2/15/13

ഞാന്‍ പ്രണയിച്ചോട്ടെ, അന്നും ഇന്നും എന്നും



                                                                         അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍


                                  
                                                                       

 പ്രണയ ദിനം എല്ലാവരും ആഘോഷിക്കുന്നു.
എന്താണ് പ്രണയം!
അതൊരു ദിവസത്തേയ്ക്കുള്ള ആഘോഷമാണോ?

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍
സ്കൂള്‍ വിട്ടു വീട്ടിലേയ്ക്ക് നടക്കുമ്പോള്‍
എന്നും ഒരു നിശ്ചിത ദൂരം വിട്ടു അവളുടെ വീട് വരെ പിറകെ നടന്ന് തിരിച്ചു പോകുന്ന രണ്ടു കുട്ടികള്‍.
അവര്‍ തോറ്റു തോറ്റു, ഏഴില്‍ തന്നെ യായവര്‍!
ഒരിക്കലും ഒരുപദ്രവവും ചെയ്യാത്തവര്‍. 
എങ്കിലും  ഒരു ദിവസം അവള്‍ തിരിഞ്ഞു നിന്ന് അവരോട് തട്ടിക്കയറി!
അവരുടെ ഉള്ളിലുള്ളതും പ്രണയമോ?

അമ്മൂമ്മയുടെ  വീട്ടില്‍ പോയപ്പോള്‍ അടുത്ത വീട്ടിലെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന ചേട്ടന്‍ കവിളില്‍  ഒരുമ്മ തന്ന് ഒടിപ്പോയതും, അരുതാത്ത തെന്തോ ആണെന്ന് തോന്നി, അമ്മൂമ്മയോട് പരാതി പറഞ്ഞ ഏഴാം ക്ലാസ്സുകാരി!
ആ  ചേട്ടനും പ്രണയമായിരുന്നോ?

വീട് മാറി മറ്റൊരു സ്ഥലത്ത് താമസം തുടങ്ങിയപ്പോള്‍
ഇതേ ഏഴാം ക്ലാസുകാരിയോട് ഇഷ്ടമാണെന്ന്, ഒരിക്കലും പറയാതെ, ചോദിക്കാതെ,  അവളെ നിഴലുപോലെ പിന്തുടര്‍ന്ന  പ്രീ ഡിഗ്രീ രണ്ടാം വര്‍ഷക്കാരനുള്ളതുംപ്രണയമോ?
അവളുടെ വിവാഹത്തിന്ചിരിച്ചു കൊണ്ട് സദ്യ യൊരുക്കുമ്പോഴും അവന്‍ അവളെ പ്രണയിച്ചിരുന്നോ?

8 മുതല്‍ 10 വരെ കൂടെ പഠിച്ച സഹപാഠി, ആണ്‍ കുട്ടികളില്‍ ഒന്നാമനായവന്,
പെണ്‍കുട്ടികളില്‍ ഒന്നമാതായവളോടു തോന്നിയ അടുപ്പവും പ്രണയമോ?

ജോലിക്ക്  പോകുമ്പോള്‍ ഒരുനാള്‍ ബസ്സില്‍ വച്ച് കണ്ട്, അഡ്രസ്‌ തപ്പിപ്പിടിച്ച് കത്തയച്ച്, കത്ത് കിട്ടിയ അച്ഛന്‍ അവളറിയാതെ മറുപടി അയച്ച്, ആ മറുപടിയില്‍ തൃപ്തനായി മടങ്ങിയ ആള്‍ക്കും ഉണ്ടായിരുന്നത് പ്രണയമോ?
മധുരമായി പാടുന്ന, തമാശകള്‍ പറയുന്ന, എന്നാല്‍ പ്രായത്തില്‍ ഏറെ മുതിര്‍ന്ന, ഒരാളോട്  അവള്‍ക്കുണ്ടായിരുന്ന ആരാധനയും പ്രണയമോ?

ഇതൊക്കെ  പ്രണയമാണെങ്കില്‍ ഇവരാരും എന്ത് കൊണ്ട് സ്വന്ത മാക്കാന്‍ ശ്രമിച്ചില്ല! സ്വന്തമാവാഞ്ഞതിന്‍റെ പേരില്‍ മുഖത്ത് ആസിഡ്‌ ഒഴിച്ചില്ല?

ഇതൊന്നും പ്രണയമല്ലെങ്കില്‍ അവരില്‍ സ്നേഹം ഉണ്ടായിരുന്നില്ലെങ്കില്‍
അവളെന്തിനിതൊക്കെ ഇപ്പോഴും ഇഷ്ടത്തോടെ  ഓര്‍ക്കുന്നു!
ഓര്‍ക്കുമ്പോള്‍ എന്ത് കൊണ്ട് ദേഷ്യം വരുന്നില്ല!

ഇവരിലാരെങ്കിലും സ്വന്തമാക്കിയിരുന്നെങ്കില്‍ അവളിലെ പ്രണയം അന്നേ അസ്തമിച്ചേനെ എന്നും ഞാന്‍ കരുതുന്നു. അവളുടെ തനി സ്വഭാവമറിയുമ്പോള്‍  അവരിലെയും.
പകരം ഇവരൊന്നു മല്ലാത്ത ഒരാള്‍  കല്യാണാലോചനയുമായി എത്തിയപ്പോള്‍ കാത്തിരുന്ന ആള്‍ ഇതാണെന്ന് തോന്നിയതും പ്രണയമല്ലേ?

ഔപചാരികതകള്‍ എന്തെന്നറിയാത്ത അവന്‍  അവള്‍ക്കായ്കാത്തു വച്ചത്,എല്ലാ വര്‍ഷവുമോരോരോ പ്രണയ ദിനങ്ങളായിരുന്നില്ലല്ലോ.  
സ്വന്തം ജീവിതം തന്നെ യായിരുന്നു. ഓരോ  ശ്വാസവും, ഓരോ നിമിഷവും
സ്വന്തം ആത്മാവ് തന്നെ അവള്‍ക്ക് വിട്ടു കൊടുക്കുകകയായിരുന്നു. കണ്ടുമുട്ടി, ഒന്നായതുമുതല്‍ കൈ വിടാതെ, ഒരു നിമിഷം പിരിഞ്ഞിരിക്കാതെ കൂടെ കൊണ്ട് നടക്കുകയായിരുന്നു ! 
അന്നും ഇന്നും,ഒരിക്കല്‍ പോലും ഇഷ്ടമാണെന്ന് പറയാതെ, സമ്മാനങ്ങള്‍ നല്‍കാതെ, അഭിനന്ദനങ്ങള്‍ അറിയിക്കാതെ!

ഇതിലേതാണ് പ്രണയം! ഏതെങ്കിലും  ഒന്നോ, അതോ എല്ലാം ചേര്‍ന്നതോ? 

എന്തായാലും  ഇവരെ എല്ലാവരെയും, മറ്റു പലരെയും, പലതിനെയും   അവള്‍ പ്രണയിക്കുന്നു. 
തുഴഞ്ഞിടത്തോളം തുഴയാന്‍ ഇനി ബാക്കിയില്ലാത്ത  ജീവിതത്തിന്‍റെ മറുകരയിലെയ്ക്ക് പ്രണയത്തിന്‍ തോണി തുഴഞ്ഞ് സന്തോഷത്തോടെ  അവള്‍  പ്രവേശിക്കട്ടെ. 
കൂടെ ഞാനും പ്രണയിച്ചോട്ടെ, അന്നും ഇന്നും എന്നും.

               - ------------------------------------------------------------------------------









2/6/13

പായം പുഴ (രേണുന്‍റെ കഥ )


    (നോവല്‍ -ഭാഗം 3 )        

 അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍








പായം പുഴയില്‍ രേണുന്ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് തോണിക്കടോത്ത്.
എംബി വല്ല്യച്ചന്‍റെ പറമ്പിന്‍റെ താഴെ, പായം മുക്കില്‍ നിന്നും വരുന്ന റോഡ്‌ അവസാനിക്കുന്ന സ്ഥലം.
അവിടെ പൊട്ടിപ്പൊളിഞ്ഞ ഒരു കടയുണ്ട് .
പിന്നെ, വലിയ- ഒരു മരവും, നല്ല മിനുസമുള്ള കുറെ പാറകളും. 
ആ മരത്തിന്‍റെ ഉള്ളിലുള്ള വലിയ പൊത്തിലാണ് തോണിക്കാര്‍ പകല്‍ കിടന്നുറങ്ങുന്നതും, അവരുടെ കുട, ചെരുപ്പ്, ബീഡി  മുതലായ വല്ല്യ വല്ല്യ  സാധനങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതും.
തോണീല് കേറാന്‍ ആളു വരുന്നുണ്ടെങ്കില്‍ അവര്‍ ദൂരെ നിന്നെന്നെ കൂ------ ന്നു കൂക്കും.
അപ്പൊ തോണിക്കാര്‍  അവര്‍ക്ക് വേണ്ടി കാത്തു നില്‍ക്കും.
 വലിയ പാറയിലൂടെ ശ്രദ്ധിച്ച് താഴെയിറങ്ങിയാല്‍ തോണിയില്‍ കേറാം.
നല്ല മഴക്കാലമാണെങ്കില്‍ വെള്ളം കടയുടെയടുത്തെത്തിയുട്ടുണ്ടാവും.
കഴിഞ്ഞ വര്‍ഷം ഗോപാലേട്ടനേനും തോണിക്കാരന്‍ .
 ഇപ്രാവശ്യം അയമ്മദൂട്ടിക്കയാണ്.
ആരായാലും രേണുനും അനിയനും തോണീല് കേറാന്‍ പൈസ വേണ്ട. അത് , മാസാവസാനം അച്ഛന്‍ കൊടുക്കും.
 പുഴക്കക്കരെയുള്ള അമ്മൂമ്മെന്‍റെ വീട്ടില്‍ ഇടയ്ക്കിടെ പോണ്ടേ?

തോണിക്കടവിനു തൊട്ടു മുകളിലായി, പാറക്കൂട്ടങ്ങള്‍ക്കിടെലാണ് ആണുങ്ങള്‍ കുളിക്കുന്ന സ്ഥലം.
 രേണുന്‍റെ അച്ഛനും അവിടുന്നാ കുളി.
ഈ പാറകളുടെയും  അപ്പുറത്ത് കുറച്ചു മരങ്ങളും കഴിഞ്ഞു വീണ്ടും ഒരു വലിയ പാറയുണ്ട്.
അതിനരികിലാണ് മറ്റു പെണ്ണുങ്ങളും  രേണുവും അമ്മയും  അനിയനും തുണിയലക്കുന്നതും കുളിക്കുന്നതും.

രേണുനെ പോലെ തന്നെയാ , പായം പുഴയയും.
ചിലപ്പോ  ചിരിച്ചു കളിച്ച്---
ചിലപ്പോ ആരോടും ഒന്നും മിണ്ടാതെ എന്തോ ആലോചിച്ച്!
മറ്റു ചിലപ്പോ ദേഷ്യപ്പെട്ട്, അലറിവിളിച്ച്---

മുമ്പ്,വേനല്‍ക്കാലത്ത് ചിരിച്ച്,കളിച്ച്, കള-കള ഒച്ചയുണ്ടാക്കി ക്കൊണ്ടുള്ള ഒഴുക്ക് കാണാന്‍ എന്ത് ഭംഗിയേനും!.
മെലിഞ്ഞു നീണ്ട രേണുന്‍റെ അമ്മ,  വെള്ളയില്‍ കറുത്ത പൂക്കളുള്ള, ആ ഭംഗിയുള്ള സാരി ചുറ്റിയ പോലെ!
 ആ സമയത്ത്മാത്രം  അക്കരെ കടക്കാന്‍ തോണി വേണ്ട.
പുഴയിലൂടെ ഉരുളന്‍ കല്ലുകളില്‍ തട്ടി വീഴാതെ , മുട്ടിനു മുകളില്‍ വെള്ളത്തില്‍,പാവാടയൊക്കെ പൊക്കി പ്പിടിച്ച്--- ഓ, എന്ത് രസാന്നറിയോ?
അക്കരെയെത്തുംമ്പോഴേയ്ക്കും അര വരെ നനഞ്ഞിട്ടുണ്ടാവും.

പിന്നെ  അണക്കെട്ട് വന്നു. പുഴെന്‍റെ  രണ്ടു ഭാഗത്തും  വെള്ളം കേറി ഒരു പുഴയ്ക്ക് പകരം മൂന്ന് പുഴേന്‍റെ വീതി!
തെളിഞ്ഞ വെള്ലാ. പക്ഷെ ആരോടും ഒന്നും മിണ്ടാത്ത പോലെ തോന്നും. ദേഷ്യോം  സങ്കടോം സന്തോഷോം ഒന്നൂല്ല.
 അണകെട്ടിയത് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല.അല്ലെ?
 എല്ലാര്‍ക്കും ഉപകാരാവുല്ലോ ന്ന് കരുതി മിണ്ടാണ്ടിരിക്കുന്ന പോലെ.

നീന്താന്‍ പഠിക്കാന്‍ പറ്റിയ സമയാ ഇത്.
 രണ്ടു പൊട്ടത്തേങ്ങകള്‍ കൂട്ടി ക്കെട്ടി , അതിനു നടുവില്‍ കിടത്തിയാണ് രേണുനേം അനിയനേം അച്ഛന്‍ നീന്താന്‍ പഠിപ്പിച്ചത്.

