7/24/13

ജന്മ വാസന

(രേണൂന്‍റെ കഥ - നോവല്‍ ഭാഗം 5 )


          അനിത പ്രേംകുമാര്‍
          ബാംഗ്ലൂര്‍












നമ്മക്ക് മുട്ടമാഷിനെ വീഴ്ത്താന്‍ കള്ളക്കുഴി  കുഴിക്കാം?" മനു ആണ് പറഞ്ഞത്.

"വീഴുമോ?" റഷീദ.

"പിന്നെ വീഴാതെ?"

ശരി. എല്ലാരും തയ്യാറായി.

മുട്ടമാഷെ അറിയ്യോ? ഞങ്ങളുടെ വീടുകള്‍ക്കും കുറച്ചു ദൂരെ മാറിയാണ് അയാളുടെ വീട്. തടിച്ചു ഉയരം കൂടിയ ഒരാളാ--‍ . ഞങ്ങള്‍ക്കാര്‍ക്കും അയാളെ ഇഷ്ടല്ല. " കാരണം ഞങ്ങളോട് അയാള്‍ മിണ്ടൂല്ല. അതിലൂടെ പോകുമ്പോഴും വരുമ്പോഴും ഒന്ന് ചിരിക്കുകപോലും ചെയ്യില്ല. അത്രേന്നെ-

 കുറെ കമ്പും കോലും ഒക്കെ കൊണ്ട് വന്ന് അയാള്‍  നടന്നു പോകുന്ന വഴിയില്‍ വലിയ ഒരു കുഴിയുണ്ടാക്കി. എന്നിട്ട് അതിനു മികളില്‍ കുറെ ഉണങ്ങിയ നേരിയ കൊള്ളികള്‍ വച്ചശേഷം ഇലകള്‍ അടുക്കി വച്ച്, മണ്ണിട്ട്‌ മൂടി. ഇപ്പൊ ആരെങ്കിലും കണ്ടാല്‍ അവിടെ കുഴി ഉള്ളതായി തോന്നുകയേയില്ല.
എല്ലാവരും മുട്ടമാഷ്‌ വരുന്നതും കാത്തു ഒളിച്ചു നിന്നു .


കുറച്ചു കഴിഞ്ഞപ്പോ, അതാ മുട്ട മാഷ്‌!
 ശ്വാസം അടക്കി പിടിച്ചു നിന്നു.

വലിയൊരു ആന വരുന്നപോലെ വന്ന മാഷ്‌ കുഴിയുടെ മേല്‍ കാല്‍ വച്ചതും------------- ചുള്ളിക്കമ്പുകള്‍ അടരുന്ന ഒച്ചകേട്ടു. മാഷ്‌ ഇപ്പൊ വീഴും.

------ഇല്ല, ഒന്നും ഉണ്ടായില്ല. കാലില്‍ പറ്റിയ മണ്ണ് തുടച്ചു മാറ്റി , ചുറ്റും ഒന്ന് നോക്കി,  മാഷ്‌ ഗൌരവത്തില്‍ നടന്നു പോയി.

പക്ഷെ,,ഞങ്ങള്‍ സങ്കടത്തോടെ ഒരു കാര്യം തിരിച്ചറിഞ്ഞു.

"മാഷിന്റെ കാലുകള്‍ കുഴിയെക്കാള്‍ ഒരുപാടു വലുതാണ്‌! അടുത്ത പ്രാവശ്യം ഇതിലും വലിയ ഒരു കുഴി കുഴിക്കണം".

എന്നാലും ഞങ്ങളോട്  ഒന്നും മിണ്ടാതെ എന്നും ഗൌരവത്തില്‍ നടന്നു പോകുന്ന മാഷ്‌ ഒന്ന് വീണെങ്കില്‍!  മാഷ്‌ എന്ന് വെറുതെ വിളിക്കുന്നതാ. എഴുതാനും വായിക്കാനും ഒന്നും തന്നെ മാഷ്ക്ക് അറിയില്ലാ എന്നാണ്   അച്ഛമ്മ പറഞ്ഞത്.

