11/15/13

കുട്ടികളുടെ ദിനം


ഇന്നലെ കുട്ടികളുടെ ദിനം--(ശിശു ദിനം) ആയിരുന്നല്ലോ--- പല പോസ്റ്കളും വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത്, നമ്മളെല്ലാവരും കുട്ടികളുടെ സുരക്ഷിതത്വം ഓര്‍ത്ത്, അത് വീട്ടിനുള്ളില്‍ ആയാല്‍ പോലും ഇല്ലെന്നോര്ത്ത് വല്ലാതെ ആകുലപ്പെടുന്നുണ്ട് എന്നതാണ്.

ആകുലതകള്‍ ഒന്നിനും പരിഹാരം ആകുന്നില്ല. എന്‍റെ അച്ഛനും ഭര്‍ത്താവും സഹോദരനും മകനും മറ്റൊരു പെണ്ണിനെയും കയറിപ്പിടിക്കില്ലെന്നും മാനഭംഗം ചെയ്യില്ലെന്നും ഞാന്‍ വിശ്വസിക്കുന്ന പോലെ ഓരോ പെണ്ണും വിശ്വസിക്കുന്നുണ്ട്. ഓരോ ആണും ഇതുപോലുള്ള ഓരോ പെണ്ണിന്റെയും ആരെങ്കിലും ആണ്.
അപ്പോള്‍ ആരാണ് ഇതൊക്കെ ചെയ്യുന്നത്? ഇവരൊക്കെ ചേര്‍ന്നുള്ള ഈ സമൂഹത്തിലെ ചിലരുടെ യഥാര്‍ത്ഥ മുഖങ്ങള്‍! അപ്പോള്‍ നാം ദിവസവും "ആ ചിലരില്‍" കാണുന്നത് പൊയ്‌ മുഖങ്ങള്‍ ആണെന്ന് വരുന്നു. അത് തിരിച്ചറിയാന്‍ പറ്റിയാല്‍ പണി എളുപ്പമായി.പക്ഷെ അവിടെയാണ് പ്രശ്നം.
മലയാളത്തിലെ ഏറ്റവും സുന്ദരമായ ഒരു പദം ആണ് പ്രണയം. പക്ഷെ  കൌമാരത്തില്‍ എത്തിയ പെണ്‍കുട്ടികള്‍ മുതല്‍ അമ്മ, അമ്മൂമ്മമാര്‍ വരെ ചിലപ്പോള്‍ ചതി ക്കുഴിയില്‍ പെടുന്നത് ഈ മനോഹരമായ പദം മുഖം മൂടി യാക്കി ഇവരെ തേടി ഇറങ്ങുന്ന ചിലരുടെ പൊയ്‌ മുഖങ്ങളിലൂടെയാണ്.

അതുകൊണ്ട് ആ വാക്കിനെയും വിശ്വസിക്കേണ്ട. നാണം കുണുങ്ങി കളുടെ കാലം ഒക്കെ കഴിഞ്ഞു. പെണ്‍കുട്ടികള്‍ ധൈര്യ ശാലികള്‍ ആകണം. ചുറ്റും നടക്കുന്ന കാര്യങ്ങളെ പറ്റിയൊക്കെ അറിവും ബോധവും ഉണ്ടാകണം. എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും പോസിറ്റീവ് ആയി മാത്രം ചിന്തിക്കുക. എല്ലാ പ്രശ്നങ്ങള്‍ക്കും ഉള്ള ഉത്തരം ഓരോരുത്തരുടെയും ഉള്ളില്‍ തന്നെ ഉണ്ട്. ഒന്ന് ചോദിക്കാന്‍ സമയം കണ്ടെത്തിയാല്‍ മതി.

സദാചാരം എന്ന വാക്ക് ഓരോരുത്തരും മറ്റൊരാള്‍ക്ക് വേണ്ടി കരുതി വച്ച നാടാണ് കേരളം. അത് പോര. അതിനെ പറ്റി ചര്‍ച്ച ചെയ്തു സമയം കളയുന്നതിന് പകരം അത് സ്വന്തം ജീവിതത്തില്‍ പകര്ത്തുക. മറ്റുള്ളവരോടു അത് പറഞ്ഞു അവരെ കൊണ്ട് ചെയ്യിക്കുന്നതിനു പകരം, നമ്മള്‍ ചെയ്യുന്നത് കണ്ടു അവര്‍ ഓരോരുത്തരും പഠിക്കട്ടെ.  വിവാഹവും കുടുംബവും അതിന്‍റെ കെട്ടുറപ്പും അത് നല്‍കുന്ന സുരക്ഷിതത്വവും നന്നായി ആസ്വദിച്ചു വളര്‍ന്ന നാം തന്നെ, അതൊക്കെ അനാവശ്യം ആയി കാണുന്ന പ്രവണത ശരിയല്ല. നല്ല ഒരു സമൂഹം പടുത്തുയര്ത്താന്‍ അതും അത്യാവശ്യമാണ്.
നായ പെറ്റു കൂട്ടുന്നത്‌ പോലെ അച്ഛന്‍ ആരെന്നറിയാത്ത മക്കളെ പ്രസവിക്കെണ്ടവരല്ല , നമ്മുടെ സ്ത്രീകള്‍. ദമ്പതികള്‍ പരസ്പരം അങ്ങേയറ്റം പ്രണയിക്കുക. രണ്ടുപേരില്‍ ഒരാള്‍ മൂന്നമതൊരാളെ തേടിപ്പോകാതെ നോക്കാന്‍ പ്രണയത്തിനു മാത്രമേകഴിയൂ. ശരീരത്തിനു വയസ്സാകും. വയ്യായ്മകള്‍ വരും.

വളരെ വേദനയോടെ പറയേണ്ടി വരുന്ന മറ്റൊരു കാര്യം- ഒരു പെണ്‍കുഞ്ഞിനെ  അവളെ ഭര്‍ത്താവിന്റെ കൈയ്യിലെല്‍പ്പിക്കുവോളം സംരക്ഷിക്കാന്‍ ദൈവം നിയോഗിച്ച ഏറ്റവും വലിയ സംരക്ഷകന്‍ ആണ് അച്ഛന്‍. അവളെ സംബന്ധിച്ച് ദൈവത്തിന്‍റെ പ്രതിരൂപം. ആ വിഗ്രഹങ്ങള്‍ അവനവന്‍ സ്വയം ഉടയ്ക്കാതിരിക്കുക. അതില്പരം ഒരു വേദന അവള്‍ക്കീ ജന്മത്തില്‍ വേറെ ഉണ്ടാകില്ല.

ഇവിടെ എല്ലാവരും അമ്മമാരെ വല്ലാതെ സ്നേഹിക്കുന്നവരാണ് . ആ സ്നേഹംകപടമല്ലെങ്കില്‍, നിങ്ങള്ക്ക് ഒരാള്‍ക്കും ഒരു പെണ്ണിനേയും അപമാനിക്കാണോ, അവളോടു സംസ്കാരം ഇല്ലാതെ പെരുമാറാനോ കഴിയില്ല. കാരണം നിങ്ങള്‍ ചെയ്യുന്ന ഇത്തരം കാര്യങ്ങളുടെ പുണ്യ പാപങ്ങള്‍ ഏറ്റു വാങ്ങാന്‍ വിധിക്കപ്പെട്ടവരാണ് ഓരോ അമ്മയും. വളര്‍ത്തു ദോഷം എന്ന വാക്ക് വിരല്‍ ചൂണ്ടുന്നത് അമ്മയുടെ നേര്‍ക്ക്‌ തന്നെ ആണല്ലോ!
ഈ മനോഹരമായ ഭൂമിയും ഇവിടുത്തെ സന്തോഷ കരമായ ജീവിതവും പെണ്‍കുട്ടികള്‍ക്ക് കൂടി അവകാശ പ്പെട്ടതാണ്.അവരെ അതിനനുവദിക്കുക.
ആണുങ്ങളില്‍ കൂടുതലുംനല്ലവരാണ്എന്നും നിങ്ങളെ എപ്പോഴും സഹായിക്കാന്‍ സന്നദ്ധതയുള്ളവരാണ് എന്നും പെണ്‍കുട്ടികള്‍ ഓര്മ്മിക്കുക.കൂടെഅപകടങ്ങളില്‍ചെന്ന്ചാടാതിരിക്കാന്‍
സദാജാഗരൂകരായിഇരിക്കുക.
 വളര്‍ത്തു ദോഷം എന്ന് കേള്‍ക്കാന്‍ ഒരമ്മയ്ക്കും ഇട വരുത്താതെ ചുറ്റുമുള്ള ആരോടും സ്നേഹവും ബഹുമാനവും ചേര്‍ത്ത് പെരുമാറാന്‍ എല്ലാ  മക്കള്‍ക്കും കഴിയട്ടെ---  അമ്മമാര്‍ മക്കളെ ഓര്‍ത്തു അഭിമാനിക്കട്ടെ---
അമ്മമാര്‍ക്ക് മക്കള്‍ എന്നും ശിശുക്കള്‍ ആണ്. ഓരോ ദിനവും  ശിശുദിനവും.


                                                     * * *

11/12/13

പ്രിയമകനും പ്രിയതമനും













                                           കവിത : അനിത പ്രേംകുമാര്‍

അടുത്ത വീട്ടിലെ പെണ്ണായിരുന്നെങ്കില്‍
അവളായിരുന്നേനെ
അവരുടെ പ്രിയപ്പെട്ട കൂട്ടുകാരി.

അവര്‍ വളരെ  നല്ല സ്ത്രീ ആയിരുന്നു.
അവള്‍ അതിലേറെ നല്ല പെണ്ണും.

