1/29/18

പ്രണയത്തിനെ നിര്‍വ്വചിക്കുമ്പോള്‍



പ്രണയത്തിനെ
നിര്‍വ്വചിക്കുമ്പോള്‍
ആണിന്പറയാനുള്ളത്
മാത്രമാണോ
നിങ്ങള്‍ കേട്ടത്?


പെണ്ണ് പറയുന്നതും
കേള്‍ക്കണ്ടേ?


അവന്‍ പറയും
പ്രണയം ഒരു
അഗ്നിയാണെന്ന്!

കാല്പാദങ്ങളില്‍ തുടങ്ങി
തലയുടെ ഉച്ചിവരെ
വെന്തെരിക്കുന്ന
ആളിപ്പടര്‍ന്നു
തെളിഞ്ഞു കത്തുന്ന
കത്തിപ്പടര്‍ന്നു
ചാരമായി മാറുന്ന
അതോടെ എല്ലാം
ശുദ്ധമായി തീരുന്ന
അഗ്നിയാണവന് പ്രണയം!

പക്ഷേ,
ഉടലുകള്‍ ഉരസുമ്പോള്‍
അഗ്നി തെളിയുമ്പോള്‍
അതില്‍ വെന്തുരുകി
ചാരമായി മാറുമ്പോള്‍
പ്രണയം ചിറകടിച്ചു
പറന്നു പോകുമെന്നു
അവള്‍ക്കറിയാലോ!

അതുകൊണ്ട് തന്നെ
അവള്‍ പറഞ്ഞ പ്രണയം
മറ്റൊന്നായിരുന്നു !

പ്രണയമൊരു പൂവിന്‍റെ
നറുമണം പോലെന്ന്!
തളിർതെന്നൽ മൂളുന്ന
പാട്ടുപോലെന്ന്!

കുരുവി ചിലയ്ക്കുന്ന
പൂങ്കുയിൽ പാടുന്ന
ആൽമരക്കൊമ്പിന്റെ
അറ്റത്തെ ചില്ലയിൽ
അണ്ണാരക്കണ്ണന്മാർ
ചിൽ ചില് മൊഴിയുമ്പോൾ
പതിയിരുന്നിണയുടെ
കൊക്കോടുരുമ്മുന്ന
പച്ചപ്പനന്തത്ത
ചുണ്ടുപോലെന്നു!

പ്രണയമൊരു
ചാറ്റല്‍ മഴപോലെയെന്നു
മഴപെയ്തു തോര്‍ന്നാലും
പിന്നെയും പെയ്യുന്ന
മരംപോലെയെന്നു!

വെയിലും മഴയും
ഇടകലര്‍ന്നണയുന്ന
കുറുനരിക്കല്യാണ
ദിനം പോലെയെന്ന്!

മഴയൊന്നു നിന്നപ്പോള്‍
മാനത്ത് വന്നെത്തി
മാഞ്ഞുപോകുന്നൊരു
മാരിവില്ലെന്നു!

പ്രണയത്തിനെ
നിര്വ്വചിക്കുമ്പോള്‍
ഇനി നിങ്ങള്‍
അവളോടും
ചോദിക്കുക .
എന്നിട്ട്,
എന്നിട്ട് മാത്രം
പ്രണയിക്കുക .

******************

അനിത പ്രേംകുമാര്‍

No comments:

Post a Comment