3/12/15

മഴപ്പാറ്റ



വെറുതേ നടക്കാന്‍ ഇറങ്ങിയതാ. മുന്നില്‍  ഒരു മഴപ്പാറ്റ. കണ്ട സ്ഥിതിക്ക് ഒന്ന്  പരിചയപ്പെട്ടാലോ? പുള്ളിക്കാരൻ  വലിയ സന്തോഷത്തിൽ പാട്ടും പാടി പറന്നു നടക്കുകയായിരുന്നു.

കുറച്ചു സമയം അവനെ നോക്കി നിന്നപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

"നീ എന്താ ഇത്ര സന്തോഷത്തിൽ?ഏതാനും നിമിഷങ്ങൾ കഴിഞ്ഞാൽ നീ മരിച്ചു പോകൂലെ? എന്നിട്ടും അതൊന്നും ഓർക്കാതെ പാട്ടും പാടി നടക്കാൻ നാണമില്ലല്ലോ നിനക്ക്?"

"അപ്പോൾ നിങ്ങൾ മരിക്കൂലെ?" കുഞ്ഞന്റെ മറു ചോദ്യം.

"അങ്ങനെ ചോദിച്ചാൽ .......മരിക്കും. എന്നാലും ഞങ്ങളൊക്കെ നിന്നെപ്പോലാണോ? എഴുപതും എണ്‍പതുമൊക്കെ വർഷങ്ങൾ ഇവിടെ സുഖമായി ജീവിക്കും. "  കുറച്ചൊരു അഭിമാനത്തോടെ  പറഞ്ഞു.

"അതൊക്കെ ശരി, നിങ്ങള്‍ പാട്ട് പാടാറുണ്ടോ?"

"ഇല്ല--- എന്‍റെ ശബ്ദം അത്ര പോരാ."

" എന്നാല്‍ ശരി, നല്ല പാട്ടുകള്‍ കേട്ടാല്‍ നൃത്തം ചെയ്യാറുണ്ടോ?"

"ഞങ്ങള്‍ മലയാളികള്‍ അല്ലെ? കണ്ട തമിഴന്മാരെ പോലെ ഡാന്‍സ് ചെയ്യാനോ? അയ്യേ--- "

അപ്പോള്‍ സന്തോഷം വന്നാലും സങ്കടം വന്നാലും നിങ്ങള്‍ എന്ത് ചെയ്യും?

ഞങ്ങളുടെ ആണുങ്ങള്‍ ചിലരൊക്കെ  ബാറില്‍ പോകും.

"അപ്പോള്‍ പെണ്ണുങ്ങള്‍"

"അത്---ചിരിക്കും, അല്ലെങ്കില്‍ കരയും. പിന്നെ ചിലപ്പോള്‍ ബിരിയാണി വയ്ക്കും."

"അപ്പോള്‍ ആയുസ്സ് എണ്‍പതുണ്ടായിട്ടെന്തിനാ?  നിങ്ങൾ അതാഘോഷിക്കാതെ ഇങ്ങനെ വിഷമിച്ചിരിക്കുന്നു. ഞങ്ങൾ കിട്ടിയ നിമിഷങ്ങള്‍  നന്നായി ആഘോഷിച്ചു സന്തോഷത്തോടെ മരിക്കുന്നു. ഏതാ നല്ലത്?"

ഉത്തരം കിട്ടിയില്ല.ഏതായിരിക്കും നല്ലത്?ആളൊരു കുഞ്ഞന്‍ പാറ്റ. എന്നിട്ടും ചോദ്യം വലിയത്!
   
  ..............................................

ഹോ, ഇപ്പോഴാ ഓര്‍ത്തത്. വൈകിട്ട് ഒരു  കല്യാണത്തിനു പോകാൻ ഉണ്ട്.  പുതിയ സാരി വാങ്ങിതന്നില്ലല്ലോ! എന്റെ ഒരു വിധി! ഉള്ള സാരികള്‍ ഒക്കെ ഓരോ പ്രാവശ്യം ഓരോ കല്യാണങ്ങള്‍ക്ക് ഉടുത്തതാണ്. ഇനിയിപ്പോ ആ സുനിതേടേം, അജിതേടേം, പദ്മശ്രീയുടെയും, ഉഷയുടെയും, സൂനജയുടെയും ഒക്കെ മുഖത്ത് പഴയ സാരിയും ഉടുത്തു ഞാന്‍ എങ്ങനെ നോക്കും? എനിക്ക് വയ്യ. ഈ ആണുങ്ങള്‍ക്ക് ഞങ്ങളുടെ ബുദ്ധിമുട്ടൊന്നും  ഓര്‍ക്കണ്ടല്ലോ.

"കണ്ണുനീര് വീണ് മെയിക്ക് അപ്പ്‌ നനയുന്നല്ലോ-- എന്ത് പറ്റി? " മുന്നില്‍ കുഞ്ഞന്‍

"ഏയ്‌-- ഒന്നുമില്ല.--ശരി-- പിന്നെ കാണാം--" തിരിഞ്ഞു വീട്ടിലേക്കു നടന്നു.

അല്ലെങ്കിലും  ദുഖിക്കാൻ ഓരോ ദിവസവും ഓരോരോ കാരണങ്ങൾ. ഇതാ പറയുന്നെ, സന്തോഷിക്കാനും വേണം യോഗം. ആ മഴപ്പാറ്റയുടെ സന്തോഷം കണ്ടിട്ട് ഒടുക്കത്തെ അസൂയ തോന്നുന്നു..

പെട്ടെന്നാണ് അവന്‍ പറന്നു വന്നു മുന്നില്‍ വീണതും ചിറകുകള്‍ നഷ്ടപ്പെട്ട് പിടയ്ക്കാന്‍ തുടങ്ങിയതും.

പിടച്ചിലിനിടയിലും ചിരിച്ചു കൊണ്ട് പറഞ്ഞു-" ഞാന്‍ പോകുന്നൂട്ടോ--പറ്റിയാല്‍ എന്നെങ്കിലും വീണ്ടും കാണാം--

അയ്യോ---പിടച്ചിലും നിലച്ചല്ലോ!
ദൈവമേ--കഴിഞ്ഞോ?

  ****************************

6 comments:

  1. മനുഷ്യന്റെ ഓരോരോ കാര്യങ്ങളേ!!

    ReplyDelete
  2. ടെന്‍ഷന്‍ഫ്രീ മഴപ്പാറ്റകള്‍!!

    ReplyDelete
  3. മത്സരവും,അസൂയയും ഇല്ലാത്ത മഴപ്പാറ്റകള്‍...
    ആശംസകള്‍

    ReplyDelete
  4. കുറിപ്പ് മനോഹരം. ബ്ലോഗിലേക്ക് തിരിച്ചു വരവ് നന്നായി.. ഫേസ് ബുക്ക്‌ ഒരു ഉത്സവ പ്പറമ്പാണ് . അവിടെ മേളങ്ങള്‍ക്ക്‌ ആണ് പ്രാധാന്യം. ആഴത്തില്‍ ഉള്ള വായന ഇന്നും ബ്ലോഗില്‍ തന്നെ . ആശംസകള്‍

    ReplyDelete