പക്ഷെ , ഒരാളുടെ "പ്രിയമകന്‍"
മറ്റേ ആളുടെ "പ്രിയതമന്‍"ആകുമ്പോള്‍
അവനു വേണ്ടി അവര്‍ തമ്മില്‍ തല്ലുന്നു.

മിണ്ടിയാല്‍ അവര്‍ അവനെക്കൊല്ലും
മിണ്ടാതിരുന്നാല്‍ അവര്‍ തമ്മില്‍തല്ലും.
തമ്മില്‍ ഭേദം തമ്മില്‍ തല്ല്!

അതുവരെ മിണ്ടിക്കൊണ്ടിരുന്ന അവന്‍
അന്ന് മുതല്‍ ഊമയാകുന്നു.

തമ്മില്‍ തല്ലിന്‍റെ ഇടവേളകളില്‍
അവര്‍ പരസ്പരം പേന്‍ നോക്കുന്നു.
അവന്‍റെ കുറ്റങ്ങള്‍ തമ്മില്‍ പറഞ്ഞ്
അവനറിയാതവര്‍ ആര്‍ത്തു ചിരിക്കുന്നു.

അതെ-അവര്‍ തമ്മില്‍ ഇഷ്ടത്തിലാണ്.
അല്ലെന്നു കരുതുന്നവര്‍ ബുദ്ധിയില്ലാത്തവര്‍

                            *  *  *


11/6/13

പ്രണയം






കഥ- അനിത പ്രേംകുമാര്‍














കഥ- അനിത പ്രേംകുമാര്‍

 അവന് 20, അവള്‍ക്ക് 17. ഇനി ഒരു വര്ഷം കൂടി കാത്തിരിക്കണം, നാട്ടാരറിഞ്ഞുള്ള കല്യാണത്തിന്! ഇല്ലെങ്കില്‍ ആരെങ്കിലും പരാതി കൊടുത്താലോ?
അത് വരെ ഇങ്ങനെ കോണിച്ചുവട്ടിലും, മറപ്പുരയുടെ പിന്നിലും, അടുക്കള ജോലിക്കിടയിലും ഒക്കെ ഒളിച്ചും പാത്തും കാണുക.
കണ്ണുകള്‍ കൊണ്ട് കഥ പറയുക.
ആരും കാണാതെ ഇടയ്ക്കൊന്നു തട്ടിയും മുട്ടിയും!
ഇന്നലെ കറിക്ക് പച്ചക്കറി മുറിക്കുമ്പോള്‍, അറിയാതെ പിറകിലൂടെ വന്ന്----
അവള്‍ പെട്ടെന്നൊന്നു പേടിച്ചു. കള്ളന്‍---ഒരു നാണോം ഇല്ലാന്നേ.
അതാ ഇപ്പോഴത്തെ അവസ്ഥ.
എന്താ രസം!
അവന്‍റെ കണ്ണില്‍ നോക്കാന്‍  അവള്‍ക്കു മടിയാണ്.
ഈ ലോകത്തെ എല്ലാ കുസൃതിത്തരങ്ങളും ഒളിപ്പിച്ചു വയ്ക്കാന്‍ ഈ കൊച്ചു കണ്ണുകള്‍ക്ക് എങ്ങനെ കഴിയുന്നു!
വാക്കുകള്‍ ഇല്ലാതെ അവ എന്തൊക്കെ കാര്യങ്ങളാണ് തന്നോടു പറയുന്നത്?
അത് വായിച്ചാല്‍ ചിരി വരും.
പക്ഷെ നേരിട്ട് അധികം ചിരിക്കില്ല. അത് മതി, അവന്‍റെ കണ്ട്രോള്‍ പോകാന്‍.

ഇന്നലെ അവന്‍ അവളോടു ചോദിക്കുവാ, വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് അവന്‍റെ റൂമില്‍ വരാമോ എന്ന്. അവള്‍ പോയില്ല.
അയ്യേ--ആരെങ്കിലും കണ്ടാല്‍! ആലോചിക്കാന്‍ വയ്യ.

ഈശ്വരാ, ഇത് സ്വപ്നോ, ജീവിതോ?

അവള്‍ക്ക്  അവനോടു ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"നിനക്കെന്താടാ, വയസ്സാകാത്തെ?"

---    ---   ---   --  ---- ---- --- ---
----  ---- ---- ---- ------- ----- ---

എന്നിട്ട് വേണം എനിക്കും  വയസ്സായി വാനപ്രസ്ഥത്തെ കുറിച്ചൊക്കെ ഒന്നാലോചിക്കാന്‍! ഞങ്ങളുടെ ഈ കള്ളക്കളി  കണ്ടു പേരക്കുട്ടികള്‍ എന്ത് കരുതുമോ, എന്തോ!

ഇന്നലെ രാത്രി കൊച്ചു മോള് ചോദിക്കുവാ, അമ്മൂമ്മയ്ക്ക് അച്ചാച്ചന്റെ കൂടെ കിടന്നാലെന്താ, എന്ന്.
"എനിക്ക് മോളുടെ കൂടെ കിടക്കാനാണല്ലോ ഇഷ്ടം" എന്ന് മാത്രം പറഞ്ഞു.

ഇനി അതും കൂട്യേ വേണ്ടൂ--
മരുമകള്‍ ഇപ്പോള്‍തന്നെ ഇത്തിരി മുഖം വീര്‍പ്പിക്കലോക്കെ തുടങ്ങീട്ടുണ്ട്.
അത് പിന്നെ ആരായാലും ഇല്ലാണ്ടിരിക്ക്വോ?

"നിനക്കെന്താടാ വയസ്സാകാത്തെ?
നമ്മുടെ ടൈം കഴിഞ്ഞില്ലേ?"

"നീ പൊ പെണ്ണെ, ഞാനുള്ളപ്പോഴോ?"

അവള്‍ പതുക്കെ തല താഴ്ത്തി, അയാളുടെ നെഞ്ചിലേയ്ക്ക് ചായവേ,
ചുളിവുകള്‍ വീണ കൈകള്‍ കൊണ്ട് അവന്‍ അവളെ തന്നിലേയ്ക്കു ചേര്‍ത്തു. അവരുടെ പ്രണയം അവരില്‍ കണ്ട  പ്രായം  ഇരുപതും  പതിനേഴും ആയിരുന്നു.
                                  *  *  * 


10/24/13

ഉടമകള്‍ അറിയാന്‍




 കവിത : അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍








അടിമകള്‍ ഉടമകളോട് പ്രതികരി‍ക്കുന്നത്
സ്നേഹക്കുറവു കൊണ്ടല്ല.
ഏറെനാള്‍ മിണ്ടാതിരുന്നു മിണ്ടുമ്പോള്‍
ഉടമകള്‍ അങ്ങനെ കരുതുകയാണ്.

 എതിര്‍ക്കുന്നത് മുതിര്‍ന്നവരോടാണെങ്കില്‍
അത് തര്‍ക്കുത്തരം ആയി നിര്‍വ്വചിക്കും.
അവളെ വിട്ടവര്‍ ‍ പ്രതിക്കൂട്ടിലാക്കുന്നത്
വളര്‍ത്തിയ രക്ഷിതാക്കളെ തന്നെയായിരിക്കും.

എതിര്‍ക്കുന്നത് ആണിനോട് പെണ്ണാണെങ്കില്‍
അവള്‍ ഫെമിനിസ്റ്റ് ആയി മാറ്റപ്പെടും.
നിങ്ങള്‍ അടക്കമുള്ള എല്ലാ സുഹൃത്തുക്കളും
അവളെ ഫെമിനിച്ചി എന്ന് വിളിച്ചാഘോഷിക്കും.

എതിര്‍ക്കുന്നത് ഭര്‍തൃ വീട്ടുകാരോടെങ്കില്‍
അവള്‍ തലയിണ മന്ത്രക്കാരിയായ് മാറ്റപ്പെടും.
ഒന്നിനുമില്ലാത്ത ഭര്ത്താവുപോലും
പെങ്കോന്തനെന്നും അറിയപ്പെടും.

എതിര്‍ക്കുന്നത് രാഷ്ട്രീയത്തിലാണെങ്കില്
അത് അച്ചടക്ക ലംഘനമായി തീരും.
നേതാക്കള്‍ ‍ പല്ലും നഖവും ഉപയോഗിച്ച്
അടിച്ചമര്‍ത്തി വിജയക്കൊടിനാട്ടും.‍‍‍

എതിര്‍ക്കുന്നത് ഏതെങ്കിലും മതത്തിനെ ആണെങ്കില്‍
അവള്‍‍ വര്‍ഗീയ വാദിയായ് അറിയപ്പെടും.
തെറ്റുകള്‍ ഇല്ലാത്ത മതാചാരങ്ങളില്ലെങ്കിലും
മാറുവാന്‍ തയ്യാറല്ല, മതാചാര്യ വര്‍ഗ്ഗം.‍

അടിമകളെ പ്രതികരിക്കാന്‍ അനുവദിക്കുക.
അത് ബന്ധങ്ങള്‍ നില നിര്‍ത്താന്‍ സഹായിക്കും.
സ്വാഭാവിക പ്രതികരണങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
അസ്വാഭാവിക പ്രതികാരങ്ങള്‍  ആവാതിരിക്കാന്‍.

                            
                                                  *  *  *

10/21/13

ഒതുങ്ങിക്കൂടരുത്, ജീവിതം എപ്പോഴും സുന്ദരമാണ്

 ബാംഗ്ലൂര്‍ വിശേഷങ്ങള്‍
----------------------------------------
കഴിഞ്ഞ ശനിയാഴ്ച്ചത്തെ (19-10-2013) മെട്രോ മനോരമ (ബാംഗ്ലൂര്‍ ) യില്‍ രണ്ടാം പേജില്‍ ഒതുങ്ങിക്കൂടരുത്, ജീവിതം എപ്പോഴും സുന്ദരമാണ്  - കെ. കാര്‍ത്യായനി , ബാംഗ്ലൂര്‍ എന്ന പേരില്‍ ഈ ലേഖനത്തിന്‍റെ പ്രസക്തമായ ഭാഗങ്ങള്‍ -എഡിറ്റ്‌ ചെയ്തത് - പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. "മുതിര്ന്നവര്‍ക്കായ് " (60 years+)എന്ന പംക്തിയില്‍.  കുറച്ചു പുസ്തകങ്ങള്‍ സമ്മാനമായി അയച്ചുകൊടുക്കുമെന്നും മനോരമ അറിയിച്ചു.




