1/29/18

കതിരിട്ട പാടം



കതിരിട്ട പാട
വരമ്പത്തന്നൊരുനാൾ
ഒറ്റയടിപ്പാത
മുറിച്ചു കടക്കെ
അറിയാത്ത പോൽ നീ
തഴുകിയ മേനിയിൽ
കതിരിട്ട മോഹങ്ങൾ
കൊയ്യാൻ വരില്ലേ? 


മോഹങ്ങൾ പൂത്തു
തളിർത്ത സ്വപ്‌നങ്ങളിൽ
രാജ കുമാരനായ്
നിയണഞ്ഞപ്പോൾ
സ്വയം വരപന്തലിൽ
വരണ മാല്യവുമായി
കാത്തിരിക്കുന്നു ഞാൻ
നാളേറെയായി..

പാടവും കൊയ്തു
കറ്റ മെതിച്ചു
പുന്നെല്ലു പുഴുങ്ങി
പുത്തരിയുമുണ്ടു
വേനലും വർഷവും
ഏറെ മറിഞ്ഞു
നീമാത്ര മെന്തേ
വന്നണഞ്ഞില്ല?

കിനാവു വിതയ്ക്കുന്ന
കര്ഷകൻ നീയെന്നെ
സ്വപ്‌നങ്ങൾ നെയ്യാൻ
പഠിപ്പിച്ചതെന്തേ?
മോഹങ്ങളെല്ലാം
ഒഴുക്കി കളയുന്ന
പെരുമഴയായ്മാറി
ഇന്നെന്റെ കണ്ണീർ!

കതിരിട്ട പാട
വരമ്പത്തന്നൊരുനാൾ
ഒറ്റയടിപ്പാത
മുറിച്ചു കടക്കെ
അറിയാത്ത പോൽ നീ
തഴുകിയ മേനിയിൽ
കതിരിട്ട മോഹങ്ങൾ
കൊയ്യാൻ വരില്ലേ?

*****************

അനിത പ്രേംകുമാർ

No comments:

Post a Comment