 ഈ സമയങ്ങളില്‍ കുളിക്കാനും ശരിക്കുള്ള കടവിലൊന്നും പോകാന്‍ ആവൂല്ല.
പൊന്നമ്മചേച്ചിന്‍റെ പറമ്പിന്‍റെ തൊട്ടു താഴെ,"ചീളി"യില്‍ കല്ല്‌ കൊണ്ടിട്ട്, അവിടുന്നാ അലക്കലും കുളിയും.

മഴക്കാലം തുടങ്ങിയാ പിന്നെ പറയണ്ട.
ആകെ  ദേഷ്യം വന്നു കണ്ടാല്‍ പേടിയാകുന്ന പോലെ.
 ചുവന്നു കലങ്ങി മറിഞ്ഞ്, രണ്ട്കരേലുമുള്ള, മരങ്ങളെല്ലാം പറിച്ചെടുത്ത്, പശൂനേം , ആട്ടിനേം  ഒക്കെ തട്ടിയെടുത്ത്, ആരോടെല്ലോ വാശി തീര്‍ക്കുന്ന പോലെ അലറി വിളിച്ചു പായും!

ഒരു മഴക്കാലത്ത്‌ സ്കൂള്‍  വിട്ടു വന്നപ്പോ അച്ചമ്മയോട് വെള്ളം കാണാന്‍ പോട്ടെന്ന് ചോദിച്ചു. ഉള്ളില് പെടിണ്ട്. പക്ഷെ വെള്ളം കാണാന്‍ പോയെ തീരൂ.

'മോള് പോയിറ്റു വേഗം വര്വോ" അച്ചമ്മ  ചോദിച്ചു. "അച്ഛന്‍ വരുന്നേനു മുമ്പേ ഇങ്ങെത്തണെ";
വരാംന്നും പറഞ്ഞു തലയാട്ടി, കുടയുമെടുത്ത് ഒരൊറ്റ ഓട്ടം. പുഴക്കരെഎത്തി,
കുറെ സമയം വെള്ളവും നോക്കി നിന്നു.
നല്ല കലക്ക വെള്ളാ.
എന്തൊക്കെയോ ഒഴുകി വരുന്നുണ്ട്.
പുഴക്കരയില്‍ നില്ക്കുമ്പോ സമയം പോകുന്നതറിയില്ല.
ഇരുടായി തുടങ്ങി.
അച്ഛന്‍ വരുന്നേനു മുമ്പേ വീട്ടിലെത്തിയില്ലെങ്കില്‍ അടി ഉറപ്പാ.
തിരിഞ്ഞു നടക്കാന്‍ തുടങ്ങിയതും, ഒരു തവളെന്‍റെ  ദയനീയമായ കരച്ചില്‍.
അവിടെ യുള്ള കുറ്റിക്കാട്ടിലൊക്കെ തിരഞ്ഞു.
കാണുന്നില്ല. പാവം. എന്തോ പറ്റീട്ടുണ്ട്.
പെട്ടെന്നാണ് അത് കണ്ടത്. ഒരു വലിയ പാമ്പ്. അതിന്‍റെ തുറന്നു വച്ച വലിയ വായില്‍ ഒരു തവളയും!
അമ്മേ----- ന്നും വിളിച്ചുകൊണ്ട് തിരിഞ്ഞൊരു ഓട്ടമായിരുന്നു.
തട്ടു തട്ടായി തിരിച്ച കമുകിന്‍ തൊട്ടത്തിലൂടെ മുകളിലേയ്ക്ക് കുടയും പിടിച്ച് ഓടുന്നതിനിടയില്‍  തട്ടിത്തടഞ്ഞു വീണത്‌ മാത്രം ഓര്‍മയുണ്ട്.
ബോധം വരുമ്പോള്‍ അച്ഛന്‍റെ മടിയില്‍ തല വച്ച് കിടക്കുകയായിരുന്നു. കണ്ണ് തുറന്നതും അച്ഛന്‍ പറഞ്ഞു.
"രേണു ഒന്നെണീറ്റെ".
നില്‍ക്കണ്ട താമസം "ഠപ്പേ" ന്നു ഒരടി!  " ഇനി എന്നോടു ചോദിക്കാണ്ട് നീ ഈ വീട്ടിന്ന് പുറത്തിറങ്ങ്, അപ്പൊ കാണാം. എത്ര പറഞ്ഞാലും ഇവള്‍ക്ക് മനസ്സിലാവൂല്ലല്ലോ , കൂട്ടിനൊരു അച്ഛമ്മയും".
"എന്‍റെ മോക്ക് നൊന്ത്വോ?"
അച്ചമ്മേന്‍റെ ചോദ്യം രേണു കേട്ടില്ല.
അവള്‍ നിറഞ്ഞ കണ്ണുകളോടെ അച്ഛനെത്തന്നെ നോക്കുകയായിരുന്നു.
പതുക്കെ അച്ഛന്‍റെ കണ്ണും നനയുന്നത് അവള്‍ കണ്ടു.

--------------------------------------------------------------------------------------------------





1/25/13

കാക്കയ്ക്ക് പറയാനുള്ളത്

അച്ഛന്‍റെ കവിതകള്‍
കവിയുടെ അനുവാദം കൂടാതെ  ഇതിവിടെ പ്രസിദ്ധീ കരിക്കുന്നു, അദ്ദേഹം ഇന്നീ ലോകത്തി ലി ല്ലെങ്കിലും  ഈ കവിതയിലൂടെ  നമ്മോടു  സംവദിക്കട്ടെ!













കാക്ക മുത്തശ്ശിയാം കാക്കിയമ്മ,
അന്ന് വിക്കിയും, മൂളിയും,
ഞെങ്ങി, ഞരങ്ങി പറഞ്ഞ കഥ.
കാക്ക മുത്തശ്ശന്‍ ഞരങ്ങി, കാ--കാ--

കാക്കയ്ക്ക് മരണമില്ലൊരുനാളും!
കാക്കത്തലവന്‍ പറഞ്ഞതു മോര്‍ക്കുന്നു--
ബലിയിട്ട  പുത്തരി നെല്ലിന്‍റെ ചോറ്,
നമ്മള്‍ക്ക് മാത്രം വിധിച്ചതത്രേ!

കൊന്നും, കൊടുത്തും,ഭരിച്ചും,നശിച്ചും,
ഞാനെന്ന ഭാവത്തിലാക്രോശിച്ചും,
കൈ വെട്ടി, തലവെട്ടി,ഹൃദയത്തിലീയഗോളം കടത്തി,
നമ്മുടെ കൊച്ചു മക്കള്‍ കളിക്കുന്നു--
-ആഹ്ലാദ മാരവ മായിടട്ടെ!

അവരുമൊരുദിനം കാക്കയായി*,
ഒരുരുള ബലി ച്ചോറ് തേടിയെത്തും!
കൂടുവെയ്ക്കാന്‍ മാവിന്‍ ചില്ലയില്ല,
പെയ്തൊഴിയാന്‍ തിരുവാതിരയും!


                                കാപ്പാടന്‍ ഗോവിന്ദന്‍ മാസ്റ്റര്‍.


*മരണശേഷം മനുഷ്യന്‍ കാക്കയായി വന്ന് ബലിച്ചോര്‍ സ്വീകരിക്കുന്നു, എന്നതൊരു സങ്കല്‍പം.

1/5/13

നിയോഗം



















അരുണ ജോലി ചെയ്യുകയാണെങ്കിലും ഇടയ്ക്കിടെ അമ്മൂനെ നോക്കുന്നുണ്ടായിരുന്നു.

അമ്മു ഒറ്റയ്ക്കിരുന്നു കളിക്കുകയാണ്.
ഇന്നത്തെ കാലത്ത് കുട്ടികളെ തനിച്ച് എവിടെയും വിടാന്‍ വയ്യ. അതുകൊണ്ടാണ് അവള്‍ മീനൂട്ടിയുടെ വീട്ടില്‍ പോകട്ടെന്നു ചോദിച്ചിട്ടും ഇവിടിരുന്നു കളിച്ചാല്‍ മതിയെന്ന് പറഞ്ഞത്.
എന്തൊക്കെ വാര്‍ത്തകളാണ് കേള്‍ക്കുന്നത്! ആലോചിച്ചാല്‍ സമാധാനം കിട്ടില്ല.

എന്തിനാണ് ആലോചിക്കുന്നത്? അല്ലെ? ഒരു നീര്‍ക്കുമിള പോലുള്ള ജീവിതം!
അത് സന്തോഷത്തോടെ , സമാധാനത്തോടെ ജീവിച്ചു തീര്‍ക്കാന്‍ ആണിനും പെണ്ണിനും ഒരു പോലെ അവകാശമില്ലേ? ഉണ്ടാവണം.

കൂടെ കളിക്കാന്‍ ആരുമില്ലാത്തതുകൊണ്ട്  അവള്‍ ഇടയ്ക്കിടെ  അമ്മയെ കളിക്കാന്‍ വിളിക്കും. തനി യ്ക്കാണെങ്കില്‍ എന്തൊക്കെ പണികളുണ്ട്!
വിളിക്കുമ്പോള്‍ പറയും,
"ദേ,  അമ്മ  ഇപ്പൊ വരാട്ടോ". ആ പറഞ്ഞതെന്നെ.
കാത്തിരുന്ന് മടുക്കുമ്പോള്‍ അമ്മു ഒറ്റയ്ക്ക് എന്തെങ്കിലും കളിക്കാന്‍ തുടങ്ങും.
ഇന്നവള്‍ പഴയ ചോദ്യം വീണ്ടും  ചോദിച്ചു.
" അമ്മൂന് മാത്രം  കളിക്കാന്‍ കൂട്ടിന് ആരൂല്ല . അമ്മേ അച്ഛന്‍ എപ്പോഴാ വരുന്നത്?

തുണി തയ്ക്കുന്നത് നിര്‍ത്തി, അരുണ  പറഞ്ഞു.

" മോളോട് അമ്മ എത്ര പ്രാവശ്യമാ പറയുക, അമ്മയ്ക്ക് എന്ത് മാത്രം പണികളുണ്ട്‌! അടുത്ത ആഴ്ച  തെക്കേലെ വിമല ചേച്ചീയുടെ കല്യാണമല്ലേ?
ഇതൊക്കെ അപ്പോഴേയ്ക്കും തയ്ച്ചു കഴിയുമോ, എന്തോ!"

ഈ അമ്മയുടെ ഒരു കാര്യം. അമ്മു ചോദിച്ചത് അതല്ലല്ലോ!

" അമ്മേ---  അമ്മൂന് കൂട്ടിന് ആരും ഇല്ല.   അങ്ങേ വീട്ടിലെ മീനൂട്ടിയ്ക്ക്  അച്ഛനും അനിയത്തിയുമൊക്കെ യുള്ളതുകൊണ്ടല്ലേ അവള്‍ ഇങ്ങോട്ട് കളിക്കാന്‍ വരാത്തെ?
അവള്‍ കരയാന്‍ തുടങ്ങി.

അരുണ  അമ്മൂനെ ചേര്‍ത്ത് പിടിച്ച്, നെറുകയില്‍ തലോടികൊണ്ട് പറഞ്ഞു.
"മോള് കരയരുത്. അമ്മ എപ്പോഴെങ്കിലും കരയുന്നത് മോള്‍ കണ്ടിട്ടുണ്ടോ? ഇല്ലല്ലോ?

വലിയ കുട്ടികള്‍ കരഞ്ഞാല്‍ ഒന്നും കിട്ടൂല്ല.
മോളിപ്പോള്‍ കുഞ്ഞു വാവയല്ലല്ലോ?
കരയുന്നവരെ അമ്മയ്ക്ക് ഇഷ്ടമേയല്ല എന്നും മോള്‍ക്കറിയൂലെ?

അവള്‍ കരച്ചില്‍ നിര്‍ത്തി, അരുണ തയ്ച്ചു കഴിഞ്ഞ ഒരു ബ്ലൌസിന് ഹൂക് വെക്കുന്നത് നോക്കി നിന്നു.

അരുണ ആലോചിക്കുകയായിരുന്നു.
ഞാന്‍ എന്താ പറയ്യ, ഈശ്വരാ, ഇന്‍റെ കുട്ട്യോട്!
സുകുഏട്ടന്‍ ഗള്‍ഫിലേയ്ക്ക് എന്നും പറഞ്ഞ്, പോയിട്ട് രണ്ടു വര്‍ഷമായി. പോയ ഉടനെ, എത്തിയ വിവരത്തിന് ഒരു കത്ത് വന്നതാണ്.പിന്നീട് ഒരു വിവരവുമില്ല.
പക്ഷെ കിട്ടിയ കത്തിന്‍റെ പിറകില്‍ ബാംഗ്ലൂര്‍ എന്ന് സീല്‍ കണ്ടിരുന്നു. അവള്‍ അത്  ആരോടും പറഞ്ഞുമില്ല.
എന്തിനാ വെറുതെ. ആവശ്യപ്പെട്ടാല്‍  ആങ്ങളമാര്‍ അവിടെ പോയി അന്വേഷിക്കും. കുറെ അടിപിടി ഉണ്ടാക്കും. ചിലപ്പോള്‍ പിടിച്ചു കെട്ടി കൊണ്ട് വന്നു എന്നും വരും.

വേണ്ട. സ്നേഹം പിടിച്ചു വാങ്ങേണ്ട ഒന്നല്ല. അതങ്ങനെ സ്വച്ഛന്ദമായി ഒഴുകുന്ന പുഴപോലെ തികച്ചും സ്വാഭാവികമാകണം.
അവള്‍ക്ക് അവനോടുള്ള പ്രണയം അങ്ങനെയായിരുന്നു.
പക്ഷെ അവന് അങ്ങനെയല്ല തന്നോട് എന്ന് അറിഞ്ഞിരുന്നില്ല.