കെ. കാര്‍ത്യായനി ടീച്ചര്‍, ബാംഗ്ലൂര്‍.


2004 ജൂണ്‍ രണ്ടാം തീയ്യതിയാണ് ഞങ്ങള്‍ ബംഗ്ലൂരില്‍ സ്ഥിര താമസത്തിന് വന്നത്. നാട്ടില്‍ കണ്ണൂര്‍ ജില്ലയിലെ തില്ലെങ്കേരിയാണ്  സ്ഥലം . ഞാനും എന്‍റെ ഭര്‍ത്താവും അദ്ധ്യാപകരായിരുന്നു. 2000 ല്‍ മാഷും 2004 ല്‍ ഞാനും സര്‍വിസില്‍ നിന്നും വിരമിച്ചു. എന്‍റെ മാഷ്‌ കണ്ണൂര്‍ ജില്ലയിലെ തില്ലെങ്കേരി ഗവ: യു.പി. സ്കൂളില്‍ നിന്നും ഞാന്‍ തില്ലെങ്കേരി പള്ള്യം എല്‍. പി. സ്കൂളില്‍ നിന്നും ആണ് വിരമിമിച്ചത്.

മക്കള്‍ രണ്ടുപേരും ബംഗ്ലൂരില്‍  ആയിരുന്നു. മകള്‍ അനിതയും  ഭര്‍ത്താവ് പ്രേംകുമാറും ഗോകുല(മത്തിക്കെരെ)യില്‍ സ്വന്തം ഫ്ലാറ്റില്‍ താമസം. അവിടെ അടുത്തു തന്നെ സ്വന്തമായി ഒരു കമ്പനി നടത്തുന്നു. മകന്‍ സജിത് ഇവിടെ അടുത്ത് പീനിയ എന്ന സ്ഥലത്ത് ഒരു അമേരിക്കന്‍ കമ്പനി യിലും മരുമകള്‍ സിന്ധു , തൊട്ടടുത്തുള്ള അയ്യപ്പ സ്കൂളില്‍ ടീച്ചര്‍ ആയും ജോലി ചെയ്യുന്നു.

പെന്‍ഷന്‍ ആയതിനു ശേഷം  നാട്ടില്‍ തനിയെ താമസിക്കേണ്ടിവരുന്നതിനാല്‍ മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഞങ്ങള്‍ ബംഗ്ലൂരിലെയ്ക്ക് വന്നത്. മക്കള്‍ക്ക്‌ രണ്ടുപേര്‍ക്കും ഇവിടെ ജോലി ആയതിനാല്‍ എപ്പോഴും നാട്ടിലേയ്ക്ക് വരാനും അന്വേഷിക്കാനും പറ്റില്ലല്ലോ. നാട്ടില്‍ തരക്കേടില്ലാത്ത ഒരു വീടും കുറച്ചു സ്ഥലവും ഒക്കെ ഉണ്ട്. പെന്‍ഷന്‍ ആയ ശേഷം എന്‍റെ മാഷ്‌ ചില്ലറ കൃഷി ഒക്കെ ചെയ്തു വരികയായിരുന്നു. അതുകൊണ്ട് തന്നെ നാട്ടില്‍ നിന്നും വരുമ്പോള്‍ ബന്ധുക്കളും അയല്‍ക്കാരും ഒക്കെ പറഞ്ഞു," ടീച്ചര്‍ക്ക് ഇഷ്ടപ്പെട്ടാലും മാഷിനു ബംഗ്ലൂര്‍ ഒന്നും ശരിയാവില്ല" എന്ന്.

പക്ഷെ ഒരു പ്രശ്നവുമില്ലാതെ ഞങ്ങള്‍ ആറേഴു വര്ഷം ബംഗ്ലൂരില്‍ സുഖമായി ജീവിച്ചു. എന്നാല്‍ ഇപ്പോള്‍ എന്‍റെ മാഷ്‌ എന്നെ വിട്ടു പോയിട്ട് ഈ ഒക്ടോബര്‍ 9 ന് 2 വര്ഷം തികയുന്നു.  ആദ്യത്തെ അഞ്ചാറു മാസം ഞാന്‍ മാനസികമായി തകര്‍ന്നു പോയെങ്കിലും ആരും ഇവിടെ ശാശ്വ ത മല്ലെന്നും ഇന്ന് മാഷ്‌ പോയപോലെ നാളെ ഞാനും പോകേണ്ടതാണ് എന്നും ഉള്ള സത്യം ഉള്‍ക്കൊണ്ട് ഞാന്‍ ഇന്ന് ജീവിക്കുന്നു.

മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വന്നതെങ്കിലും ഇന്ന് ഞാന്‍ വളരെ സന്തുഷ്ടയാണ്. തനിയെ നാട്ടിലാണെങ്കിലുള്ള കാര്യം ഇപ്പോള്‍ ഓര്‍ക്കാനേ വയ്യ. നാട്ടില്‍ സദാ അക്രമ രാഷ്ട്രീയവും ബോംബേറും കൊലപാതകവും ഹര്‍ത്താലും ഒക്കെ അല്ലെ? എന്നാല്‍ ബംഗ്ലൂരില്‍ അനാവശ്യ ബന്ദില്ല,   ഹര്ത്താലില്ല, അന്ധമായ രാഷ്ട്രീയവും ഇല്ല. എല്ലാവരും ജോലി ചെയ്യുന്നു, കിട്ടുന്ന വരുമാനത്തിനനുസരിച്ച്  സുഖമായി ജീവിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനാണെങ്കിലും ഇവിടെയാണ് നല്ലത്. എന്‍റെ മാഷ്‌ അസുഖമായി ഒരു മാസം ഹോസ്പിറ്റലില്‍ കിടന്നപ്പോഴും ആളെ തിരിച്ചു കിട്ടിയില്ലെങ്കിലും ,ഏറ്റവും നല്ല ചികിത്സ കൊടുക്കാനും കഴിഞ്ഞു.

ഞാന്‍ മകന്‍റെ കൂടെ വാടക വീട്ടിലായിരുന്നു, ഇതുവരെ താമസിച്ചിരുന്നത്. ഇപ്പോള്‍ നാട്ടിലുള്ള വീട് വിറ്റ്, ഇവിടെ 30*40 സ്കൊയര്‍ഫീറ്റ്‌ സ്ഥലം വാങ്ങി, മകന്‍ ഒരു നല്ല വീട് വച്ചു. കഴിഞ്ഞ ഡിസംബറില്‍ താമസം തുടങ്ങി. വീട് വച്ച് കഴിഞ്ഞപ്പോള്‍ എന്തെങ്കിലും നടാന്‍ ഒരിഞ്ച് സ്ഥലം പോലും ബാക്കിയില്ല. നോക്കിയപ്പോള്‍ ഞങ്ങളുടെ വീടിന്‍റെ വലതു വശം, മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഒരു കാലി  സൈറ്റ് ആണ്. ഞാന്‍ അയാളുടെ അനുവാദത്തോടെ , അവിടെ ചെറിയ ഒരു അടുക്കളത്തോട്ടം  ഉണ്ടാക്കി.

വീട്ടിലേയ്ക്കാവശ്യമായ കറിവേപ്പില, പപ്പായ, പയര്‍, പച്ച മുളക്, ചീര, തക്കാളി, കോയക്ക, മത്തന്‍,  മുരിങ്ങ, കപ്പ, ചേമ്പ്, ചേന, വാഴ, തുടങ്ങി ഒരു വിധം എല്ലാ പച്ചക്കറികളും ഇവിടെ തഴച്ചു വളരുന്നു. വീട്ടിലെ അടുക്കള മാലിന്യവും അധികം ദൂരെ യല്ലാത്ത ഒരു വീട്ടില്‍ നിന്നും വാങ്ങുന്ന ചാണകപ്പൊടിയും മാത്രമാണ് വളമായി ഉപയോഗിക്കുന്നത്. എല്ലാ പച്ചക്കറിയിലും വിഷം അടങ്ങിയ ഇക്കാലത്ത്, ഞങ്ങള്‍ക്ക് ഉരുളക്കിഴങ്ങും , ഉള്ളിയും മാത്രമേ പുറമേ നിന്നും വാങ്ങേണ്ടി വരുന്നുള്ളൂ.









എന്‍റെ മകന്‍റെ കുട്ടികളില്‍ മൂത്തയാള്‍ സ്കൂളില്‍ പോകുന്നു. ഇളയ ആള്‍ക്ക്  ഇപ്പോള്‍ രണ്ടര വയസ്സ്. എന്‍റെ സമയം അവനെ നോക്കാനും തോട്ടം പരിപാലിക്കാനും വിനിയോഗിക്കുന്നു.  ബാക്കി സമയം കിട്ടിയാല്‍, ടി വി കാണലും വായനയും അമ്പലത്തില്‍ പോക്കും . ചുരുക്കി പറഞ്ഞാല്‍  ജീവിതം ഇപ്പോള്‍ ഭാരമോ, മടുപ്പോ അല്ല.