                          .................................................................

അന്ന് ഞായറാഴ്ച ആയതുകൊണ്ട് കളിക്കാന്‍ എല്ലാവരും  ഉണ്ട്.

ഇന്നിനി  പാള വണ്ടി കളിച്ചാലോ? ശരി, രണ്ടു മൂന്നു  കമുകിന്‍ പാള എടുത്തിട്ടു വരാം എന്ന് പറഞ്ഞ് രേണു അനിയനേം കൂട്ടി നേരെ പെണ്ണമ്മ ചേച്ചിയുടെ തോട്ടത്തിലേയ്ക്ക് ചെന്നു.

അവിടുന്നു നോക്കിയാല്‍ പുഴ കാണാം. വലിയ പുഴയാണ്. നല്ല തെളിഞ്ഞ വെള്ളം !
വൈകിട്ട് കുളിക്കാന്‍ പോകുമ്പോള്‍ കുറെ നീന്തണം.
പിന്നെ അച്ഛന്‍ പറഞ്ഞിട്ടുണ്ട്, ഇന്ന് വൈകിട്ട്  "വീശു വല" യും കൊണ്ട് മീന്‍ പിടിക്കാന്‍ പോകാം എന്ന്.
അച്ഛന്‍ വരുന്നതിനു മുമ്പ് വലയുടെ കെട്ടൊക്കെ അഴിച്ച് ശരിയാക്കി വയ്ക്കാന്‍ എല്പിച്ചിട്ടുണ്ട്.  രാത്രിയില്‍ മീന്‍ പിടിക്കാന്‍ പോകുന്ന കഥ പിന്നീട് പറയാം.

ഈ പുഴയെ എത്ര നേരം നോക്കി നിന്നാലും  മതിയാകില്ലല്ലോ !
കുറെ സമയം പുഴയും നോക്കി നിന്നു.

"ഇതെന്താ ചേച്ചി, കല്ലെടുക്കാത്തെ?"
അനിയന്‍ ഒരു തുമ്പിയെ വാലില്‍ പിടിച്ചു വച്ചിരിക്കുന്നു.

" വിട്ടേയ്ക്കെടാ-- പാവം".

പാളയുണ്ടോ എന്ന് നോക്കട്ടെ- എല്ലാവരും കാത്തു നില്‍ക്കുന്നുണ്ടാവും.
എല്ലാ കവുങ്ങിന്‍റെ ചുവട്ടിലും മണ്ണ് കിളച്ചിട്ടിട്ടുണ്ട്. അതിനിടയിലൂടെ പാള അന്വേഷിച്ച് കുറെ നടന്നു. ഒന്നും കിട്ടിയില്ല.

തിരിച്ചു പോയാലോ ?  ഒരു കമുകിന്‍റെ ചുവട്ടില്‍ എന്തോ കുറെ വെളുപ്പ്‌ കാണുന്നുവല്ലോ! അടുത്ത് ചെന്ന് നോക്കി.

കോഴി മുട്ട പോലത്തെ കുറെ മുട്ടകള്‍. പാമ്പിന്‍റെ  മുട്ടയാണോ? പേടിയായി.
എന്തായാലും അടുത്തൊന്നും ഒരു ജീവിയെയും കാണാനില്ല.  അച്ഛനോട് ചോദിക്കാം.

വേഗം രണ്ടു മുട്ടയും എടുത്ത് അനിയനെയും കൂട്ടി  തിരിച്ചു നടന്നു. ഇനി പാമ്പിന്റെ മുട്ടയോ മറ്റോ ആണെങ്കില്‍ പിറകെ പാമ്പ് വരുമോ?
പേടിയായി.
പറ്റാവുന്ന വേഗത്തില്‍ മുട്ടയുമായി ഓടാന്‍ തുടങ്ങി.
തട്ട് തട്ടായി തിരിച്ച കുന്നിന്‍ ചെരിവിലൂടെ ഓടുമ്പോള്‍ വീണാല്‍ കഴിഞ്ഞത് തന്നെ. മുട്ട പൊട്ടും.
ഒടാതിരുന്നാല്‍ പാമ്പ് പിറകെ വന്നാലോ?
എങ്ങനെയൊക്കെയോ ഓടി വീട്ടിലെത്തി, അച്ഛനെ അന്വേഷിച്ചു.