വിസയുടെ പണം ഉണ്ടാക്കാന്‍ ആണെന്നും പറഞ്ഞ്, ഉള്ള സ്വര്‍ണ്ണവും കൂടി ഊരി വാങ്ങിയപ്പോള്‍ വെറുതെ ചോദിച്ചു.

"  ഈ താലി മാല , അതും വേണോ?"

ഉടനെ കിട്ടി, ഉത്തരം.

" പണം തികഞ്ഞില്ലെങ്കിലോ, എന്തായാലും ഗള്‍ഫില്‍ എത്തിക്കഴിഞ്ഞാല്‍ ഒന്നോ, രണ്ടോ മാസം കൊണ്ട്, ഞാന്‍ എടുത്ത് തരൂലെ.
  പൊന്നിന്‍ കുടത്തിന് എന്തിനാ പൊട്ട്!"

കണ്ണില്‍ നോക്കാതെയുള്ള ആ പറച്ചിലില്‍ സത്യസന്ധത ഇല്ലെന്നു മനസ്സിലായിട്ടും, വെറുതെ പുഞ്ചിരിച്ചു.

പോയി,കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പ്രതീക്ഷിച്ചത് തന്നെ കേട്ടു.

കൂട്ടുകാരി, വീണയാണ് വന്നു പറഞ്ഞത്.

"നീ അറിഞ്ഞോ, നിന്‍റെ സുകുഏട്ടന്‍ പോയ അന്നുമുതല്‍ വടക്കേലെ ലക്ഷ്മിയെയും കണാനില്ലത്രേ. രണ്ടു പേരെയും മുമ്പ് അവിടെയും , ഇവിടെയും ഒക്കെ ഒരുമിച്ചു കണ്ടതായി  നമ്മുടെ ആകാശവാണി, ഭവാനി ചേച്ചി പറഞ്ഞു നടന്നിരുന്നു"
ഒന്നും തിരിച്ചു പറയാഞ്ഞതുകൊണ്ടാവണം, വീണയും പിന്നീട് അതേ പറ്റി ഒന്നും  ചോദിച്ചില്ല.

പക്ഷെ, അവള്‍ സ്വയം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു.

എവിടെയാണ് തനിക്കു തെറ്റ് പറ്റിയത്?
വന്ന കല്യാണാലോചനകള്‍ ഒന്നും ഇഷ്ടമായില്ലെന്നു പറഞ്ഞ താന്‍ വീട്ടുകാര്‍ക്ക് താല്പര്യമില്ലാഞ്ഞിട്ടും ഈ ഒരു കല്യാണത്തിന് വാശി പിടിച്ചത് എന്തിന്?
വിവാഹത്തിന്‍റെ ആദ്യ നാളുകളില്‍ തന്നെ , എന്തിനും ഏതിനും ലക്ഷ്മിയോട് താരതമ്യപ്പെടുത്തുമ്പോള്‍, ആരോടും അത് പറയാതിരുന്നതെന്തുകൊണ്ട്?
ഗള്‍ഫിലല്ല പോകുന്നത് എന്നറിഞ്ഞിട്ടും എതിര്‍ക്കാഞ്ഞത് എന്തുകൊണ്ട്?
അങ്ങനെ അങ്ങനെ കുറെ ചോദ്യങ്ങള്‍-

അവസാനം ഉത്തരവും അവള്‍ കണ്ടെത്തി. എല്ലാം തന്‍റെ തെറ്റ്.

വെണ്ടാ, ഒന്നും ആലോചിക്കേണ്ട. അമ്മു ആദ്യമൊക്കെ അച്ഛനെപ്പറ്റി എപ്പോഴും ചോദിക്കുമായിരുന്നു. ഇപ്പോള്‍ അവളും ശീലിച്ചു. ഗള്‍ഫ്‌ എന്നാല്‍ അമ്മൂന് കാണാന്‍ പറ്റാത്തയിടം എന്ന്.
പക്ഷെ, ഇന്ന് അവള്‍ വീണ്ടുംആവശ്യപെട്ടിരിക്കുന്നു.
എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ അവള്‍ ചോദിച്ചുകൊണ്ടിരിക്കും.  വെറുതെ അമ്മൂനോടു പറഞ്ഞു.

" അച്ഛന്‍ വരുമ്പോള്‍ മോള്‍ക്ക്‌ കളിക്കാന്‍ എന്തെങ്കിലുമൊക്കെ കൊണ്ട് വരും.

"ആണോ? അതിന് അച്ഛന്‍ എന്നാ വരുന്നത്? "

"അധികം വൈകാതെ വരും. "

അതും പറഞ്ഞ് അവള്‍ വീണ്ടും കൂട്ടിയിട്ട തുണികളില്‍ തയ്ച്ചു കൊണ്ടിരുന്നത് കണ്ടെടുത്ത് വീണ്ടും തയ്ക്കാന്‍ തുടങ്ങി.

അമ്മൂന് അമ്മ പറഞ്ഞത് മുഴുവനും വിശ്വാസമായില്ല.
എങ്കിലും  അമ്മു പ്രതീക്ഷയോടെ അച്ഛന്‍ വരുന്നതും  കാത്തിരുന്നു.

തയ്ക്കുന്നതിനിടെ അരുണ  ഓര്‍ത്തു. ഇരുപത്താറു വയസ്സില്‍ ഒരു വിധവയെപ്പോലെ , ഇങ്ങനെ എത്രനാള്‍?
അവളുടെ ഉള്ളിലും ഇല്ലേ, പ്രണയം നിറഞ്ഞ ഒരു മനസ്സ്?
ഉണ്ടോ?
ഏറെ നാളായി മനസ്സും സ്വപ്നങ്ങളും ഒക്കെ തനിക്കു അന്യമായിട്ട്‌. ഇനി എന്നെങ്കിലും താന്‍ പഴയ, സ്വപ്നങ്ങളില്‍ ജീവിച്ച ആ പാവാടക്കരിയായി മാറുമോ?
അവള്‍ പതുക്കെ സുകു പണ്ട് പാടിയിരുന്ന ഒരു പാട്ട് മൂളാന്‍ തുടങ്ങി.

"ചന്ദന മണി വാതില്‍ പാതി ചാരി,
ഹിന്ദോളം കണ്ണില്‍ തിരയിളക്കി,
സൃഗാര ചന്ദ്രികയില്‍ നീരാടി നീ നില്‍ക്കെ
എന്തായിരുന്നൂ--- മനസ്സില്‍--"

സുകു  ഏട്ടന്‍ നന്നായി പാടുമായിരുന്നു. അതുകൊണ്ട് തന്നെ യാണല്ലോ, തന്നെപ്പോലെ പലരും ആരാധികമാരായി ഉണ്ടായത്. പക്ഷെ, ഇങ്ങനെയൊരു ചതി, ഒരിക്കലും പ്രതീക്ഷിച്ചതല്ല.

അന്തിക്കൂട്ടിനു തുണയില്ലാഞ്ഞ് അവള്‍ കഷ്ടപ്പെടുന്നുണ്ടോ എന്ന് സങ്കടപ്പെട്, ചിലരൊക്കെ അന്വേഷിച്ചു വന്നു.
 ഒറ്റയ്ക്കായ പെണ്ണിന് ഏറ്റവും വലിയ ആയുധം അവളുടെ കണ്ണിലെ തീ ആണെന്ന് നേരിട്ട് കണ്ടപ്പോ അവര്‍ക്ക് മനസ്സിലായി.‌
മറ്റു ആയുധങ്ങളൊക്കെ അവള്‍ മാറ്റി വച്ചിരുന്നു.
കഷ്ടകാലത്തിന് ആരെങ്കിലും വീട്ടിനുള്ളില്‍ കടന്നാല്‍, ആ ആയുധങ്ങള്‍ അവള്‍ക്കും മോള്‍ക്കും അപകടകരമാവും എന്നറിയുന്നതുകൊണ്ട്.

ഈ കല്യാണത്തിന് സമ്മതിക്കുമ്പോള്‍ ഏട്ടന്മാര്‍ പറഞ്ഞു.

" അവന്‍റെ സ്വഭാവം അത്ര ശരിയല്ല. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഞങ്ങള്‍ തിരിഞ്ഞു നോക്കില്ല. കരഞ്ഞും പിഴിഞ്ഞും ഇങ്ങോട്ട് വന്നേക്കരുത്." .

"ഇല്ല, എന്ത് വന്നാലും ഞാന്‍ സഹിച്ചോളാം. ഇത് എന്‍റെ മാത്രം തീരുമാനമാണ്"  അവളും അറിയിച്ചു.

ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും അവള്‍ വാക്ക് പാലിച്ചു.
അവരും.
ഒറ്റയ്ക്ക് അധ്വാനിച്ചു കുടുമ്പം പുലര്‍ത്തുമ്പോള്‍, വല്ലാത്തൊരു ആശ്വാസമാണ് തോന്നിയത്. സ്വന്തം വീട്ടില്‍ തിരിച്ചുപോയാല്‍ കിട്ടാത്ത ഒന്ന്.


ഒരു ദിവസം ഉച്ചയ്ക്ക് ഫോണ്‍ ബെല്ലടിക്കുന്നത് കേട്ട് അരുണ പറഞ്ഞു.
" അമ്മു പോയി നോക്കൂ-- ആരാന്നു നോക്കിയിട്ട് അമ്മയെ വിളിക്കണം."

അവള്‍ ഫോണെടുത്ത് എന്തൊക്കെയോ ചോദിക്കുന്നു.

"അമ്മേ, അമ്മയ്ക്കാ. ആരാണ് എന്ന് ചോദിച്ചിട്ട് പറയുന്നില്ല".

ഫോണ്‍ കൈയ്യിലെടുത്തതും  അരുണയ്ക്ക്   ഷോക്കടിച്ചത് പോലെയായി.

വാക്കുകള്‍ അറം പറ്റുമോ?

അവള്‍ എന്ത് ചെയ്യണമെന്നറിയാതെ ഫോണും  കയ്യില്‍ പിടിച്ച് നിന്നു. അയാള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും വ്യക്തമായി കേട്ടില്ല.
ഒന്ന് മാത്രം മനസ്സിലായി. അയാള്‍ വരുന്നു.


അമ്മു വീണ്ടും വീണ്ടും ചോദിച്ചു.

" ആരുടെ ഫോണാ  അമ്മെ? "

ഒന്നും പറയാന്‍ തോന്നിയില്ല.

 സുകു ഏട്ടന്‍ കൂടെ ഇല്ലാതെ ജീവിച്ച രണ്ടു വര്‍ഷവും തന്നോടൊപ്പം ഉണ്ടായിരുന്ന ഒന്ന്, അഭിമാനം, അത് തകര്‍ന്നു വീഴുന്നത് അവള്‍ മുന്നില്‍ കണ്ടു. അതിനനുവദിച്ചുകൂട.

വെണ്ടാ, ഇനി ഈ ജന്മത്തില്‍ ഒരു കൂടിച്ചേരലില്ല. അവള്‍  ഒരു വാടക വീട് അന്വേഷിക്കാന്‍ തുടങ്ങി. ഒരു വീട് പെട്ടെന്ന് റെഡി യാക്കണം, അയാള്‍ വരുന്നതിനു മുമ്പ്. എന്നെങ്കിലും വന്നാല്‍ തിരിച്ചുകൊടുക്കണം എന്ന് കരുതി തന്നെയാണ് ഇത്രനാളും ആ വീട്ടില്‍ നിന്നത്. ഇനി വേണ്ട.

നാല് ദിവസമായി, ഒന്നും ശരിയായില്ല. എന്ത് ചെയ്യും എന്ന് ആലോചിച്ചിരിക്കുമ്പോ,ഫോണ്‍ ബെല്ലടിക്കുന്നു.
ആരാവും അങ്ങേതലയ്ക്കല്‍ എന്ന് പേടിച്ചു കൊണ്ടാണ് ഫോണ്‍ എടുത്തത്.

വീണയുടെ അനിയനാണ്. കുറച്ചു ദൂരെയായി ഒരു വീടുണ്ടത്രേ. "ചേച്ചി പെട്ടെന്ന് വന്നാല്‍ നന്നായിരുന്നു. അതിന്‍റെ ഉടമസ്ഥന്‍ ഇപ്പോള്‍ ഇവിടെയുണ്ട്. വേഗം വന്നാല്‍ കാണാം".

മകളെയും കൂട്ടി പെട്ടെന്ന് തന്നെ ഇറങ്ങി.
ഇടവഴിയിലെത്തിയപ്പോള്‍ കണ്ടു, നേരെ എതിര്‍ വശത്തുനിന്നും ഒരാള്‍ നടന്നുവരുന്നു.  കയ്യില്‍ ഒരു കുഞ്ഞും ഉണ്ടല്ലോ.
 ഈശ്വരാ, ഇത് സുകുഎട്ടനല്ലേ?
അവള്‍ക്കു തല ചുറ്റുന്നതുപോലെ തോന്നി. വീഴാതിരിക്കാന്‍ മതിലില്‍ പിടിച്ചു നിന്നു.എന്നാലും ഇത്രപെട്ടെന്നു വരുമെന്ന് കരുതിയല്ല. ഇനി എന്ത് ചെയ്യും?

"അമ്മേ--അത് -അച്ഛനല്ലേ?"