എനിക്ക് പുതിയ തലമുറയോടും പ്രായമായവരോടും  ഒന്നേ പറയാനുള്ളൂ .നിങ്ങള്‍ പ്രായമായിക്കഴിഞ്ഞാല്‍ എനിക്ക് വയസ്സായി എന്ന് വിചാരിച്ചു ഒതുങ്ങിക്കൂടാതെ  തന്നാല്‍ കഴിയുന്ന എന്തെങ്കിലും ക്രിയാത്മകമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുക. കഴിയുന്നത്ര  സ്നേഹവും കരുതലും മക്കള്‍ക്കും കൊച്ചു മക്കള്‍ക്കും മറ്റുള്ളവര്‍ക്കും കൊടുക്കുക. സംശയമില്ല, നിങ്ങള്‍ക്കത് തിരിച്ച് കിട്ടും.ഉറപ്പ്.




                                                          *   *   *
K Karthiayani Teacher , Bangalore.




    


10/9/13

യാത്രയയപ്പ്




നിനക്കായ് കാത്തിരിക്കുന്നവന്‍
പ്രിയനൊരാളെന്നാത്മ മിത്രം--‍‍
അക്ഷമനായ്, നിരാഹാരനായ്
നിശ്ശബ്ദനായ്, നിദ്രാ വിഹീനനായ്

കോപം വരുന്നുണ്ട് ,ക്ഷമയ്ക്കുമതിരുണ്ട്,
കാത്തിരിപ്പെന്തിനി ,  നീളാതെ നോക്കണം
പണ്ടേയവനില്ല ക്ഷമയെന്നറിക നീ
ഇനിയും മുഷിഞ്ഞാല്‍ വഴക്ക് ഞാന്‍ കേള്‍ക്കണം---

മുപ്പതാം നാളിലായ്നീ വന്നു ചേരുമ്പോ
ളുള്ളിലെരിയുന്ന കനലില്‍ ജലം തളിച്ച
ന്പോടു പുഞ്ചിരി മായാതെ നിന്നു ഞാന്
കരയുന്നതിഷ്ട മല്ലവനെന്നറിക നീ

വിരഹം സഹിക്കാവതല്ലെന്നറികിലും
അവന്‍ കാത്തിരുന്നത് നിന്നെയെന്നറിയുന്നു
മടിയാതെ കൊണ്ടുപോകെവിടെയാണെങ്കിലു
മീ വേദന കാണുവാന്‍ കെല്‍പ്പില്ല ഞങ്ങള്‍ക്ക്--

ആമോദമോടന്നു വിട പറഞ്ഞൂ ഞാനും
അവനെയും കൊണ്ടങ്ങു പോയ്മറഞ്ഞന്നു  നീ
നിര്‍ത്താതെ പെയ്യാന്‍ തുടങ്ങിയ മഴ നന
ഞ്ഞല്‍പ്പ നേരം ഞാനറിഞ്ഞതില്ലൊന്നുമേ-- 

യാത്രയാക്കി തിരിച്ചെത്തിയ ഞാനന്ന
താദ്യമായലറിക്കരഞ്ഞു പോയി--
കാണുവാന്‍ പറ്റുകില്ലീജന്മ മിനിയവനെ ,
പ്രിയരില്‍ പ്രിയനൊരാള്‍ പോയ്‌ മറഞ്ഞു--

വന്നു ചേര്‍ന്നാളുകള്‍വീട്ടുകാര്‍, നാട്ടുകാര്‍
ചേതനയറ്റോരെന്നച്ഛനെ കാണുവാന്‍
താരമായന്നവന്‍ സാന്നിധ്യ മില്ലാതെ ,
മൌനമായ് ഞാനപ്പോള്‍  മാറി നിന്നു---

മരണത്തിനപ്പുറം ജീവിതമുണ്ടെങ്കി
ലത് വന്നു കാട്ടുമെന്നോതിയവന്‍--‍
സംസ്കാര സമയത്ത് പൊഴിയുന്നിതാലി
പ്പഴങ്ങളുമവനന്നു ചൊന്ന പോലെ   ‍

ആളുകള്‍ പോകവേ, ആരവം ഒഴിയവേ
അറിയുന്നു ഞാനിന്നു തേങ്ങുന്നു ഞാനിന്ന്
അവന്‍ കാത്തിരുന്നത് നിന്നെയാണെങ്കിലും--
വിട്ടു കൊടുത്തത്----- തെറ്റായപോല്‍ --

*  *  *



10/3/13

മതേതരത്വം

                            ലേഖനം -അനിത പ്രേംകുമാര്‍

ഭാരതം ഒരു മതേതരത്വ രാജ്യം ആണെന്ന് പറയുന്നു. ആണോ?
 എങ്കില്‍ എന്തിനാണ് സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ മുതല്‍ ജാതിയും മതവും അന്വേഷിച്ചു കണ്ടെത്തുന്നത്?
 അങ്ങനെ ഒരു കോളം തന്നെ ഇല്ലാതാക്കിക്കൂടെ?
എന്തിനാണ് മതത്തിന്റെ പേരില്‍ സംവരണങ്ങള്‍?
വീതം വയ്പ്പുകള്‍?

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ഉയര്‍ത്താന്‍ ആണെങ്കില്‍ സാമ്പത്തികം ആകണ്ടേ സംവരണ മാനദണ്ഡം?
ഒരു ഇന്ത്യന്‍ പൌരന്‍ ഏതു പ്രായത്തില്‍ വിവാഹം കഴിക്കണം, എന്നും ആ ബന്ധം നില നില്‍ക്കെ മറ്റൊരു വിവാഹം പാടുണ്ടോ എന്നതും ഉണ്ടെങ്കില്‍  എത്ര ഭാര്യമാര്‍, ഭര്‍ത്താക്കന്മാര്‍ ഉണ്ടാവാം, എന്നതും ഒക്കെ ഓരോ ഇന്ത്യന്‍ പൌരനും തുല്ല്യമാക്കെണ്ടേ?
ഉന്നത വിദ്യാഭ്യാസത്തിന് ആണ്‍ പെണ്‍ ഭേദമന്ന്യേ എല്ലാ മതത്തിലും പെട്ടവര്‍ക്ക് ഒരേ പോലെ സാഹചര്യം ഉണ്ടാവണ്ടേ?

ഒരേ വിദ്യാഭ്യാസം നേടിയ രണ്ടുപേര്‍ എല്ലാ എഴുത്ത്, വാചാ പരീക്ഷണങ്ങളും കഴിഞ്ഞു ഫൈനലില്‍ എത്തുമ്പോള്‍ മതത്തിന്റെ പേരില്‍ രണ്ടാം സ്ഥാന ക്കാരന് ജോലി കൊടുക്കുന്നത് മതേതരത്വം ആണോ?

കുടുംബ സ്വത്ത് വീതം വയ്ക്കുമ്പോള്‍ ഏതു മതത്തിലാണ് എന്ന് നോക്കിയാണോ ഓഹരി തീരുമാനിക്കേണ്ടത്?

എന്തെ ആരും ഒന്നും മിണ്ടാത്തത്? ഒക്കെ കള്ളത്തരമാണ് എന്ന് മനസ്സിലായില്ലേ? സമയവും സന്ദര്‍ഭവും അനുസരിച്ച് , ഓരോ പ്രദേശത്തെയും വോട്ട് ബാങ്ക് അനുസരിച്ച്, ഭരിക്കുന്നവര്‍ക്കും നേതാക്കന്മാര്‍ക്കും തോന്നുന്നത് പോലെ ഓര്‍ഡിനന്‍സ് കൊണ്ട് വരികയും , മത പ്രീണനം നടത്തി വോട്ട് പിടിക്കുകയും ചെയ്യുന്ന നാട്ടില്‍ എന്ത് മതേതരത്വം!

നമ്മളില്‍ കുറെ വിഡ്ഢികള്‍ അര്‍ത്ഥ മറിയാതെ വിളിച്ചു കൂവുന്ന ഒരു വാക്ക് മാത്രമായി അത് ചുരുങ്ങിയിരിക്കുന്നു.
എന്നിട്ട് മതത്തിന്‍റെ പേരില്‍ തമ്മില്‍ തമ്മില്‍ പോരടിക്കുന്നു.
എല്ലാ മതങ്ങളും ഈശ്വരനിലേയ്ക്കുള്ള , പരമമായ സത്യത്തിലേയ്ക്കുള്ള വഴി കാണിക്കുക മാത്രമാണ് എന്നറിയാതെ.

ഒന്നും മറ്റൊന്നിനേക്കാള്‍ മുകളില്‍ അല്ല, താഴെയും അല്ല എന്ന് തിരിച്ചറിയുക. ഏതു വഴിയിലൂടെ യാത്ര ചെയ്താലും ( അത് യുക്തി വാദത്തിലൂടെ ആയാലും)എത്തുന്നത്‌ ഒരേ ഇടത്തിലാണ് എന്ന് മനസ്സിലാക്കുക.

ജനിച്ചതും വളര്‍ന്നതും ഏതു മത സാഹചര്യത്തില്‍ ആണോ, അതില്‍ വിശ്വസിക്കുക, അതിനെ തള്ളിപ്പറയാതിരിക്കുക,അതിലെ നമ ഉള്‍ക്കൊണ്ടു വളരുക.  നല്ലൊരു മനുഷ്യന്‍ ആയി ഈ മനോഹരമായ ജീവിതം ജീവിച്ചു തീര്‍ക്കുക. നമ്മള്‍ അറിയാതെ ഒരു മതേതരത്വം അവിടെ രൂപപ്പെടുന്നത് കാണാം. പണ്ട് നമ്മുടെ നാട്ടില്‍ അതുണ്ടായിരുന്നു.