വെറ്റില വള്ളി ഒരു മരത്തിന്‍റെ മുകളിലേയ്ക്ക് കയറ്റി വിടാന്‍ വേണ്ടി അതിന്റെ തലകള്‍ പിടിച്ചു  പതുക്കെ മുകളിലേയ്ക്ക് വയ്ക്കുകയായിരുന്നു അച്ഛന്‍.
മുട്ടകള്‍ കണ്ടപ്പോള്‍ അച്ഛന്‍ പറഞ്ഞു.

"ഇത് കാട്ടു കോഴിയുടെ മുട്ടയല്ലേ രേണു? എടുത്തയിടത്ത്  തന്നെ കൊണ്ട് പോയി വയ്ക്കൂ--

ഓ... സമാധാനമായി, പാമ്പിന്റെ അല്ലല്ലോ എന്ന് മനസ്സില്‍ പറഞ്ഞു.

അച്ഛാ..... എന്തായാലും കോഴിയല്ലേ? അശ്വതി കോഴിയുടെ മുട്ടയുടെ കൂടെ വിരിയിക്കാന്‍ വയ്ക്കട്ടെ? എന്നിട്ട് നമുക്കതിനെ വളര്‍ത്താം.

"അതൊക്കെ പ്രശ്നമാണ് . പിന്നീട് നിനക്ക് സങ്കടമാവും .  വേണ്ട--"

" അച്ഛാ, ഒരു പ്രാവശ്യം ഒന്ന് നോക്കാം".

"ശരി, നിന്‍റെ ഇഷ്ടം.. ഞാന്‍ പറഞ്ഞു തന്നു മനസ്സിലാക്കുന്നതിലും നല്ലത് നീ തന്നെ കണ്ടു  മനസ്സിലാക്കുന്നത് തന്നെ."

അച്ഛനും രേണുവും കൂടി  മറ്റു മുട്ടകളുടെ  കൂടെ ഈ മുട്ടകളും കോഴി അടയിരിക്കുമ്പോള്‍ കൂട്ടത്തില്‍ വച്ച് കൊടുത്തു. അനിയന്‍ പിന്നെ അധികമൊന്നും പറയില്ല. എന്നാലും എല്ലാത്തിനും കൂടെ നിന്നു.

ദിവസവും പോയി നോക്കും. മുട്ട വിരിഞ്ഞോ?
ഇല്ലല്ലോ .

മുട്ട വിരിഞ്ഞോ?
ഇല്ല

മുട്ട വിരിഞ്ഞോ?

ഇല്ല  എന്ന് നിന്നോട് എത്ര പ്രാവശ്യം പറയണം? നീ ഇപ്പൊ ആ തള്ള കോഴീടെ കൊത്തു കൊള്ളും രേണൂ.. അടുത്തു പോകണ്ട. വിരിഞ്ഞാല്‍ ഞാന്‍ പറയാം. അമ്മയാണ്.


ഇതെന്താ ഇങ്ങനെ?

"ഇപ്രാവശ്യം  എന്താ അമ്മെ മുട്ട വിരിയാന്‍ കൂടുതല്‍ സമയം?"

അമ്മയ്ക്ക് ദേഷ്യംവന്നു.

"അവിടെ തന്നെ നീയും അടയിരുന്നാല്‍ കൂടുതല്‍ സമയം ഒക്കെ തോന്നും. രേണുനു വേറെ പണിയൊന്നും ഇല്ലേ?  പോയി കളിച്ചാട്ടെ.
ഒരു മോളും പറ്റിയൊരു അച്ഛനും."