അമ്മു ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് ഒടിചെല്ലുന്നതും  ആ കുഞ്ഞിനെ തൊട്ടു തലോടുന്നതും കണ്ടു. സുകു ഏട്ടന്‍ അമ്മൂനെ ചുറ്റി വരിഞ്ഞു പിടിച്ചിരിക്കുന്നു.
എന്ത് ചെയ്യണം? നേരെ ഭൂമി പിളര്‍ന്നു താഴേയ്ക്ക് പോയെങ്കില്‍ എന്നവള്‍ ആഗ്രഹിച്ചു.
 കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടാണ് ബോധം വന്നത്.
അയാള്‍ പറഞ്ഞു,
" കുഞ്ഞിനു വിശക്കുന്നുണ്ട്.ഒരാഴ്ചയായി, അവന് അമ്മയുടെ പാല്‍ കിട്ടിയിട്ട്.
എന്നെ കൊണ്ട് പറ്റുന്നപോലെയൊക്കെ ഞാന്‍ എന്തൊക്കെയോ കൊടുത്തു നോക്കി. പക്ഷെ ---"

ലക്ഷ്മി?

അവള്‍ അവിടുന്നു ഫോണില്‍ പരിചയപ്പെട്ട ഏതോ ഒരുത്തന്‍റെ കൂടെ---

അരുണേ-- മാപ്പ്, ചെയ്തുപോയ എല്ലാ തെറ്റുകള്‍ക്കും മാപ്പ്--

അയാള്‍ ഇനിയെന്ത് പറയണമെന്നറിയാതെ നിന്നു.
കുഞ്ഞ് നിര്‍ത്താതെ കരയുന്നു.
 അവള്‍ എടുക്കാന്‍ വേണ്ടിയാണ് കരയുന്നത് എന്ന് അവള്‍ക്കു മനസ്സിലായി.
"മ്മേ-- മ്മേ--"
ഇല്ല, ഇനി തനിക്കു പിടിച്ചു നില്‍ക്കാനാവില്ല. അവള്‍ കുഞ്ഞിനെ വാരിയെടുത്തു മാറോടു ചേര്‍ത്തു, തിരിച്ചു നടന്നു. കൂടെ അയാളും അമ്മുവും.




                      കഥ: അനിത പ്രേംകുമാര്‍

                  * * *

1/1/13

ആണിന്‍റെ മാനവും മാനഭംഗവും.

                                                                                       
                           



        അനിതപ്രേംകുമാര്‍, ബാംഗ്ലൂര്‍









പ്രിയപ്പെട്ടവളെ,

എന്നാലും നീയത് വിശ്വസിക്കരുതായിരുന്നു.
നിനക്കറിയാമായിരുന്നില്ലേ കുഞ്ഞുങ്ങളോടുള്ള എന്‍റെ ഇഷ്ടം?
ഇനിയിപ്പോള്‍ ഞാനീ ജയിലില്‍ നിന്നും പുറത്തിറങ്ങുമെന്ന് എന്താണ് ഉറപ്പ്?
തൂക്കുകയര്‍ പോലും എനിക്ക് ലഭിച്ചേയ്ക്കാം.
അത്രയ്ക്കും വലിയ തെറ്റല്ലേ ഞാന്‍ ചെയ്തത്?


 അടുത്തവീട്ടിലെ ഓമനത്തമുള്ള കുഞ്ഞ്!
അവള്‍ ഓടി അടുത്തു വന്നപ്പോള്‍ വാരിയെടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
അവളെന്നെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചപ്പോള്‍ അവളുടെ പൂങ്കവിളില്‍
തിരിച്ചും ഒരു ഉമ്മ കൊടുക്കാതിരിക്കാന്‍ എനിക്കെങ്ങനെ കഴിയും?
ഞാനുമൊരു അച്ഛ്നല്ലേ?
എന്‍റെ മോളെ പ്പോലെ യല്ലേ എനിക്കാകുഞ്ഞും?


പക്ഷെ, നിന്‍റെ കൂട്ടുകാരിഎന്ന് നീ വിശേഷിപ്പിക്കുന്ന ആ പിശാച്, അവളെന്നെ
ഒരുപാടു പ്രാവശ്യം ശ്രമിച്ചതാണ്.
ഒന്നും മനസ്സിലായില്ലെന്ന് നടിച്ചു.
അതിന്‍റെ  പ്രതികാരമായി ഇതൊക്കെ ക്യാമറയില്‍ പകര്‍ത്തുമെന്നും
അവസാനം എന്നെ ജയിലിലാക്കുമെന്നും ഞാനറിഞ്ഞില്ലല്ലോ?
എല്ലാത്തിനും അവളുടെ കയ്യില്‍ സൂം ചെയ്ത തെളിവും.


 നിഷ്കളങ്ക ബാല്യത്തിനു മുമ്പില്‍ വാല്‍സല്യം എന്ന വികാരത്തിന്‍റെ വേലിയേറ്റത്തില്‍ സത്യമായും ഞാനറിഞ്ഞില്ല,
സ്പര്‍ശനത്തിലെ ശരി - തെറ്റുകള്‍ !എന്നോടു ക്ഷമിക്കുക.

അഞ്ചു വയസ്സുള്ള കുഞ്ഞിനെ  എന്തിനു വേണ്ടിയായിരുന്നു----
എന്ന് നീപിന്നെയും, പിന്നെയും ചോദിച്ചപ്പോള്‍  ആദ്യമായി
നിന്നോടെനിക്ക് കള്ളംപറയേണ്ടിവന്നു.

"അതെ , എനിയ്ക്കാ കുട്ടിയോട് അടക്കാനാകാത്ത കാമ മായിരുന്നു.
അതിനു വേണ്ടി ഞാന്‍ നിന്നെയും മോളെയും നിന്‍റ വീട്ടിലേയ്ക്കയക്കുകയായിരുന്നു".


ആണിന്‍റെ വാക്കുകള്‍ക്കു വിലയില്ലാത്ത, പെണ്ണിന് മാത്രം മാനവും
മാനഭംഗവും ഉള്ള നാട്ടില്‍ എന്‍റെ നഷ്ടപ്പെട്ട മാനത്തിനും ജീവിതത്തിനും
എനിയ്ക്കാരാണ് നഷ്ടപരിഹാരം തരിക?

സ്നേഹത്തോടെ
നിന്‍റെ സ്വന്തം,
------------------



2012 ന്‍റെഅവസാനം സംഭവിച്ച ഒരു വലിയ ദുരന്തത്തിന്‍റെ ഓര്‍മയില്‍ നടുങ്ങുമ്പോഴും അതിന്‍റെ മറുവശമായി ഇങ്ങനെ ഒരു കഥ എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല. വായിച്ചു അഭിപ്രായം പറയുക.
 അച്ഛന്‍ പെണ്‍കുഞ്ഞിനു ഒരു ആല്‍മരമാണ്. ആ തണല്‍ നഷ്ടപ്പെട്ടാലെ   അതിന്‍റെ വില മനസ്സിലാകൂ.                                                                                      

12/26/12

കാത്തിരുന്നൊരാള്‍

                                                                                       



                                   അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍





ഈ മുപ്പത്തി അഞ്ചാം വയസ്സില്‍ നീ എന്തിനുള്ളപുറപ്പാടാ?
ശരിക്കും നീയതു തീരുമാനിച്ചോ?
 വിശ്വാസം വരാത്തപോലെ ചേച്ചി ഗീതയുടെ മുഖത്ത് തന്നെ  സൂക്ഷിച്ചു നോക്കുകയാണ്.

അവര്‍ പതുക്കെ അവളോടു ചേര്‍ന്നിരുന്നു, മുടിയില്‍ മൃദുവായൊന്നു തലോടി.
ഒന്നുകൂടി ആലോചിച്ചിട്ടു പോരെ? നിനക്ക് ബാങ്കില്‍നല്ലൊരു ജോലിയുണ്ട്, ആവശ്യത്തിലധികം ശമ്പളമുണ്ട്,
 പോരാത്തതിന് വീട്ടില്‍ അമ്മ ഒറ്റയ്ക്കേ യുള്ളൂ, ഇത് വേണോ?
 അഥവാ നിനക്ക് അങ്ങനെയൊരാഗ്രഹമുണ്ടായിരുന്നു എങ്കില്‍, അത് നേരത്തെ  ആവാമായിരുന്നില്ലേ?

അവള്‍  തിരിച്ചൊന്നും പറയാതെ, ഉള്ളിലുള്ള സന്തോഷം പുറത്ത് കാട്ടാതെ, വെറുതെ ചേച്ചിയെയൊന്നു നോക്കുക മാത്രം ചെയ്തു.


എത്ര നല്ല ആലോചനകള്‍ വന്നതാണ്?

ആ ഹൈ സ്കൂള്‍ മാഷിനെന്തായിരുന്നു കുഴപ്പം? അന്ന് നീ പറഞ്ഞു, കല്ല്യാണെ  വേണ്ടാന്നു.

ആ പോലീസ് കാരന്‍ വന്നപ്പോ പറഞ്ഞത്, ജാതകം നോക്കീട്ടു ഒക്കൂലാന്നു പറയാന്‍.

ഇനി അത് വേണ്ടെങ്കില്‍  ആ പട്ടാളക്കാരനെ കെട്ടായിരുന്നില്ലേ?  നല്ലൊരു മനുഷ്യനായിരുന്നു.

ഒക്കെ ഗവെര്‍മെണ്ട് ജോലിക്കാരും.

ഇതൊക്കെ   വേണ്ടാന്നു പറഞ്ഞിട്ട് ഇപ്പോള്‍ ഈ നാല്പത്തി ഒന്‍പത്  വയസ്സുള്ള , നാട് മുഴുവന്‍ പേരുകേള്‍പ്പിച്ചു,  കള്ളും കുടിച്ചു നടക്കുന്ന ഒരാളെ തന്നെ തീരുമാനിക്കണമായിരുന്നോ?
ചേച്ചി  ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.

 അവള്‍ക്കു മിണ്ടാതിരിക്കാനാണ് തോന്നിയത്. ചേച്ചി പറയുന്നതൊക്കെ ശരിയാണ്, ചേച്ചിയുടെ ഭാഗത്തൂന്നു നോക്കുമ്പോള്‍.

ഇരുപതു വയസ്സുമുതല്‍ കല്ല്യാണാലോചനകള്‍ വരുന്നതാണ്.
നാട്ടു നടപ്പനുസരിച്ചു നോക്കിയാല്‍ എല്ലാം നല്ല, നല്ല ആലോചനകള്‍.

 അവള്‍ക്കെന്തോ ഒന്നിലും താല്പര്യം തോന്നിയില്ല.
ചേച്ചിയുടെ കല്യാണം കഴിഞ്ഞ സ്ഥിതിക്ക് താനും കൂടെ പോയാല്‍ അമ്മ ഒറ്റയ്ക്കാവും.
പിന്നെ ജീവിക്കാന്‍ നല്ലൊരു ജോലിയുണ്ട്,ചിലവാക്കാന്‍ പണമുണ്ട്, കൂട്ടുകാര്‍ ഒരുപാടുണ്ട്,കുട്ടികള്‍ വേണംന്ന തോന്നലേയില്ല.

പിന്നെ  ആരോടും പറയാത്തൊരു രഹസ്യവും-  വന്ന ആലോചനകളില്‍ ഒന്ന് പോലും അവള്‍ക്ക് ഇഷ്ടായില്ല!

കാരണം ചോദിച്ചാല്‍ അറിയില്ല.  അതുകൊണ്ട് തന്നെ ആരോടും അത് പറഞ്ഞില്ല.

വെറുതേ, കല്യാണം കഴിക്കുന്നതില്‍ എന്താ അര്‍ത്ഥമുള്ളത്?
എല്ലാം തികഞ്ഞവര്‍ എന്ന് ചേച്ചിയ്ക്കും അമ്മയ്ക്കു മൊക്കെ തോന്നുന്നതല്ലേ?
ഗീതയ്ക്ക് തോന്നീട്ടില്ലല്ലോ?
അവരുടെ  ശരിയല്ലല്ലോ ഗീതയ്ക്ക്?
അവള്‍ക്കു അവളുടെതായ ശരികളും തെറ്റുകളും ഉണ്ടല്ലോ.
ഗീതയെ സംമ്പന്ധിച്ച്, വന്നവരൊക്കെ  പാവങ്ങള്‍.
ഗീത സമ്മതിക്കുമോ എന്ന് സംശയിച്ചു നിന്നവര്‍!
 സ്നേഹത്തോടെ, താല്പര്യത്തോടെ അവളെ കടാക്ഷിച്ചവര്‍.

പക്ഷെ, അവള്‍ക്കു മനം പിരട്ടലാ ഉണ്ടായത്.
എങ്ങനെയെങ്കിലും ഒന്നോഴിവായി കിട്ടിയാല്‍ മതിഎന്ന തോന്നല്‍.
അവരെ കെട്ടി, ഉണ്ട്, ഉറങ്ങി എഴുന്നേല്‍ക്കാന്‍ വയ്യ.
ഒരു ത്രില്ലു മില്ലാതൊരു ജീവിതം.
ഒരല്പം വില്ലത്തരം ഇല്ലാത്ത യാളിന്‍റെ കൂടെ എങ്ങനെയാ ജീവിക്കുക? ബോറടിക്കില്ലെ ?
 അവള്‍ക്കു പൊരുതി ജീവിക്കാനാ, ഇഷ്ടം.