 റംസാന് അസൂക്കയും കതീസുമ്മയും വെച്ച് വിളമ്പുന്ന വിഭവങ്ങളുടെ രുചിയും , ക്രിസ്മസ്സിനു പെണ്ണമ്മ ചേച്ചിയുടെയും തമ്പിയെട്ടന്റെയും കൂടെ അര്‍ദ്ധ രാത്രിയില്‍ പള്ളിയില്‍ പോകുന്നതും പിറ്റേ ദിവസം കള്ളപ്പം തിന്നതും ഓണത്തിനു പായസവും നെയ്യപ്പവും അവര്‍ക്ക് പങ്കു വയ്ക്കുന്നതും പാലക്കാട BPL ല്‍ ജോലി ചെയ്യുമ്പോള്‍ കോണ്‍വെന്റ്  ഹോസ്റ്റലില്‍ സുഹൃത്തായ ഫാത്തിമയുടെ കൂടെ നോമ്പ് നോറ്റതും  ഒന്നും മറക്കാന്‍ കഴിയില്ല. എന്നെ ഞാന്‍ ആക്കിയത് ഇവര്‍ ഒക്കെ ചേര്‍ന്നാണ്.

എല്ലാ ഇന്ത്യ ക്കാരും സഹോദരീ സഹോദരന്മാരാണ് എന്ന് പറയുവാന്‍ വേണ്ടി നമ്മളാരും സ്വന്തം മാതാപിതാക്കളെ തള്ളി പറയേണ്ടി വരുന്നില്ല. അതുപോലെ യുള്ള ആത്മ വിശ്വാസത്തോടെ പറയുക, താന്‍ വളര്‍ന്നത്‌ ഇന്ന മതത്തില്‍ ആണെന്നും. അത് ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യാനി ആയാലും. അതേ പോലെ , മത പഠനവും എല്ലാവരുടെയും അവകാശമാകട്ടെ. അതും നന്മയിലേക്കുള്ള  വെളിച്ചമാകട്ടെ--- മതിയാക്കൂ-- കപട മതേതരത്വം---

10/1/13

ഞങ്ങള്‍ ചിരഞ്ജീവികള്‍

                                                       


        കവിത: അനിത പ്രേംകുമാര്‍         







ഞങ്ങള്‍ ചിരഞ്ജീവികള്‍
ജരാനരകളില്ല, മരണമില്ല .
ഇനിയും വാഴും കാലങ്ങളോളം

ഞങ്ങള്‍ ചിരഞ്ജീവികള്‍
അന്യന്‍റെ സന്തോഷം കട്ടെടുക്കുന്നു
കൂട്ടി വയ്ക്കുന്നു, സ്വത്തും പണവും

ഞങ്ങള്‍ ചിരഞ്ജീവികള്‍
ഈ ഭൂമിയുടെ അധിപന്മാര്‍
ഇപ്പോഴുമെപ്പോഴു മിവിടെ ജീവിക്കുവോര്‍

ഞങ്ങള്‍ ചിരഞ്ജീവികള്‍
കഷ്ടം,നിങ്ങള്ക്ക് വാര്‍ധക്യം വന്നതില്‍!
അനുഭവിക്കൂ, ഇത് മുജ്ജന്മ ശാപം.

ഞങ്ങള്‍ ചിരഞ്ജീവികള്‍
നിങ്ങള്‍ക്കു നേരുന്നു
സന്തോഷ കരമായ വൃദ്ധ ദിനം.

എന്ന് പറയാതെ പറയുന്നു
ഓരോ യുവത്വവും---




9/24/13

ഫേസ് ബുക്ക് കല്ല്യാണം




















ഫേസ് ബുക്കില്‍ ലൈക്കും കമന്‍റും ചെയ്തും വല്ലപ്പോഴും ഒരു പോസ്റ്റ്‌ എഴുതി, അതിനു കിട്ടിയ പ്രതികരണങ്ങളില്‍ തൃപ്തി പോരാഞ്ഞു  താന്‍ ലൈക്ക്, കമന്റ്, അടിക്കുന്നവരെയൊക്കെ തനിക്ക് അതേ അളവില്‍ തിരിച്ചു തരാത്തതിന് ഇന്‍ബോക്സില്‍ പോയി ചീത്ത പറഞ്ഞും  ജീവിതം തള്ളി നീക്കവേ, ഒരു നാള്‍ അമ്മ അയാളോട് പറഞ്ഞു.

"മോനെ, ഒരു കല്ല്യാണം കഴിക്കാത്തതുകൊണ്ടാണ്   ജോലി കഴിഞ്ഞു വന്നാല്‍ നീ ഇങ്ങനെ ഏതു നേരവും കമ്പ്യൂട്ടറിന്‍റെ മുന്നില്‍ തപസ്സിരിക്കുന്നത്. കഴിയുന്നതും പെട്ടെന്ന് ആ ബ്രോക്കറോടു പറഞ്ഞ്, ഒരു കല്ല്യാണം ശരിയാക്കണം."

കേട്ടപ്പോള്‍ അയാള്‍ക്ക്‌ തോന്നി. ശരിയാണല്ലോ! വയസ്സ് മുപ്പത്തൊന്നായി. ഇനിയും വൈകിയാല്‍ കിട്ടാന്‍ പോകുന്നത് എല്ലാവരും തിരഞ്ഞിട്ട , ആര്‍ക്കും  വേണ്ടാതെ, "എടുക്കാ ചരക്ക്" ആയി നില്‍ക്കുന്ന വല്ല പെണ്ണിനേയും ആയിരിക്കും. നല്ല പെണ്‍കുട്ടികളെയൊക്കെ ചെറിയ പ്രായത്തില്‍ തന്നെ  സാമര്‍ത്ഥ്യമുള്ള ആണ്‍ കുട്ടികള്‍ ബുക്ക്‌ ചെയ്തിരിക്കും. അല്പം പഠിച്ച പെണ്‍കുട്ടികള്‍ ആണെങ്കില്‍ കേരളത്തിലെ ആണ്‍ പിള്ളേരെ  ഒന്നും പിടിക്കാഞ്ഞിട്ട്‌, ഇപ്പോള്‍ മലയ്ഷ്യ, സിംഗപൂര്‍,കാനഡ, അമേരിക്ക, തുടങ്ങിയ ഇടങ്ങളിലേയ്ക്ക് കണ്ണും നട്ടിരിക്കുന്നു. കേരളത്തിലെ ആണ്‍ പിള്ളേര്‍ക്ക് എന്താണാവോ ഒരു കുറവ്? 

എന്നാലും ബ്രോക്കര്‍ ഫീസ് കൊടുക്കാന്‍ വയ്യ. ഒരൊറ്റയെണ്ണത്തിനെ വിശ്വസിക്കാന്‍ വയ്യ.കെട്ടുന്നുണ്ടെങ്കില്‍ നല്ല ഒന്നാന്തരം പെണ്ണിനെ തന്നെ കിട്ടണം. ഇല്ലെങ്കില്‍ വേണ്ട. അത്ര തന്നെ.

" യുറേക്കാ--- കയ്യില്‍ ഫേസ് ബുക്ക് വച്ചിട്ടെന്തിനാ----------"


അയാള്‍ അതില്‍ തന്നെ പരസ്യം കൊടുക്കാന്‍ തീരുമാനിച്ചു. ഇതായിരുന്നു പരസ്യം.

//////ഫേസ് ബുക്കില്‍ അക്കൗണ്ട്‌ ഉള്ള നല്ലൊരു പെണ്ണിനെ വേണം.
ഉണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങള്:
സൌന്ദര്യത്തില്‍ ഐശ്വര്യ റായി
പ്രസരിപ്പില്‍ റിമി ടോമി
പാചകത്തില്‍ ലക്ഷ്മി നായര്‍
രാഷ്ട്രീയ ചര്‍ച്ചയില്‍ സിന്ധു സൂര്യകുമാര്‍  
ബാക്കി ഗുണങ്ങള്‍----------------------ചേരും വണ്ണം-------------------
മറ്റു കാര്യങ്ങള്‍ :
ക്ലിയര്‍ ഇല്ലാത്ത സ്വന്തം  പ്രൊഫൈല്‍ ഫോട്ടോയായിരിക്കണം.
കണ്ട കൂതറ കളുടെ പോസ്റ്റ്‌കള്‍ക്കൊന്നും ലൈക്‌,കമന്റ് ചെയ്യുന്ന ആളാവരുത്.
 പൂവുകളും പക്ഷി മൃഗങ്ങളുടെ ഫോട്ടോകളും മാത്രം പോസ്റ്റ്‌ അപ്ഡേറ്റ്.
പെണ്‍വര്‍ഗ്ഗത്തില്‍ പെട്ടവരുടെ മെസ്സേജ്ന് മാത്രം മറുപടി പറയുക.
മെസ്സേജ് ബോക്സ്‌ ഡിലീറ്റ് ചെയ്യാതെ സൂക്ഷിച്ചു വയ്ക്കണം.
വിവാഹം ഉറപ്പിക്കുന്നതിനു മുമ്പേ, അക്കൗണ്ട്‌  യുസര്‍ഐഡി, പാസ്സ്‌വേര്‍ഡ്‌  തുടങ്ങിയവ കൈമാറണം.//////

അയാള്‍ക്ക്‌ ഫ്രണ്ട് ലിസ്റ്റില്‍ അയ്യായിരം പേര് ഉണ്ടായിരുന്നിട്ടും, അതില്‍ ഭൂരി പക്ഷവും പെണ് കുട്ടികള്‍ ആയിരുന്നിട്ടും ആകെ വന്നത് 7 അപേക്ഷകള്‍. അതില്‍ നിന്നും അവസാന റൌണ്ടില്‍ എത്തിയത് മൂന്നുപേര്‍. അതില്‍ ഏറ്റവും ഭംഗിയുള്ള പെണ്ണിനെ കെട്ടി.

