം. എന്തോ പറ്റീട്ടുണ്ട്.
പെട്ടെന്നാണ് അത് കണ്ടത്. ഒരു വലിയ പാമ്പ്. അതിന്‍റെ തുറന്നു വച്ച വലിയ വായില്‍ ഒരു തവളയും!
അമ്മേ----- ന്നും വിളിച്ചുകൊണ്ട് തിരിഞ്ഞൊരു ഓട്ടമായിരുന്നു.
തട്ടു തട്ടായി തിരിച്ച കമുകിന്‍ തൊട്ടത്തിലൂടെ മുകളിലേയ്ക്ക് കുടയും പിടിച്ച് ഓടുന്നതിനിടയില്‍  തട്ടിത്തടഞ്ഞു വീണത്‌ മാത്രം ഓര്‍മയുണ്ട്.
ബോധം വരുമ്പോള്‍ അച്ഛന്‍റെ മടിയില്‍ തല വച്ച് കിടക്കുകയായിരുന്നു. കണ്ണ് തുറന്നതും അച്ഛന്‍ പറഞ്ഞു.
"രേണു ഒന്നെണീറ്റെ".
നില്‍ക്കണ്ട താമസം "ഠപ്പേ" ന്നു ഒരടി!  " ഇനി എന്നോടു ചോദിക്കാണ്ട് നീ ഈ വീട്ടിന്ന് പുറത്തിറങ്ങ്, അപ്പൊ കാണാം. എത്ര പറഞ്ഞാലും ഇവള്‍ക്ക് മനസ്സിലാവൂല്ലല്ലോ , കൂട്ടിനൊരു അച്ഛമ്മയും".
"എന്‍റെ മോക്ക് നൊന്ത്വോ?"
അച്ചമ്മേന്‍റെ ചോദ്യം രേണു കേട്ടില്ല.
അവള്‍ നിറഞ്ഞ കണ്ണുകളോടെ അച്ഛനെത്തന്നെ നോക്കുകയായിരുന്നു.
പതുക്കെ അച്ഛന്‍റെ കണ്ണും നനയുന്നത് അവള്‍ കണ്ടു.

--------------------------------------------------------------------------------------------------