ഇനി അമ്മയോട് ചോദിക്കണ്ട.അമ്മയ്ക്ക് എപ്പോഴും തിരക്കാ--എന്നാലും അനിയനോട് കൊഞ്ചുന്ന  കാണാലോ! അവന്‍ ഇളയ കുട്ടിയല്ലേന്നാണ് ചോദിച്ചാല്‍ പറയുക. അമ്മ അവനെ "അമ്മേന്‍റെ പൊന്നും കട്ടെ" എന്നൊക്കെ വിളിക്കുന്ന കേള്‍ക്കാം. ഹും------- അച്ഛമ്മ യോട് ചോദിക്കാം.

പതുക്കെ അവിടുന്നു പോന്നു.

പിന്നെയും കുറച്ചു ദിവസങ്ങള്‍  കഴിഞ്ഞു. ഒരു ദിവസം രേണു രാവിലെ എഴുന്നേറ്റു പല്ല് തേക്കുമ്പോള്‍ കോഴിക്കുഞ്ഞുങ്ങളുടെ ഒച്ച കേള്‍ക്കുന്നു.

              കീ----  കീ----  കീ----

എടാ.... രാജൂ.... ഓടി വാടാ.... മുട്ടകള്‍ വിരിഞ്ഞു....

ഇവന്‍ ഇത് എവിടെപ്പോയി കിടക്കുന്നോ എന്തോ?

ഓടിപ്പോയി നോക്കിയപ്പോള്‍ ,

മുട്ടകള്‍ വിരിഞ്ഞു മൂന്നാല് കുഞ്ഞുങ്ങള്‍ പുറത്തു വന്നിരിക്കുന്നു!
ബാക്കിയുള്ളവര്‍ അവരവരുടെ മുട്ടകള്‍ സ്വയം കൊത്തിപ്പൊട്ടിക്കുന്നത് കാണാന്‍ നല്ല രസ മുണ്ട്.

അവള്‍ വേഗം അച്ഛനെയും അനിയനെയും വിളിച്ചു കാണിച്ചു. കോഴി പുറത്തു ഭക്ഷണം തേടിപ്പോയ സമയമായതുകൊണ്ട്, അച്ഛനും കോഴിക്കുഞ്ഞുങ്ങളെ മുട്ട പൊളിച്ചു പുറത്തു വരാന്‍ സഹായിച്ചു . എല്ലാവരും പുറത്തു വരാന്‍ കുറെ സമയം എടുത്തു.

ആകെ ഏഴു കുഞ്ഞുങ്ങള്‍! എന്ത് ഭംഗിയാ കാണാന്‍! അതില്‍ രണ്ടെണ്ണം മാത്രം കറുത്തത്! ബാക്കിയൊക്കെ ഇളം മഞ്ഞ നിറം.

അച്ഛന്‍ പറഞ്ഞു, "അതാ രേണു,  ആ കറുത്ത രണ്ടെണ്ണമാ നിന്‍റെ കാട്ടു കോഴി കുഞ്ഞുങ്ങള്‍!"

അവള്‍ക്കു സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി. കാട്ടില്‍ കിടന്ന ഏതോ രണ്ടു മുട്ടകള്‍ ഇതാ തന്‍റെ മുന്നില്‍ കുഞ്ഞങ്ങളായി മാറി കീ ...കീ ...ന്ന് കരയുന്നു!

 ദിവസവും അവ വളരുന്നത്‌ നോക്കി നിന്നു. അരിയും നെല്ലും ഒക്കെ അമ്മ കാണാതെ കൊണ്ട് പോയി കൊടുത്തു. അവര്‍ ഇടയ്ക്ക് തല ചെരിച്ചു അവളെ  നോക്കുന്നുണ്ട്. രേണൂനെ മനസ്സിലായി എന്ന് തോന്നുന്നു.