ആദ്യരാത്രിയില്‍ ആദ്യം നാണിച്ചു നഖം കടിച്ചു നിന്ന അവള്‍ പതുക്കെ മാറാന്‍ തുടങ്ങി. അയാള്‍ അറിഞ്ഞില്ല , അവള്‍ കണ്ടു മറന്ന ഏതോ സിനിമയിലെ  കൊച്ചിന്‍ ഹനീഫ യുടെ ഭാര്യ യുടെ വേഷത്തില്‍ വന്ന കല്പനയുടെ കഥാപാത്രം  ആയിരുന്നു എന്ന്. അവള്‍ അയാളെ മറിച്ചിട്ട് ഹിപ്നോട്ടിസം ചെയ്യാന്‍ ആരംഭിച്ചു.

അവളുടെ വര്‍ത്തമാനവും ഭൂതവും എല്ലാം തിരഞ്ഞു പിടിച്ച്, ചോദ്യം ചെയ്ത്, അവള്‍ കളങ്കപ്പെടാത്തവള്‍ ആണെന്ന് ഉറപ്പിച്ച ശേഷം വിവാഹം കഴിച്ച  അയാള്‍, പറഞ്ഞ കഥകള്‍ കേട്ട് , കേട്ട് അവള്‍ തളരാന്‍ തുടങ്ങി.  രാത്രി മുഴുവന്‍ പറഞ്ഞിട്ടും തീരാതെ, ‍ പിറ്റേ ദിവസം പകലും അയാള്‍ തുടര്‍ന്നു കൊണ്ടിരുന്നു. കതകു തുറക്കാത്തത് കണ്ടു, വീട്ടുകാര്‍ ഏറെ മുട്ടി നോക്കിയെങ്കിലും ഫലമുണ്ടായില്ല. അവര്‍ അവസാനം ഫയര്‍ ഫോഴ്സ്നെ വിളിച്ചു.

കതകു പൊളിച്ച്അകത്തു കടന്ന അവര്‍ക്ക് മുമ്പിലും അയാള്‍ പകുതി ബോധത്തില്‍ തന്‍റെ വീര സാഹസിക കഥകള്‍ തുടരുകയായിരുന്നു. കേട്ട് തളര്‍ന്ന അവള്‍ താഴെ വെറും നിലത്ത്, എഴുന്നേല്‍ക്കാന്‍ പോലും ത്രാണിയില്ലാതെ പാതി മയക്കത്തിലും.

പക്ഷെ അവളുടെ യഥാര്‍ത്ഥ കഥകള്‍ കണ്ടെത്താന്‍ അയാള്‍ക്ക് കഴിഞ്ഞുമില്ല.

                                                     *  *  *


8/25/13

ചിങ്ങത്തിലെ അശ്വതി (കളിമണ്ണ്‍)















നാല്പത്തി രണ്ടു (42) വര്ഷം മുമ്പ് ചിങ്ങ മാസത്തിലെ ഈ അശ്വതി നാള്. സെപ്തെംമ്പര്‍ 8 ആം തീയതി.  സ്ഥലം പായം സ്കൂളിനും വായനശാലയ്ക്കും  ഇടയിലായ്‌ വയലിന്‍റെ കരയിലുള്ള  കാപ്പാടന്‍ വീട്.

കാര്‍ത്യായനി ടീച്ചര്ക്ക് തലേ ദിവസം  വൈകിട്ട് 4 മണിക്കോ മറ്റോ തുടങ്ങിയ വേദനയാണ്.  യഥാര്‍ത്ഥത്തില്‍ ഒരു മാസം മുമ്പേ, ഇരിട്ടിയില്‍ അവരുടെ ചേച്ചിയുടെ വീട്ടിലേയ്ക്ക് പോയതായിരുന്നു. അവിടെ ആകുമ്പോള്‍ ഹോസ്പിറ്റലും ഡോക്ടര് മാരും ഒക്കെ ഇഷ്ടം പോലെ ഉണ്ട്. ചുറ്റും പുഴയാല്‍ ചുറ്റപ്പെട്ട ഈ പായം നാട്ടില്‍ , പെട്ടെന്ന് ഒരത്യാവശ്യം വന്നാല്‍ എന്ത് ചെയ്യും എന്നത് ആര്‍ക്കും അറിയില്ലായിരുന്നു. രാത്രി, തോണിക്കാരും ഉണ്ടാവില്ല.

പക്ഷെ, എന്ത് പറയാന്‍! ഇരിട്ടിയിലെ ആ വലിയ വീട്ടില്‍ ആരോ "കൂടോത്രം" * ചെയ്തതുകൊണ്ട്, അവിടെ നിന്നാല്‍ ശരിയാകില്ല , പായത്തെയ്ക്ക് തന്നെ തിരിച്ചു പോകണം എന്ന ഉപദേശത്തിന്മേല്‍ അവര്‍ തിരിച്ചു വരികയായിരുന്നു.

വീട്ടിലുള്ളവര്‍ക്ക് പുറമെ, ആകെ സഹായത്തിനുള്ളത്, കുര്യന്‍ ചേട്ടന്‍ എന്ന ആളുടെ വീട്ടില്‍ താമസിച്ചിരുന്ന ഒരു നേഴ്സ് മാത്രം. അവര്‍ അവരെ കൊണ്ട് പറ്റുന്ന പോലെ ഒക്കെ ശ്രമിക്കുന്നുണ്ട്. എന്നാലും ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ ഒരു നേഴ്സ്നു എന്താണ് ചെയ്യാന്‍ പറ്റുക! സാമാന്യം നല്ല വളര്‍ച്ചയുള്ള കുഞ്ഞ്, അവളെ കൊണ്ട് പറ്റുന്നപോലെ ഒക്കെ ചെയ്തിട്ടുണ്ടാവാം, പുറം ലോകം കാണാന്‍.  വേദനകൊണ്ട് പുളയുന്ന ആ അമ്മ, 12 മണിക്കൂര്‍ സഹിച്ചിട്ടും, കഷ്ടപ്പെട്ടിട്ടും കുഞ്ഞ് ഇനിയും പുറത്തെത്തിയില്ല. എന്ത് ചെയ്യും എന്ന് ആര്‍ക്കും അറിയില്ല. വീട്ടില്‍ എല്ലാവരും ആശങ്കയിലും.

ഗോവിന്ദന്‍ മാസ്റെര്‍ക്ക്, ആദ്യമായി PSC പോസ്റ്റിങ്ങ്‌ കിട്ടി, കാസര്‍ഗോഡ്‌ ജോയിന്‍ ചെയ്യേണ്ട ദിവസം ആണ് ഇന്ന്. കുഞ്ഞിനെ കണ്ട ശേഷം പോകാന്‍ കാത്തു നില്‍ക്കുകയാണ് അദ്ദേഹം.

ഇതിപ്പോ, എന്തും സംഭവിക്കാം എന്ന നിലയും. ഇനി അവരെ എടുത്തു, നടന്നു, തോണി വഴി പുഴ കടത്തി , ഇരിട്ടിയില്‍ ഹോസ്പിറ്റലില്‍ എത്തുമ്പോഴേയ്ക്ക്‌, എന്തെങ്കിലും സംഭവിക്കും. അതുകൊണ്ട് കാത്തിരിക്കുക തന്നെ.

സമയം രാവിലെ ഒമ്പത് മണി യായി! ഇനിയും കാത്തിരിക്കാന്‍ വയ്യ. അവസാനം  നേഴ്സ് കത്രിക കൈയ്യില്‍ എടുത്തു. ഡോക്ടര്‍മാര്‍ മാത്രം ചെയ്യുന്നകാര്യം.അവസാനത്തെ ആയുധം. ഇല്ലെങ്കില്‍ അമ്മയും കുഞ്ഞുമൊ, രണ്ടില്‍ ഒരാളോ, ഇല്ലാതാകും. അല്‍പ സമയം  കഴിഞ്ഞപ്പോള്‍ കുഞ്ഞിന്‍റെ കരച്ചില്‍ കേള്‍ക്കാന്‍ തുടങ്ങി.

വേദനയുടെ ഹിമാലയ പര്‍വ്വതം കയറി ഇറങ്ങിയ ആ അമ്മ, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചിറങ്ങി,തന്‍റെ ആദ്യത്തെ കണ്മണിയെ കണ്‍ നിറയെ കണ്ടു. അമ്മയ്ക്ക് പകുതി ജീവനെ ഉണ്ടായിരുന്നുള്ളൂ.

ആ കുഞ്ഞിനും  ഈ ലോകം കാണാനുള്ള , ഇവിടെ ജീവിക്കാനുള്ള ഭാഗ്യം ഉണ്ടായിരുന്നു. അവള്‍ക്കു അവളുടെ അമ്മയോടൊപ്പം  കഴിയാനും അതിലേറെ ഭാഗ്യം ഉണ്ടായിരുന്നു.

സന്തോഷം കൊണ്ട് കരഞ്ഞു പോയ അച്ഛന്‍  ആ അന്തരീക്ഷം ഒന്ന് മാറിക്കിട്ടാന്‍ വേണ്ടി അവിടെ ആകെ ഉണ്ടായിരുന്ന ഒരു ആഡംബരമായ  റേഡിയോ ഓണ്‍ ചെയ്തു.

എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്,

" അശ്വതി നക്ഷ്ത്രത്തമേ---
എന്‍ അഭിരാമ സങ്കല്‍പമേ---"

എന്ന പാട്ട് റേഡിയോയിലോടെ ഒഴുകാന്‍ തുടങ്ങി---  പാട്ട് കേട്ടു തീര്‍ന്നതും മാഷ്‌ മനം നിറഞ്ഞു,  ജോലിയ്ക്ക് ജോയിന്‍ ചെയ്യാന്‍ തന്‍റെ പ്രിയതമയോടു യാത്ര പറഞ്ഞു കാസര്ഗോട്ടെയ്ക്ക് പുറപ്പെട്ടു--

                                                                 * * *



 * കൂടോത്രം= അവിടെ താമസിക്കുന്നവര്‍ക്ക് ഉപദ്രവം ആകുന്ന എന്തോ സാധനം അവിടെ എവിടെയോ ആരും അറിയാതെ വയ്ക്കുക.