ഇന്ന്, അവള്‍ കാത്തിരുന്ന ആള്‍ വന്നിരിക്കുന്നു.
ആരും പെണ്ണ് കൊടുക്കാത്തതുകൊണ്ട്, അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ സമ്മതിക്കാത്തത് കൊണ്ട്, കല്യാണം നീണ്ടു പോയൊരാള്‍- എന്ന് നാട്ടുകാര്‍ പറയുന്ന ആള്‍ ‍.
അവളുടെ പതിനേഴാം വയസ്സില്‍ പാട വരമ്പത്ത് നിന്ന് വഴിമാറിക്കൊടുക്കുമ്പോള്‍ അവള്‍ മനസ്സില്‍ കുറിച്ചിട്ടയാള്‍.

മറ്റുള്ളവര്‍ക്ക് ,  അയാളുടെ നിറം ഇരുണ്ടതായിരുന്നു.
അയാള്‍ക്ക് ‍ തടികൂടുതലായി രുന്നു.
അയാള്‍ക്ക്‌ കുടവയര്‍ ഉണ്ടായിരുന്നു.
അയാള്‍ക്ക്‌  അവളെക്കാള്‍ ഒരുപാട് പ്രായക്കൂടുതല്‍ ഉണ്ടായിരുന്നു.
പക്ഷെ അതൊക്കെ അവള്‍ക്കിഷ്ടമായിരുന്നല്ലോ?
എന്നിട്ടും എന്തെ അയാളിതുവരെ വന്നില്ല?
പെണ്ണ് ചോദിച്ചില്ല?
അവള്‍ക്കറിയില്ല.

അവളുടെ ദേഹം കണിക്കൊന്നപോലെ പൂത്തുലയാന്‍ തുടങ്ങി.
പാട വരമ്പത്തും ഇടവഴിയിലും ഓടി നടന്നിരുന്ന പതിനേഴുകാരിയായി അവള്‍ മാറി.
അന്നുവരെ  കിടന്നാല്‍ അപ്പൊ ഉറങ്ങുന്ന അവള്‍ക്ക്, അന്ന് രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല.
ഉറങ്ങാതെ തന്നെ അവള്‍ സ്വപ്നം കാണുകയായിരുന്നല്ലോ .


        -------------------------------------------------------------------------------------------------
                                      
(ഇ മഷി എന്ന ഓണ്‍ലൈന്‍ മാഗസിന്‍റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച കഥ)















12/20/12

തുമ്പി

                                                                                                                                                


                                           


              അനിതപ്രേംകുമാര്‍, ബാംഗ്ലൂര്‍



ഞാനൊരു  കൊച്ചു തുമ്പി.
കല്ലെടുക്കുക  എന്‍റെ ജോലിയേയല്ല.
എന്നിട്ടും  നിങ്ങളെന്നെക്കൊണ്ട് കല്ലെടുപ്പിക്കുന്നു,
കണ്ടു  നിന്നു രസിക്കുന്നു.

എനിക്കിഷ്ടം, 
ആകാശത്ത് പറന്നു നടക്കാന്‍,
മൂളിപ്പാട്ട് പാടാന്‍,
നൃത്തം ചെയ്യാന്‍.

കല്ലെടുക്കാന്‍  തയ്യാറാണെന്ന്, ഞാനാരോടും പറഞ്ഞിട്ടില്ല.
എന്നിട്ടും !എന്‍റെ വാലില്‍ പിടിച്ചു വച്ചിരിക്കുന്നു,
ഞാന്‍ കൈ കാലിട്ടടിക്കുന്നത്
കൌതുകത്തോടെ നോക്കി നില്‍ക്കുന്നു,

എങ്കിലും  ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു.
വാലില്‍ മുറുകെ പിടിച്ചപ്പോഴും,
വേദനകൊണ്ട്  പുളഞ്ഞപ്പോഴും ,
ഒരിക്കല്‍ പ്പോലും ഞാന്‍ നിങ്ങളെ കടിച്ചില്ലല്ലോ!

ഞാനൊരു കൊച്ചുതുമ്പി,
കല്ലെടുക്കുക എന്‍റെ ജോലിയേയല്ല.
എന്നിട്ടും  നിങ്ങളെന്നെക്കൊണ്ട് കല്ലെടുപ്പിക്കുന്നു!
കണ്ടു  നിന്നു രസിക്കുന്നു!

-------------------------------------------------------------------------------------------------------
ഓഫീസിലും വീട്ടിലുമായി മുഴുവന്‍ സമയവുംജോലി ചെയ്ത്, സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് സമയം കണ്ടെത്താനാകാത്ത വനിതകള്‍ക്ക് വേണ്ടി ഇത് സമര്‍പ്പിക്കുന്നു.

12/14/12

എല്ലാമറിയുന്നവന്‍ ഈശ്വരന്‍





    അനിതപ്രേംകുമാര്‍, ബാംഗ്ലൂര്‍








ഈ ജന്മം മനോഹരം.
ഈ ഭൂമിയില്‍ ജനിച്ചു,
ഭൂമി വളരെ സുന്ദരി.
ഈ ഞാനും , നിങ്ങളും,
സര്‍വ ചരാ ചരങ്ങളും,
സുന്ദരമായ സൃഷ്ടികള്‍ .

എന്‍റെജനനം ഞാന്‍ അറിഞ്ഞു.
എന്‍റെ മരണവും എനിക്ക് കാണാം.
കണ്ണ് കാണാതായി,
കാതു  കേള്‍ക്കാതായി,
കാല് വയ്യാതായി,
സ്പര്‍ശന മറിയാതായി,
ആളെ  അറിയാതായി,
ആരും   കിടക്കേണ്ട  .

കത്തി നില്‍ക്കുന്ന സൂര്യന്‍
പെട്ടെന്നസ്തമിക്കുംപോലെ,
മാനത്ത് തെളിഞ്ഞൊരു മഴവില്ല്
മാഞ്ഞു പോയതുപോലെ,
പുല്‍നാമ്പിന്‍ തുമ്പത്തെ മഞ്ഞുതുള്ളി
താഴെ വീണുടഞ്ഞതുപോലെ,
പോകാന്‍ നമുക്ക് കഴിയുമോ?


പുനര്‍ജന്മമെന്നത്
സത്യമോ, മിഥ്യയോ?
സത്യമെങ്കില്‍,
 അതീ ഭൂമിയില്‍ തന്നെയോ?
മറ്റൊരു  ഗ്രഹത്തിലുമായ്ക്കൂടെ?

ഈ ഞാന്‍ എന്ന് പറയുന്നത്
ജീവനാണെങ്കില്‍,
ആ ജീവന്‍ ഈശ്വരാംശമാണെങ്കില്‍
മരണശേഷമെങ്ങനെ
സ്വന്തമായൊരു നിലനില്‍പ്?
എല്ലാം ബ്രഹ്മത്തില്‍  ലയിക്കില്ലെ?

എനിക്കൊന്നു മറിയില്ല.
എല്ലാമറിഞ്ഞാല്‍
ഞാന്‍ ഈശ്വരനാകില്ലേ?


 ------------------------------------------------------











11/30/12

വെച്ചെണ്ണ (രേണുന്‍റെ കഥ)





കാലിലൊരു മുള്ള് കൊണ്ടത്‌ എടുക്കാനായ് തിരിഞ്ഞതാണ്. തൊട്ടു പിറകിലായ്‌ ഒരു സാമി നില്‍ക്കുന്നു.അവരെന്തോ ചോദിക്കുന്നുണ്ട്. അവളൊന്നും കേട്ടില്ല. ഉരുളന്‍ കല്ലുകള്‍ നിരന്ന ഒറ്റയടി പ്പാത യിലൂടെ  സര്‍വ്വ     ശ ക്തിയും എടുത്തു ഓടുകയായിരുന്നു.വീട്ടിന്നടുത്തെത്തിയപ്പോ അച്ഛമ്മ നാളെ രാവിലെ തണുപ്പിന് തീയിടാനായ് ,പ്‌ര്‍ത്തിച്ചപ്പ് അടിച്ചുകൂട്ടുന്നു.

"'ഉയീ, അന്‍റെ മോളെന്നാ ഓടി വെര്ന്ന്" ന്നു പറഞ്ഞു അച്ഛമ്മ അടുത്തേയ്ക്ക് വന്നു.
ക--ള്ള --സാമി  വര് ന്നുണ്ട്‌ , രേണ്നെ പിടിക്കാന്‍ ന്നു പറഞ്ഞു അച്ചമ്മേന്‍റെ നെഞ്ഞത്ത് മുഖം പൂഴ്ത്തി.

"അയ്യേ, ആ വരുന്ന സാമീനെ നിനക്കറിയൂല്ലേ ? കയിഞ്ഞായ്ചെം കൂടി ഈടുന്നു ധര്‍മം വാങ്ങി പ്പോയതല്ലേ . ഒരു പാവം പെണ്ണുങ്ങളാ .വയസാം കാലത്ത്  നോക്കാനാരും ഇല്ലാണ്ടായപ്പോ സാമിയായി, ആരെങ്കിലും കൊടുക്കുന്ന ധര്‍മവും വാങ്ങി ജീവിച്ചു പോകുന്നു.ഇരിട്ടീലെ വല്ല്യമ്മേന്‍റെ വീട്ടിലൊക്കെ അവര് വന്നു താമസിക്കുന്നതല്ലേ".
അപ്പോഴേയ്ക്കും  അവരെത്തി.
സാമിയും അച്ഛമ്മയും കൂടി രേണുന്‍റെ പേടിയെപറ്റി പറഞ്ഞു ചിരിച്ചും കൊണ്ട് വീട്ടിലേയ്ക്ക് നടന്നു.
 കിതച്ചോണ്ട്, അച്ചമ്മയുടെ  ഒരു കൈ വിടാതെ  മുറുകെ  പിടിച്ചു  രേണുവും.

വയസ്സാം കാലത്തു  രേണുനും സാമിയാവേണ്ടി വരുമോ?

 ഈ കള്ളസാമീനെ കണ്ടാ ഇനിയിപ്പോ എങ്ങനെയാ തിരിച്ചറിയുക ?

                                            ---------------------------

രാവിലെ എഴുന്നേറ്റപ്പോള്‍ കുറെ വയ്കി.ശനിയാഴ്ചയല്ലേ,ഇന്ന് സ്കൂളില്ലാത്തത് ഭാഗ്യം. ഒന്നാം ക്ലാസ്സിലെ ശാരദ ടീച്ചര്‍ക്ക്, എന്ത് നല്ല സ്നേഹായിരുന്നു.രേണുനോട് മാത്രല്ല, എല്ലാരോടും. രണ്ടാം ക്ലാസ്സിലായപ്പോമുതല് ക്ലാസ്സ്‌ ടീച്ചര്‍ മാറി.അവള്‍ക്കു രാഗിണി ടീച്ചറെ തീരെ ഇഷ്ടല്ല.ഇന്നലെ എന്തോ ചോദ്യം ചോദിച്ചത് അവള്‍ കേട്ടില്ല. അടി കിട്ടണ്ടാന്നു കരുതി,എന്തോ ഒരുത്തരം പറഞ്ഞു.
അതിനു, എല്ലാവരുടെയും മുമ്പില്‍ വച്ച്,

"അഞ്ജന മെന്നതെനിക്കറിയാം
മഞ്ഞള് പോലെ വെളുത്തിട്ട്,
എന്ന് പറഞ്ഞ പോലെയാ നിന്‍റെ കാര്യം"

 ന്നും പറഞ്ഞു ചൂരലുകൊണ്ട് നല്ല രണ്ടടി തന്നു. ഇപ്പോഴും കയ്യ് വേദനിക്കുന്നു. ടീച്ചര് അമ്മേന്‍റെ കൂടെ പഠി ച്ചതാത്രേ. രേണുന്‍റെ അമ്മ ആരേം അടിക്കൂല. ടീച്ചരെന്താ ഇങ്ങനെ? സാരി കേറ്റി ഉടുത്ത്‌ , പല്ല് പൊങ്ങി, ഒരു ഭംഗിയുല്ലാ, ടീച്ചറെ കാണാന്‍...

 മനസ്സില് സ്നേഹോള്ളവരെ കാണാനും നല്ല ഭംഗിതോന്നും, ഇല്ലേ?
വയസ്സായ , ശാരദ ടീച്ചറെയും, ശങ്കരന്‍ മാഷെയും കാണാന്‍ എന്ത് ഭംഗിയാ!

ഉറക്കം തെളിഞ്ഞിട്ടും അവള്‍ അച്ഛമ്മയെ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു.
അച്ചമ്മയ്ക്ക് ഇപ്പോ,വല്ലാത്ത പരാതി.
രേണു,അച്ചമ്മേടെമേല്‍ കാല്‍ കയറ്റിവയ്ക്കുന്നതിന്.
ഇല്ലങ്കില്‍ ഉറക്കം വരണ്ടേ? അവള്‍ ഏന്താ ചെയ്യാ?
രേണു രണ്ടാം ക്ലാസ്സിലല്ലേ ആയുള്ളൂ, അച്ചമ്മ പറയുന്നത്, അച്ചമ്മയ്ക്ക് നോവുന്നു, രേണു വല്ല്യ കുട്ടിയായില്ലേ ന്ന.
 ആണോ? രേണുന് എപ്പോം കുഞ്ഞിക്കുട്ടി യായാമതി.

അച്ഛന്‍റെ   ഒച്ചേലുള്ള വിളി കേട്ടാണ് ഇറയത്തെയ്ക്ക് വന്നത്.
"രേണു, പെട്ടെന്ന് പല്ലുതേച്ചിട്ട് ഒന്ന് കുഞ്ഞി കണ്ണന്‍റെ അടുത്ത്  പോയി വാ.
ഇപ്പൊ പോയാല്‍ "തമ്പാച്ചി"ന്‍റെ  പറമ്പിലുണ്ടാവും."

തമ്പാച്ചിനെ അറീല്ലേ? മൂപ്പന്‍ കാവിലെ കൊമരാത്രേ.
കുഞ്ഞിക്കണ്ണാട്ടന്‍റെ  അടുത്തു പോകുന്നതെന്തിനാന്നും അവള്‍ക്കറിയാം.

ഉമിക്കരിയും എടുത്ത് പതുക്കെ പുറത്തിറങ്ങി  നല്ലൊരു ഈര്‍ക്കിലി യും തിരഞ്ഞു നടന്നപ്പോള്‍ കണ്ടു,കോണാകൃതിയിലുള്ള കുറെ കൊച്ചു കൊച്ചു കുഴികള്‍.
അവിടെയിരുന്നു ഒരു ഉറുമ്പിനെ പിടിച്ചു ആ കുഴിയുടെ നടുക്ക് നോക്കിയിട്ടു.
ഉറുമ്പ് മുകളിലേയ്ക്ക് വരാന്‍ കൈ കാലിട്ടടിക്കുന്നു. എങ്ങനെയാ വര്വ ? പൂഴിയല്ലേ?
രണ്ടു മിനിറ്റ് കഴിഞ്ഞില്ല.കുഴിയും കുഴിച്ചു കാത്തുനിന്ന കുഴിയാന ഉറുമ്പിനെ പിടിക്കാന്‍ മുകളിലേയ്ക്ക് വന്നു.
അവള്‍ അതിനെ പിടിച്ച് ഒരു ചിരട്ടയിലാക്കി.
അത് ചിരട്ടയ്ക്കുള്ളില്‍ പുറകോട്ടു നടക്കാന്‍ തുടങ്ങി. കണ്ടിട്ടില്ലേ കുഴിയാന പുറകോട്ടു നടക്കുന്നത്? നല്ല രസാ കാണാന്‍.
ഇനിയും ഒരു മൂന്നാലെണ്ണത്തിനെ പിടിക്കണം. അവള്‍ അടുത്ത കുഴി അന്വേഷിച്ചു നടന്നു.
രേണു------, നീ എന്നാ ആട ചെയ്യുന്ന്? പെട്ടെന്ന് വാ.---.
അച്ഛനു ദേഷ്യം വന്നു തുടങ്ങി. ഇനി രക്ഷയില്ല.
വേഗം കിട്ടിയ ഈര്‍ക്കിലിയും പൊട്ടിച്ച് പല്ലും തേച്ചു കഴിഞ്ഞ് ഇറയത്തേയ്ക്ക് വന്നു.
"ഒന്ന് പല്ല് തേയ്ക്കാന്‍ നിനക്ക് അര മണിക്കൂറാന്നോ?"
ഒന്നും പറയാതെ അച്ഛനെ നോക്കി. കണ്ണ് നിറഞ്ഞത് കണ്ടാവണം, അച്ഛന്‍ ഒന്ന് തണുത്തു.

ഒരു വലിയ കുപ്പിയും കൈയ്യില്‍ കൊടുത്തു പറഞ്ഞു.
പെട്ടെന്ന് പോയിവാ. ഇല്ലെങ്കില്‍ തീര്‍ന്നുപോകും."

നടക്കുമ്പോള്‍  ഓര്‍ത്തു.ഇന്ന്നമ്പീശന്‍ വീട്ടിലെ ശ്രീജ ശ്രീകണ്ടാപുരത്തുന്ന് വരുംന്ന് അവിടത്തെ വല്ല്യമ്മ പറഞ്ഞിരുന്നു. കളിക്കാന്‍ ഒരാളും കൂടിയായി. അവള്‍ ഉത്സാഹത്തോടെ കുപ്പിയുമായി വേഗം നടന്നു.

 ജോയ്‌ ചേട്ടന്‍റെ വീട് കഴിഞ്ഞപ്പോ, പായം സ്കൂളിലെ ഏട് മാഷ്‌ - പുരുഷോത്തം മാഷ്‌-  എതിരെ വരുന്നു.
"എന്താ  മോളെ കുപ്പിയുമായി " എന്നു ചോദിച്ചു.

"അത് വെച്ചെണ്ണ വാങ്ങാനാ"    (അങ്ങനെ പറയാനാ തോന്നീത്).

തമ്പാച്ചീന്‍റെ  പറമ്പ്ന്‍റെ അടുത്തെത്തിയപ്പോ തന്നെ  തെങ്ങിന്‍റെ മുകളില്‍ നിന്നും കുഞ്ഞി കണ്ണേട്ടന്‍റെ പാട്ട് കേള്‍ക്കാന്‍ തുടങ്ങി.

"ശരറാന്തല്‍ തിരിതാഴും മുകിലിന്‍ കുടിലില്‍
മൂവന്തി പെണ്ണുറങ്ങാന്‍ കിടന്നു".

                    "മോളെ, ഇപ്പൊ തരാട്ടോ".
അതും പറഞ്ഞു അടുത്ത പാട്ടിലേയ്ക്ക്.

"അക്കരെ യിക്കരെ നിന്നാലെങ്ങനെ ആശതീരും
നിങ്ങടെ  ആശ തീരും"
ഒന്നുകില്‍      ----  -----  -----

 രേണു കുപ്പിയും കൈയ്യില്‍ പിടിച്ച് അയാള്‍ താഴെ വരുന്നതും കാത്തു നിന്നു.


                                                                                         തുടരും----
--------------------------------------------------------------------------------------------------------

11/28/12

നല്ലൊരു നാളെ



    അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍





                                 


മാന്യതതന്‍  മൂടുപട മണിഞ്ഞോരിവര്‍
മാനവും സ്നേഹവും തൂക്കിവില്‍ക്കുന്നവര്‍
ചോരയും  വെള്ളവും വേര്‍തിരിച്ചറിയാത്ത,
രാക്ഷസ ജന്മവും പേറി, ജീവിക്കുവോര്‍ .


അമ്മയെ , പെങ്ങളെ , കണ്ടാലറിയാത്ത,
അറിഞ്ഞാലുമറിഞ്ഞെന്ന ഭാവം നടിക്കാത്ത,
കാമ വെറി പൂണ്ട,  കാഴ്ചകള്‍ മങ്ങിയ,
മാനുഷക്കോലങ്ങള്‍  വാഴുന്നതിവിടെയോ?


പീഡനത്തിന്നിരയായൊരു പൈതലെ,
കാണുവാന്‍  തിക്കി ത്തിരക്കുന്ന നാട്ടുകാര്‍,
പീഡിത യായൊരു കുഞ്ഞു പെണ്‍കുട്ടിയ്ക്ക് ,
പിന്നെയുംപീഡനം, നാട്ടുകാര്‍ തന്‍ വക.

എല്ലാര്‍ക്കുമമ്മയുണ്ടല്ലാര്‍ക്കും പെങ്ങളും.
ആരുമില്ലാതെ ജനിക്കുന്നതില്ലാരും!
എന്നിട്ടുമെങ്ങനെ തോന്നുന്നു, മക്കളെ ,
മാനം പറിച്ചെടു ത്തോടിമറയുവാന്‍?

സ്വന്തം സഹോദരനെന്നറിയാതെയാ
-ണര്‍ജുനന്‍ കര്‍ണ്ണനെ കൊന്നതെന്നാകിലും,
എല്ലാമറിഞ്ഞിട്ടും, കൊല്ലുന്നു നാമിന്നും
പാര്‍ട്ടിയ്ക്ക് വേണ്ടിയാണെന്നൊരു ന്യായവും!

എന്തിനായിട്ടുനാം - മതങ്ങളുണ്ടാക്കിയ-
തെന്തിന്നു വേണ്ടിനാം പാര്‍ട്ടികളുണ്ടാക്കി,
എല്ലാം മനുഷ്യനു, നേര്‍വഴി കാട്ടുവാന്‍,
എന്നിട്ടുമെന്തേ, അത്, ജയിലിലേക്കെത്തുന്നു?


നേര്‍വഴി കാട്ടുവാന്‍ ത്രാണിയില്ലാത്തവര്‍,
നേരുകള്‍ ചൊല്ലുവാന്‍ ധൈര്യമില്ലാത്തവര്‍.
നേതൃ സ്ഥാനങ്ങളെ കൈമാറിയെന്നിട്ടു,
നല്ലവര്‍ വന്നെങ്കില്‍ , നേടിടാം നല്ലൊരു നാളെയെ .




---------------------------------------------------------



11/20/12

മിസ്കോള്‍












                       അനിത പ്രേംകുമാര്‍ , ബാംഗ്ലൂര്‍



ഇന്നലെ വന്നൊരു മിസ്കോളിന്‍ ലഹരിയില്‍,

ഇന്നവള്‍ സ്വപ്നത്തിന്‍ മഞ്ചലേറി.

ഇതുവരെയില്ലാത്ത പുതിയ വികാരങ്ങള്‍,

ഇതളിട്ടു തന്നുള്ളില്‍, പൂത്തുലഞ്ഞു.

മിസ്കോളില്‍ അവന്‍ ചൊന്ന പുന്നാര വാക്കുകള്‍,

മിന്നി ത്തെളിഞ്ഞു , പതഞ്ഞുയര്‍ന്നു.

കാണാന്‍ കൊതിയായി, കാത്തുനില്‍ക്കാന്‍ വയ്യ,

കാണാത്തൊരാള്‍ക്കായ്‌ മനം തുടിച്ചു.

മുത്തങ്ങള്‍  എമ്പാടും തന്നവന്‍, പുളകത്താല്‍,

കോരിത്തരിച്ചവള്‍, നിശ്ചലയായ്‌ !!

 എന്ന് വരുമെന്ന്  ചോദിച്ച നേരത്തു ചൊന്നവന്‍,

 വന്നിടൂ, എന്‍ നാട്ടില്‍,എന്‍റെ വീട്ടില്‍.

കിട്ടിയ  മാലയും വളകളുമായവള്‍,

കണ്ണൂ രിലേക്കുള്ള ബസ്സിലേറി.

മിസ്കോളിന്‍ നാഥനാം എഴുപതുകാരനെ,

കണ്ടവള്‍  ഞെട്ടി ത്തരിച്ചു പോയി.

ബോധമില്ലാതവള്‍ താഴെ വീണെങ്കിലും,

താങ്ങിയെടുത്തല്ലോ പോലീസുകാര്‍.

പിറ്റേന്ന് പത്രത്തില്‍ വായിച്ചുനാമെല്ലാം,

പൊട്ടിചിരിച്ചുപോയ്‌  നാട്ടുകാരും .

------------------------------------------------------

           









11/18/12

രേണുവിന്‍റെ കഥ, നാടിന്‍റെയും

    (ഭാഗം 1)                                             അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍

                                                                                                               

  കണ്ണൂര്‍ ജില്ലയിലെ, ഇരിട്ടി എന്ന അതിമനോഹരമായ പട്ടണത്തിനടുത്തുള്ള, പായം, പായം മുക്ക്‌, പയഞ്ചേരി, തില്ലങ്കേരി തുടങ്ങിയ ഗ്രാമങ്ങള്‍ പാശ്ചാത്തലമാക്കി രേണുവിന്‍റെ കഥ തുടങ്ങുകയാണ്. രേണുവിനൊപ്പം കൂടാന്‍ നിങ്ങളെയും ക്ഷണിക്കുന്നു. വരുമല്ലോ? കഥാ പാശ്ചാത്തലം എന്‍റെതാണെങ്കിലും രേണുവിന് എന്‍റെ ജീവിതവുമായ്‌ യാതൊരു ബന്ധവുമില്ല. എന്‍റെ നാടിന്‍റെ കഥ പറയണമെന്ന് തോന്നിയത് കൊണ്ടാണ് ആ പശ്ചാത്തലം നല്‍കിയത്.
                                                                                           സ്നേഹത്തോടെ,
                                                                                            അനിത.

 

ഒന്ന്

  ഉണ്ണിമാങ്ങ

കൊത്തങ്കല്ല് കളിക്കാന്‍ രേണുവിന് തീരെ ഇഷ്ടല്ല.
 അത്, കൊത്തങ്കല്ല് കളിച്ചാല്‍  അച്ഛന് കടം പുയിക്കും എന്ന് പവിയേട്ടന്‍ പറഞ്ഞതു കൊണ്ടൊന്നുമല്ല.
അവള്‍ക്കത് തീരെപറ്റുന്നില്ല. അതുകൊണ്ടാ.
 ആവൂലാന്നു പറഞ്ഞപ്പോ, വസന്തയും വനജയും ഷീബയും ഒക്കെ രേണുനോട് പിണങ്ങി.
അവര്‍  വേറൊരു ഭാഗത്ത്‌ മാറിയിരുന്ന് ചെറിയ ചെറിയ ഉരുണ്ട കല്ലുകള്‍  പെറുക്കിയെടുക്കാന്‍ തുടങ്ങി.
ഇനിയിന്നവര്‍ രേണുനോട് മിണ്ടില്ല.
 വസന്ത കൊത്തം കല്ല്‌ കളിയിലും വളപ്പൊട്ടു കളിയിലും, കാക്ക കളിയിലും ഒക്കെ എപ്പോഴും ഒന്നാമതാണ്.
വനജ പഠിത്തത്തിലും.
രേണുനെ അതിനൊന്നും കൊള്ളില്ല.