വലുതായ ശേഷം സ്കൂളിലെ കൂട്ടുകാരെ ഒക്കെ വിളിച്ചു കാണിക്കാം. ഇപ്പോള്‍ അടുത്ത വീട്ടിലുള്ളവര്‍ മാത്രമേ കണ്ടിട്ടുള്ളൂ. മനുവും മൊയമ്മദലിയും, ശംഷു വും റഷീദയും  അഞ്ചു വും ഒക്കെ അടങ്ങുന്ന ഞങ്ങളുടെ കൂട്ടുകാര്‍ ഒക്കെ ഇപ്പോള്‍ കാട്ടു കോഴിയുടെ മുട്ടകള്‍ അന്വേഷിച്ചു നടക്കുകയാണത്രേ. ഇതാ പറയുന്നേ, എല്ലാത്തിനും വേണം ഒരു ഭാഗ്യം.

ഇടയ്ക്കിടെ  "പ്രാപ്പിടിയന്‍" എന്ന പക്ഷി വന്നു, കുഞ്ഞുങ്ങളെ പിടിക്കാന്‍. അപ്പോള്‍ തള്ള ക്കോഴി ഒരു പ്രത്യേക ഒച്ചയുണ്ടാക്കി കുഞ്ഞുങ്ങളെ ഒക്കെ വിളിച്ച് , ചിറകിന്‍റെ അടിയില്‍ ഒളിപ്പിച്ചു. പാവം പ്രാപ്പിടിയന്‍. ഒറ്റ കുഞ്ഞുങ്ങളെയും തിന്നാന്‍ കിട്ടിയില്ല.

ഉരുണ്ടിരുന്ന അവയ്ക്കെല്ലാം കുഞ്ഞു ചിറകുകളും ചെറിയ വാലുകളും വന്നു തുടങ്ങിയല്ലോ. ഇനി ഇവര്‍ പറക്കാന്‍ തുടങ്ങുമോ? ഏയ്‌, ഇല്ല. തള്ളക്കോഴി പറക്കൂലല്ലോ. ചിലപ്പോഴൊക്കെ മുറ്റത്തെ മാവിന്‍റെ താഴത്തെ കൊമ്പ് വരെ മാത്രം പറക്കുന്നതു കാണാം.

ആദ്യമൊക്കെ കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം തള്ളക്കോഴി കാലു കൊണ്ട് ചികഞ്ഞ്  ഇട്ടു കൊടുക്കുന്നത് കണ്ടു. ഇപ്പോള്‍  തീറ്റയുള്ള സ്ഥലത്ത് പോയി  നില്‍ക്കും. അപ്പോള്‍ കുഞ്ഞുങ്ങള്‍ തന്നെ ചിക്കാനും ചികയാനും തുടങ്ങും. പ്രാപ്പിടിയന്‍ വന്നാല്‍ ഒച്ചയെടുത്ത്‌ മാറി നില്‍ക്കാന്‍ പറയുമ്പോള്‍ അവര്‍ കിട്ടിയ സ്ഥലങ്ങളില്‍ പതുങ്ങി ഒളിക്കാന്‍ തുടങ്ങി.  ഇനി അവര്‍ക്ക് അമ്മയുടെ സഹായം  അത്ര വേണ്ട എന്ന് മനസ്സിലായി.

ഇനി ഈ കോഴിക്കുഞ്ഞുങ്ങള്‍ക്കെല്ലാം ഓരോ പേര് കണ്ടു പിടിക്കണമല്ലോ-
എന്നിട്ട് ആ പേര് വിളിക്കുമ്പോള്‍ അവര്‍ ഓടി വരുന്നത് കാണണം .

ഒരു ദിവസം നോക്കുമ്പോള്‍ കറുത്ത കുഞ്ഞുങ്ങള്‍ മാത്രം വേറെ നടക്കുന്നു.

ഈശ്വരാ, ഇവയ്ക്കു അമ്മയുടെ കൂടെ നടന്നൂടെ? പ്രാപ്പിടിയന്‍ വന്നാലോ?
പതുക്കെ തെളിച്ചു അമ്മക്കോഴിയുടെ  അടുത്താക്കാന്‍ നോക്കി.

പോ-- പോ--- അമ്മേടടുത്ത് പൊ---

പക്ഷെ,കേള്‍ക്കണ്ടേ!