8/22/13

മാറേണ്ടത് അവര്‍ ആയിരുന്നില്ല



                                                                      

                            കഥ- അനിത പ്രേംകുമാര്‍






]


ഞാന്‍ വളരെ നല്ല ആളാണ്‌.

കുലീന കുടുംബത്തില്‍ പിറന്ന, മാന്യമായി സംസാരിക്കുന്ന , ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്ത, അനാവശ്യ മായി ആരോടും സഹായ അഭ്യര്‍ത്ഥന നടത്താത്ത, എന്നാല്‍ കഴിയുന്ന ഉപകാരം മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ഒരു സാധാരണക്കാരന്‍!

എന്നാല്‍ എനിക്ക് ചുറ്റുമുള്ള, ആളുകള്‍, എന്‍റെ കുടുംബം, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ഞാന്‍ ഇടപെടുന്ന സമൂഹം , എന്നെ ഭരിക്കുന്ന, ഈ നാടിനെ ഭരിക്കുന്ന ഭരണ കര്‍ത്താക്കള്‍, ആരും ശരിയല്ല.

അതുകൊണ്ടാവാം എനിക്ക് ജീവിതം വല്ലാതെ മടുത്തു. ഒരു കുറിപ്പ് എഴുതി വച്ച് മരണത്തിലേയ്ക്ക് പോയാലോ എന്ന് ആലോചിക്കാതെയല്ല. പക്ഷെ, ആത്മ ഹത്യ പാപ മാണത്രേ.

പിന്നെ എന്ത് ചെയ്യും?

കാത്തിരിക്കാം. എന്നെങ്കിലും ഒരു ദിവസം അവര്‍ ഒക്കെ മാറാതിരിക്കില്ല.

അന്ന് ഞാന്‍ പറയുന്ന കാര്യങ്ങള്‍ അതെ അര്‍ത്ഥത്തില്‍ അവര്‍ക്ക് മനസ്സിലാവും.

എന്‍റെ ആശയങ്ങള്‍ അവര്‍ അംഗീകരിക്കും. 

എന്‍റെ ആഗ്രഹങ്ങള്‍ പറയാന്‍ എന്നെ അവര്‍ അനുവദിക്കും.

 ചെയ്യാത്ത കുറ്റങ്ങളുടെ പേരില്‍ അവര്‍ എന്നെ അനാവശ്യമായി ചീത്ത പറയുന്നത് നിര്‍ത്തും.

എനിക്ക് ഇഷ്ട മുള്ളിടത്തൊക്കെ യാത്ര പോകാന്‍ കഴിയും.

അമ്മായി അമ്മ പോര് മതിയാക്കി, എന്‍റെ അമ്മ , എന്‍റെ ഭാര്യ യെ തിരിച്ചു വിളിക്കും.

അതല്ലെങ്കില്‍ അമ്മയുടെ സ്നേഹം മനസ്സിലാക്കി, അവള്‍ തിരിച്ചു വന്നു എന്‍റെ കൂടെ താമസിക്കും.

അങ്ങനെ -- അങ്ങനെ-- ---------------അങ്ങനെ-- ഒരു പാടു കാര്യങ്ങള്‍.

"അങ്ങനെ ഒരു കാലം " അയാള്‍ സ്വപ്നം കാണാന്‍ തുടങ്ങി.

 അയാളുടെ ജീവിതത്തിലെ വിലപ്പെട്ട, ഒരു പാടു വര്‍ഷങ്ങള്‍ സ്വപ്നം മാത്രം കണ്ടു കടന്നു പോയത് അയാള്‍ അറിഞ്ഞില്ല.

ഇന്ന് വയസ്സായി, കണ്ണും കാതും കേള്‍ക്കാതെ, നടക്കാനാവാതെ , അവശനായി, കിടപ്പിലായപ്പോള്‍ അയാള്‍ മനസ്സിലാക്കി.

മറ്റുള്ളവര്‍ എന്നെങ്കിലും മാറും എന്ന് കരുതി, മിണ്ടാതെ , എല്ലാം സഹിച്ചു ജീവിതം ജീവിക്കാതെ തീര്‍ന്നു പോയ ഞാന്‍ എന്തൊരു വിഡ്ഢി!ജീവിതം വളരെ ചെറുതായിരുന്നു. മറ്റുള്ളവരെ മാറ്റാന്‍ ഉള്ള സമയം ഒന്നും അത് നമുക്ക് തരുന്നില്ല.

യഥാര്‍ത്ഥത്തില്‍ മാറേണ്ടത് അവര്‍ ആയിരുന്നില്ല. ഞാന്‍ ആയിരുന്നു.

                                                *  *  *

8/21/13

വഞ്ചിപാട്ട്


(കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ അപ്പാര്‍ട്ട്മെന്റില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായി നടന്ന ആണുങ്ങളുടെ "വള്ളം കളി" അവതരിപ്പിക്കാന്‍ എഴുതിയ പാട്ട്. ആ സമയത്ത് FB യില്‍ ആക്റ്റീവ് അല്ലാത്തതുകൊണ്ടും ബ്ലോഗ്‌ തുടങ്ങിയിട്ടില്ലാതതുകൊണ്ടും എവിടെയും പോസ്റ്റ്‌ ചെയ്തില്ല.  ഇതില്‍ മാറ്റം വരുത്തി, ആവശ്യമുള്ളവര്‍ക്ക് അവരവരുടെ ഏരിയയില്‍ ഓണ പ്രോഗ്രാമിന് ഉപയോഗിക്കാം.)





              വഞ്ചിപാട്ട്



ശ്രീരാംസദന്‍ അപാട്മെന്റില്‍ - തിത്തൈ തക തക തൈ തോം
ഓണാഘോഷം തുടങ്ങിയേ - തിത്തി താര തൈ തോം
ശ്രീരാംസദന്‍ അപാട്മെന്റില്‍ ഓണാഘോഷം തുടങ്ങിയേ
വീട്ടുകാരെ, കൂട്ടുകാരെ വന്നണഞ്ഞീടു--
ഓ തിത്തി താര തിത്തി തൈ തിത്തൈ തക തക തൈ തോം

പായസങ്ങള്‍ പലവിധം - തിത്തൈ തക തക തൈ തോം
സദ്യകൂട്ടമൊരുക്കിയും - തിത്തി താര തൈ തോം
പായസങ്ങള്‍ പലവിധം, സദ്യകൂട്ടമൊരുക്കിയും
പൂക്കളങ്ങള്‍  തീര്‍ത്തും നമ്മളാഘോഷിക്കുന്നു
ഓ തിത്തി താര തിത്തി തൈ തിത്തൈ തക തക തൈ തോം

നാനാജാതി മതസ്ഥരാം - തിത്തൈ തക തക തൈ തോം
ഭാഷകളും പലവിധം - തിത്തി താര തൈ തോം
നാനാജാതി മതസ്ഥരാം, ഭാഷകളും പലവിധം
പൂക്കളങ്ങള്‍ തീര്‍ക്കാനുള്ള പൂവുകളെപ്പോല്‍
ഓ തിത്തി താര തിത്തി തൈ തിത്തൈ തക തക തൈ തോം

എല്ലാവരുമൊന്നാണിവിടെ - തിത്തൈ തക തക തൈ തോം
കള്ളമില്ല, ചതിയില്ല - തിത്തി താര തൈ തോം
എല്ലാവരുമൊന്നാണിവിടെ, കള്ളമില്ല, ചതിയില്ല
കൂട്ടായ്മതന്‍ സന്തോഷത്തിലാഘോഷിക്കുന്നു
ഓ തിത്തി താര തിത്തി തൈ തിത്തൈ തക തക തൈ തോം

ശ്രീരാംസദന്‍ അപാട്മെന്റില്‍ ഓണാഘോഷം തുടങ്ങിയേ
വീട്ടുകാരെ, കൂട്ടുകാരെ വന്നണഞ്ഞീടു--  
ഓ തിത്തി താര തിത്തി തൈ തിത്തൈ തക തക തൈ തോം
 
    
                *  *  *
            അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍

8/18/13

പൂമ്പാറ്റകളെ ആരും കല്ലെറിയാറില്ല


 നോവല്‍-രേണുവിന്റെ കഥ-ഭാഗം 6

അനിത പ്രേംകുമാര്‍


















അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം അച്ഛന്‍ അമ്മയോട് പറഞ്ഞു.
"എടോ, ഇന്ന് ഗംഗാധരന്‍ മാഷ്‌ എന്നോടു ചോദിച്ചു,

 " അല്ല കെ. ജി, നിന്നെയും "ഓളെ" യും കാണാന്‍ നല്ലതാണല്ലോ! പിന്നെന്താ മോള് ഇങ്ങനെ? " ന്ന്!

അമ്മ-

"അവള്‍ വെളുത്തിട്ടായിരുന്നില്ലേ, നിങ്ങള്‍ക്ക് ജോലി കിട്ടി, ഞങ്ങളും കാസര്‍ഗോട്ട് വന്നു താമസിക്കും വരെ? അവിടുത്തെ കടല്‍ കാറ്റാ അവളുടെ നിറം കെടുത്തിയത്. പിന്നെ അവളുടെ മൂക്കും കണ്ണും ഒക്കെ എന്‍റെ പോലെ ചപ്പിയ മൂക്കും ചെറിയ കണ്ണും ഒക്കെ തന്നെ. പക്ഷെ വിടവുള്ള പല്ലുകള്‍ നിങ്ങളുടെതാ--"

"എന്നാലും നീ അവളോടു ഭംഗിയായി മുടിയൊക്കെ കെട്ടി വൃത്തിയായി സ്കൂളില്‍ വരാന്‍ പറ. ഒന്നൂല്ലെങ്കില്‍ അവള്‍ എന്‍റെ സ്കൂളിലല്ലേ  ഇപ്പോള്‍ പഠിക്കുന്നത്.ക്ലാസ് ടീച്ചറും ഞാന്‍ തന്നെ"

ശരിയാ .വിളക്കോട് സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ അവളുടെ  ക്ലാസ് ടീച്ചര്‍ അച്ഛന്‍ ആണ്. ഇംഗ്ലീഷ്, കണക്കു ടീച്ചറും.