അവള്‍  പതുക്കെ അവിടുന്നു പിന്‍വാങ്ങി. എംബിവല്ല്യച്ചന്‍റെ തന്നെ പറമ്പിലെ  "ബപ്പായ്‌" മാവിന്‍റെ ചുവട്ടിലെത്തി.
മാങ്ങ ഉണ്ടാവാന്‍ തുടങ്ങുന്നതെയുള്ളൂ.
വല്ല്യച്ചന്‍റെ വീടിന്‍റെ മുന്‍വശത്ത്‌ കുറച്ചു ദൂരെയായിട്ടാണ് ഈ മാവ്.
പടര്‍ന്നു പന്തലിച്ച വലിയ മാവാണ്.
താഴെ വീഴുന്ന ഉണ്ണിമാങ്ങകളില്‍ നല്ലൊരെണ്ണത്തിനു വേണ്ടി അവള്‍ കുറെ പരതി.
കിട്ടിയതില്‍ നല്ല രണ്ടു മാങ്ങകളുമെടുത്ത് തിരിച്ചു ചെന്ന് വല്ല്യമ്മയോട് ഉപ്പ് വേണംന്ന് പറഞ്ഞു.
കുറച്ച് ഉപ്പുകട്ട കയ്യില്‍ തന്ന ശേഷം കയ്യില്‍ ഒരു നുള്ളും വച്ചുതന്ന് (ഉപ്പ് കയ്യില്‍ കൊടുത്താല്‍ നുള്ളണംന്നറിയില്ലേ?) , വല്ല്യമ്മ എന്നത്തേയും പോലെ പുല്ലരിയാന്‍ വട്ടിയും കത്തിയുമായി ഇറങ്ങി.
ഇറങ്ങുമ്പോ പറയുന്നുണ്ടായിരുന്നു ," അക്കൂട്ടാര്‍ക്ക് ഇങ്ങനെ എന്തെങ്കിലുമൊക്കെ ചെത്തിക്കൊണ്ടിരുന്നാമതി.
ഈട ഒരാക്ക് നിക്കാനും ഇരിക്കാനും നെരൂല്ല."
കൂടേലിരുന്ന് ഭംഗിയുള്ള ഒരു ശില്പം ചെത്തിയുണ്ടാക്കുന്ന വല്ല്യച്ചനെ നോക്കിയാണ് പറയുന്നത്.
വല്ല്യച്ചന്‍ രേണുനെ നോക്കി ഒന്ന് ചിരിച്ച് വീണ്ടും പണി തുടങ്ങി.
വല്ല്യമ്മ എപ്പോം തിരക്കിലാ. വല്ല്യച്ചനും!!

വല്ല്യമ്മയ്ക്ക് ആറു മക്കളുണ്ട്.
പിന്നെ കുറെ പശുക്കളും, ആടുകളും കോഴികളും ഒക്കെയുണ്ട്.
കൂടെ പറമ്പിലെ പണികളും.
വല്ല്യച്ചന്‍ മുമ്പ് പഞ്ചായത്തിലെ എംപി യായിരുന്നത്രേ. അതെന്താന്നൊന്നും രേണുനറീല്ല.അമ്മ പറയുന്ന കേട്ടതാ.
അതുകൊണ്ടാ  എംബിവല്ല്യച്ചനായത്.

വല്ല്യച്ചന്‍റെ നീണ്ട നരച്ച താടി കാണാന്‍ രേണുനു വല്ല്യ ഇഷ്ടാ.
രേണുന്‍റെ അച്ഛന് താടീല്ല.  കറുത്തമീശയുണ്ട്.
അച്ഛനെന്താ വെള്ളത്താടി വച്ചാല്‍? ഒരു പ്രാവശ്യം ചോദിച്ചതാണ്.
അച്ഛന്‍ പറഞ്ഞത് വയസ്സാവുമ്പോ വെള്ളത്താടി വരുംന്നാ.
പക്ഷെ വയസ്സായാ അച്ഛന്‍ മരിച്ചു പോവൂത്രേ. അച്ഛനും, വല്ല്യച്ചനും ആരും മരിക്കണ്ട. രേണുന് എല്ലാരേം വേണം.

വല്ല്യച്ചന്‍റെ വീട്ടിന്‍റെ പിന്നിലുള്ള വലിയ പ്ര്‍ത്തി തോട്ടത്തിലൂടെ നടന്ന്, ഒരു ചെറിയ തോടും കടന്നു, തമ്പിയേട്ടന്‍റെ പറമ്പിലൂടെ വേണം, രേണുന് വീട്ടിലെത്താന്‍.  ഇങ്ങോട്ട് വന്നത്, താഴെ പുഴക്കരയിലൂടെയാ.

"കള്ളസ്സാമി മാരിറങ്ങീട്ടുണ്ട്, ഒറ്റയ്ക്ക് അധികം ഇറങ്ങി നടക്കരുത്‌"ന്ന് ഇന്നലേം കൂടി അമ്മ രേണുനോട് പറഞ്ഞതാ. അവള്‍ ശ്രദ്ധിച്ച് പതുക്കെ  നടന്നു.

തോട്ടുംകരയിലെത്തിയപ്പോ ഒരുതുള്ളി വെള്ളോല്ല.
ഇനി മഴക്കാലം വരണം വെള്ളം വരാന്‍.
കഴിഞ്ഞ മഴക്കാലത്ത് രേണു അനിയനേം കൂട്ടി, തോര്‍ത്ത് മുണ്ടോണ്ട് കുറെ പരലിനെ പിടിച്ചതാ.
വെറുതെ രസത്തിന്.ചേമ്പിലയില്‍ വെള്ളം നിറച്ച് അതിലിട്ടുവയ്ക്കും. വീട്ടിലേക്കു പോകുമ്പോള്‍ തിരിച്ചു വെള്ളത്തിലിട്ടിട്ട് പോകും.

 "കൊഞ്ചിനെ" പ്പോലുള്ളവയെ കിട്ടിയാല്‍, രാത്രി മീന്‍പിടിക്കാന്‍  അച്ഛന്‍റെ കൂടെ പുഴക്കരയില്‍ പോകുമ്പോ ചൂണ്ടയില്‍ കൊര്‍ക്കാനെടുക്കാം. അതിനു "മണ്ണിരേം" വേണം.

തോടും കടന്ന്, കമ്മ്യൂണിസ്റ്റപ്പയും, ജനസംഘവും, തൊട്ടാല്‍ വാടിപ്പോകുന്ന ഇലകളുള്ള തൊട്ടാവാടികളും നിറഞ്ഞ വഴിയിലൂടെ അവള്‍ വീട്ടിലേക്കു നടന്നു.
തൊട്ടു പിറകിലായി, കാഷായ വേഷം ധരിച്ച ഒരാള്‍ അവളെ പിന്തുടരുന്നത് അവള്‍ അറിഞ്ഞില്ല.

                                                                             തുടരും.- - -




"FOLLOW" ( പിന്തുടരൂ) ക്ലിക്ക്‌  ചെയ്‌ത് E Mail Id കൊടുത്താല്‍,  ഈ ബ്ലോഗില്‍ എഴുതുന്നത്‌  നിങ്ങളുടെ ഇ മെയില്‍അഡ്രസ്‌ല്‍ തുടര്‍ച്ചയായി വരുന്നതാണ്.

                                                                                   





 


 



11/14/12

പ്രശ്ന പരിഹാരം




  അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍







 കട്ടുറുമ്പും ചോണനുറുമ്പും  പ്രണയത്തിലായി
ചോണന്‍ ചോദിച്ചു, പെണ്ണെ , നമുക്ക് ഒളിച്ചോടിയാലോ?
കട്ടുറുമ്പ് പറഞ്ഞു, വേണ്ട ചേട്ടാ, വേണ്ട.
ചോണന്‍ പിന്നെയും," എന്നെ നിനക്ക് ഇഷ്ടമല്ലേ?"
ഇഷ്ടമാണ് നൂറുവട്ടം എന്ന മറുപടി കേട്ട് അവന്‍ പറഞ്ഞു,
എങ്കില്‍ നമുക്ക് കല്ല്യാണം കഴിക്കാം,
വീട്ടുകാര്‍ അറിഞ്ഞു തന്നെ.


 കട്ടുറുമ്പിന്‍റെ വീട്ടുകാര്‍ പറഞ്ഞു,
"അന്യ ജാതി നമുക്ക് വേണ്ട മോളെ"
ചോണന്‍റെ വീട്ടുകാര്‍ പറഞ്ഞു,
"കറുത്ത  പെണ്ണിനെ നിനക്ക് വേണ്ട കുട്ടാ"

രണ്ടു  പേരും ചേര്‍ന്നിരുന്നാലോചിച്ചു,
ഉത്തരം കിട്ടിയില്ല.
മാറിയിരുന്നാലോചിച്ചു.
കിട്ടിപ്പോയ്, കിട്ടിപ്പോയ്, കട്ടുറുമ്പ് പറഞ്ഞു.
എന്താണെന്ന്ചോണനും ചോദിച്ചു.

നമുക്ക് നമ്മുടെ ജാതിയില്‍ നിന്നുതന്നെ,
കല്ല്യാണം കഴിക്കാം.
ഉത്തരം കേട്ടപ്പോള്‍ ചോണന്‍ ചിരിച്ചു.
ഞാന്‍ കണ്ട ഉത്തരവും അതുതന്നെയായിരുന്നല്ലോ.

അവര്‍  സന്തോഷത്തോടെ പരസ്പരം ഉമ്മ നല്‍കി.
പിന്നെ ബൈ ബൈ പറഞ്ഞു പിരിഞ്ഞു.

                            -----------------------------------------------

                               










11/8/12

നക്ഷത്രത്തെ പരിണയിച്ച കരിവണ്ട്

 

        അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍

                






 ഒരുകുഞ്ഞു മിന്നാമ്മിനുങ്ങിന്‍ നുറുങ്ങുവെട്ടം 

ആഗ്രഹിച്ച കരിവണ്ടിനു ദൈവം

 പ്രകാശം പരത്തുന്ന ഒരു നക്ഷത്രത്തെ കൊടുത്തു.

എന്നിട്ടും അവളാ നക്ഷത്രത്തോട് വഴക്ക് കൂടി.

ഒന്നുകില്‍  ഭൂമിയിലേക്ക്‌ ഇറങ്ങിവരാത്തത്തിന്

അല്ലെങ്കില്‍ പ്രകാശം അധികമായതിന്

ഓരോരുത്തര്‍ക്കും  അവരവരുടെ രീതികള്‍!

നക്ഷത്രത്തിനെങ്ങനെഭൂമിയിലെക്കിറങ്ങാന്‍ പറ്റും?

ഈ  പാവം കരിവണ്ടിന് മുകളിലോട്ടു പറക്കാനും വയ്യ.

അവളുടെ  കിന്നാരങ്ങള്‍ ഒന്നും അവന്‍ കേട്ടതേയില്ല

അവരുടെ ഇടയിലുള്ള ദൂരം ഒരുപാടായിരുന്നു.

ഒടുവില്‍  അവരൊരുഒത്തുതീര്‍പ്പിലെത്തി.

നക്ഷത്രം  അല്പം താഴേക്കു വരിക.

കരിവണ്ടല്പം മുകളിലേക്കും പോകുക.

അങ്ങനെ ഭൂമിയിലല്ലാതെ,ആകാശത്തിലല്ലാതെ

അവര്‍ ഒരുമിച്ചു,

അവളുടെയുള്ളില്‍ ഒരു കുഞ്ഞു ജീവന്‍റെ തുടിപ്പുണര്‍ന്നു.

അവളാ  കുഞ്ഞിനൊരു പേര് കണ്ടു വച്ചു

കരിനക്ഷത്രം!!

എന്നാല്‍  അവളുടെ സങ്കട ക്കടലിന്‍ തിരകളില്‍ പെട്ട്

ജനിക്കും മുമ്പേ ആ കുഞ്ഞു മരിച്ചുപോയി.

അപ്പോഴും നക്ഷത്രം അവളെനോക്കി,

 പ്രകാശം പരത്തി ക്കൊണ്ടിരുന്നു.

അവള്‍ക്കു  വേണ്ടിയും പിന്നെ

എല്ലാവര്‍ക്കും  വേണ്ടിയും.

ആ പ്രകാശത്തിന്‍റെ വെളിച്ചത്തില്‍

അവളും മൂളിക്കൊണ്ടേയിരുന്നു,

ഓരോന്നും പറഞ്ഞുകൊണ്ടേ യിരുന്നു.

ഒന്നും തന്നെ അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.

അഥവാ , കേട്ടാല്‍ അവളിലെ കവി ഉണ്ടാകുമായിരുന്നില്ല.


                             -----------------------------------------------









11/7/12

എന്‍റെ സഹപാഠി

                                                                                 അനിത പ്രേംകുമാര്‍,ബാംഗ്ലൂര്‍









പത്താം ക്ലാസ്സിലെ  അരക്കൊല്ല പരീക്ഷയുടെ പേപ്പര്‍ കിട്ടിയ

ക്ഷീണത്തില്‍ ഞാന്‍ ഇരിക്കുമ്പോഴാണ്

ഒരു ചെറിയ നോട്ട്ബുക്കുമായി അവന്‍ എന്‍റെ മുന്നില്‍ വന്നത്.

"ഇതൊന്നു പൂര്‍ത്തിയാക്കാമോ " എന്നായിരുന്നു ചോദ്യം.

നോക്കിയപ്പോ ഒരു  കഥയുടെ രണ്ടു വരികള്‍ എഴുതിയിരിക്കുന്നു.

അതിങ്ങനെ.

----   " പെണ്ണെ, നേരെ നോക്കി നടക്കൂ.

   ഇല്ലെങ്കില്‍ മൂക്ക് കുത്തി വീഴും."

 

   "അതിനു ഞാന്‍ മൂക്കുത്തി ഇട്ടിട്ടില്ലല്ലോ"--------

 

  ഇതായിരുന്നു   അവനെഴുതിയ കഥയുടെ തുടക്കം.

കുറെ  സമയം ഇതും കയ്യില്‍ പിടിച്ചു മിണ്ടാതെ ഞാനിരുന്നു.

കുഞ്ഞു നാള്‍ മുതല്‍ കൂട്ടുകാരൊക്കെ ചറ- പറാ- ന്നു സംസാരിക്കുമ്പോള്‍

ഞാന്‍ മിക്കവാറും ഭാവനാ ലോകത്തിലായിരിക്കും.

പക്ഷെ കഥയുംകവിതയുമൊന്നും എനിക്ക്--- 

ഞാനെന്താ പറയുക.!

അവസാനം അത് ഒന്നും എഴുതാതെ തിരിച്ചു കൊടുത്തു.

അവനെന്തോ  ചോദിച്ചു. ഞാനൊന്നും മിണ്ടിയില്ല.

പിന്നീട്  അവന്‍ അത്പൂര്‍ത്തിയാക്കിയോ ,

എനിക്കറിയില്ല.

എന്ത്  കൊണ്ടാണ് അവന്‍ , ആരോടും അധികം മിണ്ടാത്ത

എന്നോടു തന്നെ അത് ആവശ്യപ്പെട്ടത്?

അതും എനിക്കറിയില്ല.

പക്ഷെ എന്‍റെ മനസ്സില്‍ കഥയുടെയും കവിതയുടെയും 

ഒരു കുഞ്ഞു തിരി കൊളുത്താന്‍  ആ   സഹപാഠിക്ക് കഴിഞ്ഞു.

ആ  തിരി കത്തിക്കൊണ്ടേയിരുന്നു, ഒരു കെടാവിളക്കായ്.

                   അനിത







11/3/12

കള്ളന്‍ പൂച്ചയും ഞങ്ങളും

അനിത പ്രേംകുമാര്‍












ഇടവപ്പാതിയില്‍ കരകവിഞ്ഞൊഴുകുന്ന പുഴയിലെ വെള്ളത്തിന്‌ നല്ല ചെമ്മണ്ണിന്‍റെ നിറമുണ്ടായിരുന്നു. എന്തൊക്കെയോ സാധനങ്ങള്‍ പുഴയിലൂടെ ഒഴുകി വരുന്നത് കാണാന്‍ നല്ല രസം. എന്തൊരു ഒഴുക്കാ! പുഴയുടെ മറ്റെക്കര കൂടുതല്‍ ദൂരെ ആയപോലെ. ശരിക്ക് കാണുന്നില്ല.
മഴ നിന്നെങ്കിലും മഴത്തുള്ളികള്‍ ഇറ്റിറ്റ് വീണ് കുപ്പായം മുഴുവന്‍ നനഞ്ഞിരിക്കുന്നു.

അനിയനോട് ചോദിച്ചു.
"നിനക്ക് തണുക്കുന്നുണ്ടോടാ?"

"ഉം-- ഉണ്ട്. ഏച്ചിയല്ലേ പറഞ്ഞത് മഴ നിന്നു, കുട എടുക്കണ്ട എന്ന്. ഇപ്പോള്‍ മുഴുവനും നനഞ്ഞില്ലേ?" 

"സാരമില്ലെടാ-- നമുക്ക് വേഗം തിരിച്ചു വീട്ടില്‍ പോകാം. ഇതാ തോണി വന്നു."

ആളുകള്‍ ഒക്കെ ഇറങ്ങിയശേഷം, കാത്തു നിന്ന മറ്റുള്ളവരോടൊപ്പം
ഒരു ചെറിയ ചാക്ക് കെട്ടുമായിതോണിയില്‍ കയറിയ എന്നോടും
അനിയനോടും തോണിക്കാരന്‍ ഗോപലേട്ടന്‍ ചോദിച്ചു

" ഇതെങ്ങോട്ടാ ഈ ചാക്കുകെട്ടുമായ്‌"?

"അക്കരയ്ക്കാ "

അമ്മൂമ്മയുടെ വീടും, അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെ വീടും , പുഴക്കക്കരെ ആയതിനാല്‍ ഞങ്ങള്‍ക്ക് ഈ തോണി യാത്ര എന്നും പതിവുള്ളതായിരുന്നു. അത് ഗോപാലേട്ടനും അറിയാം. ഞങ്ങള്‍ ഈ പോകുന്നതിന്‍റെയൊക്കെ കണക്ക്, ഗോപാലേട്ടന്‍ പുസ്തകത്തില്‍ എഴുതി വയ്ക്കും. മാസത്തിലൊരു പ്രാവശ്യം അച്ഛന്‍ ഒരുമിച്ചു പണം  കൊടുക്കും.

ഒഴുക്കിനെതിരെ തോണി തുഴഞ്ഞ് ഈ മല വെള്ളത്തില്‍ ആളുകളെ അക്കരെ എത്തിക്കുക അത്ര എളുപ്പമല്ല. ഗോപാലേട്ടന്‍ തോണി കുത്തിയിറക്കുന്നതും പിന്നെ ആഞ്ഞാഞ്ഞു തുഴയുന്നതും കൌതുകത്തോടെ നോക്കി നിന്നു.

എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ചാക്ക് കെട്ട് അനങ്ങുന്നതു കണ്ടപ്പോള്‍ അയാള്‍ക്ക്‌ എന്തോ ഒരു പന്തികേട് തോന്നി.

എന്താ മക്കളെ അതിനകത്ത്?

അനിയനാണ് ഉത്തരം പറഞ്ഞത്

"ഇതിനകത്തൊരു പൂച്ചയാണ്.
ഇത്  വല്ലാത്ത  കള്ളന്‍ പൂച്ച യാണ്",

"അതെ, ഞങ്ങളുടെ വീട്ടിലും അടുത്ത വീടുകളിലും എന്തുണ്ടാക്കിയാലുംതട്ടിമറിച്ചിട്ടു കട്ടു തിന്നുന്നു". ഞാനുംചേര്‍ന്നു.

"അതിന് എന്തിനാണ് ഇതിനേം കൊണ്ട് തോണിയില്‍ കയറിയത്"?

"ഇതിനെ പുഴ കടത്തി അക്കരെയാക്കണം. പിന്നെ അതിന്‍റെ ശല്യമുണ്ടാവില്ലല്ലോ"

ഇത് കേള്‍ക്കേണ്ട താമസം ഗോപാലേട്ടന്‍ മുന്നോട്ടു നീങ്ങിയ തോണി കഷ്ട്ടപ്പെട്ട്തിരിച്ചു തുഴയാന്‍ തുടങ്ങി. എന്നിട്ട് കരയ്ക്കടുപ്പിച്ചു കൊണ്ട് പറഞ്ഞു.

"മക്കള്‍ ഇറങ്ങിയാട്ടെ.ഈ മലവെള്ള പാച്ചിലില്‍ കുത്തി യൊഴുകുന്നപുഴയിലൂടെ വളരെ കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ തുഴഞ്ഞ് അക്കരെ എത്തുന്നത്.
ഈ കള്ളന്‍പൂച്ചയെ അക്കരെയെത്തിച്ചാല്‍ തൊട്ടക്കരെയുള്ള എന്‍റെ വീട്ടിലെക്കാവും നെരെ വരിക."

ഇറങ്ങാന്‍ മറിച്ചു നിന്നത് കണ്ടാവണം,ആദ്യം പിടിച്ചു വാങ്ങിയ ചാക്ക് കെട്ടും പിന്നാലെ നാലിലും ഒന്നിലും പഠിക്കുന്ന ഞങ്ങളെയും എടുത്തു കരയിലേക്ക് ഇട്ട ശേഷം ഗോപാലേട്ടന്‍ തോണി തിരിച്ച് വീണ്ടും തുഴഞ്ഞു പോയി. തോണിയിലുള്ള ബാക്കി യാത്രക്കാരൊക്കെ ചിരിയോടു ചിരി.

ഹും! ചിരിക്കട്ടെ-- അവരുടെ വീട്ടിലും വരണം, ഇങ്ങനത്തെ ഒരു പൂച്ച. അപ്പൊ മനസ്സിലാവും.

തോണിയില്‍ നിന്നിറങ്ങിയ ഞങ്ങള്‍ കുറച്ചു സമയം അവിടെത്തന്നെ നിന്നു.
വല്ലാതെ സങ്കടം വന്നു കണ്ണ് നിറയാന്‍ തുടങ്ങി.
ഇതിനെ ഒഴിവാക്കാന്‍ എന്തൊക്കെ പണി ചെയ്തതാ!

ഒരു പ്രാവശ്യം,വീട്ടിനു പിറകിലുള്ള കൈതച്ചക്ക തോട്ടവും അതിന് പിറകിലെ കുന്നും കയറ്റി , മയിലാടന്‍പാറ എന്ന സ്ഥലത്ത് കഷ്ടപ്പെട്ട് വിട്ട്, ഞങ്ങള്‍ മറ്റൊരു വഴിയിലൂടെ വീട്ടിലെത്തിയപ്പോള്‍ പൂച്ചയതാ ഞങ്ങളെക്കാത്തു വീട്ടിലിരിക്കുന്നു.

പിന്നീടൊരിക്കല്‍ നമ്പീശന്‍ വീട്ടിലെ  വല്യമ്മ പറഞ്ഞു, മലര്‍ത്തി പിടിച്ചു കൊണ്ടുപോയാല്‍ മതി, അപ്പൊ ആകാശമേ കാണൂ, ഭൂമി കാണാത്തതുകൊണ്ട് വഴി മനസ്സിലാവൂല്ല, എന്ന്. പായം മുക്ക് എന്ന സ്ഥലത്തേക്ക് പൂച്ചയെ മലര്ത്തിപിടിച്ചു കൊണ്ട് നടന്നു, അവിടെ വിട്ടു. എന്നിട്ടും അവന്‍ ഞങ്ങളെക്കാള്‍ മുന്നേ വീട്ടില്‍ എത്തി!‍

പൂച്ചയെ കൊന്നാല്‍ കൈ വിറയ്ക്കും എന്ന് കൂട്ടത്തിലാരോ പറഞ്ഞത് കേള്‍ക്കാതെ ഒരുപ്രാവശ്യം ഞാനും മൊയമ്മദലിയും കാപ്പിയും റഷീദയും സജിയും മനുവും ഒക്കെ ചേര്‍ന്നു, ബാരവള്ളി കൊണ്ട് (കുറ്റിച്ചെടികളില്‍ ‍ പടര്‍ന്നുകയറുന്ന നേരിയ വള്ളിച്ചെടി) കെട്ടി തൂക്കി.
വള്ളി പൊട്ടി പൂച്ച താഴെ വീഴാന്‍ നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ! തിരിഞ്ഞു നിന്ന് അഹങ്കാരത്തോടെ ഞങ്ങളെയൊന്നു നോക്കിയ ശേഷം അവന്‍ നേരെ കതീസുമ്മയുടെ അടുക്കളയില്‍ കയറി അന്നുണ്ടാക്കിയ മീന്‍ മുഴുവനും കട്ട് തിന്നു. കള്ളന്‍!

ഇപ്പോള്‍ അവസാന പിടിവള്ളിയും കൈവിട്ടിരിക്കുന്നു.

എവിടെ കൊണ്ടുചെന്നാക്കിയാലും തിരിച്ചു വീട്ടിലെത്തുന്ന പൂച്ചയെ ഇനിയും വെറുതെ ചുമന്നു നടക്കുന്നതില്‍ അര്‍ഥമില്ലെന്നു മനസ്സിലാക്കി
അവടെ തുറന്നുവിട്ട് ഞങ്ങള്‍ തിരിച്ചു വീട്ടിലേക്കു നടന്നു. മഴ വീണ്ടും തുടങ്ങിയിരിക്കുന്നു. പൂച്ചയെ മാറി മാറി എടുക്കേണ്ടതുകൊണ്ട് കുടയും എടുത്തില്ല. ഹോ-- എന്തൊരു തണുപ്പാ!

അല്‍പ സമയത്തെക്കാണെങ്കിലും ചാക്കിനുള്ളില്‍ കഴിയേണ്ടി വന്ന അവസ്ഥയെ പറ്റി പരാതി പറഞ്ഞുകൊണ്ട് ഞങ്ങളുടെ മുന്നിലായി, ഒരു വഴികാട്ടിയെ പോലെയോ ജേതാവിനെ പോലെയോ തലയുയര്ത്തിപിടിച്ചു പൂച്ചയും നടക്കുന്നുണ്ടായിരുന്നു. തീ എപ്പോഴും കത്തിക്കാത്ത മൂന്നാമത്തെ അടുപ്പില്‍ സുഖമായി ഉറങ്ങുമ്പോഴാ അതിനെ പിടിച്ചു കൊണ്ട് വന്നത്.മഴകൊണ്ട്‌ പാവം അതിന്‍റെ രോമം ഒക്കെ നനഞ്ഞ് ഒട്ടിയിരുന്നു. അതിനും തണുക്കുന്നുണ്ടാവുമോ, എന്തോ!

                                                                       *    *    *