രേണു പറയുന്നത് കേള്‍ക്കാതെ, അവ രണ്ടും വീടിന്‍റെ ഇടതു വശത്ത് , കാടു പിടിച്ചു കിടക്കുന്ന പറമ്പിലേയ്ക്ക് വേഗം നടക്കാന്‍ തുടങ്ങി.  തിരികെ ആക്കാന്‍ വേണ്ടി അവരുടെ മുന്നിലെത്താന്‍ ഓടി. പക്ഷെ അവര്‍ അതിലും വേഗത്തില്‍ ഓടി, കോഴിക്കുഞ്ഞുങ്ങള്‍ മുന്നിലും രേണു പിന്നിലുമായി ഒടുന്നതുകണ്ട് അച്ഛന്‍ വിളിക്കുന്നുണ്ടായിരുന്നു. "രേണൂ--- വിട്ടെയ്ക്ക്--- എന്നിട്ട് നീ വീട്ടിലേയ്ക്ക് തിരിച്ചു വാ .... " എന്ന് പറയുന്നുണ്ടായിരുന്നു. പക്ഷെ ഒന്നും കേള്‍ക്കാന്‍ അവള്‍ക്കു ശേഷിയുണ്ടായിരുന്നില്ല. ജീവനെ പ്പോലെ സ്നേഹിച്ച കുഞ്ഞുങ്ങളാണ്. വിടരുത്. എന്നും തന്‍റെ കൂടെ വേണം.

 ‍പക്ഷെ , ഓടിയോടി തളര്ന്നതല്ലാതെ അവയുടെ കൂടെ എത്താന്‍ അവള്‍ക്കായില്ല. അവര്‍ അവളെക്കാള്‍ വേഗത്തില്‍ ഓടി, കമ്മ്യൂണിസ്റ്റ് പച്ചകള്‍ നിറഞ്ഞ കാടിനുള്ളിലെയ്ക്ക് നൂണ്ടു പോയി. അതിനുള്ളിലേക്ക്‌ കയറാനുള്ള ധൈര്യം രേണൂനു ണ്ടായില്ല. അതിനുള്ളില്‍ പാമ്പുണ്ടെങ്കിലോ?

എന്തായാലും   ‍കാട്ടിനുള്ളില്‍ മറയുന്നതിനു മുമ്പ് അവ രേണൂനെ അവസാനമായി ഒന്ന് തിരിഞ്ഞു നോക്കി. എന്നിട്ടും അവളുടെ കരയുന്ന മുഖം അവര്‍ എന്തെ കണ്ടില്ല?

ഇനി എന്ത് ചെയ്യും? ആ കാട്ടിന്റെ ഉള്ളില്‍ നിന്നും രാത്രി കുറുക്കന്‍ ഓരി യിടുന്നത് കേള്‍ക്കാം. അവരെ ഇനി കുറുക്കനെങ്ങാനും പിടിച്ചു തിന്നാലോ! അങ്ങോട്ട്‌ പോകാനും പേടിയാകുന്നു.

പകച്ചു നില്‍ക്കുന്ന അവളുടെ അടുത്തേയ്ക്ക് വന്ന് അച്ഛന്‍ പറഞ്ഞു.

"മോളെ അവര്‍ പൊയ്ക്കോട്ടേ.നമ്മള്‍ എന്തൊക്കെ കൊടുത്താലും  ജന്മ വാസന എന്നൊന്ന് ഉണ്ടാവും. സമയമായാല്‍ പോകാതിരിക്കാന്‍ അവയ്ക്ക് കഴിയില്ല. അവരെ സംരക്ഷിക്കാനൊക്കെ അവര്‍ സ്വയം പഠിച്ചു കഴിഞ്ഞു. നീ വാ. വീട്ടിലേയ്ക്ക് പോകാം."

അച്ഛന്‍റെ  കൂടെ  വീട്ടിലേയ്ക്ക് നട ക്കുമ്പോള്‍ അവള്‍ കരയാതിരിക്കാന്‍ ശ്രമിച്ചു. ഇനി  കൂട്ടുകാരോടൊക്കെ എന്ത് പറയും? അടുത്ത ശനിയാഴ്ച ഗംഗയും മീരയും ഒക്കെ ഇവരെ കാണാന്‍ വീട്ടില്‍ വരാം എന്ന് പറഞ്ഞതാ. എന്നാലും ശരിക്കൊന്നു വലുതായിട്ട് പോയ്ക്കൂടായിരുന്നോ? എന്തെങ്കിലും പറ്റിയാല്‍!

അമ്മക്കൊഴിക്കും സങ്കടം കാണുമോ? ഇവരെ അന്വേഷിക്കുന്നുണ്ടാവില്ലേ? എങ്ങനെ നോക്കിയതാ!

പക്ഷെ തിരിച്ചു ചെന്ന് നോക്കിയപ്പോള്‍ തള്ളക്കോഴി  ബാക്കിയുള്ള കുഞ്ഞുങ്ങളേയും കൊത്തി ഓടിക്കുന്നു. അവരും,വലുതായതുകൊണ്ട്  അമ്മയെ വിട്ടു സ്വയം ജീവിക്കാന്‍ പഠിക്കണമത്രേ . രേണു വലുതായാല്‍ അച്ഛനും അമ്മയും അങ്ങനെ പറയുമോ? അറിയില്ല.

കോഴിക്ക് നമ്മളെക്കാള്‍ ബുദ്ധീണ്ട് എന്നാണ് അച്ഛന്‍ പറയുന്നത്! ആണോ?

                                    -------------------------------------------


ഈ നോവലിന്‍റെ മറ്റു ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

9 comments:

  1. നല്ല രസമായിട്ട് വായിച്ചുപോയി
    വളരെ ലളിതമായ ആഖ്യാനശൈലി
    മുട്ടമാഷിനെ വീഴിയ്ക്കാന്‍ ‘വലിയ കുഴി’ കുത്തിയ ചരിത്രം വായിച്ച് ചിരിച്ചുപോയി.

    ReplyDelete
  2. നല്ലകഥ അനിത പ്രേം ബാല്യത്തിലേക്ക് കൂട്ടി കൊണ്ടുപോയി ഒരിക്കല്‍ പോലും അതില്‍നിന്നു വിടുതല്‍ വന്നില്ല കഥ തീര്‍ന്നപ്പോള്‍ ആണ് തിരിച്ചു പോന്നത് ..മാഷിന്റെ കാല്‍ എത്ര വലുത് ഞങ്ങള്‍ക്കും ഇത് പോലെ കുഴി കുത്തി പലരെയും വീഴിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ......തള്ളക്കൊഴികളും കാറ്റ് കോഴികളും ഒക്കെ നോസ്ടല്ജിയ ആയി ...താങ്ക്യു താങ്ക്യു ...

    ReplyDelete
  3. Good flow checheee.. It was really nostalgic, had some similar experiences..... good luck :)

    ReplyDelete
  4. കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കതയോടെ എഴുതി...ഭാവുകങ്ങള്‍

    ReplyDelete
  5. ഇടവേളകള്‍ വായനയുടെ ഒഴുക്കിനെ തടസപ്പെടുത്തും എന്നത് ശരിതന്നെ...അടുത്ത തവണ ഇടവേളകള്‍ കുറയ്ക്കണേ .ഈ ഭാഷ വിടരുത് ലളിതം സുന്ദരം.

    ReplyDelete
  6. നന്നായിരിക്കുന്നു.
    ലളിതമായ ഭാഷ.
    ആശംസകൾ...

    ReplyDelete
  7. ചേച്ചി ,ഇഷ്ടപ്പെട്ടു ,വളരെ ലളിതസുന്ദരമായ നോവല്‍ !

    ReplyDelete
  8. കഥകളെല്ലാം തന്നെ ഒരുപിടി നല്ല ഓ൪മ്മകളും ചിന്തകളും തന്നു.സരസമായി ലളിതമായി വായിച്ചു,,തുട൪ന്നെഴുതുക അഭിനന്ദനങ്ങൾ,,,,,

    ReplyDelete