അതുകൊണ്ടെന്താ - ചോദ്യം ചോദിച്ച് ഉത്തരം കിട്ടിയില്ലെങ്കില്‍ എല്ലാവര്ക്കും ഒരടി. അവള്‍ക്കു മാത്രം രണ്ട്! അച്ഛന്റെ ക്ലാസ് ഇഷ്ടാ. ഒരു കൊല്ലം ഇവിടെ പഠിച്ചാല്‍ അടുത്തകൊല്ലം ഇരിട്ടി ഹൈ സ്കൂളില്‍ ആക്കാം എന്നാണ്അച്ഛന്‍ പറഞ്ഞത്. പക്ഷെ വേണ്ടായിരുന്നു.

രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അമ്മയ്ക്ക് ജോലി കിട്ടി. പിന്നെ രേണൂം അനിയനും തോന്നിയപോലെ കുപ്പായം ഇട്ടു  ഒരു പോക്കാണ് സ്കൂളിലേയ്ക്ക്. മുടിയൊക്കെ ആര് കെട്ടിത്തരാന്‍!

എന്നാലും ,അച്ഛന്‍ പറഞ്ഞത് സത്യം തന്നെയാ.അവള്‍ക്ക് അമ്മയ്ക്കും അനിയനും ഉള്ള നിറമില്ല. അച്ഛന്റെ ഭംഗിയില്ല. അല്പം പൊങ്ങിയ വിടവുള്ള പല്ലുകള്‍!

 "പല്ല് കാണാന്‍ നല്ല ഭംഗിയാ, അച്ഛന്‍റെ പല്ലുകള്‍ പോലെ തന്നെ " എന്ന് അമ്മ വെറുതെ പറയുന്നതാ.

പക്ഷെ അവളെ കാണാന്‍ ഭംഗിയില്ലാന്നു മനസ്സിലാക്കിയത് ഇപ്പോഴല്ല. നാലാം ക്ലാസ്സില്‍ സ്കോളര്‍ ഷിപ്പ് പരീക്ഷയ്ക്ക് പയഞ്ചേരി സ്കൂളില്‍ നിന്നും അഞ്ച് കുട്ടികളെ ഇരിട്ടി ഹൈ സ്കൂളിലേയ്ക്ക് കൊണ്ടുപോയി.

ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന വനജ,ഗംഗ, മീറ, ഷീന,കൂട്ടത്തില് കണ്ണ് തട്ടാതിരിക്കാന്‍ ‍ വീട്ടിലെത്തിയാല്‍ ബുക്ക്‌ തൊടാത്ത അവളും .

"ഞാന്‍ എന്തിനാ പോകുന്നത്?"എന്ന് ശങ്കരന്‍ മാഷോട് ചോദിച്ചപ്പോള്‍ അടിക്കാന്‍ ഓങ്ങിക്കൊണ്ട് പറഞ്ഞു.

"പിന്നെ, രേണു  പോകാതെ? രേണുവും  പോകണം".

അങ്ങനെ എല്ലാവരും കൂടി പയഞ്ചേരി മുക്കിലെ കുത്തനെയുള്ള കുന്നും കയറി, ഇരിട്ടി ഹൈ സ്കൂളിലേയ്ക്ക്. കൂടെയുള്ളവരൊക്കെ അതിനുള്ള പുസ്തകം സംഘടിപ്പിച്ച്, എപ്പോള്‍ നോക്കിയാലും ഇരുന്നു വായന തന്നെ.
പഠിക്കുന്നതുമായി ബന്ധമുള്ള  ഒരു പുസ്തകം പോലും വായിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് അവള്‍ മാത്രം "പൂമ്പാറ്റ" യും "ബാലരമ"യും  വായിച്ചു നടന്നു.

പത്താം ക്ലാസ് പരീക്ഷ എഴുതുന്ന ചേട്ടന്‍ മാരുടെ ഇടയില്‍ ഇരുന്നു വേണം എഴുതാന്‍.
ആരും അവളെ ശ്രദ്ധിച്ചില്ല. എന്നാല്‍ "ഗംഗ" യോടും മീറയോടും ഷീനയോടും ഒക്കെ മിണ്ടാനും അടുത്തിരുത്താനും അവര്‍ മത്സരിച്ചു. അതിനു ശേഷം ആണ് പെണ്ണിന്‍റെപ്രത്യേകത "കാണാന്‍ ഭംഗി ‌" ആണെന്ന് മനസ്സിലായത്‌. എന്തായാലും സ്കോളര്‍ ഷിപ്പ് ഗംഗയ്ക്ക് കിട്ടുകയും ചെയ്തു.

അതുകൊണ്ട് ഇന്ന് അച്ഛന്‍ ഇത് അമ്മയോട് തന്‍റെമുന്നില്‍ വച്ച് പറഞ്ഞപ്പോള്‍ ഒന്നും തോന്നിയില്ല. അമ്മ രേണുനോട് എന്തെങ്കിലും പറയുമെന്ന് കരുതി.  ഒന്നും പറഞ്ഞില്ല.

അവള്‍ കണ്ണാടിയുടെ മുന്നില്‍ വന്നു നിന്നു. നന്നായി ഒന്ന് പുഞ്ചിരിച്ചു.ഏയ്‌-- അത്ര മോശമൊന്നുമല്ല.
മറ്റുള്ളവര്‍ക്ക്  കാണാന്‍ ഭംഗി തോന്നിയില്ലെങ്കില്‍ എനി‍ക്കെന്താ?   എനിക്ക് എന്നെ കാണാന്‍ നല്ല ഭംഗിയാ. സ്വയം അങ്ങനെ കണ്ടെത്തിയപ്പോ നല്ല സന്തോഷം തോന്നി.

എല്ലാ വര്‍ഷവും സ്കൂള്‍ തുറക്കുമ്പോള്‍ അമ്മ രണ്ടു ജോടി ഡ്രസ്സ്‌ ഇരിട്ടിയിലെ "കുഞ്ഞമ്പു മേസ്രി"യുടെ കടയില്‍ നിന്നും വാങ്ങിത്തരും. രേണൂന്റെ പാവാട യുടെ തുണിയും അനിയന്‍റെ ഷര്‍ട്ടും ഒന്ന് തന്നെയാ , പുതിയ രണ്ടെണ്ണം കിട്ടുമ്പോള്‍ പഴയതില്‍ നിന്നും രണ്ടു ജോടി അമ്മ , അമ്മയുടെ സ്കൂളിലെ അതുപോലും ഇല്ലാത്ത കുട്ടികള്‍ക്ക് കൊടുക്കും. അതുകൊണ്ട് ഡ്രസ്സ്‌ ന്‍റെ ആകെ എണ്ണം ഒരിക്കലും കൂടിയില്ല. പൊട്ട്, കണ്മഷി, അങ്ങനുള്ള സാധനങ്ങള്‍ ഒന്നും വാങ്ങാറെ ഇല്ല.

അങ്ങനെ ഇതിലൊന്നും പരാതി പറയാതെ,  അച്ഛന്‍റെ അഴകില്ലാതെ , അനിയന്റെം അമ്മയുടേം നിറം ഇല്ലാതെ, നന്നായി പഠിക്കാതെ മുടി നന്നായി ചീകി കെട്ടാതെ, കണ്ണെഴുതാതെ,പൊട്ടു തൊടാതെ,ആരോടും അധികം ഉരിയാടാതെ, നടന്നു. അതൊന്നും  രേണൂനെ ബാധിക്കാത്ത കാര്യം ആണല്ലോ. രേണൂന്റെ മനസ്സില്‍ രേണു ‍ സുന്ദരി യായിരുന്നു. അത് മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയാത്തത് അവരുടെ കുറ്റമല്ലേ?

എന്നിട്ടും  പുഴുവിന്  ചിറകു മുളച്ച് പൂമ്പാറ്റ യായി മാറുന്നപോലെ, അവളും പതുക്കെ ഒരു പൂമ്പാറ്റയായി മാറാന്‍ തുടങ്ങി. വര്‍ണ്ണ ചിറകുകള്‍  വിടര്‍‍ത്തി ഇഷ്ടമുള്ളിടത്തൊക്കെ പറന്നു നടന്നു.ആരും തടഞ്ഞില്ല. ആരും ഉപദ്രവിച്ചില്ല. അല്ലെങ്കിലും പൂമ്പാറ്റകളെ ആരും കല്ലെറിയാറില്ലല്ലോ! തന്നെപ്പോലെ തന്നെ ഈ ഭൂമിയും ഇവിടുള്ള ആളുകളും മനോഹരമായ സൃഷ്ടികളായി അവള്‍ക്കു തോന്നി. അവള്‍  രാത്രി മാത്രമല്ല, പകലും സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി.
അങ്ങനെയുള്ള സ്വപ്നങ്ങളില്‍ അവള്‍രാജകുമാരി യായും മാലാഖയായും ടീച്ചര്‍ ആയും നര്‍സ് ആയും കലക്ടര്‍ ആയും ഒക്കെ  മാറി.

                                                                                   തുടരും--- 

 ഈ നോവലിന്‍റെ മറ്റു ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക